Sunday, September 21, 2008

ആ അഡൾട്ട് ഓൺലി മരണം (രണ്ടാം ഭാഗം)

നല്ല ക്ഷമയും സഹനശക്തിയും കൈയ്യിൽ ഒരു മുതലായിരിക്കുന്നുണ്ടെന്ന് നല്ല ഉറപ്പുണ്ടേൽ ഈ ലിങ്കിൽ ക്ലിക്കി നോക്കാം.....(ഒറിജിനലിനെ അഗ്രഗേറ്റർ പടിയടച്ച് പിണ്ഡം വെച്ചു!!!)

ആ ‘അഡൾട്ട് ഓൺലി മരണം‘ (രണ്ടാം ഭാഗം)

അതു ശരി അതിനൊരു ഒന്നാം ഭാഗം ഉണ്ടായിരുന്നോ? അതോർത്തെടുക്കാൻ എനിക്കു തന്നെ ഈ ലിങ്കിൽ ഞെക്കിനോക്കേണ്ടി വന്നു!

അപ്പോ മ്മളെന്താ പറഞ്ഞോണ്ടിരുന്നേ?

ആ....കുഞ്ഞിക്കാദറിന്റെ ആ മാൽഫങ്ങ്ഷന്റെ കാര്യം..അല്ലേ?

ച്ഛായ്‌...നിർത്തെഡാ കഴ്‌വേറീ...ഒന്നൊന്നരക്കൊല്ലായി നീ ഈ കേസ്‌ കെട്ടെടുത്ത്‌ കിണറ്റിലിട്ടിട്ട്‌..ന്നിട്ടിപ്പോ ബാക്കി പറയാൻ വന്നേക്കണ്‌!! ഓടിക്കോണം ഈ ബ്ലോഗീ‍ീന്ന്..അല്ലേൽ നിന്റെ ഐപ്പിയേൽ പിടിച്ച്‌ കറക്കി നിലത്തടിച്ച്‌ തവിടുപൊടിയാക്കിക്കളയും...പരട്ട്‌ മാഗ്നിഫയറേ.......!! (ഏതോ ഒരു വർമ്മയാണെന്നു തോന്നുന്നു!)

പിന്നെ..പിന്നേ! അങ്ങ് തിരുവല്ലേലെങ്ങാണ്ട്‌ ഒരു കന്യാസ്ത്രീ കൊച്ചിനെ തച്ചുകൊന്ന് ദേ ഇതു പോലെ കിണറ്റിലിട്ട കേസ്‌ മ്മടെ കുഞ്ഞൻ പോലീസും പോരാഞ്ഞ്‌ കുഞ്ഞേട്ടൻ ഗ്രൈംബ്രാഞ്ചും ഒന്നും തിരിയാണ്ടെ വന്നപ്പോ വെല്യമൂപ്പര്‌ സീബീയേ ഗോസായിനാട്ട്ന്ന് നേരിട്ട്‌ വന്നും പന്നിപ്പടക്കം കടിച്ച കാട്ടു പന്നി കണക്ക്‌ നാട്‌ മുഴ്വോൻ ഓടിപ്പാഞ്ഞ്‌ നടന്ന് ഗവേഷിച്ച്‌ തരാക്കുന്നേ കൊല്ലം ഇരുപതായില്ലേ...എന്നിട്ടെന്തായി? അതിനിടക്കാ ഈ ചീള്‌ കുഞ്ഞിക്കാദറു കേസ്‌....(വിട്ട്‌ കള മർമ്മാണി വർമ്മോ...വിട്ട്‌ കള)

മ്മക്ക്‌ മ്മളെ കാര്യം പറയാ അല്ലേ...ഹൂശ്‌ അതെന്തായിരുന്നപ്പാ?

ആ....അധികാരീന്റെ പറമ്പിലെ പൊട്ടക്കിണറ്റിൽ കുഞ്ഞിക്കാദർ മദാലസാനായ ഒരു ശവനായി കിടക്കാൻ കാരണഭൂതയായ ആ കറുത്തവാവിന്റന്നു രാത്രി, അധികാരിയങ്ങത്തയൂടെ സ്വന്തം മേൽവിലാസമായ മേലെപുത്തലംവീട്ടിൽ അസ്സലാകപ്പാടെ മറിമായം മറിഞ്ഞ അതികഠോരാതിനിഗൂഡ സംഭവ പരമ്പരകൾ എന്തൊക്കെയായിരുന്നു?

ആത്യന്തികമായി കുഞ്ഞിക്കാദറിന്റെ മുണ്ടുടുക്കാതെ വന്ന മരണത്തിന്‌ കാരണമായ ഭൂതം ആരായിരുന്നു?

ഉണ്ടോണ്ടിരുന്ന കാലക്കേടിന്‌ ചുമ്മാവെറുതെയൊരുൾവിളി വന്നപ്പോ അന്ന് അധികാരിയുടെ വീട്ടിൽ കക്കാൻ കയറാം എന്നൊരൂ വെളിപാട്‌ വരികയും ആയതിനാൽ അന്നേദിവസം നടുപ്പാതിരായ്ക്ക്‌ തഞ്ചോം തരോം വരാൻ അധികരിയുടെ വീട്ടിലെ ഉരൽപുരയിൽ മേലാസകലം നല്ലെണ്ണയും പുരട്ടി കാത്തിരുന്ന കള്ളൻ ചാത്തൂട്ടിയോ....?

അതോ കണിശമായും അന്നേ ദിവസം കുഞ്ഞിരാമറധികാരി സ്വന്തം തോക്കും തൂക്കി, കുഞ്ഞീഷ്ണവൈദ്യോ സമേതം വെടിവട്ടത്തിനുപോകും എന്ന -പ്രൈവറ്റ്‌ എന്ന് താനും പബ്ലിക്ക്‌ എന്ന് താനൊഴിച്ചുള്ള ബാക്കി പന്തലായിനിക്കാരും അടിവരയിട്ട്‌ പറയുന്ന - കാമുകിയും അധികാരിയുടെ ഇല്ലീഗൽ വാല്യക്കാരിയുമായിട്ടുള്ള കുമാരി തങ്കമണിച്ചോത്തി കൊടുത്ത കുറുപ്പിന്റെ ഉറപ്പിൻപുറത്ത്‌ കയറി, അതേ സേം രാത്രിയിൽ, മേലെപുത്തലം വീട്ടിന്റെ വടക്കേപ്പുറത്തെ വേലിചാടാൻ മാത്രം ധൈര്യം കാണിച്ച പാവം പാതിരാ കാമുകൻ ക്രിസ്സ്മസ്‌ ഭാസ്കരനോ?

ഇനി അതല്ല, വരുന്നത്‌ കാമുകഭാസ്കരഭട്ടൻ തന്നെയാണെന്ന് ഉറപ്പിക്കാൻ ടി വിദ്വാൻ വേലിചാടുന്നരാത്രിയിൽ വാലിയപ്പുരയ്ക്കടുത്തെത്തിയാൽ പുറപ്പെടുവിക്കാറുള്ള പൂച്ചകരച്ചിലിന്റേയും, ഭാസ്കരന്റെപോലെ തന്നെ നടുപ്പാതിരായ്ക്ക്‌, ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബിന്റെ ആഘാത പ്രത്യാഘാതങ്ങളെ കുറിച്ച്‌ ചർച്ച ചെയ്യാൻ മേലേപുത്തലം വീടിലെ ചക്കിപ്പൂച്ചയെ തേടി അതേ വടക്കേ വേലി നൂണ്ടുകടന്ന ഒരു ഒറിജിനൽ കണ്ടൻ പൂച്ചയുടെ കരച്ചിലിന്റേയും ശ്രുതിയും താളവും സംഗതികളും ഏതാണ്ടൊരേപോലെത്തന്നെയാകയാൽ, അതുതാനല്ലയോ ഇതെന്ന് വർണ്ണ്യത്തിലാശങ്കവരികയും തദ്വാരാ ഉഭയകക്ഷിചച്ചകൾക്കും തുടർന്നുള്ള ഒപ്പിടീൽ കർമ്മത്തിനുമായി നേരം തെറ്റി യെഴുനേറ്റുപോയ കുമാരിതങ്കമണിക്കു പറ്റിയ ഒരു കൈയ്യബദ്ധമായിരുന്നോ അത്‌?

(നായകുരയും, കുയിൽ നാദവും ,കോഴികൊക്കുന്നതും, വെറും ചൂളമടിയും പോലുള്ള ഒറ്റ ശബ്ദങ്ങൾ മാത്രം ഭംഗിയായി വശമുള്ള മിമിക്സ്പന്തലായിനിയന്മാർ വേറെയും മ്മിണി ഉണ്ടായിരുന്നു അക്കാലത്ത്‌ എന്ന് മറ്റേതാനും ചില ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌! ഈ ച.കാ)

അതുമല്ലെങ്കിൽ, അന്നേദിവസം വൈന്നേരം നിൽപ്പനടിച്ച ദശമൂലാരിഷ്ടത്തിൽ കുഞ്ഞീഷ്ണൻ വൈദ്യർ അധികം ചേർത്തുപോയ കഞ്ച്ചാവു ലേഹ്യം ഹേതുവാക്കി അന്നത്തെ വെടിവട്ടത്തിനു വെടിമരുന്നു തികയാതെപോയതിനാൽ ആ വട്ടം അന്നേക്ക്‌ ബന്ധോസ്താക്കിയ വെടിയധികാരി കുഞ്ഞിരാമൻസ്‌, ആ രാവൊന്നു മൂത്തപ്പോൾ ഉഷ്ണം മൂത്ത്‌ പൊട്ടിത്തെറിക്കാൻ കോപ്പ്‌ കൂട്ടിയ സ്വന്തം വെടിക്കോപ്പിന്‌ ഉപായത്തിലൊരു ചെറുവാണം കത്തിക്കാൻ വേണ്ടി സേം സേം വാല്യക്കാരി തങ്കമണിച്ചോത്തിയുടെ വാതിലിനു മുട്ടുകയും, ശേഷം പിന്നെയുണ്ടായ കൺഫൈയൂഷൻ കം കൂട്ടപ്പൊരിച്ചിലിൽ ഒരു നഗ്നരക്തസാക്ഷിയുമാവുകയായിരുന്നോ പാവം പാവം കുഞ്ഞിക്കാദർ?

നടേ അദ്ധ്യായത്തിൽ പറഞ്ഞ പോലെ കുത്തിത്തിരിപ്പിന്റേയും പാരവെപ്പിന്റേയും വല്ല അഖില ലോക സർവ്വകലാശാലയെങ്ങാനും ഏതേലും നാട്ടിൽ ആരെങ്കിലും തുടങ്ങിയാൽ അവിടെ ചാൻസലർ തൊട്ട്‌ പീയൂൺ വരെയാകാൻ സർവ്വയോഗ്യതയും തികഞ്ഞ പുംഗവന്മാർ തിങ്ങി വിംഗ്‌ങി നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ഈ പന്തലായിനീ വാസികൾ മൂടുകുത്തിയിരുന്നും, പറ്റാഞ്ഞിട്ട്‌ പിന്നെ തലയും കുത്തി നിന്നും, കിടന്നും കൂലം കഷായം ഗവേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്ന ആ ഭീകര സംഭവപരമ്പരയെ മൂടിയിരുന്ന നിഗൂഡതയുടെ കറുത്ത തൂണി പൊക്കി നോക്കാൻ ഈ വിനീതചരിർത്ത്രകാരൻ നടത്തിയ യത്നങ്ങളുടെ നേർക്കാഴ്ച്ചയും ചൊൽക്കാഴ്ചയും ഇങ്ങനെ സംഗ്രഹിക്കാം.

"പ്രത്യക്ഷബന്ധമാരോപിക്കാൻ മാത്രം നൈരന്തര്യമില്ലാത്ത സംഭവപരമ്പരകൾ വിധിവൈപരീത്യത്തിന്റെ കാലഗണനയ്ക്കനുസൃതമായും ഈ ബ്രഹ്മാണ്ഡകടാഹത്തിന്റെ അതിസൂക്ഷ്മവും അനന്തമഞ്ജാതവും പ്രവചനാതീതവുമായ ചാലകനിയമങ്ങളുടെ ചില പ്രത്യേകരാശിയിലുള്ള കൂടിച്ചേരലുകളുടെ ഏറ്റക്കൂറച്ചിലിന്‌ പരസ്പരപൂരകമായും അപ്രതീക്ഷിതസന്ദർഭങ്ങളിൽ പരാണുകണങ്ങളുടെ മൂല നിയമത്തിന്‌ ഭംഗം വരത്തക്ക രീതിയിൽ ഒരേനേർകോണിൽ വന്നേക്കാവുമ്പോഴുണ്ടാവുന്ന സംഭവപരമ്പരകളിലുണ്ടാവും എന്നു കരുതപ്പെടുന്ന അമൂർത്തങ്ങളായ തുടർച്ചകൾ, ചിലപ്പോൾ നമ്മൾ പാവം മനുഷ്യ ജന്മങ്ങളുടെ നിയതലിഖിതമായ വിധി നടത്തിപ്പിൽ അപ്രതീക്ഷിതമായി ഇടപെടുകയും പലപ്പോഴും അവന്റെ ഭാഗധേയങ്ങളുടെ ഉല്ലംഘിതമായ ഋജുരേഖയ്ക്ക്‌ ഭംഗം വരുത്തുകയും തൽഫലമായി മിക്കപ്പോഴും അവന്‌ ജീവനാശം തന്നെയും വന്നുഭവിച്ചേയ്ക്കാം."

......(വെള്ളം,വെള്ളം....പ്ലീസ്‌! സർവ്വശ്രീ ആഷാമേനോൻ,കെ.പി.അപ്പൻ,കെ.ഇ.എൻ കുഞ്ഞമ്മത്‌ എന്നിവർ ഒരാഴ്ച മെനക്കെട്ടിരുന്ന് കമ്പ്രസ്സ്‌ ചെയ്തു തന്ന വാചകമാണ്‌! ഇതിനെ ഇനിയും ചുരുക്കണമെങ്കിൽ വല്ല ഹെവിഡ്യൂട്ടി ഹൈഡ്രോളിക്‌ പ്രസ്സിലും കൊണ്ട്‌ കൊടുക്കേണ്ടിവരും...ആയതിനാൽ അതിനു മുതിരുന്നില്ല! ച.കാ)

എന്നുവെച്ചാൽ മേൽപ്രസ്താവിച്ച നാലു സംഗതികളൂം ഏറിയോ കുറഞ്ഞോ കുഞ്ഞിക്കാദറിന്റെ അപ്രതീക്ഷിത മരണത്തിലേക്ക്‌ നയിച്ച ചാലകശക്തികളായി വർത്തിച്ചു എന്ന് മാത്രമേ അർത്ഥമുള്ളൂ എന്ന് പറഞ്ഞാൽ നിങ്ങളാൽ ചെലരൊക്കെ എന്റെ കൊങ്ങയ്ക്ക്‌ പിടിക്കാൻ വരും എന്നെനിക്കറിയാം....പക്ഷേ എന്തു ചെയ്യാൻ! അതുമാത്രമാണല്ലോ സത്യം!

ഏതായാലും ശ്രീമദ്‌ പരദൂഷണ നിഷ്ണാണ നാരദ കുഞ്ഞിക്കാദറവർകളുടെ സംശയാസ്പദമായ സിദ്ധികൂടൽ ഗവേഷിച്ച്‌ പിടിച്ച്‌ പി എച്ഛ്‌ ഡീ തരാക്കാൻ പുറപ്പെട്ട ഈ ചരിത്രകാരൻ, ശ്രീമാൻ ബിലാത്തി ബേക്കർസ്ട്രീറ്റിൽ ഷെർലക്‌ ഹോംസവർക്കളുടെ പെരിയ ബുദ്ധിയിൽ ഉരവം കൊണ്ടു പേരും കോയ്മയും കേൾപ്പിച്ച ആ പഴേ സിദ്ധാന്തം പൊടിതട്ടിയെടുത്ത്‌ ഉമ്മറക്കോലായിൽ നിവർത്തിയിട്ട്‌ അതിന്മേൽ ചമ്രവും പടിഞ്ഞിരുന്നാണ്‌ പ്രസ്തുത കർമ്മത്തിന്‌ വായ്ക്കുരവയിട്ടത്‌ എന്നു പറഞ്ഞാൽ ഒരു പൊടിയ്ക്ക്‌ അതിശയോക്തിക്ക്‌ വകുപ്പില്ലേന്നു ചോദിക്കാൻ ഒരു വകുപ്പില്ലേന്നൊക്കെ ചോദിച്ചാൽ........!! പോട്ടെ!

അദേദ്‌ സിദ്ധാന്തകൻ? അദന്നെ, എവിടേലും എന്നേലും ഒരു കാര്യം നടന്നിട്ടുണ്ടെങ്കിൽ കണിശമായും ആ നടന്ന കാര്യത്തിന്‌ ഒരു കാരണവും ഭൂതമായിട്ടുണ്ടാവും...അഥാണ്‌!

എന്നു വെച്ചാൽ എനിക്കുമുന്നേ ഗമിച്ച നാടൻ സീയ്യേഡി സഗാക്കളെല്ലാം കുഞ്ഞിക്കാദറിന്റെ മരണം കേന്ദ്രവും ബിന്ദുവുമൊക്കെയാക്കി കുറ്റിയടിച്ച്‌ കറങ്ങി കറങ്ങി ഒടുക്കം കിറുങ്ങി വീണപ്പോൾ, ഈ ചരിത്രാഖ്യായികയ്ക്ക്‌ കോപ്പും തേടിയിറങ്ങിയ ചരിത്രകാരന്റെ മനസ്സിന്റെ ഏകാഗ്രതയെ നിരന്തരമായി മഥിച്ചുകൊണ്ടിരുന്ന ചോദ്യം മറ്റൊന്നായിരുന്നു.

കറുത്തവാവും വെള്ളിയാഴ്ചയും ഒട്ടിച്ചേർന്ന് കെട്ടിപ്പിടിച്ചുകിടന്ന ആ പാതിരാവിൽ, സഹനടീ നടന്മാരായി വർത്തിച്ച മറ്റു നാലുപേർക്കും മേലെപുത്തലംവീടെന്ന അധികാരി ഭവനമായ രംഗഭൂവിൽ ഒരുമിച്ചു കൂട്ടപ്പെടുവാൻ പ്രേരകശക്തിയായി നിലകൊണ്ട ശക്തവും ദൃഡവും, നാലാൾ കേട്ടാൽ കുറ്റം പറയാനില്ലാത്തതുമായ കാരണങ്ങൾ ഉണ്ടായിരുന്നു!

കള്ളൻ ചാത്തൂട്ടിക്ക്‌ ഒത്താലൊന്ന് കക്കാം എന്ന സിമ്പിൾ ആൻഡ്‌ ഹിഡൺ അജൻഡ! ക്രിസ്മസ്ഭാസ്കരനോ, രണ്ടാം ലോകമഹായുദ്ധം പൊടുന്നനെ നിന്നുപോയതും നാഗസാക്കിയിലും ഹിരോഷിമയിലും വീണ അണുബോംബുകളുടെ മാരകപ്രഹരശേഷിയും തമ്മിൽ വല്ല അവിശുദ്ധ ബന്ധവുമുണ്ടോ എന്ന വിഷയത്തെക്കുറിച്ച്‌, അധികാരിയുടെ വാല്യക്കാരി കുമാരി തങ്കമണിയുമായി അന്നേദിവസം നടുപ്പാതിരായ്ക്ക്‌ ഉരൽപ്പുരയുടെ പരുത്തനിലത്ത്‌ സൗകര്യത്തിൽ ഇരുന്നോ കിടന്നോ ഒക്കെ അത്യഗാധമായി ചർച്ച ചെയ്യാൻ കാലേകൂട്ടി ഷെഡ്യൂൾ ചെയ്ത ലൈവ്‌ പ്രോഗ്രാമും കുമാരി തങ്കമണിക്കാണെങ്കിൽ ചർച്ചകൂടാതെ അതിന്റെ തൽസമയ റെക്കോർഡിംഗും പിന്നെ സമ്പ്രേഷണവും....!

വെടിവഴിപാട്‌ കുഞ്ഞിരാമർക്കാണെലോ....?"ചക്കൊളത്താറാട്ടല്ലേ വരണത്‌,അന്നേദിവസം നാടകം കഴിഞ്ഞാൽ നാടകനടിയെ ഓടിച്ച്‌ പിടിച്ച്‌ കമ്പക്‌കെട്ട്‌ നടത്താൻ പാകത്തിന്‌ കയ്യിലിരിപ്പുള്ള വെടിമരുന്നിന്‌ പഴയവീര്യം ഇപ്പഴുമുണ്ടോന്നറിയേണ്ടുന്നതിലേക്കായി ഒരു ചെറുപെൻസിൽ വാണം കത്തിച്ചുനോക്കാൻ സ്വന്തം വാല്യക്കാരി കുമാരി തങ്കമണിക്ക്‌ ഒരു കൈ സഹായം തരാൻ പറ്റുമോന്നറിയണമല്ലോ" എന്ന കളങ്കലേശം തീണ്ടാത്ത ഒരത്യാഗ്രഹവും! (കുറ്റം പറയാൻ പറ്റ്വോ? ഹേയ്‌!)

അങ്ങിനെ ആകെ മൊത്തം ടോട്ടൽ നോക്കുമ്പോ ഉത്തരം കിട്ടേണ്ടുന്ന ആദ്യ ചോദ്യം.......

അന്തിക്കള്ളിനു പിമ്പിരിയായി ശനിയും ശുക്രനും ഉടുമുണ്ടഴിച്ചു തലപ്പാവാക്കി ഡപ്പാം കുത്താടിയ ആ കരാളരാത്രിയിൽ സ്വന്തം ജീവിതത്തിന്റെ കട്ടേം പടോം മടക്കി കിണറ്റിലിടാൻ പാകത്തിന്‌ കുഞ്ഞിക്കാദർ അധികാരീ മാളിക നിലകൊള്ളുന്ന മേലെപുത്തലം വീട്ടിൽ എന്തിനു വന്നു?

ഈ ഒരു ചോദ്യത്തിലും അതിന്റെ ഉത്തരയിലുമാണ്‌ ഇക്കണ്ട മായയുടെയും മറിയയുടെയുമെല്ലാം രഹസ്യങ്ങളുടെ ആ താക്കോൽ കിടക്കുന്നത്‌ എന്ന വെളിപാടിൽ ഈ വിനീത ചരിത്രകാരൻ മൊത്തം പന്തലായിനി ഇളക്കിമറിച്ചു നടത്തിയ ഗവേഷണം ഒടുക്കം ആ രഹസ്യം പുറത്തു കൊണ്ടുവരിക തന്നെ ചെയ്തു!

അതായിരുന്നു കുഞ്ഞിക്കാദറിനെ നാലാളറിയുന്ന, പരദൂഷണത്തിന്റെയും പാരവെയ്പ്പിന്റെയും ഈരേഴു പതിനാലു കളരിക്കും തലമൂത്ത കുരിക്കളായ കലികാല നാരദനാക്കി മാറ്റിക്കളഞ്ഞ അ ബയോളജിക്കൽ ഡിസോഡർ അഥവാ ജീവശാസ്ത്രപരമായ.......ആ അതന്നെ!

അങ്ങിനെയിരിക്കുന്നതായിട്ടുള്ള ഒരു തണുത്ത കൊച്ചു വെളുപ്പാൻ കാലത്ത്‌, പന്തലായിനിയുടെ സ്വന്തം തെറ്റ്യേടത്ത്‌ വിശാലം,ആണുങ്ങളായ ആണുങ്ങളിലെല്ലാം കണിശമായും ഉണ്ടായിരിക്കും എന്നവൾ സ്വന്തം പരീക്ഷണശാലയിലെ ദീർഘകാല പരീക്ഷണ നിരീക്ഷണങ്ങളാൽ അടിവരയിട്ടുറപ്പിച്ചിരുന്ന ഏതാനും ചില സാധനങ്ങൾ നിനച്ചിരിക്കാത്ത നേരത്ത്‌ കുഞ്ഞിക്കാദറിൽ കാണാതെ വന്നപ്പോഴുണ്ടായ ഹിമാലയൻ ഞെട്ടലിന്റെ ആഘാതത്തിൽ മൂടും കുത്തിവീണ്‌ നിർബോധബുദ്ധയായിപ്പോവുകയും തദ്വാരാ അന്തിമയങ്ങിയാൽ പ്രായപൂർത്തി വോട്ടവകാശം കിട്ടിയ പന്തലായിനിയിലെ വോട്ടർമാർ ആ ഒരവകാശം ഉപായത്തിലൊന്ന് തരാക്കാൻ തലയിൽ മുണ്ടുമിട്ട്‌ നെല്ല്യാടിക്കടവ്‌ കടക്കേണ്ടി വരികയും ചെയ്ത ഒരവസ്ഥ കുറഞ്ഞകാലത്തേക്കെങ്കിലും സംജാതമാക്കിയ ആ ഒരു മാൽ ഫങ്ങ്ഷന്റെ കാര്യമല്ല പറഞ്ഞുവരുന്നത്‌!

പിന്നെയോ..........!

കുഞ്ഞിക്കാദറിന്‌ ഉറക്കമുണ്ടായിരുന്നില്ല!

ഒന്നു നാണം മറയ്ക്കാൻ പോലും മിനക്കെടാതെ, ഒരു മുന്നറിയിപ്പുപോലും തരാതെ ഒരു ഇടിത്തീ കണക്ക്‌ തന്നെയും കൂട്ടി അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റിലെ വെള്ളത്തിന്റെ വില്ലീസു പടുത വകഞ്ഞു മാറ്റി അങ്ങഗാധതയിലേക്ക്‌ ഒരു മുങ്ങാങ്കോഴികണക്ക്‌ ഊളിയിട്ട്‌ പോയ മരണത്തിനൊപ്പം പോകുമ്പോൾ കുഞ്ഞിക്കാദർ ഉറങ്ങിയിട്ട്‌ നാലുവർഷങ്ങളും ഒൻപത്‌ മാസങ്ങളും ഇരുപത്തേഴ്‌ ദിനരാത്രങ്ങളും കടന്നുപോയി കഴിഞ്ഞിരുന്നു! (ഒ.വി. വിജയനോ....അതാരാണ്‌ സർ?)

അകലാപ്പുഴയുടെ അങ്ങേക്കരയിൽ ഉറങ്ങിയുണർന്ന്, ഈ പന്തലായിനിയെ മൊത്തമൊന്ന് വലം വെച്ച്‌ കുഞ്ഞായിൻ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കൊപ്പം പാറപ്പള്ളിക്കുന്നിന്റെ ചെരിവിറങ്ങി അറബിക്കടലിന്റെ അഗാധതയിൽ മുങ്ങിമറയുന്ന സാക്ഷാൽ ശ്രീമാൻ സൂര്യയ്ക്ക്‌ പിറകിൽ പന്തലായിനി ദേശം മുഴുവനും ഇരുളിന്റെ കരിമ്പടവും പുതച്ച്‌ ഉറങ്ങാൻ തുടങ്ങിയാൽ, പത്തരയുടെ ഗുഡ്സും വണ്ടി മരളൂരമ്പലത്തിലെ ആൽമരവാസികളായ കാക്കക്കൂട്ടങ്ങളെ ഒന്നു വിറപ്പിച്ചുണർത്തി ഇരമ്പിക്കുതിച്ച്‌ വെള്ളറക്കാട്‌ വളവും കഴിഞ്ഞ്‌ പോയാൽപിന്നെ ബാക്കിയാവുന്ന ഭയങ്കരമായ നിശ്ശബ്ദതയ്ക്കൊപ്പം, പനിച്ചിക്കുന്നിന്റെ പള്ളയിൽ തന്റെ കൊച്ചു കൂരയിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിനു കൂട്ടായി കുഞ്ഞിക്കാദറും ഉറങ്ങാതിരിക്കുന്നുണ്ടാവും. പന്തലായിനി ലെവൽക്രോസ്സിൽ, സിഗ്നൽ വിളക്കിന്റെ ചില്ല് ചുവപ്പിലേക്ക്‌ തിരിച്ചുവെച്ച്‌, പാളങ്ങൾക്കിരുവശമുള്ള ഇരുമ്പുകാലുകളിൽ ചങ്ങലയിട്ട്‌ പൂട്ടി, ഗേറ്റ്മാൻ രാഘവേട്ടനും പോയിക്കഴിഞ്ഞാൽ കുഞ്ഞിക്കാദർ പതിയെ എഴുനേൽക്കും.

പിന്നെ, വർഷങ്ങളായി തുടരുന്ന നിശാടനത്തിന്റെ അടയാളപ്പെരുക്കങ്ങൾ പോലെ നിറയെ തുളവീണ മലേഷ്യൻ കമ്പിളി ചുമൽ വഴിയേ പുതച്ച്‌, ഇരുളിന്റെ ഗർഭഗൃഹങ്ങളിലേക്ക്‌ പനിച്ചിക്കുന്നിറങ്ങി നടക്കാൻ തുടങ്ങും കുഞ്ഞിക്കാദർ.

ആറാട്ട്‌ കണ്ടത്തിന്റെ നടവഴിയിലൂടെ കോട്ടേലമ്പലത്തിനെ വലംവെച്ചിറങ്ങി, റെയിൽപ്പാത മുറിച്ചു കടന്ന്, പാറപ്പള്ളിക്കുന്നിനങ്ങേപ്പുറത്ത്‌ അറബിക്കടലിന്റെ തീരംവരെ നീളുന്ന ഈ നൈറ്റ്‌ പട്രോളിംഗിനിടയിലാണ്‌, രാവുറങ്ങിയുണർന്നാൽ പിറ്റേന്ന് സ്വന്തം ചായപ്പീടികയിൽ ചൂട്‌ ചായക്കൊപ്പം കടിയായിക്കൊടുക്കേണ്ടുന്ന പന്തലായിനിയുടെ പാതിരാക്കാഴ്ചകളുടെ ചിത്രപ്പൂട്ടുകൾ ഒന്നൊന്നായി കുഞ്ഞിക്കാദറിനു മുന്നിൽ തുറന്നു കിട്ടുന്നത്‌!

മോന്തി കനത്താൽ ചിലപ്പോൾ ചെറ്റപ്പുരയുടെ ഓലദ്രവിച്ച ദ്വാരങ്ങളിലൂടെ കാണുന്ന മായക്കണ്ണുകളായും, കിടപ്പറക്കിളിവാതിലിനു ചുവട്ടിലെ നിഗൂഡ കാൽപെരുമാറ്റങ്ങളായും, മറപ്പുരയ്ക്കടുത്ത മാവിൻ കൊമ്പിലെ ഇളക്കങ്ങളായും, അട്ക്കളമുറ്റത്തെ പേടിപ്പെടുത്തുന്ന നിഴൽ രൂപങ്ങളായുമൊക്കെ പലതവണ പന്തലായിനിക്കാർ കുഞ്ഞിക്കാദറിനെ കണ്ടിട്ടുണ്ടെങ്കിലും, അതിധീരന്മാരായ ഞങ്ങൾ പന്തലായിനിക്കാരുടെ അസാമാന്യ ധൈര്യം കാരണം ഇതുവരെ പ്രസ്തുത വെളിച്ചപ്പെടലുകളെല്ലാം ഷാര്യാവമ്പലത്തിലെ കുട്ടിച്ചാത്ത ഗണങ്ങളുടെ പിരടിക്ക്‌ വെച്ചു കെട്ടി സമാധാനിക്കുകയായിരുന്നു ഇന്നാട്ടുകാർ.

അല്ലെങ്കിലെങ്ങിനെ നാലകം വീട്ടിൽ അദ്രുമാനാജിത്തങ്ങൾക്ക്‌ സ്വന്തം മൂന്നാം കെട്ടിന്റന്നത്തെ ആദ്യരാത്രിക്ക്‌ പുതിയേണ്ണ് ഹൂറി കുഞ്ഞിപ്പാത്തുമ്മാനെ മണിയറക്കട്ടിലിൽ മുഴ്വോനും കണ്ടപ്പോ പറ്റിയ ആ ഭയങ്കര പറ്റ്‌, പിറ്റേന്ന് അവ്വൽ സുബഹിക്ക്‌ തങ്ങളുണരും മുന്നേ ഞങ്ങൾ ദേശക്കാരറിഞ്ഞു....?

അതേ സേം കുഞ്ഞിപ്പാത്തുമ്മാനെ ഒപ്പനയും ദഫ്‌ മുട്ടും പിന്നെ പ്പിന്നെ കുച്ചിപ്പുടിയും തിരുവാതിരയുമൊക്കെ പഠിപ്പിക്കാൻ പാതിരാക്കോഴി കൂവിയതിനു ശേഷം മാത്രം നാലകം വീട്ടിലെ വടക്കേ മാളികയിലെത്തുന്ന കൊമ്പൻബാലന്റെ ചരിതങ്ങൾ അങ്ങേരറിയാതെ ഞങ്ങൾ ദേശവാസികൾ പാടിനടന്നതും, ചെത്തുകാരൻ കുഞ്ഞാപ്പു സ്വന്തം കെട്ട്യോൾ മിസ്‌ ദാക്ഷായണീ കുഞ്ഞാപ്പുവിന്റെ ഒരിക്കലും മാറാത്ത മൂത്രക്കടച്ചിലിന്‌, കുഞ്ഞീഷ്ണൻ വൈദ്യർ കുറിപ്പടിച്ചതിൻ പ്രകാരം വയൽ ചുള്ളിയും ഞെരിഞ്ഞിൽ മുള്ളും കറുകപ്പുല്ലും തൊട്ടാവാടിയും,ആടലോടകവും സമംചേർത്തരച്ച്‌ ഗോമൂത്രത്തിൽ പച്ചയ്ക്ക്‌ കലക്കി സേവിക്കാൻ കൊടുത്തിട്ടും നാളിതുവരെ പ്രസ്തുത കടച്ചിൽ ഹേതുവാക്കി, അന്തി മയങ്ങിയാൽ പിന്നെ നാഴികയ്ക്ക്‌ അറുപത്‌ (അതോ നാൽപതോ?) വട്ടം മറപ്പുരയിലേക്കോടുന്നത്‌ നിർത്താൻ പറ്റാഞ്ഞതിന്റെ രഹസ്യം, മറപ്പുരയ്ക്കകത്ത്‌ ഒന്നായ ദാക്ഷായണിയെ രണ്ടായിക്കണ്ടൊരിണ്ടൽ കുഞ്ഞിക്കാദറിനുണ്ടായതാണെന്നും ഈ ചരിത്ര ഗവേഷണം യാതൊരു വിധ ശങ്കയ്ക്കും സ്പേസില്ലാത്ത വിധം അസന്നിഗ്ധം സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. (ഈ രണ്ടാമത്തെ രൂപം, മേലേകൊപ്പത്ത്‌ കൃഷ്ണക്കുറുപ്പോ അതോ സാക്ഷാൽ വഴിപാട്‌ വെടി കുഞ്ഞിരാമനധികാരിയോ എന്ന തർക്കത്തിനു പക്ഷേ നാളിതുവരെ തീർപ്പുണ്ടായിട്ടില്ല എന്നതും ഇത്തരുണത്തിൽ പ്രസ്താവനായോഗ്യമാണ്‌! ച.കാ.)

സൈറ്റ്‌ മീറ്ററും സ്റ്റാറ്റ്‌ കൗണ്ടറുമൊക്കെ ബ്ലോഗ്‌ ജനാലയുടെ താഴെ പറ്റിപ്പിടിച്ചിരിക്കുന്ന ഹിറ്റ്‌ മീറ്ററും കൗണ്ടറും ലൈവ്‌ ട്രാഫിക്‌ ഫീഡുമൊക്കെ കണ്ടുപിടിക്കുന്നതിനും പതിറ്റാണ്ടുകൾക്ക്‌ മുന്നേ, അതിരാവിലെ സ്വന്തം ചായപ്പീടികയിലൊത്തുകൂടുന്ന ദേശീയ വെടിവട്ടക്കാർക്ക്‌, തലേ രാത്രി തെറ്റ്യേടത്ത്‌ വിശാലത്തിന്റെ വീട്ടിൽ ബ്രൗസ്‌ ചെയ്യാനെത്തിയ സന്ദർശകരുടെ പേര്‌, ഇനം, പ്രായം, ജാതി, സമയം തിരിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ടുകൾ വാട്ടിയ വാഴയിലയിൽ കുത്തിയിടുന്ന ആവി പറക്കുന്ന അരിപ്പുട്ടിനു കൂട്ടാനൊരു കടലക്കറിയായി കുഞ്ഞിക്കാദർ ദിനേന കൊടുത്തുവന്നിരുന്നു എന്നറിയുമ്പോഴോ?

മാത്രമോ, ആധുനിക വർമ്മമാരും, അഖിലലോക മലയാളം ബ്ലോഗ്‌ പോലീസുകാരും തനിക്ക്‌ തൃണ സമാനമാണെന്ന് ഉച്ചൈസ്ഥരം പ്രസ്താവിച്ചുകൊണ്ട്‌, മേപ്പടി പാതിരാ ബ്രൗസന്മാരുടെ 'ഐപ്പി'യുടെ ഇനവും തരവും തഞ്ചവും കണ്ടു പിടിച്ച്‌ പ്രസ്തുതന്മാരൊക്കെ ഏതേതുനാട്ടുകാരാണെന്നും, ഏതേതു ലിങ്കുകളിൽ ഞെക്കിയാണ്‌, ഏതേതു അഗ്രഗേറ്റർ, അല്ലെങ്കിൽ വായനാലിസ്റ്റ്‌ വഴിയാണ്‌ ലവന്മാരെല്ലാം ഈ യൂസർനേമും പാസ്‌വേർഡും വേണ്ടാത്ത സൈറ്റ്‌ വിസിറ്റ്‌ ചെയ്തതെന്നും,ഈ പ്രത്യേക പേജിൽ ഏതൊക്കെ ലിങ്കുകളിൽ കയറി ക്ലിക്കന്മാർ കസർത്തു കളിച്ചിട്ടൂണ്ടെന്നും, ഒടുക്കം എക്സിറ്റടിക്കാൻ ആ പേജ്‌ തന്നെ ക്ലോസ്‌ ചെയ്തതാണോ അതോ എതേലും അനാവശ്യ ലിങ്കുകളിൽ കയറി ഞെക്കി ഞെക്കി അറിയാണ്ടെ സ്കൂട്ടായിപ്പോയതാണോ, ഇതൊന്നുമല്ല ഒപെറേറ്റിംഗ്‌ സിസ്റ്റം തന്നെ ഹാങ്ങ്‌ ആയിപ്പോയതാണോ എന്നൊക്കെയുള്ള അതി സൂക്ഷ്മ വിവരങ്ങൾ തുടങ്ങി പുരാന്തർഭാഗം വേക്കന്റ്‌ ആണെന്നറിയിക്കാൻ കുമാരി വിശാലം ഉമ്മറത്ത്‌ കത്തിച്ചു വെക്കുന്ന തകരവിളക്ക്‌ ചിലപ്പോ കാറ്റത്തണഞ്ഞ്‌ പോയാൽ പലപ്പോഴും ആ പാതിയിരുട്ടിൽ സംഭവിച്ചുപോവുന്ന കാത്തിരിക്കുന്നവനും കാര്യം കാണുന്നവനും തമ്മിലുള്ള ഏതാനും ചില ആശയക്കുഴപ്പങ്ങളുടെ സ്റ്റ്രീമിംഗ്‌ വീഡിയോ വരെ കുഞ്ഞിക്കാദേർസ്‌ പരദൂഷണം പോർട്ടലിൽ വാല്യൂ ആഡഡ്‌ ഫ്രീ സർവ്വീസ്‌ ആയി നാട്ടുകാർക്ക്‌ ലഭിച്ചിരുന്നു എന്നതും ഒരു ചരിത്ര വസ്തുത തന്നെയാവുന്നു.

(കൂട്ടത്തിൽ, ഇന്നത്തെപോലെ ആന്റി വൈറസ്‌ സോഫ്റ്റ്‌ വേറുകൾ ലഭ്യമല്ലാതിരുന്ന അക്കാലത്ത്‌ വൈറസടിച്ചു പടമായിപ്പോയ കമ്പ്യൂട്ടർ ശൃംഖലകളുടെ ഒരു ഡാറ്റാബേസ്‌ വേറെയും കുഞ്ഞിക്കാദർ സൂക്ഷിച്ചിരുന്നു എന്ന തെളിവുകളില്ലാത്ത ഒരു നിരീക്ഷണവും പന്തലായിനിയിൽ പ്രചാരത്തിലുണ്ടായിരുന്നതായി അറിയാൻ കഴിഞ്ഞു.! ച.കാ)

അങ്ങിനെയങ്ങിനെ എണ്ണിപ്പറഞ്ഞു തുടങ്ങിയാൽ വിലാസിനി (അമ്മാളല്ല) യുടെ അവകാശികളുടെ വാല്യങ്ങളുടെ എണ്ണത്തിലും നിൽക്കാത്തത്രയും (കു)ചരിതങ്ങൾ രചിച്ച, ഒരു പക്ഷേ ജീവിച്ചിരുന്നുവെങ്കിൽ 'അഖില ബ്രഹ്മാണ്ഡ മഹാവീര കുത്തിത്തിരിപ്പ്‌ പാരാ വീര പരം ചക്രം' ബഹുമതിയായി കൊടുത്ത്‌, താമസം വിനാ ഞങ്ങൾ പന്തലായിനിക്കാർ തച്ചു കൊന്ന് ഇടിച്ചു പൊടിയാക്കി അറബിക്കടലിൽ കലക്കുമായിരുന്ന മഹാശയൻ കുഞ്ഞിക്കാദർ ഇവ്വിദം നാലാളറിയാതെയുള്ളൊരു നാണം കെട്ട മരണത്തിനു കീഴടങ്ങിയ ആ കറുത്തവാവിന്റന്നു വെള്ളിയാഴ്ച പാതിരാത്രിയിൽ മേലെപുത്തലം വീട്ടിൽ കുഞ്ഞിരാമനധികാരിയുടെ മാളികയിലും ചുറ്റുവട്ടത്തുമായി നടന്ന സംഭവവികാസങ്ങൾ സാക്ഷി മൊഴികളുടെയും, സാഹചര്യത്തെളിവുകളുടെയും, നിരീക്ഷണം കം നിഗമനങ്ങളുടെയും പിന്നെ ഏതാനും ചില കേട്ടു കേഴ്‌വികളുടെയും അടിസ്ഥാനത്തിൽ ഒന്നു പുന:സൃഷ്ടിക്കാൻ ഈ വിനീത ചരിത്രകാരൻ നടത്തിയ വൃഥാവ്യായാമങ്ങളുടെ ആകെ മൊത്തം പുറവരവ്‌ അഥവാ ഔട്കം ആണ്‌ തുടർന്ന് ഈ ഗവേഷണപ്പാഴ്പ്രബന്ധത്തിൽ പ്രസ്താവിക്കാൻ ഉദ്ദേശിക്കുന്നത്‌.

ആയതിനെ ചരിത്രകാരൻ ഇപ്പോൾ അനുഭവിച്ചുവരുന്ന അതിഭീകരമായ ആശയദാരിദ്ര്യം മുൻ നിർത്തി, ചരിത്രാഖ്യായികളൂടെ എണ്ണം കൂട്ടുക എന്ന ഉദ്ദേശത്തിൻ പുറത്ത്‌ അടുത്ത അദ്ധ്യായത്തിലാകാം എന്ന് നിരീച്ച്‌ തൽക്കാലം ഇബ്ടെ നിൽപ്പനടിക്കുന്നു. (ഷോഡ ആവശ്യത്തിനു ചേർത്തിട്ടുണ്ട്‌). പ്രസ്തുതനായ അദ്ധ്യായം ഇനിയെങ്ങാനും ഏതേലും വർമ്മയെങ്ങാനും വന്ന് എന്റെ ഐപ്പിയിൽ കയറിപ്പിടിച്ചാലുണ്ടാവുന്ന ആ ഒര്‌ ഒര്‌ ഇതുണ്ടല്ലോ...? ഇൻസ്പിരേഷൻ..!അതെങ്ങാനും വന്നാലോ അല്ലേൽ അതുമൂലമുണ്ടായേക്കാവുന്ന ആശയ ഗർഭൻ പത്തും തേഞ്ഞ്‌ പെറ്റാലോ പോസ്റ്റുന്നതായിരിക്കും എന്നേ എനിക്കിപ്പ പറയാൻ പറ്റൂ........!!!!!

(തുടരും....അതൊറപ്പാ!!!)

Wednesday, September 12, 2007

‘നഗ്ന’ മാ‍യ ഒരു കൊലപാതകം അഥവാ ഒരു ചരിത്ര കുറ്റാന്വേഷണം!

തലമുറിയന്‍ ശനിയനും പാമ്പിരിയന്‍ ശുക്രനും ഒത്തൊരുമിച്ച് അന്തിക്കള്ളിനു മേമ്പൊടിയായി കാബറേ ഡാന്‍സ് നടത്തിക്കൊണ്ടിരുന്ന ഒരു വെള്ളിയാഴ്ച തൃസന്ധ്യയ്ക്കാവണം, കുഞ്ഞിരാമന്‍ അധികാരിയുടെ മാളികവീട്ടില്‍ അന്നുരാത്രി കക്കാന്‍ കയറാം എന്ന് കള്ളന്‍ ചാത്തൂട്ടിക്ക് ഒരുള്‍വിളി തോന്നിയത്! പോട്ടെ...ചാത്തൂട്ടിയല്ലേ, കള്ളനല്ലേ, കക്കുക എന്നത് കള്ളന്റെ ജന്മാവകാശമല്ലേ എന്നു വെയ്ക്കാം. കുഞ്ഞിരാമന്‍ അധികാരിയും സഹ വെടിയന്‍ കുഞ്ഞീഷ്ണന്‍ വൈദ്യരും അന്ന് രാത്രി തോക്ക് നിറയെ ഉണ്ടയുമായി റാന്തലും തൂക്കി വെടിവട്ടത്തിനു പോകും എന്ന ഒരൊറ്റ ധൈര്യത്തിന്റെ പുറത്ത് തന്റെ രഹസ്യക്കാരന്‍ “ക്രിസ്മസ് ഭാസ്കരനെ” അതേ രാത്രി തന്നെ വടക്കേപുറത്തെ ഉരല്‍‌പുരയിലേക്ക് ക്ഷണിക്കാന്‍, അധികാരിയുടെ ഇല്ലീഗല്‍ വാല്യക്കാരി കുമാരി തങ്കമണിച്ചോത്തിക്കു തോന്നിച്ചതും നടേപറഞ്ഞ ശുക്രശനിയന്‍ കള്ള് കാബറേ തന്നെയായിരിക്കണം!!. ...അതും പോട്ടെ,...ജാരനല്ലേ, ഇത്തരം രാത്രികളില്‍ ഉരല്‍‌പുരകളില്‍ ഒളിച്ചിരികുക എന്നത് അവന്റെയും ജന്മാവകാശമാണെന്നു വെയ്ക്കാം.



പക്ഷേ, വൈന്നേരം, അസാരം അസ്കിതയ്ക്ക് നിന്ന നില്പില്‍ നില്പനടിച്ച കുഞ്ഞീഷ്ണന്‍ വൈദ്യര്‍ വഹ ദശമൂലാരിഷ്ടം സ്പെഷ്യലില്‍ അളവ് കൂടിപ്പോയ കഞ്ചാവുലേഹ്യം ഹേതുവായി നില്‍ക്കാനും പിന്നെ ഇരികാനും അതു കഴിഞ്ഞു കിടക്കാനും പറ്റാത്ത പരുവത്തിലായ അധികാരി കുഞ്ഞിരാമര്‍, അന്നത്തെ വെടിക്ക് വെടിമരുന്ന് തികയില്ലാ എന്ന കാരണം പറഞ്ഞ് വെടിവട്ടം ബന്ദോസ്താക്കിയതും, രാവൊന്നു മൂത്തപ്പോള്‍ പൊട്ടിത്തെറിക്കാന്‍ വട്ടം കൂട്ടിയ വെടിക്കോപ്പിന്റെ ചൂട് സഹിയാതെ ഒരു ചെറുവാണത്തിനു തീകൊടുക്കാന്‍ പ്രസ്തുത തങ്കമണിച്ചോത്തി കിടക്കുന്ന വാലിയപ്പുരയുടെ കതകിനു തന്നെ മുട്ടിവിളിച്ചതും (അതും ഇഷ്ടം പോലെ ഫയര്‍ എക്സിറ്റുകള്‍ വേറെയും തുറന്നു കിടക്കുമ്പോള്‍...) വെച്ചു നോക്കുമ്പോള്‍ തീര്‍ച്ചയായും ശനിയനും ശുക്രനും അന്തിക്കള്ള് മൂത്ത് ഉടുമുണ്ടഴിച്ചു തലയില്‍ കെട്ടി, നെല്ലിയാടിക്കടോത്ത് കള്ളുഷാപ്പിന്റെ താഴെ വള്ളം കളി നടത്തിക്കൊണ്ടിരിക്കയാവണം ആ മുപ്പെട്ട് വെള്ളിയാഴ്ച മൂവന്തിക്ക് എന്നത് ഒരു മൂന്ന് മൂന്നരത്തരം.....!!



ഒരു ടിപ്പിക്കല്‍ പെറ്റിബൂര്‍ഷ്വാ മാടമ്പി മേല്‍ക്കൊയ്മ അരങ്ങുവാണിരുന്ന ആ ഒരു കാലഘട്ടത്തില്‍ പന്തലായിനി പോലുള്ള ഒരു ചെറുഗ്രാമത്തിന്റെ രാക്കാഴ്ചകളില്‍ നിത്യേനയെന്നോണം വന്നുപെടുന്ന ഇത്തരം ദുര്‍ഘടവിഷമദ്വിത്ത്വലോപാദേശ സന്ധികള്‍ പന്തലായിനിയുടെ ഈ ചരിത്രത്തിന്റെ ഭാഗമാവുന്നതെങ്ങനെ എന്നതാവാം ഒരു ചരിത്രകുതുകിയുടെ ന്യായമായ ഒരിണ്ടല്‍ അഥവാ ഒരു സംഷയം. പക്ഷേ കൂരാക്കൂരിരുളും, ഒരു കള്ളനും ഒരു ജാരനും ഉഷ്ണം സഹിക്കാതെ ചുമ്മാ ഒന്നു കാറ്റു കൊള്ളാന്‍ വാലിയക്കാരിയുടെ കതകിനു മുട്ടി എന്നു പിന്നീട് പരസ്യപ്രസ്താവന ഇറക്കിയ അധികാരിയും ശേഷം പന്തലായിനിയുടെ ചരിത്രത്തില്‍നിന്നുതന്നെ അപ്രത്യക്ഷയായ തങ്കമ്മണിച്ചോത്തിയും ഒക്കെ കൂടെ ചേര്‍ന്ന് അസ്സലകപ്പാടെ അതു താനല്ലയോ ഇത് എന്ന മതി വിഭ്രമത്താല്‍ മറിമായം മറിഞ്ഞ ആ ആരാത്രി വിളറിവെളുത്തപ്പോള്‍, അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ പരദൂഷണം കുഞ്ഞിക്കാദര്‍ മരിച്ചുകിടന്നതെങ്ങിനെ?അതും കൊടിയ പിഡനങ്ങള്‍ക്കിരയായി എന്നുറപ്പിച്ചു പറയാന്‍ പാകത്തില്‍,ശരീരത്തില്‍ എണ്ണാന്‍ പറ്റുന്നിടത്തെ എല്ലുകളെല്ലാം ഒടിഞ്ഞു പപ്പടമായി...പോരാത്തതിന് പരിപൂര്‍ണ്ണ നഗ്നനുമായി.....!? (ടിയാന്റെ അരയില്‍ തൊട്ടകാലം മുതല്‍ ആ ശരീരത്തിന്റെ ഒരു ഭാഗമായിമാറിയതും വെള്ളം എന്ന വസ്തു അലര്‍ജിയായതുമായ സിംഗപ്പൂര്‍ കൈലിമുണ്ട് സംഭവസ്ഥലത്തുനിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ ആറാട്ട് കണ്ടത്തില്‍ നിന്നും കീറിപ്പറിഞ്ഞനിലയില്‍ പിന്നീട് കണ്ടെടുക്കുകയാണുണ്ടായത്!)



പന്തലായിനിയിലെ ഷെര്‍ലക് ഹോംസുമാര്‍ ഒത്തൊരുമിച്ചും കൊയിലാണ്ടി സബ്ബ് പരപ്പന്‍ മാത്തുക്കുട്ടി വിത് ഹേഡങ്ങത്ത നരി ഗോപാലപ്പിള്ളമാര്‍ വേറെയും പതിനട്ടടവും പയറ്റി ഓതിരം തിരിഞ്ഞിട്ടും പൂരിപ്പിക്കാന്‍ കഴിയാ‍ാതിരുന്ന ഒരേകാന്ത ഭയങ്കര സമസ്യയുടെ, ഞങ്ങള്‍ പന്തലായിനിക്കാര്‍ക്ക് ഇക്കാലമത്രയും പിടിതരാതിരുന്ന ആ നിഗൂഡ രഹസ്യത്തിന്റെ, ഉള്ളറകളിലേക്കാണ് നാം ഇത്തവണ യാത്രയാവുന്നത്......!!!



കുഞ്ഞിക്കാദര്‍ പന്തലായിനിക്കാരനായിരുന്ന്നില്ല! എവിടത്തുകാരനാണെന്ന് ആര്‍ക്കുമൊട്ടറിയുകയുമില്ല. എങ്ങുനിന്നോ ഒരു സുപ്രഭാതത്തില്‍ ഒരവധൂതനെ പോലെ പന്തലായിനിയിലെത്തി, ഇന്നാട്ടിലെ കുണ്ടനിടവഴികളിലും, പുഴക്കരയിലും,ആല്‍ത്തറയിലും പിന്നെ ആറാട്ടുകണ്ടത്തിലുമൊക്കെ, നറുജീരകവെള്ളത്തില്‍ ചാരായമെന്നപോലെ, അലിഞ്ഞുചേര്‍ന്ന് ഒഴുകിപ്പരന്ന് നടക്കുകയ്‍ായിരുന്നു കുഞ്ഞിക്കാദര്‍. സില്‍ക്കങ്ങാടിയുടെ നെഞ്ചും കൂടത്തിനു നടുക്ക് “ഹോട്ടല്‍ ഡി കുഞ്ഞിക്കാദര്‍” എന്ന പേരില്‍ ഒരു ചായമക്കാനി തുടങ്ങി ടിയാന്‍ ആവാസമുറപ്പിച്ചതോടെ പന്തലായിനിയുടെ മൊത്തം ചരിത്രം കുഞ്ഞിക്കാദറിലേക്ക് ചുരുങ്ങി എന്ന നിലയിലായി കാര്യങ്ങള്‍. അചിരേണ ആധാരമെഴുത്ത് ഗോവിന്ദന്‍, ഇസ്പേഡ് പപ്പു എന്ന ഇരുപത്തെട്ട് ചാമ്പ്യന്‍ പപ്പനാവന്‍, വഴിപാട് പെരച്ചന്‍ സഹായി ചാത്തപ്പന്‍, നൊട്ടന്‍ കുഞ്ഞീഷ്ണന്‍, കള്ളന്‍ ചാത്തൂട്ടി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ധീര പന്തലായിനിയന്മാരുടെ സമ്മേളന നഗരീയും തദ്വാരാ ഇന്നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്ന സകലമാന കുത്തിത്തിരിപ്പുകളുടെയും പ്രഭവകേന്ദ്രമായി വികാസ് പരിണാം ആവുകയും ചെയ്തു പ്രസ്തുത ചായമക്കാനി. ഒപ്പം പന്തലായിനിയുടെ ഒഫീഷ്യല്‍ മീഡിയാ സെന്ററും!



തെറ്റ്യേടത്ത് വിശാലത്തിന്റെ വീട്ടില്‍ തലേന്നു രാത്രി എണ്ണത്തില്‍ കൂടുതല്‍ വന്ന വിദ്വാന്റെ പേര്, തണ്ടപ്പേര്, അച്ഛനപ്പൂപ്പനമ്മയമ്മായിയമ്മമാരുടെ പേരുകള്‍, വീട്ടുപേര്, ജാതി, വയസ്സ്, വിവാഹിതനാണോ എങ്കില്‍ എത്ര കുട്ടികള്‍, അതില്‍ ആണെത്ര പെണ്ണെത്ര, ഇനി ഇവിടെയല്ലാതെ മിശ്രഭോജനം ചങ്ങായ് വേറെവിടെല്ലാം തരാക്കുന്നു....ഇത്യാദി വിസ്ഫോട്കാത്മക വിഭ്രമാത്മക വിശകലന വസ്തുതകള്‍ ഇനം തിരിച്ച്, പട്ടിക തിരിച്ച് പിറ്റേന്നു രാവിലെ കുഞ്ഞിക്കാദേഴ്സ് സ്ഥിതിവിവരക്കണക്കു ലൈബ്രറിയില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും എന്നു മാത്രമല്ല പ്രസ്തുത വസ്തു വഹകളെ തവ സുപ്രഭാതാനന്തരം പ്രഭാത് കൃത്യനെ നിര്‍വഹിക്കാന്‍ "ചൂടിലൊരു സുലൈമാനി പോരട്ടെ" എന്ന പ്രാരംഭ വായ്ത്താരി മുഴക്കുന്ന പന്തലായിനിക്കാര്‍ക്ക് കട്ടനു കടിക്കാനൊരു ചൂട് പരിപ്പുവടയായും കൊടുത്തുപോന്നിരുന്നു പരദൂഷണ നിഷ്ണാണന്‍ കുഞ്ഞിക്കാദറവര്‍കള്‍.



ഇതിനൊക്കെ പുറമേ തര്‍ക്കവിതര്‍ക്ക പരാന്ന ജീവികളായി വിരാജിക്കുന്ന ബഹുഭൂരിപക്ഷം പന്തലായിനിക്കാര്‍ക്കും, പന്തലായിനിയില്‍ കാലുകുത്തിയ അന്നുമുതല്‍ അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ ഏ സര്ട്ടിഫിക്കറ്റ് കൊടുക്കാന്‍ പാകത്തിലൊരു മയ്യത്തായി കിടന്നതിന്റെ തലേന്നുവരേയും ലാഭേച്ഛകൂടാതെ, ലോഭലേശമന്യേ കുഞ്ഞിക്കാദര്‍ ചെയ്തുകൊടുത്ത നിഷ്ക്കാമ നിഷ്ക്കര്ഷ നിസ്വാര്‍ഥ സേവനങ്ങള്‍ മാത്രം മതിയാവും ഇന്നാട്ടിലെ ജനകോടികളുടെ മനസ്സില്‍ തേച്ചാലും മാച്ചാലും പോരെങ്കില്‍ കുളിച്ചാലും പോവാത്തൊരോര്‍മ്മയായി ടിയാന്റെ പാവനസ്മരണ കല്പാന്തകാലത്തോളം നിലനില്‍ക്കാന്‍......!



ഉദാഹരണത്തിന് പന്തലായിനി ദേശത്തെവിടെയെങ്കിലും പുരനിറഞ്ഞുകവിഞ്ഞ് പുറത്തേകൊഴുകിപ്പരക്കാന്‍ വെമ്പല്‍ പൂണ്ട് നില്ക്കുന്ന ഏതേലും മിസ് പന്തലായിനിക്ക് വല്ല കല്യാണാലോചനയും കൊണ്ട് വല്ല അന്യ ദേശക്കാരാരേലും ഇന്നാട്ടില്‍ കാലുകുത്തി എന്നിരിക്കട്ടെ. നൂറ്റുക്ക് തൊണ്ണൂറും ഈ കാലുകുത്തിയ ക്ഷീണം ഒന്നു മാറ്റാല്ലോ എന്ന സദുദ്ദേശത്തില്‍ കുഞ്ഞിക്കാദര്‍ വഹ മക്കാനിയില്‍ ഒന്നു കയറിയിരിക്കും. ഏതായാലും ഈ കയറിയ മംഗല്യാന്വേഷണ കുതുകികളാരും ഇന്നേവരെ ഉദ്ദേശിച്ച വഴിയെ പിന്നെ മുന്നോട്ട് പോയിട്ടില്ല എന്നു മാത്രമല്ല വന്നേലും ഇരട്ടി വേഗത്തില്‍ വന്ന വഴിയേ തിരിച്ചു പോയിട്ടേ ഉള്ളൂ എന്നതിനു നിറഞ്ഞു കവിഞ്ഞ് നിറഞ്ഞു കവിഞ്ഞ് പിന്നെയും നിറഞ്ഞു കവിഞ്ഞങ്ങിനെ നില്ക്കുന്ന പന്തലായിനിയിലെ ഇളനീര്‍കുടങ്ങള്‍ തന്നെ സാക്ഷി!



തീര്‍ന്നോ കുഞ്ഞിക്കാദറിന്റെ പരോപകാര വീരശൂര ദിക്കൃതശക്ര പരാക്രമങ്ങള്‍? ഇല്ലാ... പാരപണിയിലും പാലംവലിയിലും കുതികാല്‍‌വെട്ടിലും കുഞ്ഞിക്കാദറിനെ ജയിക്കാന്‍ ഈരേഴു പതിനാലു ലോകത്തിലിനി മലയാളം ​ബ്ളോഗിലല്ലാതെ വേരൊരുത്തന്‍ ആണായി (പെണ്ണായും) ജനിക്കില്ല മക്കളേ....ജനിക്കില്ല!!കേട്ടില്ലേ നിങ്ങള്‍ പന്തലായിനി ദേശത്ത് പാണന്മാര്‍ പാടിനടക്കുന്ന പഴമ്പുരാണം?!



വേലി ചാടിയ പയ്യിനെ ചൊല്ലി വാക്കാണം മൂത്ത അയല്‍ക്കാരിലൊരുത്തന്റെ വീട്ടുമുറ്റത്ത് നിറകൊണ്ട പാതിരായ്ക്ക് വെട്ടിയ കരിക്കും കോഴിത്തലയും കൊണ്ടിട്ടവന്‍ കുഞ്ഞിക്കാദര്‍.....(അനന്തരം മാറ്റാന്‍ മാരണം ചെയ്ത ഹേതുവില്‍ സിമ്പിള്‍ വാക്കാണം മൂത്ത് വെട്ടുകത്തികോര്‍ത്ത് പുത്തരിയങ്കം കുറിക്കുകയും, തദ്വാരാ നാരായണച്ചേകോന്‍ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ എണ്ണപാത്തിയിലും മാറ്റങ്കച്ചേകോന്‍ കുഞ്ഞിരാമക്കുറുപ്പ് കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ ലോക്കപ്പിലും ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ടി വന്നത് താന്താങ്ങളുടെ കര്‍മ്മഫലം എന്നല്ലാതെ എന്തു പറയാന്‍...)



നാടു വിറപ്പിച്ച നാലകം വീട്ടില്‍ അദ്രുമാനാജിത്തങ്ങളുടെ മൂന്നാം കെട്ടിനു മട്ടന്‍ കുറുമയ്ക്ക് മുട്ടനെ വെട്ടാന്‍ ചുമ്മാ വെറുമൊരു കാഞ്ഞിരമുട്ടി കാണിച്ചു കൊടുത്തവന്‍ കുഞ്ഞിക്കാദര്‍....(കയ്ച്ചിട്ടിറക്കാന്‍ പറ്റാതായ കുക്കുറുമയെ ചെമ്പ് സഹിതം പാറപ്പള്ളി തോട്ടിലൊഴുക്കുന്നത് കണ്ട് ആര്‍ത്തു ചിരിച്ചവനും കുഞ്ഞിക്കാദര്‍....)



ധനുമാസക്കുളിരില്‍ തിരുവാതിര നോറ്റ്, കൊതി തീരെ തിരുപ്പറത്ത് തളര്‍ന്ന പെണ്ണുങ്ങള്‍ നീന്തിത്തുടിച്ചു കുളിക്കന്‍ വരുന്ന ചിറക്കടവില്‍ നാലാളറിയാതെ നായ്ക്കൊരണ വിതറിയവന്‍ കുഞ്ഞിക്കാദര്‍....(ഈറന്‍ മാറാത്ത പെണ്ണുങ്ങള്‍ പരക്കം പായുന്നത് കാണാന്‍ പൂതിവെച്ചൊളിച്ചിരുന്ന കുഞ്ഞിക്കാദറെ ദേശവാസികള്‍ ഓടിച്ചിട്ട് പിടിച്ച് ഇടിച്ചു നുറുക്കി ചവുട്ടിക്കൂട്ടി ചുരുട്ടിക്കെട്ടി തലപ്പന്ത് കളിച്ചതും അനന്തരഫലമായി ലോറിയിടിച്ച റേയില്‍വേ ഗേറ്റ് പോലെ അടയാതെ നിന്നിരുന്ന ടിയാന്റെ മൂന്ന് മുന്‍നിരപ്പല്ലുകള്‍ അരിയെത്താതെ കാലം ചെയ്ത് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞതും പാട്ട് കഥയില്‍ തുടര്‍ന്നു പറയുന്നുണ്ട്)



എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ കുഞ്ഞിക്കാദറിന്റെ വീരശൂരപാരാ-അക്രമ ചരിതങ്ങള്‍ കുറിച്ചു സൂക്ഷിക്കാന്‍ പാ‍ാകത്തില്‍ താളിയോലയ്ക്ക് പന പാലക്കാട്ടും തികയില്ല കൂട്ടരേ...എങ്കിലും ഈ വീരവിരാടകുത്തിത്തിരിപ്പ്‌കുമാരവിഭോ കുഞ്ഞിക്കാദറിനെ പറ്റി പറയുമ്പോള്‍, തല്‍‌പുരുഷനോളമോ അല്ലെങ്കില്‍ ഒരു പൊടിക്ക് മുന്തൂക്കമായോ (കു)പ്രസിദ്ധമായിരുന്ന ആസിംഗപ്പൂര്‍ കൈലിമുണ്ടിനേക്കുറിച്ചും പ്രസ്താവിക്കാതിരുന്നാല്‍, ഈ ചരിത്ര കുറ്റാന്വേഷണം, നടുഭാഗമദ്ധ്യം പാറ്റവെട്ടിപ്പോയ പട്ടുകോണകം പോലെ മീനിംഗ്‌ലെസ്സ് അഥവാ‍ അര്‍ഥാന്തരാന്യാസമായ ഒരു വ്യര്‍ഥാഭ്യാസമായിപ്പോകും എന്ന ഒറ്റക്കാരണം കൊണ്ട് അതും കൂടെ പറഞ്ഞിട്ട് നമുക്ക് നിഗൂഡ രഹസ്യത്തിന്റെ കൊങ്ങയ്ക്ക് പിടിക്കാം.



നാലകംവീട്ടില്‍ അദ്രുമാനാജിത്തങ്ങള്‍ സിംഗപ്പൂരില്‍ നിന്ന് കൊണ്ടു വരികയും, കാര്യസ്ഥന്‍ ബാപ്പുട്ടി ഏതോ ഒരു പാരാ ഉദ്ദിഷ്ഠ കാ‍ര്യത്തിനു ഉപകാ‍ര സ്മരണയായി കുഞ്ഞിക്കാദറിനു സമര്‍പ്പിക്കുകയും ചെയ്തതായിരുന്നു ആ നെടുവരയന്‍ കൈലിമുണ്ട്! അക്കാലത്തെ ഉത്തരമലബാറന്മാരായ ആഡ്യമാപ്പിളമാരുടെ അന്തരാളം ശൂന്യമായ അരക്കെട്ടിനെ ആചാരപൂര്‍വം സംരക്ഷിക്കുന്ന, “മൂട്ടിയ കള്ളിമുണ്ട്” എന്ന് മലബാറിന്റെ പ്രാദേശിക ഭാഷാനിഘണ്ടു നിര്‍വചിക്കുന്ന, ഒരു പ്രത്യേകതരം കൈലിമുണ്ടായിരുന്നു അവന്‍. മൂട്ടിയ മുണ്ടിന്റെ പ്രത്യേകത എന്താന്ന് ചോദിച്ചാല്‍ അത് സാദാ വെറുമൊരു മലയാളി മുണ്ടനെപോലെ തുറന്നു പരന്ന് വിശാ‍ലനായി ഭവിക്കുന്നില്ല എന്നതാകുന്നു. പകരം മൃദു മന്ദസ്മേരകുമാരീ കുസൂമങ്ങളുടെ പൂമ്പട്ട് പാ‍വാ‍ടപോലെ, മുണ്ട്യോന്റെ രണ്ടറ്റവും കൂട്ടിത്തൈച്ച്, ഒരു ലൂപ്പ് ചമച്ച്, തലവഴിയോ കാ‍ല്‍ വഴിയോ വലിച്ചുകയറ്റി ഉടുക്കാവുന്ന തരം ഒരു സവിശേഷ നിര്‍മ്മിതി.



ഇനി ഈ വിശേഷാല്‍ പതിപ്പിന്റെ വിശേഷമോ ഉപകാരമോ ആണ്‌ ചോദ്യമായി വരുന്നതെങ്കിലോ? ഉത്തരം വെരിസിംപിള്‍....ജലസേചനം കം സാംസ്കാരിക വകുപ്പ്‌ മന്ത്രിപുംഗവനവര്‍കള്‍ക്ക്‌ ഇഷ്ടം പോലെ കാറ്റും വെളിച്ചവും കിട്ടാന്‍ പാകത്തില്‍ പുരാന്തര്‍ഭാഗം ശൂന്യമാണെങ്കിലും, ഏതാള്‍ക്കൂട്ടത്തിനു നടുവില്‍‌വെച്ചും ഈ മുണ്ടശ്ശേരിയവര്‍കളെ അഴിച്ചുകുടഞ്ഞുടുക്കാം. അത്രതന്നെ (ഊരഭാഗം സൂര്യപ്രകാശത്തിനു വിപരീതം അഥവാ പുറംതിരിഞ്ഞു നില്‍ക്കരുത്‌ എന്നു മാത്രം!!)



നമ്മുടെ നല്‍ക്കഥാപുരുഷന്‍ കുഞ്ഞിക്കാദറവര്‍കളുടെ ഇന്ദ്രധനുസ്സൊത്ത (ന്ന്ച്ചാല്‍ ശോഷിച്ച്‌ വളഞ്ഞ്‌ കോഞ്ഞാട്ടകുത്തിയ) തളിരിളം മേനിയില്‍ കയറിക്കുടിപാര്‍ത്ത അന്നു മുതല്‍ ഈ സിംഗപ്പൂര്‍ കൈലിമുണ്ടും കാദര്‍ക്കായും തമ്മില്‍ അതി നിഗൂഡമായൊരു ഭീകര ഭയങ്കര വിശുദ്ധ പ്രണയം ഉടലെടുക്കുകയും അതങ്ങിനെ വളര്‍ന്ന് വളര്‍ന്ന് മുണ്ടിന്‌ കാദറിനെയോ കാദറിന്‌ മുണ്ടിനേയോ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യാത്തത്രയും ഗാഡ സള്‍ഫ്‌യൂരിക്കാസിഡായി മാറുകയും അനന്തരഫലമെന്നോണം അലക്ക്‌ കുളി ഇത്യാദി കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ പോലും കുഞ്ഞിക്കാദറിന്‌ അന്തരാത്മാവിലൊരു വിങ്ങലായി മാറുന്നൊരു അവസ്ഥ സംജാതമാവുകയും ചെയ്തു. കാലങ്ങള്‍ കഴിയവേ ചായപ്പീടികയിലെ ചൂടും ചൂരും പുകയുമേറ്റ്‌ കറുത്ത്‌ കരിവാളിച്ച്‌ കാദറും കൈലിയും ഒരേരൂപമൊരേഭാവന്മാരായി, പരിണാമസിദ്ധാന്തന്മാരായി മാറി. അതോടെ "കാദറേതാ കൈലിയേതാ" എന്നൊരു ഐഡന്റിറ്റി ക്രൈസിസ്‌ അഖിലപന്തലായിനി കുത്തിത്തിരിപ്പ്‌ ആന്‍ഡ്‌ പാരവെപ്പ്‌ ക്ലബ്ബിലെ സഹ മെംബര്‍മാര്‍ക്ക്‌ വന്നുബ്ഭവിച്ചു എന്നതാണ് സാമദാനഭേദദ്ണ്ടനങ്ങള്‍ മാറിമാറി ദിവസങ്ങളോളം പ്രയോഗിച്ച് പ്രാ‍ണപ്രേയസീ മുണ്ടിയെ ഒരു ദിവസത്തേക്കെങ്കിലും സോപ്പിന്‍‌കായ പതപ്പിച്ച വെള്ളത്തില്‍ മുക്കിവെക്കാന്‍ കുഞ്ഞിക്കാദറിനെ സമ്മതിപ്പിച്ചെടുത്തതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചേതോമൃദുലവികാ‍രം.



പക്ഷെ പ്രസ്തുത വിഴുപ്പലക്കിവെളുപ്പിക്കല്‍ യഞ്ജം പന്തലായിനിയിലെ (അയലോക്കനാടുകളിലേയും) പ്രായപൂര്‍ത്തി വോട്ടവകാശം കിട്ടിയ മുക്കാലേ മുണ്ടാണി പുരുഷപ്രജകള്‍ക്കും തലയിലൊരിടിത്തീ അറിയാണ്ടെ വന്നു പതിക്കാന്‍ കാരണമാ‍യി എന്നുപറഞ്ഞാല്‍ അതൊരതിശയോക്തിആണോ എന്നു ചിന്തിക്കാനുള്ളൊരു വകുപ്പുണ്ടാവാന്‍ വകുപ്പുണ്ടോ എന്നു ചോദിച്ചാല്‍, ഒട്ടുമില്ലാ എന്നു തന്നെ പറയേണ്ടിയിരിക്കുന്നു. സംഭവം എന്താച്ചാ‍ല്‍.....!



കുറുമ്പ്രനാടു ദേശത്തും, കടത്തനാടുദേശത്തും ഒന്നൂടെ വിശാലമാക്കി പറഞ്ഞാല്‍ അങ്ങു വള്ളുവനാട്‌ ദേശത്തും പേരും പെരുമയും പെണ്‍കോയ്മയും കേള്‍പ്പിച്ച പന്തലായിനിയിലെ പെണ്‍ശിങ്കം നെല്ലിയാടി മാധവിയുടെ മൂന്നാം താവഴിയിലെ ഇളമുറ പടുമുളയും, മാധവിമുത്താച്ചിയുടെ "സല്‍" കീര്‍ത്തിചക്രയ്ക്ക്‌ താനായൊരു പൊടിക്കു പേരുദോഷം ചങ്കില്‍ ജീവനുള്ളേട്ത്തറ്റം കേള്‍പ്പിക്കില്ലാ എന്ന അടിയുറ‍ച്ച ശപഥത്തിനു പുറത്ത്‌, പന്തലായിനിയിലേയും ചുറ്റുസാമന്തദേശങ്ങളിലെയും ഏ സര്‍ട്ടിഫിക്കേറ്റ്‌ പടങ്ങള്‍ക്ക്‌ ചിത്രാടാക്കീസില്‍ പാരന്‍സിനേയും കൂട്ടിവരേണ്ട ആവശ്യം നിയമപ്രകാരം ഇല്ലാത്ത എല്ലാ ആണ്‍പ്രജകള്‍ക്കും, അന്തിമയങ്ങിയാല്‍ (അടിയന്തിര സര്‍വീസ്‌ ചട്ടപ്രകാരം മുട്ടിയ ഘട്ടത്തില്‍ നട്ടുച്ചയ്ക്കും) ഞരമ്പ്‌ രോഗ പരിഹാര ക്രിയാവിക്രിയകളായ അനാച്ഛാദനം, ആവാഹനം, ഉച്ഛാടനം മുതല്‍‌പറഞ്ഞ ക്രിയാവിക്രിയകള്‍ തരാതരം പ്രയോഗിച്ച്‌ കാലക്ഷേപം കഴിക്കുന്നവളാണല്ലോ തെറ്റ്യേടത്ത്‌ വിശാലം.



(ഈ പറഞ്ഞ രോഗം വളരെ അടുത്തകാലത്ത്‌ കൂലംകഷായമായ പരീക്ഷണ നിരീക്ഷണപ്രക്ഷാളനങ്ങങ്ങള്‍ക്ക്‌ ശേഷം തങ്ങളാല്‍ കണ്ടു പിടിക്കപ്പെട്ടതാണെന്ന് ചില ആധുനിക വൈദ്യശാസ്ത്ര വിശാരദമാര്‍ ലോകത്തിന്റെ പലഭാഗങ്ങളിലിരുന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ഞങ്ങള്‍ പന്തലായിനിക്കാര്‍ക്ക്‌ അതൊരു പുത്തരികുത്തിയ സൂക്കേടല്ലെന്നും അഥവാ അങ്ങിനെയായ വല്ലവരും പന്തലായിനിയിലുണ്ടെങ്കില്‍ അവരങ്ങ്‌ വല്ല മാവിലായിക്കാരെങ്ങാനുമായിരിക്കാനേ തരമുള്ളൂ എന്നും ഇത്തരുണത്തില്‍ സൂചിപ്പിച്ചുകൊള്ളുന്നു. ച.കാ).



ആ വിശാലത്തേയാണ്‌, പ്രിയസഖി മുണ്ടിനു പകരം ആധാരമെഴുത്ത്‌ ഗോവിന്ദന്റെ സാദാ വെറും പുള്ളിക്കൈലി ഉടുത്തു ചായമക്കാനി തുറക്കാന്‍ വന്നവരവിന്‌ അതിരാവിലെത്തന്നെ ഒരു നിലമറന്നന്തം തിരിഞ്ഞ ചുവടിനാല്‍ കുഞ്ഞിക്കാദര്‍ ചായപ്പീട്യക്ക്‌ മുന്നിലെ ആണിച്ചാലിലേക്ക്‌, അടിവേരിളകിയ കൊന്നത്തെങ്ങിനെ കത്രീനക്കാറ്റ്‌ ആലിംഗനം ചെയ്തപോലെ, ചുഴറ്റിയെറിഞ്ഞതും പിന്നെ "വീണിതല്ലോ കിടക്കുന്നു" എന്ന കിളിപ്പാട്ട്‌ പാടിയതും!



വാട്ട്‌?!!! കോടന്‍ഭരണിക്ക്‌ കയ്യും കാലും വെച്ചപോലുള്ള വിശാലത്തിനെ ഉണങ്ങിയ ചാപ്പാണം പുകയില കാറ്റത്ത്‌ പറക്കുമ്പോലെ നടക്കുന്ന കുഞ്ഞിക്കാദര്‍........അതും നേരം ഫര ഫരാ വെളുക്കും മുന്നെ...!!!ഛായ്‌, അയ്യയ്യേ...അതല്ലകൂട്ടരേ സംഭവം. പിന്നെയോ?



കുലത്തൊഴിലായ ആവാഹനാദി ഉച്ഛാടന ക്രിയാധാതുക്കള്‍ക്ക്‌ പുറമേ നാലാള്‍കേട്ടാല്‍ കുറ്റം പറയാത്തൊരു എം ഏ ഹോബിയായി അസാരം പശൂനെ വളര്‍ത്തലും തത്‌ഫലനായി ഒരുപൊടിക്കൊരു ക്ഷീരോല്‍പാദനം കം വിതരണം കം വികസന കോര്‍പറേഷനും വിശാലം ഒരു സൈഡ്‌ ബിസിനസ്സായി നടത്തിവരുന്നുണ്ട്‌ (ഒള്ളതൊന്നും പോരാഞ്ഞിട്ടേയ്‌....!!!)ആയതിനാല്‍ തന്നെ നാട്ടിലെ ഏകമാനക ഭോജനശാലയായ കുഞ്ചിക്കാദേര്‍സ്‌ കഫേയില്‍ അതിരാവിലെ ശുദ്ധപശുവിന്‍പാല്‍ വെള്ളത്തില്‍ചേര്‍ത്ത്‌ മൊന്തയിലാക്കി സപ്ലൈ ചെയ്യേണ്ടുന്ന ഭാരിച്ച ഉത്തരവാദിത്തവും വിശാലം സ്വമനസ്സാലെ ഏറ്റെടുത്തിരുന്നു. ആണ്ടറുതിയും വാവും പ്രമാണിച്ച്‌ തലേരാത്രി നോര്‍മല്‍ വര്‍ക്കിംഗ്‌ അവേര്‍സിനു പുറമേ രണ്ടുമണിക്കൂര്‍ ഓവര്‍ടൈമും ജോലിചെയ്യാന്‍ നിര്‍ബന്ധിതയായ മാധവീ പൗത്രി വിശാലമനസ്ക,ആയതു ഹേതുവാക്കി പിറ്റേന്നു രാവിലെ പള്ളിക്കുറുപ്പു വിട്ടുണരാന്‍ അസാരം വൈകിപ്പോയതിനു പെണ്ണായിപ്പിറന്നവളെ കുറ്റം പറയാന്‍ പറ്റുമോ? (മുതു മുത്തച്ഛന്‍ കാരണവന്മാര്‍, "തന്നതു തന്നതു തിന്നീടുമ്പോള്‍ പിന്നേം തമ്പുരാന്‍ തന്നീടും" എന്നും "കാറ്റുള്ളപ്പോള്‍ തൂറ്റണം" എന്നുമൊക്കെ പ്രമാണങ്ങള്‍ചമച്ചു വെച്ചതിനു പാവം വിശാലമെന്തു പിഴച്ചു?) എന്തായാലും വിശാലം ഉണരാന്‍ വൈകിയതോടെ കറവവൈകി, കറവ വൈകിയതോടെ പാല്‍‌‌വിതരണം സമയവും തെറ്റിച്ചു.



സമാവറില്‍ വെട്ടിത്തിളയ്ക്കുന്ന വെള്ളത്തിനു മുന്നില്‍ ഇതികര്‍ത്തവ്യാ മൂഡനായി കാദറും, പുലരുമ്പോതന്നെ ഫസ്റ്റ് തോണി കടവുകടക്കുമല്ലോ എന്ന ആധിയില്‍ സ്ഥിരംചായകുടിയന്മാരും മുഖത്തോട് മുഖംനോക്കി "ഇനിയെന്തുവേണ്ടൂ" എന്ന ചോദ്യചിഹ്നംപോലെ കുത്തിയിരിക്കുന്ന ദശാസന്ധിയിലേക്കാണ്, അന്ന് രാവിലെ നേരംവൈകിയ വേളയില്‍ കൈയില്‍ പാലും മൊന്തയുമായി ഓടിക്കിതച്ചെത്തിയ നിര്‍ഭാഗ്യവതി വിശാലാക്ഷി സഡന്‍ബ്രേക്കിട്ട് നിന്നത്! അരിശം കാല്പാദം മുതല്‍ ഉച്ചിക്കഷണ്ടിവരെ മൂത്ത് പെരുത്ത് നിക്കണ നേരമാണേലും “വന്നത് വിശാലമല്ലേ, കൈയ്യില്‍ പാലല്ലേ, മുഖത്ത് അതേപാലില്‍ പഞ്ചാര ചാലിച്ച പുഞ്ചിരിയല്ലേ” എന്നീ മൂന്നേമൂന്ന് കാരണങ്ങളാല്‍ മാത്രം കുഞ്ഞിക്കാദര്‍ വിശാലമായൊരു വളിച്ച ചിരിയെടുത്ത് മോന്തയ്ക്ക് ഫിറ്റ് ചെയ്ത്, "ജ്ജെന്തു പണിയാകാണിച്ചെ വിശാലേ?" ന്നൊരു ഡയലോഗും കാച്ചി, പാലുവാങ്ങിവെയ്ക്കാനുള്ള ധൃതിയില്‍ പീട്യക്കോലായിലേക്കൊരു ധ്രുതനടനം നടന്നു. ഈ ലളിതനടനകലാവൈഭത്തിനിടയ്ക്കാണ്, ഉടുത്തിരിക്കുന്ന മുണ്ട്, കനലില്‍ ചുട്ട പറങ്കിയണ്ടി പോലെ ശുഷ്കിച്ചു കരിഞ്ഞ്ഞു വളഞ്ഞ തന്റെ അരക്കെട്ടിനോട് സലാം പറഞ്ഞ് മൊഴിചൊല്ലിപിരിയാന്‍ പോവുകയാണോ എന്നൊരു ശങ്ക കുഞ്ഞിക്കാദറിന്റെ അന്തരാളത്തില്‍ ബിജാങ്കുരണം ചെയ്ത് മുളച്ച് വലുതായി പടര്‍ന്നു പന്തലിച്ചത്. ഹേയ് അതിനെന്താ പ്രശ്നം?



ഒരു കരളും ഇരു ശരീരവുമായി താന്‍ കൊണ്ടു നടന്ന, മുന്‍ഭാഗം മൂട്ടിത്തൈച്ച സിംഗപ്പൂര്‍ കൈലി, ലക്സ് സോപ്പിന്റെ പരസ്യത്തില്‍ ഐശ്വര്യാറായ് ബാത്ടബ്ബില്‍ കിടക്കുന്നചേലില്‍, അങ്ങകലെ ആധാരമെഴുത്ത് ഗോവിന്ദന്റെ വീട്ടില്‍ കിണറ്റിങ്കരയില്‍, സോപ്പിന്‍‌കായുടെ പതസമൃദ്ധിയില്‍ മുങ്ങിക്കിടക്കുകയാണെന്നും, പകരം തന്റെ അരക്കെട്ടിനെ അലങ്കരിക്കുന്നത് പ്രസ്തുത ഗോവിന്ദയുടെ ഒരു സാദാ മലബാര്‍ കള്ളിമുണ്ടാണെന്നും ഒരുപൊടിക്കൊരു ഫ്ലാഷ് തലച്ചോറില്‍ മിന്നിയിരുന്നെങ്കില്‍ കുഞ്ഞിക്കാദര്‍ ഇപ്പണി അന്നേരം ചെയ്യില്ലായിരുന്നു എന്നത് മൂന്നുതരം. പറഞ്ഞിട്ടെന്ത് കാര്യം? വരാനുള്ളത് മുണ്ടുടുക്കാതെയും വരും എന്നാണല്ലോ?



അണ്ടര്‍ഗ്രൌണ്ടിനു മറ്റു മറയൊന്നുമില്ലാത്ത കുഞ്ഞിക്കാദര്‍ തന്റെ പുരോഭാഗകേന്ദ്രസ്ഥാനം കൃത്യം വിശാലമുഖത്തേക്ക് തിരിച്ചുവെച്ച്, താനുടുത്തിരിക്കുന്നത് മുന്‍ഭാ‍ഗം കൂട്ടിത്തൈച്ച തന്റെ സ്വന്തം കൈലിയാണെന്നുള്ള അടിയുറച്ച വിശ്വാസത്തില്‍, ആധാരമെഴുത്ത് ഗോവിന്ദന്റെ സാദാ കള്ളി മുണ്ടിനെ വിശാലമായിത്തന്നെ ഒന്നഴിച്ചു കുടഞ്ഞങ്ങ് മുറുക്കിയുടുത്തു........!!! ദാറ്റ്സ് ആള്‍!!



എന്തോ ഏതോ കണ്ടു പേടിച്ചപോലെ വിശാലത്തിന്റെ വിശാലാക്ഷികള്‍ രണ്ടും തുറിച്ചു വരുന്നതും, രണ്ടുലിറ്റര്‍ കൊള്ളുന്ന പാലും മൊന്ത തളര്‍ന്നകൈകളില്‍ നിന്ന് താഴെ വീണ് കടകടശബ്ദത്തോടെ ഉരുണ്ടുപോകുന്നതും പിന്നെ “ഊയെന്റെ കാദറാപ്ലേ” എന്നൊരു കാറല്‍ വിശാലത്തിന്റെ തൊണ്ടയില്‍ കുരുങ്ങുന്നതും മാത്രമേ ചായപ്പീടികയില്‍ കൂടിയിരുന്ന ഏതാനും ചില ദേശക്കാര്‍ക്ക് ഓര്‍മ്മയുള്ളൂ. ശേഷം, പാകംവിട്ടു പഴുത്ത കൂഴച്ചക്ക തോട്ടി വെച്ചു കുത്തിയിട്ടാലുള്ള ഒരൊച്ചയും പിന്നാലെ ഒരു കൊച്ചുഭൂമികുലുക്കവും അനുഭവപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പിന്നീട് കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തറിമരുന്ന് പീടികയില്‍ വെച്ചു നടത്തിയ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത്‌കൊണ്ട് പറഞ്ഞത്!



ഒട്ടും നിനച്ചിരിക്കാത്ത വെളുപ്പാന്‍‌കാ‍ലത്ത് മൊട്ടയടിച്ചതലയില്‍ ഇടിത്തീ വീണപോലെ ദേശത്തെ നടുക്കിയ ദേശീയദുരന്തത്തില്‍ നടുങ്ങിവിറച്ച പന്തലായിനീവാസികള്‍ കൂട്ടമണിമുഴക്കി കുഞ്ഞിക്കാദേര്‍സ് ചായമക്കാനിക്കു മുന്നിലേക്ക് കുതികുതിച്ചു! കൂട്ടത്തില്‍ തണ്ടും തടിയുമൊത്ത ചില ചെറുപ്പക്കാര്‍, ചെത്ത്‌കാരന്‍ കുഞ്ഞാ‍പ്പുവിന്റെ നേതൃത്വത്തില്‍ കര്‍മ്മനിരതരാവുകയും, നിന്നനില്‍പ്പില്‍ ബംബറും ബൂട്ടും നിലത്തടിച്ചു വീണ ആഘാതത്തിന്റെ പ്രത്യാഘാതകത്തില്‍, പിടലിയും നടുവുമുളുക്കുകയും ആയതിനാലോ അല്ലെങ്കില്‍ ആദ്യത്തെ ഞെട്ടലിന്റെ അതിഭയങ്കര ശക്തിയാലോ ബോധം പോയിക്കിടന്ന വിശാലത്തെ ആഘോഷപൂര്‍വം ചുമന്ന് കുഞ്ഞീഷ്ണന്‍ വൈദ്യന്റെ ഒറ്റമുറി വൈദ്യശാലയുടെ നിരപ്പലകയില്‍ കൊണ്ടുവന്ന് കിടത്തുകയും ചെയ്തു.



ഏതായാലും അറുപത് മോഡല്‍ ഫോര്‍ഡ് എഞ്ചിന്‍ പിടിപ്പിച്ച കുതിരശക്തിയില്‍ ചീറിപ്പറന്നിരുന്ന ആ മുതലിനെ ഒന്നു വര്‍ക്കിംഗ് കണ്ടീഷനില്‍ ആക്കിയെടുക്കാന്‍, തന്റെ സ്വന്ന്തം വൈദ്യശാലയ്ക്കകത്ത് വെച്ച്, കൂമ്പിനു ഫ്യുറഡാന്‍ വെച്ചു പഴുപ്പിച്ച ഏത്തവാഴക്കുല പോലെ ചീര്‍ത്തു വീര്‍ത്ത ആ ശരീരത്തില്‍ നെടുകെയും കുറുകേയും പോരാഞ്ഞ് കോണോട്കോണും തിരുമ്മലും ഉഴിച്ചിലും പിഴിച്ചിലും ധാരകോരലും എമ്പാടും നടത്തേണ്ടിവന്നു കുഞ്ഞീഷ്ണന്‍ വൈദ്യന്, എന്നൊരു ടിപ്പണി കൂടെ എഴുതിച്ചേര്‍ക്കാം നമുക്കീ പണിക്കിടയില്‍!



തര്‍ക്കവിതര്‍ക്ക കുതര്‍ക്ക ശാഖയില്‍ പി.എച്ഛ്.ഡി നേടി ചൊറിയും കുത്തിയിരിക്കുന്ന പന്തലായിനിയിലെ തര്‍ക്കീസ് ആന്‍ഡ് വര്‍ക്കീസിന്റെ കുതിരമാര്‍ക്ക് തലകളെ മെഗാഷോയ്ക്ക് ഡ്രൈ ഐസ് പുകയിക്കുന്നപോലെ പുകച്ച് പുകച്ച് ശ്വാസം മുട്ടിച്ച എസ്സേ ക്വസ്റ്റ്യന്‍, പക്ഷേ ഇതൊന്നുമായിരുന്നില്ല! "വെടിക്കെട്ട് പുരയിലെ മുയലെങ്ങിനെ ചുമ്മാ വെറുമൊരു ഉടുക്കു കൊട്ടിയപ്പോള്‍ പേടിച്ചു ബോധം കെട്ടു?'' (വേണച്ചാല്‍ സന്ദര്‍ഭം വിവരിച്ച് ആശയം വ്യക്തമാക്കുക) അദല്ലേ ചോദ്യം !!!



സന്ദര്‍ഭം മേല്‍ വിവരിച്ചത് തന്നെ. അപ്പോള്‍ ആമാശയം? വെരി സിമ്പിള്‍! മ്മടെ തൃശ്ശൂര്‍ പൂരത്തിനു നിരന്നു നിന്ന് "ഫഠ ഫഠോ"ന്ന് പൊട്ടുന്ന സൈസ് മാലപ്പടക്കോം, ഗുണ്ടും, നിലയമിട്ടും, കുഴിമിന്നീം പിന്നെ ഏതാനും ചില എമണ്ടന്‍ ഡൈനാമിറ്റുകളും നിത്യേനയെന്നോണം ഇരുകൈകളിലുമെടുത്ത് അമ്മാനമാടുന്ന കമ്പക്കെട്ട് വിശാലം, എത്രതന്നെ ഗ്രേസ് മാര്‍ക്ക് കൊടുത്ത് കൂട്ടിയാലും മാളികവീട്ടിലെ കുട്ടികള്‍ വിഷൂന്റന്തിക്ക് പൊട്ടിക്കണ ഒരു വെറും നരിമാര്‍ക്ക് കുരുവിപ്പടക്കം കുഞ്ഞിക്കാദര്‍ അറിയാണ്ടെ പൊട്ടിച്ചൂന്ന് വെച്ച് ചുമ്മാ അങ്ങ് ബോധം കെടേണ്ട വല്ലകാര്യവുമുണ്ടോ? അല്ല, നിങ്ങള്‍ തന്നെ പറ.



പക്ഷേ ഞങ്ങള്‍ പന്തലായിനിക്കാര്‍ ആരാമക്കള്‍! ഗവേഷിച്ച് ഗവേഷിച്ച് അവരാ ഉത്തരം ഒടുക്കം കണ്ടെത്തുക തന്നെ ചെയ്തു!



"അപ്രതീക്ഷിതമായി ചിലത് നിനച്ചിരിക്കാത്ത നേരത്ത് കണ്ടാലെന്നപോലെ തന്നെ, സുപ്രതീക്ഷിതമായ ചില വസ്തുക്കളോ സാധനങ്ങളോ പ്രതീക്ഷിച്ച സ്ഥാനങ്ങളില്‍ കാണാതിരുന്നാലും മനുഷ്യ മനസ്സ് ചിലപ്പോള്‍ ശക്തമായ ഞെട്ടലില്‍ പ്രകമ്പിതമായേക്കാമെന്നും, തത്ഫലമായി തലച്ചോറില്‍ സംഭവിച്ചേക്കാവുന്ന വിദ്യുത്കാന്തിക തരംഗ വ്യതിയാനങ്ങള്‍ ഹേതുവായി ബോധക്ഷയമോ ചില അവസരങ്ങളില്‍ മരണം തന്നെയോ സംഭവിക്കാന്‍ സാധ്യതയുണ്ട്" എന്ന, പില്ക്കാലത്ത് പ്രചുരപ്രചാരം നേടിയ, വൈദ്യശാസ്ത്ര സിദ്ധാന്തം പന്തലായിനിലെ പൂര്‍വസൂരികള്‍ ഉരുത്തിരിച്ചെടുത്തതിനു പിന്നില്‍ പ്രേരകശക്തിയായി വര്‍ത്തിച്ചത് ഈ ഒരു സംഭവമല്ലാതെ മറ്റൊന്നാവാന്‍ യാതൊരു ന്യായവും ഈ വിനീത ചരിത്രകാരനു പില്‍ക്കാല ഗവേഷണങ്ങളില്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല!!! (അമ്പാതാം വയസ്സില്‍ മരിക്കുന്നത് വരെയും ശ്രീമദ് കുഞ്ഞിക്കാ‍ദര്‍ അവര്‍കള്‍ ഒരു കല്യാണത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല എന്നുമാത്രമല്ല, പന്തലായിനി ദേശത്തിന്റെ നാലതിരുകള്‍ക്കിടയില്‍ എവിടേലും ഒരു കല്യാ‍ണം നടക്കാന്‍ വല്ല സാധ്യതയും തെളിഞ്ഞു വന്നാല്‍‌, സ്വജീവന്‍ കൊടുത്തും അതു മുടക്കി വെടിപ്പാ‍ക്കാതെ ടിയാന്‍ വിശ്രമിച്ചിട്ടില്ല എന്നതും ചരിത്ര വസ്തുതകള്‍ തന്നെയാകുന്നു)



അതെന്തൊക്കെയായിരുന്നാലും ഈ ഒരു ഇല്ലായമയും തുടര്‍ന്നു വരുന്ന ആ വല്ലായ്മയും തത്ഫലമായി ഉരുവം കൊള്ളുന്ന കൃമി കടിയും തദ്വാരാ അറിയാണ്ടെ ചെയ്തുപോവുന്ന പാരവെയ്പ്പും തല്ലുവാങ്ങലും മാത്രമായിരുന്നില്ല മഹാശയന്‍ കുഞ്ഞിക്കാദറിനെ അഭിനവ നാരദന്റെ അത്യാധുനിക പതിപ്പായി പടച്ചു വിടാന്‍ നിതാന്തമായ കാരണ ഹേതുഭൂതന്മാര്‍! കറുത്ത് കരിവാളിച്ച് മെലിഞ്ഞുവളഞ്ഞ് കൊലുന്നനെയുള്ള ആ സുന്ദരഗാത്രത്തിനു താങ്ങാവുന്നതിനും അപ്പുറത്തുള്ള ഒരു ബയോളജിക്കല്‍ ഡിസോര്‍ഡര്‍ അഥവാ ജീവശാസ്ത്രപരമായ ഒരു മാല്‍ ഫങ്ഷന്‍ അഥവാ ബയോളജിക്കലായിട്ടുള്ള ഒരു വ്യതിയാനം (അതും ശരിയായില്ലേ, എന്നാ ആരേലും ശരിയാക്ക്) ആയിരുന്നു കുഞ്ഞിക്കാദറിനെ നാലാളറിയുന്ന പരദൂഷണം കുഞ്ഞിക്കാദറാക്കി മാറ്റിമറിച്ചു കളഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാസത്വരകം അഥവാ......അല്ലേല്‍ വേണ്ട!



ആത്യന്തികവും അവസാനവുമായി അധികാരിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ മദാലസനായ ഒരു ശവനായി കുഞ്ഞിക്കാദറെ കൊണ്ടു കിടത്തുന്നതിനു കാരണമായ സംഭവ പരമ്പരകളിലേക്ക് ആ ഭീകരകരാള രാത്രിയെ നയിച്ചതും ഈ ഒരു മാല്‍ഫങ്ഷന്‍ അഥവാ....ആങ്, അതു തന്നെ ആയിരുന്നുവെന്നാണ്‌, പന്തലായിനിയുടെ ചരിത്രത്തിലെ ഈ കറുത്ത അദ്ധ്യായം ​അലക്കി വെളുപ്പിക്കാന്‍ ചരിത്രകാരന്‍ നടത്തിയ അന്വേഷണങ്ങള്‍ അര്‍ഥ ശങ്കയ്ക്കിടയില്ലാത്ത വിധം സ്ഥാപിച്ചെടുത്തത്!



സംഗതി എന്താച്ചാല്‍................!! ഹൂശെന്റപ്പാ.....ഈ ചരിത്രമെഴുത്തിന്റെ മാല്‍ഫങ്ഷന്‍ ഇവിടെവെച്ചെങ്കിലും കെട്ടിപ്പൂട്ടി അട്ടത്ത് കയറ്റിയില്ലെങ്കില്‍, പടച്ചോനാണെ, വായനക്കാരുടെ കൈയ്യോണ്ട് - കാലുകൊണ്ടും- സിദ്ധികൂടിയ ആദ്യത്തെ മലയാളം ബ്ളോഗര്‍ എന്ന വിശേഷണം മൂക്കിലൊരു പഞ്ഞിയാക്കി വെച്ച് നീണ്ട് നീര്‍ന്ന് ചത്തു കിടക്കുന്ന എന്റെ തന്നെ രൂപം എന്നെ തന്നെ പേടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു! ആയതിനാല്‍ ഇതുപോലെ എന്നേലും മറിയവും സന്ദര്‍ഭനും...., സോറി, സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ തുടരണോ വേണ്ടണോ അതോ ഇട്ടിട്ട് പോണോ, വേണോ അതോ വേണ്ടേ എന്നെല്ലാമുള്ള കണ്ഫ്യൂഷനില്‍ അല്ലെങ്കില്‍ ശങ്കയില്‍ ഞാനിങ്ങനെ ഒരു ശങ്കരനായി......!!! ക്ഷമിക്കണം, സംഗതി കൈയ്യീന്നു പോയി!!!



തുടര്‍ന്നേക്കാം..........!!???

Saturday, January 20, 2007

ഒരു ഗണിതശാസ്ത്ര സിദ്ധാന്തവും അനന്തര ഫലങ്ങളും!

നല്ല സുന്ദരന്‍ തെറി! കേള്‍ക്കുന്നവന്‌ കോയ്ക്കോട്ടെ പാളയം മാര്‍കറ്റിനു മുന്നിലെ ഓടയില്‍ പിതൃതര്‍പ്പണം നടത്തിക്കയറിയ ഒരു ഇന്ദ്രിയാനുഭൂതി കിട്ടുന്നതരം നല്ല സൊയമ്പന്‍ കുമാരസംഭവം! പക്ഷേ വരുന്നത്‌ കാകളിയിലും കേകയിലും കളകാഞ്ചിയിലും മഞ്ജരിയിലും ഒന്നു കടുപ്പിച്ചാല്‍ പിന്നെ ഉപേന്ദ്രവജ്രയിലും ശാര്‍ദ്ദൂല മത്തേഭവിക്രീഡിതങ്ങളിലും ഒക്കെയാണെങ്കിലോ? അതും നല്ല മണി മണി പോലത്തെ അസംസ്‌കൃത മണിപ്രവാള ഭാഷാ പ്രയോഗങ്ങാളാല്‍ പോഷകസമ്പുഷ്ടസമൃദ്ധമായത്‌! പറയുന്നത്‌ മായും കായും പൂവും ഒക്കെ തരാതരം ചേരുവകളാക്കിയ മന:സാന്നിദ്ധ്യ ക്ഷമാ വര്‍ധിനീ കഷായത്തിന്റെ കുറിപ്പടിയാണെങ്കിലും കേള്‍ക്കുന്നവനും കിട്ടും നല്ല സ്കോച്ച്‌വിസ്കിയില്‍ കാളമൂത്രം ചേര്‍ത്തു കുടിച്ച ഒരു സുഖം! (സാമ്പിള്‍വെടിക്കെട്ടായി രണ്ട്‌ നെടിയമിട്ടും ഒരു നിലയമിട്ടും ഒപ്പം ഒരു കുഴിമിന്നീം കൂടെ പൊട്ടിക്കണംന്നുണ്ടായിരുന്നു....ഹാ കേള്‍ക്കാന്‍ നിങ്ങള്‍ക്കു യോഗം വേണ്ടേ)

അപ്പോള്‍ അരത്തൂങ്ങിനായരെ പരിചയാക്കാം അല്ലേ? ഒറ്റവാചകത്തില്‍ സോഡയൊഴിച്ചാല്‍ കൊങ്ങന്‍കോഴിക്ക്‌ കണ്ണട ഫിറ്റു ചെയ്തരൂപം എന്നു പറയാം. (ഈ കഴുത്തില്‍ പൂടയില്ലാത്ത കോഴിയാനില്ലേ...ലവന്‍) ഇനി ഓണ്‍ ദ്‌ റോക്സില്‍ പെരുക്കിയാല്‍ ഷാമ്പെയിന്‍ കുപ്പിക്കു മുകളില്‍ ചെറുനാരങ്ങ കുത്തിവെച്ച കോലം എന്നുമാവാം. അരയ്ക്കു താഴോട്ടും തോളിനുമുകളിലേക്കും മാത്രം മെലിഞ്ഞു കൊലുന്നനെയുള്ള ഒരു സുന്ദരന്‍. നടുഭാഗം വയറിന്റെ രൂപത്തില്‍ മുന്നോട്ടും അതിനു ബാലന്‍സ്‌ ചെയ്തു നിര്‍ത്തുവാനെന്നവണ്ണം മുതുകിന്റെ ഭാഗം ഒരല്‍പം പിറകോട്ടും ഉന്തിനില്‍ക്കുന്നു. കഞ്ഞിപ്പശ ചേര്‍ത്തു വടിയാക്കിയ തൂവെള്ള ഖദര്‍ വേഷം. ഷര്‍ട്ടിന്റെ കോളറില്‍, കുഞ്ഞിക്കൂനിനു ഒരു താങ്ങെന്നോണം എപ്പോഴും ഞാത്തിയിട്ടിരിക്കുന്ന നരച്ച കാലന്‍കുട. ഉച്ചിക്കഷണ്ടി. ഇത്രയുമായാല്‍ ഏതാണ്ട്‌ അരത്തൂങ്ങി എന്ന കുഞ്ഞിക്കണ്ണന്‍ നായരായി. അതേ ഏതാണ്ട്‌ എന്നേ പറഞ്ഞുള്ളൂ. മുഴുവനാവണമെങ്കില്‍ നടുവില്‍ മൂന്നാലു നിരപ്പലക തുറന്നുവെച്ച മുറുക്കാന്‍ കടപോലുള്ള ആ വായൊന്ന്‌ തുറക്കണം. ആ ഹഹ...മകാരം മാത്യുവിന്റെ മകാര മഹാനിഘണ്ടുവില്‍ മുങ്ങിത്തപ്പിയാലും മണക്കാന്‍ കിട്ടാത്ത മഹാ മാകാര വാക്കുകളില്‍ തുടങ്ങി മലയാളത്തിലെ ചില്ലും "ഋ" വും ഒഴികെ മിച്ചമക്ഷരങ്ങളിലെല്ലാം തുടങ്ങുന്ന അസംസ്കൃത ശ്ലോകങ്ങള്‍ പയറുതിന്ന പശു ചാണകമിടും പോലെ അനര്‍ഗ്ഗള നിര്‍ഗ്ഗളം നിര്‍ഗ്ഗമിച്ചുകൊണ്ടേയിരിക്കുന്ന പന്തലായിനീസ്‌ ഓണ്‍ എഫ്‌ എം.... !

കുറ്റം പറയരുതല്ലോ.....കടപ്പൊറം മുതല്‍ നാഷണല്‍ ഹൈവേ വരെയുള്ള സകലമാന വീടുകളിലേയും ആബാലവൃദ്ധം കുടികിടപ്പുകാരെ, ഗകാരാകൃതിയില്‍ വളഞ്ഞുകുത്തി ആസ്വദിച്ചുള്ള പുലര്‍കാല ഗാഢനിദ്രയില്‍ നിന്നും ഈരേഴുപതിനാലു ലോകങ്ങളിലേയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സില്‍ പ്രാകിക്കൊണ്ട്‌ കുലുക്കിയുണര്‍ത്തുന്ന 'കസല്യാ സുപ്രജാ രാമാ സന്ധ്യാ......സുപ്രഭാതത്തിനെ, കോളാമ്പി മൈക്ക്‌, കോപ്പിലെ പ്രഭാതമാകുന്ന കൃത്യം ശുഭ മുഹൂര്‍ത്തത്തില്‍ അരത്തൂങ്ങി ഉണര്‍ന്നിരിക്കും. ഉണര്‍ന്നാല്‍ ആദ്യകര്‍മ്മം, മെത്തപ്പായില്‍ ഇടതുഭാഗത്ത്‌ ഈ സമയത്ത്‌ ഉണ്ടായിരിക്കണം എന്ന്‌ തനിക്കു നിഷ്കര്‍ഷയുള്ള വാമകല്യാണി സൗഭാഗ്യവതി കൗസല്യാമ്മ അവിടെതന്നെയുണ്ടോ എന്നു തപ്പിനോക്കലാണ്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുതല്‍ ഒരോ അരമണിക്കൂര്‍ ഇടവിട്ടും, ഏത്‌ ബോധമില്ലാ ഉറക്കത്തിനിടയിലും, അങ്ങേര്‍ ചെയ്തു കൊണ്ടേയിരിക്കുന്ന ഒരു ഇസെഡ്‌ കാറ്റഗറി സുരക്ഷാ പരിശോധനയുടെ അവസാന റൗണ്ട്‌! ഈ ഒരു സംശയനിവാരണ യജ്ഞത്തിനിടയില്‍ എപ്പോഴെങ്കിലും വല്ല ശങ്കക്കടിപ്പെട്ട ശങ്കരിയായോ മറ്റോ കൗസല്യാമ്മ പായിലില്ലാതെയെങ്ങാന്‍ വന്നുപെട്ടാല്‍ അന്നത്തെ പ്രക്ഷേപണം പ്രഭാതഗീതം പോലുമില്ലാതെ നേരെ സുഭാഷിതത്തിലോട്ടു കയറി സമാരംഭിച്ചു കളയും നായര്‌...... (ഈ ഒരു അര മണിക്കൂര്‍ സൂക്ഷം കണക്ക്‌ അങ്ങേര്‍ക്കാരാണാവോ പറഞ്ഞു കൊടുത്തത്‌?)

തൊണ്ട്‌ കളയാതെ തീയിലിട്ട കശുവണ്ടി സമാനനായ നായരുടെ പായപ്പകുതിയില്‍, കണ്ടാലൊന്ന്‌ തൊടാനും തൊടും മുന്നെ ഒന്നു കൈ കഴുകാനും കണ്ടവര്‍ക്കൊക്കെ ഒരിണ്ടലുണ്ടാക്കുന്ന ശ്രീമതി കൗസല്യാമ്മ എങ്ങിനെ വന്നു പെട്ടു? അതിനുത്തരം തരാന്‍ ഈ ചരിത്രകാരനു കഴിയുമെന്നു തോന്നുന്നില്ല. ഈശരന്‍ വീട്ടില്‍ ദാസന്‍ വൈദ്യര്‍ മന്ദമംഗലം എല്‍.പി.സ്കൂള്‍ സാഘോഷം സമാരംഭിക്കാം എന്നു ചിന്തിക്കുന്നതിനും മുന്നെ നാട്ടില്‍ നടപ്പുണ്ടായിരുന്ന കുടിപ്പള്ളിക്കൂടങ്ങളുടെ ഒരു വയനാടന്‍ വേര്‍ഷനില്‍, കുഞ്ഞുങ്ങളെ, "കിയാം,ഖിയാം..കേറാം ഖേറാം"..എന്നും "കായിഖ ഗായിഖ ങ, ചായിഛ ജായിഝ ഞ" എന്നും ചൊല്ലിപ്പഠിപ്പിച്ചിരുന്ന ഒരു നിലത്തെഴുത്താശാനായിരുന്നു ഈ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.അതെന്തായാലും വയനാടന്‍ കുന്നിറങ്ങി താമരശ്ശേരി വഴി കൊയിലാണ്ടിയിലെത്തിയ കുഞ്ഞിക്കേളപ്പന്റെ കാളവണ്ടിയില്‍ നായര്‍ പന്തലായിനി പിടിക്കുമ്പോള്‍, കൂടെ നാരായംകുഞ്ഞനു പിറകില്‍ കാളിയാട്ടത്തിനെഴുന്നള്ളുന്ന അയ്യപ്പനാനയുടെ പ്രൗഢിയോടെ കസല്യാമ്മയും ഉണ്ടായിരുന്നു എന്നേ ഞങ്ങള്‍ പന്തലായിനിക്കാര്‍ക്കറിയൂ. ഞങ്ങളാല്‍ ചിലര്‍ക്ക്‌ ആ അറിവു തന്നെ ധാരാളമായിരുന്നു താനും....

ഈ വിനീത ചരിത്രകാരന്റെ വീടിനു പിറകില്‍ ഒരു രണ്ടു പറമ്പു മാറി കുഞ്ഞിക്കണ്ണന്‍ നായര്‍ക്കുണ്ടായിരുന്ന ഇടിഞ്ഞുപൊളിഞ്ഞ വീട്‌ നന്നാക്കിയെടുത്ത്‌ കൗസല്യാസമേത വാസം നായര്‍ തുടങ്ങിയതോടെ പന്തലായിനിയുടെ സ്ഥിര ദിനചര്യയില്‍ പൊടുന്നനെ ചില കാതലായ മാറ്റങ്ങള്‍ ഗോചരീഭവിക്കാന്‍ തുടങ്ങി. ചരിത്രകാരന്റെ വീടിനു പിറകില്‍ യുഗാന്തരങ്ങളായി മനുഷ്യപാദങ്ങള്‍ സ്പര്‍ശിക്കാത്തതും, മുള്ള്‌ മുരട്‌ മൂര്‍ഖപ്പാമ്പുകള്‍ നിറഞ്ഞുകിടക്കുന്നതും തദ്വാരാ പൊക്കന്‍ കണാരന്‍ തന്റെ വാറ്റ്‌ അറുപത്തൊമ്പതിന്റെ വെയര്‍ഹൗസ്‌ കം ലോക്കര്‍ റൂം ആയി ഉപയോഗിക്കുന്നതും മാത്രമായ ഇടവഴിയില്‍ നിന്നും ഒരാഴ്ചയ്ക്കകം ആറു പേര്‍ പാമ്പു കടിയേറ്റ്‌ ആശുപത്രിയിലായി എന്നതായിരുന്നു അതില്‍ പ്രധാനമായത്‌!കൗസല്ല്യാമ്മ മുറ്റമറ്റിക്കാന്‍ ചൂലെടുക്കുന്ന പ്രഭാതങ്ങളിലും, ചുമ്മാ കാറ്റുകൊള്ളാന്‍ പുറത്തിരിക്കുന്ന വൈകുന്നേരങ്ങളിലും, നായരുടെ പറമ്പിനതിരിടുന്ന വേലിപ്പടര്‍പ്പിനു മുകളില്‍ ചില പന്തലായിനിക്കാര്‍ അവരുടെ തല മറന്നുവെച്ചു പോകാന്‍ തുടങ്ങിയതും ആയിടക്കാണ്‌. അതു മാത്രമോ, അമ്പലച്ചിറക്കടവില്‍ പെണ്ണുങ്ങളുടെ കടവിനു പിറകില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന നൊച്ചിക്കാടുകള്‍ക്കിടയില്‍ ദിവസത്തിന്റെ സിംഹ ഭാഗവും പക്ഷി നിരീക്ഷണത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന പന്തലായിനിയുടെ യുവശാസ്ത്ര സംഘം, തല്‍ക്കാലത്തേക്ക്‌ തങ്ങളുടെ ഗവേഷണമേഖല, പ്രസ്തുത വീടിന്റെ പരിസരത്തേക്കു മാറ്റിയതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു! ("പന്തലായിനിയിലെ ദേശാടനപ്പക്ഷികള്‍" എന്ന വിഷയത്തില്‍ ഗവേഷിച്ച്‌,പ്രബന്ധിച്ച്‌ ഒരു ഡോക്ടറേറ്റ്‌ തരാക്കുക എന്ന ഉദ്ദേശം മാത്രമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ എന്ന്‌ അവര്‍ തന്നെ പിന്നീട്‌ വിശദീകരണക്കുറിപ്പിറക്കിയിട്ടുണ്ട്‌ - ചരിത്രകാരന്‍.)

ഇന്നാട്ടിലെ സ്ഥായിയായ കാലാവസ്ഥ പരിചയിച്ചിട്ടില്ലാത്ത കൗസല്യാമ്മ ഈ കാലാവസ്ഥാമാറ്റം ശ്രദ്ധിച്ചില്ലെങ്കിലും, പന്തലായിനിയിലെ വെയിലും മഞ്ഞും ഒരു പൊടിക്കൊരു തല്ലും എമ്പാടും കൊണ്ടിട്ടുള്ള കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക്‌ തന്റെ വീട്ടിനുചുറ്റും രൂപപ്പെട്ടു വരുന്ന ഈ ന്യൂനമര്‍ദ്ദം ഏതു ദിശയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ എളുപ്പം പ്രവചിക്കാന്‍ കഴിഞ്ഞു!കാലാവസ്ഥ ഗണിച്ച കുഞ്ഞിക്കണ്ണ ഗണികന്‍, പൊടുന്നനെ ആര്യഭട്ട കുഞ്ഞിക്കണ്ണനായി, ഗണിതശാസ്ത്രങ്ങളില്‍ ചില ഗണനഗവേഷണങ്ങള്‍ നടത്താന്‍ തുടങ്ങി! ഉമ്മറത്തെ കാലിളകിയ ബഞ്ചില്‍ കുത്തിയിരുന്ന കുഞ്ഞിക്കണ്ണഭട്ടന്‍, ആദ്യം തന്റെ ബോഡി മാസ്‌ ഇന്‍ഡെക്സ്‌ ഗണിച്ചു കണ്ടുപിടിച്ചു.ഒന്നരക്കൊല്ലം ഡയറ്റിംഗ്‌ നടത്തി കൃശഗാത്രീകുമാരിയായ വടക്കേലെ നിര്‍മ്മലാകുമാരിക്കു പോലുമില്ലല്ലോ ഇത്ര കുറഞ്ഞ ആ ഒരു സംഭവം (ഇന്‍ഡക്സ്‌) എന്നു രോമാഞ്ചകുഞ്ചുകിതനായ ശാസ്ത്രഞ്ജന്‍ നായര്‍ പിന്നെ വാമകൗസല്യയുടെ ശരീരഭാരമാനകം ഗണിച്ചെടുത്തു.തുടര്‍ന്ന്‌ "ച്ഛായ്‌, ലെവള്‍ക്കൊന്നും സൗന്ദര്യ സംരക്ഷണത്തില്‍ ഒരു ശ്രദ്ധയുമില്ല, കണ്‍ട്രി വയനാടന്‍ ഫെലോ"എന്നൊരു കമന്റും പാസ്സാക്കി, ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നു. തികച്ചും ലളിതമായ ഒരു സിദ്ധാന്ത രൂപീകരണ യജ്ഞം! "ഭാര്യാഭര്‍ത്തൃ ശരീരഭാരമാനകാനുപാത സിദ്ധാന്തവും അതിന്റെ അനുമാനങ്ങളും പ്രയോഗങ്ങളും പിന്നെയൊരു വീഴ്ചയും" !! (Relativity Theory of Husband and Wife Body Mass Index: The assumptions,Practicability and Consiquences) എന്ന പ്രബന്ധത്തില്‍ പില്‍ക്കാലത്ത്‌ പ്രചുര പ്രചാരം നേടിയ കുഞ്ഞിക്കണ്ണ സിദ്ധാന്തത്തിന്റെ ഉത്ഭവം ഇങ്ങനെയായിരുന്നു എന്ന കണ്ടെത്തലിന്റെ ക്രെഡിറ്റും ഇവിടെ ചരിത്രകാരന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുന്നു!

സംഭവം ഇത്രേയുള്ളൂ. താന്‍ ഗവേഷിച്ചു കണ്ടുപിടിച്ച സൂചകങ്ങളുടെ അനുപാതത്തില്‍ താന്‍ തന്നെ കണ്ടെത്തിയ അജഗജാന്തരവത്യാസം ഹേതുവായി കുഞ്ഞിക്കണ്ണന്‍ നായരുടെ കുഞ്ഞിക്കണ്ണ്‌, നേരെയെടുത്ത്‌ പാത്രത്തില്‍ വെച്ചാല്‍ ഒരു ബുള്‍സ്‌ ഐ ആക്കാം എന്ന പരുവത്തില്‍ തുറിച്ചുവന്നു. അതോടെ ആ പാവം ഗവേഷകണ്ണപ്പന്റെ മനോമുകുരത്തില്‍ "അയ്യപ്പനാനയുടെ പുറത്തിരിക്കുന്ന നാരായം കുഞ്ഞന്‍", പാണ്ടിലോറിക്കടിയില്‍പെട്ട പേക്കന്‍ തവള" തുടങ്ങിയ ഏതാനും ചില ഉപമകള്‍ ഉയിരെടുക്കുകയും, തുടര്‍ന്ന്‌ "അതുകൊണ്ട്‌ തന്നല്ലേ ഇതും" എന്നൊരു ഉത്പ്രേക്ഷക്കടിപ്പെട്ട നായര്‍ ഇരുന്ന ഇരുപ്പിലൊന്ന്‌ ശക്തിയായി ഞെട്ടുകയും ചെയ്തു! ഞെട്ടലിന്റെ ആ ഒരു ശക്തിയില്‍ നായരിരുന്നിരുന്ന ബഞ്ചിന്റെ സ്വതേ ഇളകിയിരുന്ന കാല്‍ ഊരിത്തെറിക്കുകയും, തദ്വാരാ വായുവിലങ്ങിയ (ന്ന്‌ ച്ചാല്‍ വായുവില്‍ വിലങ്ങനെ നിന്ന എന്നര്‍ഥം) നായര്‍ തന്റെ സ്വന്തം മൂക്കിന്മേല്‍, മുറ്റത്ത്‌ സുരക്ഷിതനായി ലാന്‍ഡ്‌ ചെയ്യുകയും ചെയ്തു.

ഏതായാലും മുറിമൂക്കന്‍ നായര്‍ നട്ടുച്ചയ്ക്ക്‌ കിടന്ന കിടപ്പില്‍ പതിനഞ്ചാമത്തെ നക്ഷത്രം എണ്ണിയെടുക്കുന്നതിനു മുന്നേ ഓടിയെത്തിയ കസല്യാമ്മ, ചത്ത പെരുച്ചാഴിയെ തൂക്കിയെടുത്ത്‌ കൈത്തോട്ടിലെറിയുന്ന ലാഘവത്തോടെ നക്ഷത്രന്‍നായരെ പൊക്കിയെടുത്ത്‌ ഉമ്മറത്തിണ്ണയിലേക്കിട്ടു. അതോടെ ആ ഗണിതശാസ്ത്രവിശാരദന്റെ മനസ്സില്‍, താന്‍ കണ്ടുപിടിച്ച തിയറിയെക്കുറിച്ച്‌ ഏതാനും ചില സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നത്‌ മാറിക്കിട്ടുകയും ചെയ്തു! എന്തായാലും പിന്നീടൊരിക്കലും വിദ്വാന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും സൗഭാഗ്യവതി കസല്യാമ്മയുടെയും ജീവിതം പഴയ പോലെയായിരുന്നില്ല.....(ഈ ഒരു ശുഭദിനം മുതലാണ്‌ പന്തലായിനിയില്‍ കുഞ്ഞിക്കണ്ണന്‍സ്‌ ഓണ്‍ എഫ്‌.എം നിലയം ഇരുപത്തിനാലുമണിക്കൂര്‍ പ്രക്ഷേപണം ആരംഭിച്ചതെന്നും, അന്നു മുതല്‍തന്നെയാണ്‌ സംശയം നായരായി മാറിയ ഭര്‍ത്തൃ കുഞ്ഞിക്കണ്ണന്‍, ഉറക്കപ്പായയില്‍ അരമണിക്കൂര്‍ ഇടവിട്ട്‌ ഭാര്യയെ തപ്പിനോക്കുന്ന സുരക്ഷാപരിശോധന ആരംഭിച്ചതെന്നും ചില ചരിത്ര ഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌)

അങ്ങിനെയിരിക്കേ ഒരു വിളറി മഞ്ഞയായ വൈകുന്നേരം.....! പതിവു പോലെ പൊക്കന്‍ കണാരന്റെ വാറ്റ്‌ അറുപത്തൊമ്പതില്‍ ഏറ്റവും പുതിയ ലോട്ടിന്റെ രാസഗുണ പരിശോധനയും കഴിഞ്ഞ്‌ നായര്‍ വീട്ടിലെത്തുന്നു. വീടണഞ്ഞ നായര്‍ കാണുന്നത്‌, കെ.ജെ.ജോയിയുടെ സിനിമയില്‍ ഷക്കീലാന്റിയിരുന്ന്‌ നിലം തുടയ്ക്കുന്ന പോസില്‍, മുറ്റത്തിരുന്ന്‌ മത്സ്യം വെട്ടിക്കൊണ്ടിരിക്കുന്ന കൗസല്യാമ്മയേയും, പതിവു പോലെ വേലിപ്പടര്‍പ്പില്‍ മറന്നു വെച്ചു പോയ ഏതാനും ചില പന്തലായിനിക്കാരുടെ തലകളുമായിരുന്നു! "ഗര്‍ഭച്ചൊരുക്കുള്ള പെണ്ണിനെ അന്തിക്കള്ളും കുടിപ്പിച്ച പോലെ" എന്തേലുമൊരു കാരണം ആ വഴിക്കെങ്ങാന്‍ പോണുണ്ടൊ എന്നും നോക്കിയിരിക്കുന്ന നായരുടെ സെല്‍ഫ്‌ കണ്ട്രോളിന്റെ സെന്റര്‍ ബോള്‍ട്ട്‌ ആ ഒരു കാഴ്ചയില്‍ ഒടിഞ്ഞു പപ്പടമായി! ഒറ്റയോട്ടത്തിന്‌ കാസല്യാമ്മയുടെ പിന്നിലെത്തിയ നായര്‍, സ്വന്തം ഭാര്യയുടെ നടുപ്പുറത്ത്‌, പെനാല്‍ട്ടി ബോക്സിനു പുറത്ത്‌ വെച്ച്‌ ഡേവിഡ്‌ ബക്കാം ഫ്രീ കിക്കെടുക്കുന്നത്രയും മനോഹരമായി, സര്‍വ ശക്തിയും സംഭരിച്ച്‌ ആഞ്ഞു തൊഴിച്ചു! ആ തൊഴിയുടെ ആഘാതത്തിന്റെ പ്രത്യാഘാതം ഹേതുവായി ഉളുക്കി കോഞ്ഞാട്ട കുത്തിയ സ്വന്തം വലതു കാല്‍ പാദത്തിന്റെ വേദനയെക്കാള്‍ നായരെ പ്രകോപിപ്പിച്ചത്‌, ചുമ്മാ പുറത്തെ പൊടിയൊന്നു തട്ടി ഒന്നും സംഭവിക്കാത്ത പോലെ മീന്‍ വൃത്തിയാക്കല്‍ തുടര്‍ന്ന കസല്യാമ്മയുടെ പ്രതികരണമായിരുന്നു! (സത്യത്തില്‍ ആയമ്മ അങ്ങിനെയൊരു സംഭവം അറിഞ്ഞിട്ടേയുണ്ടാവില്ല എന്നു തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു) അതോടെ പട്ടയടിച്ച മങ്കീശങ്കരന്റെ ചന്തിക്ക്‌ വൃശ്ചികന്‍ അഥവാ കരിന്തേള്‍ ദംശിച്ചാലെന്ന ചേലില്‍ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന്‍, ഒരു കിരാതനായര്‍ കത്തി വേഷത്തില്‍ കസല്യാമ്മയ്ക്കു മുന്നില്‍ പ്രത്യക്ഷനായി.

"കഞ്ഞിക്കലം ചവിട്ടിപ്പൊളിച്ചു, ഉരുളിയും കിണ്ടിയുമെടുത്ത്‌ കിണറ്റില്‍ മറിച്ചു, അമ്മിക്കല്ലെടുത്ത്‌ കുളത്തിലെറിഞ്ഞു, കുട്ടികളില്ലാത്തത കൊണ്ട്‌ അവരെ തല്ലാന്‍ പറ്റാത്ത അരിശം തീര്‍ക്കാന്‍ പിന്നെ അപ്പുര ചുറ്റും മണ്ടിനടന്നു. മണ്ടലിനിടയില്‍ കിട്ടിയ മുട്ടന്‍ വടികൊണ്ട്‌ കെട്ടിയ പെണ്ണിനെ മടികൂടാതെ ഒരു വീക്കും വെച്ചു കൊടുത്തു, ഇളിച്ചം മൂത്ത നട്ടപ്പിരാന്തന്‍ നായര്‍ കുഞ്ഞിക്കണ്ണനവര്‍കള്‍! അതു പക്ഷേ ക്ഷമാകല്യാണി കസല്യാദേവിയുടെ ക്ഷമാപര്‍വ കാണ്ഡം വായനയുടെ അവസാന വരിയായിരുന്നു എന്ന്‌ കുഞ്ഞിക്കണ്ണന്‍ നായര്‍ ഓര്‍ത്തിരിക്കാനിടയില്ല. ഈറ്റുനോവെടുക്കുന്ന പെണ്‍പാമ്പിനെ കോലെടുത്തു കുത്തിയാലെന്നവണ്ണം ചീറിക്കൊണ്ട്‌, സാരിത്തുമ്പെടുത്ത്‌ അരയില്‍കുത്തി, കയ്യില്‍ മീന്‍ചട്ടിയുമായി ആയമ്മ ഒന്നു വലം തിരിയുന്നതാണ്‌ പിന്നെ കണ്ടത്‌!

"ച്ഛ്‌ലും"

"എന്റമ്മോ......!!"

പിന്നെ നിശ്ശബ്ദത മാത്രം....

ആ ഒരു നിമിഷാര്‍ദ്ധത്തില്‍ അവിടെ എന്താണ്‌ സംഭവിച്ചതെന്ന്‌ കണ്ടുനിന്ന നാട്ടുകാര്‍ക്ക്‌ പോയിട്ട്‌ കൊണ്ടറിഞ്ഞ നായര്‍ക്കു വരെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല. ഏതായാലും കഥയുടെ അപ്രതീക്ഷിതമായ ആ വഴിത്തിരിവില്‍ പകച്ച്‌ മരവിച്ച്‌ നിന്നിരുന്ന നായരുടെ കഷണ്ടിത്തലയില്‍ നല്ല മുഴുത്ത ഒരു ചാളമത്സ്യം പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു അന്നേരം! ചുറ്റും ചിതറിയ ചട്ടിക്കഷ്ണങ്ങളും.....!

സ്വന്തം പന്തലായിനിക്കാരുടെ മുന്നില്‍ വെച്ച്‌, സ്വന്തം കെട്ടിയപെണ്ണിന്റെ കയ്യാല്‍ സ്വന്തം ആത്മാഭിമാനത്തിന്റെ നെറുംതലയ്ക്ക്‌ മീന്‍ചട്ടി വെച്ച്‌ നല്ല ഒരൊന്നാന്തരമൊരു വീക്ക്‌ കിട്ടിയതോടെ നായരുടെ മനസ്സ്‌ ആളിക്കത്തുന്ന ഒരഗ്നികുണ്ഡമായി നൊടിയിടയില്‍ പരിണമിച്ചു. പക്ഷേ അങ്കക്കലി മൂത്ത ഉണ്ണിയാര്‍ച്ചയെപ്പോലെ കയ്യില്‍ മീന്‍വെട്ടുന്ന കത്തിയുമായി നില്‍ക്കുന്ന കസല്യാ രൂപം കണ്ടതോടെ, പഴയ "ശരീരഭാരമാനക" സിദ്ധാന്തം നായക്ക്‌ പെട്ടേന്നോര്‍മ്മ വരികയും ആ ഒരോര്‍മ്മ നേരിട്ടുള്ളൊരേറ്റുമുട്ടല്‍ എന്ന ആശയത്തെ മുളയിലേ നുള്ളിത്താഴെയിടുകയും ചെയ്തു. (അല്ലെങ്കിലും പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്നല്ലേ?)

ഇനിയും വിജ്ജിംഭൃതനായരായി യുദ്ധത്തിനു ചെന്നാല്‍ ഒരൊറ്റച്ചവിട്ടിന്‌ തന്റെ നടുപ്പുറത്തുള്ള കുഞ്ഞിക്കൂന്‌, ജെ.സി.ബി. കയറിയ പനച്ചിക്കുന്ന് പോലെ രൗദ്രകല്ല്യാണി നിരപ്പാക്കിക്കളയുമെന്നും, ഇനി അഥവാ നട്ടെല്ല് പൊട്ടാതെ താനെങ്ങാനും രക്ഷപ്പെട്ടാല്‍ കൂനില്ലാത്ത കുഞ്ഞിക്കണ്ണന്‍ നായരെ ഐഡന്റിഫൈ ചെയ്യാന്‍ പന്തലായിനിദേശക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുകയുംചെയ്യുമല്ലോ എന്ന ഒരൊറ്റക്കാരണത്താലാണ്‌ അപ്പോള്‍ താന്‍ പിന്മാറല്‍ തന്ത്രം പുറത്തെടുത്തതെന്ന് ധീര നായര്‍ യോദ്ധാ പില്‍ക്കാലത്ത്‌ പറഞ്ഞിട്ടുണ്ടെങ്കിലും തല്‍ക്കാലത്തേക്ക്‌ തോറ്റു മടങ്ങാന്‍ അങ്ങേര്‍ തയ്യാറല്ലായിരുന്നു. പെന്റഗണ്‍,മെസാദ്‌,സി.ഐ.ഐ, എല്‍.ടി.ടി.ടി.ഇ തുടങ്ങിയ ഡാറ്റാബേയ്സുകളില്‍ നിമിഷനേരം കൊണ്ട്‌ ബ്രൗസിയ നായേര്‍സിന്റെ മനസ്സിന്റെ മോണിട്ടറില്‍ അടുത്ത യുദ്ധതന്ത്രം തെളിഞ്ഞു മിന്നി. ......"സ്യൂയിസൈഡ്‌ ബോംബിംഗ്‌!!!!"

പക്ഷേ പെട്ടെന്നെടുത്ത്‌ പൊട്ടിക്കാന്‍ പാകത്തില്‍ ഒരു ബോംബ്‌, പൊട്ടെ, ഒരോലപ്പടക്കമെങ്കിലും പരിസര പ്രദേശങ്ങളില്‍ തല്‍ക്കാലം സംഘടിപ്പിക്കാന്‍ വഴിയൊന്നും കാണാഞ്ഞ്‌ നായര്‍ തന്റെ പത്തൊമ്പതാമത്തെ അടവിന്റെ പേര്‍ ചെറുങ്ങനെ ഒന്നു മാറ്റിപ്പിടിച്ചു...."സ്യൂയിസൈഡ്‌ ആക്റ്റിംഗ്‌!!!"

അതോടെ നിന്ന നിലയില്‍ രണ്ട്‌ ചാട്ടം ചാടിയ നായര്‍ ഒരൊറ്റക്കുതിക്ക്‌ മുറ്റത്തെ കിണറിന്റെ അടുത്തെത്തി സഡന്‍ ബ്രേക്കിട്ടു നിന്നു. കിണറ്റില്‍ ചാടാന്‍ ഓങ്ങിയ ചാവേര്‍നായര്‍ക്ക്‌, "നീന്തലറിയാത്തവന്‍ കിണറ്റില്‍ ചാടിയാല്‍ മുങ്ങിച്ചത്തുപോകും" എന്ന പഴംചൊല്ല് പെട്ടേന്നോര്‍മ്മവരികയും, പഴം ചൊല്ലില്‍ പതിരില്ലാത്തതിനാല്‍ ആയത്‌ ശരിയെന്നു നിനച്ച്‌ ബക്കറ്റില്‍ കെട്ടിയിരുന്ന കയര്‍ ഞൊടിയിടയില്‍ അഴിച്ചെടുത്ത്‌ കിണറിനടുത്തുള്ള പ്ലാവിന്‍ കൊമ്പിലേക്ക്‌ വലിഞ്ഞുകയറുകയും ചെയ്തു.

ഒരൊന്നാന്തരം ഹാസ്യനാടകം കാണുന്ന പോലെ ആസ്വദിച്ചുനില്‍ക്കുന്ന പന്തലായിനിക്കാരെയും, "ദെന്തൊരു മുതുകൂത്ത്‌? എന്റെ തിരുനെല്ലിക്കാവ്‌ ഭഗോതീ" എന്ന പോസില്‍ നില്‍ക്കുന്ന കൗസല്യാമ്മയെയും സാക്ഷികളാക്കി പ്ലാവിന്മേല്‍നായര്‍ കയറിന്റെ ഒരറ്റം മരക്കൊമ്പിലും മറ്റേയറ്റം തന്റെ കഴുത്തിലും കുരുക്കി.

"ഞാനിപ്പ ച്ചാടും"

പിന്മൊഴി സെറ്റ്‌ ചെയ്യാത്ത ബ്ലോഗ്‌ പോസ്റ്റ്‌ പൊലെ നോ പ്രതികരണം!

"ഞാനിപ്പച്ചാ....ടും!!" നായര്‍ വീണ്ടും പോര്‍വിളിമുഴക്കി

"ന്നാ ചാടീന്‍ നായരേ.."

ഏതോ ഒരനോണി നിശ്ശബ്ദതയ്ക്കു മേല്‍ തേങ്ങയുടച്ചു. കസല്യാമ്മ അപ്പഴും അമ്മിക്കല്ലിനു കാറ്റുപിടിച്ച പോലെ നില്‍ക്കുന്നു.

"ഞാന്‍ ചാടും..."

ഇത്തവണ നായരുടെ സ്വരം ദയനീയമായിരുന്നു.

"ന്റെ നായരെ, ങ്ങള്‌ ചാടുന്നുണ്ടേ ബെക്കം ചാടീന്ന്.....ചായപ്പീട്യേല്‌ നാല്‌ കാശിന്റെ കച്ചോടം നടക്ക്ന്ന സമയാ ദ്‌......"

കുഞ്ഞിക്കാദര്‍ അക്ഷമനായി.

നേരം പോകെ കുഞ്ഞിക്കാദറിന്റെ അക്ഷമ ഒരു പകര്‍ച്ച വ്യാധി പോലെ സഹ കാണിയന്മാര്‍ക്കിടയില്‍ ഒരു വയറിളക്കമായി പടര്‍ന്നു പിടിക്കുകയും, തദ്വാരാ ജനങ്ങളൊന്നടങ്കം ഒരു കോറസ്സായി ഇങ്ങനെ പാടുകയും ചെയ്തു.

"നായരേ ഇങ്ങള്‌ ചാടുന്നോ അതോ ഞാളെറിഞ്ഞിടണോ......."

വെറുതെയെങ്ങാന്‍ വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത്‌ ചുമ്മാ ഒന്നു കോണോനുടുത്തു നോക്കിയവന്റെ ഗതിയിലായി പാവം കുഞ്ഞിക്കണ്ണന്‍ നായര്‍. എന്തായാലും തൂങ്ങിയതിന്റെ കൂടെ ഏറും കൂടെ കൊള്ളണ്ടല്ലോ എന്നൊരു പുനരാലോചനയുടെ പുറത്ത്‌ തല്‍ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ താഴെയിറങ്ങാം എന്നു കരുതി കഴുത്തിലെ കുരുക്കഴിക്കാന്‍ നായര്‍ കൈവെച്ച സൂക്ഷം സമയം തന്നെ അതു സംഭവിച്ചു. പൊതു ജനാഭിപ്രായം മാനിച്ചാലെന്നോണം, പടതോറ്റനായര്‍ ചവിട്ടിനിന്നിരുന്ന പൂതലിച്ച പ്ലാവിന്‍ കൊമ്പ്‌, നല്ല വൃത്തിയായി കൃത്യം നടുവില്‍ വെച്ച്‌ രണ്ടായങ്ങ്‌ ഒടിഞ്ഞു കൊടുത്തു. അതോടെ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ "മന:പൂര്‍വമല്ലാത്ത ആത്മഹത്യക്ക്‌" പുതിയൊരു വകുപ്പു കൂടെ എഴുതിച്ചേര്‍ക്കാന്‍ പാകത്തില്‍ ശ്രീമാന്‍ തെക്കേപറമ്പില്‍ കുഞ്ഞിക്കണ്ണന്‍ എന്ന ടി.പീ കുഞ്ഞിക്കണ്ണന്‍ നായരവര്‍കള്‍ നിരാലംബനും നിസ്സഹായനുമായി കയറിന്‍ തുമ്പില്‍ തൂങ്ങിയാടി...!!!

കളി കാര്യമായതു കണ്ട പന്തലായിനിക്കാര്‍ ഞെട്ടി..."ഊയെന്റെ കുഞ്ഞിക്കണ്ണേട്ടാ...." എന്ന കൗസല്യാമ്മയുടെ നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചു.

ഏതായാലും അത്യപൂര്‍വമായൊരാത്മഹത്യ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ടിവരാനുള്ള നിര്‍ഭാഗ്യം ഈ ചരിത്രകാരനു വന്നു പെട്ടില്ല! കാണികള്‍ക്കിടയില്‍ അത്രനേരവും ചുമ്മാ നില്‍ക്കുകയായിരുന്ന ശ്രിമാന്‍ കൊമ്പന്‍ ബാലന്‍ ഒറ്റക്കുതിക്ക്‌ പ്ലാവില്‍ കയറുകയും തന്റെ സന്തത സഹചാരിയായിരുന്ന കൈമഴു കൊണ്ട്‌ കയററുത്ത്‌ നായരെ നേരെ ഭൂമിയിലെത്തിക്കുകയും ചെയ്തതിനാല്‍ അകാലത്തില്‍ കൗസല്യാമ്മയ്ക്ക്‌ വിധവാ പെന്‍ഷന്‍ വാങ്ങാനുള്ള യോഗംവന്നു ഭവിച്ചില്ല എന്നു ചുരുക്കാം നമുക്കീ കഥയെ.

ഏതായാലും പൃഷ്ടം കുത്തിയുള്ള ആ എമര്‍ജന്‍സി ലാന്റിങ്ങില്‍ നിന്നും തൂങ്ങിവീണ നായര്‍ ഒന്നു കുടഞ്ഞെണീക്കുന്നതിനും മുന്നെ തന്നെ, ആധാരമെഴുത്ത്‌ ഗോപാലന്‍ കുഞ്ഞിക്കൂനുള്ള കുഞ്ഞിക്കണ്ണന്‍ നായരുടെ പുതിയ സ്ഥാനീയനാമകരണ യഞ്ജം പൂര്‍ത്തിയാക്കിഴിഞ്ഞിരുന്നു.........

"അരത്തൂങ്ങി നായര്!"

Monday, December 18, 2006

പാറപ്പള്ളിയിലെ ജിന്നും പിന്നെ കൊമ്പന്‍ ബാലനും!

കൊമ്പന്‍ ബാലന്‍ പന്തലായിനി ദേശത്തെ ഒത്ത ഒരാണായിരുന്നു! കറുപ്പിന്നഴക്‌ ഏഴല്ല എഴുപതിനായിരമാണെന്ന്‌ അക്കാലത്ത്‌ പന്തലായിനി ദേശത്തെ പെണ്ണുങ്ങള്‍ പായ്യാരം പറഞ്ഞിരുന്നത്‌ വെറുമൊരു ഈരിഴ തോര്‍ത്ത്‌ മാത്രം അരയില്‍ ചുറ്റി, കമ്പക്കയറിന്റെ ഒരു യമകണ്ടന്‍ ചുരുളാല്‍ കിരീടമണിഞ്ഞ്‌ പെരുച്ചാഴി മസിലുകള്‍ ഭരതനാട്യം കളിക്കുന്ന വലത്തുതോളില്‍ ഒരു കൈമഴുവും തൂക്കി പന്തലായിനി ദേശത്തിന്റെ ഇടവഴികളിലൂടെ നെഞ്ചും വിരിച്ച്‌ നടന്നിരുന്ന ബാലനെ കണ്ടിട്ടായിരുന്നുവ്വത്രേ. പന്തലായിനി ദേശത്തിലെ ഒരേയൊരു മരം മുറിക്കാരനായിരുന്നു കൊമ്പന്‍ ബാലന്‍. നീളെ നീളെ നീണ്ടു വളരുന്ന കണ്ണിമാവായലും പുരയ്ക്കു ചാഞ്ഞ പീറ്റത്തെങ്ങായാലും ഇലയ്ക്കും മുള്ളിനും കേടില്ലതെ സൂക്ഷ്മമായി വെട്ടിവീഴ്ത്തുന്നതില്‍ വിദഗ്‌ധന്‍. "വീണേടം വിഷ്ണുലോകം", "മേലെ ആകാശം, ആയതിനാല്‍ താഴെ ശൂന്യാകാശം" എന്നീ പ്രമാണങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവന്‍.


കറുത്തവാവിന്റന്നു രാത്രി കരിക്കട്ടകൊണ്ട്‌ കൊമ്പന്‍ ബാലന്റെ പുറത്ത്‌ ചിത്രം വരച്ചാല്‍, കരിയോയിലില്‍ കുളിപ്പിച്ച പീഞ്ഞപ്പലകയില്‍ കുമ്മായം കലക്കി എഴുതിയ പോലെ തെളിഞ്ഞു വായിക്കാം എന്നാണ്‌ അങ്ങിനെ ചില രാത്രികളില്‍ ബാലന്റെ നടുപ്പുറത്ത്‌ ചിത്രം വരച്ചു കളിക്കാന്‍ ഭാഗ്യം സിദ്ധിച്ച പെണ്ണായിപ്പിറന്ന ഒരു മൊതല്‌ വായറിയാതെ അമ്പലച്ചിറക്കടവില്‍ വെച്ച്‌ പറഞ്ഞു പോയത്‌. പ്രസ്തുത സത്യവാങ്മൂലം, പെണ്ണുങ്ങളുടെ കടവിനു തൊട്ട്‌ വളര്‍ന്നു പന്തലിച്ചിരുന്ന നൊച്ചിക്കാടുകളുടെയിടയില്‍ കുനിഞ്ഞിരുന്ന്‌ "അങ്കവും കാണാം താളിയുമൊടിക്കാം" എന്ന പഴമൊഴിയുടെ സമകാലികപ്രസക്തിയെക്കുറിച്ച്‌ കൂലങ്കഷമായി ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഏതാനും ചില ഗവേഷഗണേശകന്മാര്‍ കേള്‍ക്കാനിടവരികയും തുടര്‍ന്ന്‌ നാട്ടില്‍ പാട്ടാവുകയും ചെയ്തു. പക്ഷേ ആറേകാലടി പൊക്കത്തില്‍ നീണ്ടുനീര്‍ന്ന്‌ നിന്ന്‌ ബാലന്‍ വെറുതെയൊന്നു കൈവീശിയാല്‍ പപ്പടക്കുട്ടയില്‍ അമ്മിക്കല്ല് വീണപോലെ പൊടിഞ്ഞുനുറുങ്ങി ഭസ്മധൂളീകൃതമായിപ്പോകുന്നയത്രയും കാത്സ്യസമ്പുഷ്ടമായതായിരുന്നു പന്തലായിനിദേശത്തെ ആണായിപ്പിറന്നവന്മാരുടെ നട്ടെല്ലും നെഞ്ചിന്‍കൂടും അക്കാലത്ത്‌ എന്ന ഒറ്റക്കാരണം കൊണ്ട്‌ മാത്രം അക്കാര്യം പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ഒരടിയന്തിരപ്രമേയമായി ചര്‍ച്ചയ്ക്ക്‌ വന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


നല്ല കാതലുള്ള കരിവീട്ടിയില്‍ കടഞ്ഞ്‌ നല്ലെണ്ണപുരട്ടി മെഴുക്കിയെടുത്തപോലുള്ള കൊമ്പന്‍ ബാലനെന്ന ഘനശ്യാമഗംഭീരന്റെ നെഞ്ചകത്ത്‌ തുടിക്കുന്നത്‌, കാളിയാട്ടത്തിന്റന്ന് ഉത്സവപ്പറമ്പില്‍ കാലണയ്ക്ക്‌ കൈ നിറയെ കിട്ടുന്ന പഞ്ഞിമിഠായിപോലെ അലിഞ്ഞു പോകുന്ന ഒരു മൃദുഹൃദയമാകുന്നു എന്ന സത്യം നേര്‍വഴി തെറ്റിച്ചും നെഞ്ചകത്തേറ്റാന്‍ അന്ന് പന്തലായിനി ദേശത്ത്‌ പെണ്ണായിപ്പിറന്നവള്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ. നാടുവിറപ്പിക്കുന്ന നാലകം വീട്ടില്‍ അദ്രുമാന്‍ ഹാജിയുടെ മൂന്നാമത്തെ ബീടര്‌ കുഞ്ഞാത്തു എന്ന കുഞ്ഞിപ്പാത്തു എന്ന ബീവി ഫാത്തിമ!


പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത്‌ ഒരാജീവനാന്ത കണക്ഷന്‍ തരാക്കിയ ജീവശാസ്ത്ര സെല്ലിന്റെ ചാര്‍ജ്‌ മുക്കാലേമുണ്ടാണിയും ഒഴിഞ്ഞുതീര്‍ന്ന്, ഇന്‍കമിംഗ്‌ വിളികള്‍ പോയിട്ട്‌ ഒരു മിസ്സ്ഡ്‌ കോള്‍ പോലും നേരെ ചൊവ്വെ സ്വീകരിക്കാന്‍ പാങ്ങില്ലാത്ത ഈ അറുപതാം വയസ്സില്‍ അദ്രുമാനാജിത്തങ്ങള്‍ പൂതിയിളകി സ്വന്തമാക്കിയ "നോക്കിയാ അറുപത്തൊമ്പതേപത്ത്‌."! നോക്കിയാലാരും കണ്ണെടുക്കാത്ത മറിമാന്മിഴി മൊഞ്ചത്തിയാള്‍! വയസ്സ്‌ ഇരുപത്തിരണ്ട്‌..... വിളറിയവാഴക്കൂമ്പിന്‌ ഫ്യുറഡാന്‍ വെച്ചു പുഷ്ടിപ്പെടുത്തിയെടുത്ത ചേലൊത്ത ശരീരം, പതിമുഖം മൂപ്പിച്ച വെള്ളത്തില്‍ പട്ടച്ചാരായം ഒഴിച്ച്‌ കലര്‍ത്തിയ നിറമുള്ള കവിളിണകള്‍...(ആ കടും റോസ്‌ നിറം വര്‍ണ്ണിക്കാന്‍ ഇതിലും നല്ല ഒരുപമ കിട്ടാഞ്ഞിട്ടാണൂട്ടോ..ക്ഷമി!)നല്ല വിളഞ്ഞുപഴുത്ത അറേബ്യന്‍ ഈത്തപ്പഴം കുരുകളഞ്ഞ്‌ പിളര്‍ത്തിവെച്ചപോലുള്ള ചൊടിമലരുകള്‍. ഒന്നൊതുക്കിപ്പറഞ്ഞാല്‍ ഉള്ള്യേരിക്കടവത്തെ പാപ്പര്‍സ്യൂട്ട്‌ സെയ്താലിക്കുട്ടിക്ക അദ്രുമാനാജിക്ക്‌ മരക്കച്ചോടം പൊളിഞ്ഞവകയില്‍ കൊടുക്കാനുണ്ടായിരുന്ന ഉറുപ്പ്യ ഇരുവത്തിഅയ്യായിരത്തിനു പകരം കെട്ടിച്ചുകൊടുത്ത പുന്നാരമോള്‌. ഉള്ള്യേരിക്കടവത്തെ ഹൂറി! ആ മൊഞ്ചത്തിപ്പെണ്ണ് പാറപ്പള്ളിക്കുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന ഖബര്‍സ്ഥാനിലെ ജിന്നായിമാറിയതെങ്ങനെ? ആ ചരിത്രമാണിത്‌. ഒപ്പം അവളുടെ കിനാവിലെ ദാഹങ്ങള്‍ക്ക്‌ കാരിരുമ്പൊത്ത ശരീരം കൊണ്ട്‌ സ്പ്രേപെയിന്റടിച്ചുകൊടുത്ത കൊമ്പന്‍ ബാലന്റെയും!(ക്ഷമിക്കുക, നറുനിലാവും ഇളംകാറ്റും സാക്ഷിനില്‍ക്കുന്ന ഒരുദാത്ത പ്രണയകാവ്യമല്ലിത്‌, വെറും പച്ചയായ ജീവിതം...ചരിത്രം ചരിത്രമായി തന്നെ രേഖപ്പെടുത്തണമല്ലോ)


കാറ്റിനോടും കിളിയോടും പൈക്കളോടും കിന്നാരം പറഞ്ഞ്‌, അകലാപ്പുഴയുടെ ഓളങ്ങള്‍ക്ക്‌ പുളകം വിതറി ഉള്ള്യേരിക്കടവത്തെ പൂമ്പാറ്റയായി ഓടിനടക്കുമ്പോള്‍ കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌. അദ്രുമാനാജിയുമൊത്തുള്ള കൂട്ട്‌ കച്ചോടം പൊളിഞ്ഞ്‌ അറ്റകണ്ണിയും വീണതലവും പോയി സെയ്താലിക്കുട്ടിക്ക കടവത്ത്‌ തോണിയിറങ്ങിയപ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ട്‌! കച്ചോടം പൂട്ടിയ വകയില്‍ സെയ്താലിക്കുട്ടി, അദ്രുമാനാജിക്ക്‌ കൊടുക്കാനുണ്ടായിരുന്ന ഇരുവത്തയ്യായിരത്തിനു പകരപ്പണയമായി പാറപ്പള്ളിക്കുന്നിനു താഴ്‌വരയില്‍ നാലകംവീട്ടിലെ ആനവാതില്‍ കടന്ന് തറവാട്ടിലെ വടക്കേകെട്ടിലിലെ സപ്രമഞ്ചക്കട്ടിലില്‍ മേല്‍ക്കട്ടിയും നോക്കി മലര്‍ന്നു കിടക്കുമ്പോഴും കുഞ്ഞിപ്പാത്തൂന്‌ വയസ്സ്‌ പതിനെട്ടു തന്നെ.തിരുമണം കഴിഞ്ഞ്‌ രാവൊന്നു മൂത്തപ്പോള്‍ ചെറുചൂടില്‍ തേങ്ങാപ്പാല്‍ പിഴിഞ്ഞ്‌ നെയ്യൊഴിച്ച കഞ്ഞിയും, വാഴയിലയില്‍ പരത്തി എണ്ണകൂടാതെ ചുട്ടെടുത്ത ടയറ്‌ പത്തിരി നല്ല നാടന്‍കോഴിക്കറി കൂട്ടി നാലെണ്ണവും തട്ടി, സുഹത്തിനൊരേമ്പക്കവും വിട്ട്‌ അദ്രുമാനാജി മണിയറപൂകുന്നേരം പാതിരാക്കോഴി ഒന്നാം വട്ടം കൂവിയിരുന്നു. ആയതിനാല്‍ തന്നെ പുതുമണവാട്ടി കുഞ്ഞിപ്പാത്തു "നേരത്തിനും കാലത്തിനും വന്നില്ലേല്‍ ആദ്യരാവ്‌ നീട്ടി നാളേയ്ക്കു വെക്കാം" എന്നൊരു മെസ്സേജും എഴുതിവെച്ച്‌ നല്ല പൂണ്ട ഉറക്കത്തിലും.


പറയുമ്പോള്‍ ഹാജ്യാര്‍ക്കിത്‌ ആദ്യരാത്രി ലീഗലായി മൂന്നാം തവണയും ഇല്ലീഗലായി.... ഹൂശ്‌...അതിന്റെ കണക്ക്‌ ശരിയാക്കാന്‍ പരദൂഷണം കുഞ്ഞിക്കാദറിന്റെ ചായക്കടയില്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കമ്മറ്റി ഇതുവരേ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാത്തത്‌ കൊണ്ട്‌ കിട്ടുന്ന മുറയ്ക്ക്‌ ബോധിപ്പിക്കുന്നതായിരിക്കും! എന്നിട്ടു പോലും മണിയറക്കട്ടിലില്‍, ചെപ്പുകുടത്തിനു മുകളില്‍ പതിനാലാം നമ്പ്ര് വിളക്കു കത്തിച്ചു വെച്ച പോലെ വശം ചേര്‍ന്നലസമുറങ്ങുന്ന കുഞ്ഞിപ്പാത്തൂനെക്കണ്ട്‌ ആജ്യാരെ അടിവയറ്റില്‍ നിന്നും ഒരു പൊട്ടല്‍ ഉല്‍ഭവിക്കുകയും തദ്വാരാ ശ്വാസം വിലങ്ങി, വിലങ്ങനാജ്യാരായ അദ്രുമാനാജി തനിക്കെന്താണ്‌ സംഭവിക്കുന്നതെന്നറിയാതെ കുറ്റിയടിച്ചപോലെ കുറ്റിപ്പുറത്താജിയുമായി നിന്നു എന്നാണ്‌ ചരിത്രം. (പണ്ടെങ്ങാണ്ട്‌ പുതുപ്പൊന്നാനിക്കടുത്തൊരു പുതിയാപ്ലക്ക്‌, ആദ്യരാത്രി മണിയറക്കട്ടിലില്‍ പുതിയേണ്ണിനെ മുഴ്വോനായും ആദ്യം പൂദ്യം കണ്ടപ്പോ ഇങ്ങനെ ഒരു പറ്റ്‌ മനസ്സറിയാതെ പറ്റി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്‌)അതെന്തായാലും പതിനാറാം വയസ്സില്‍ ഫുള്‍ചാര്‍ജ്‌ ചെയ്ത ഹാജ്യാരുടെ ബയോളജിക്കല്‍ സെല്ലില്‍ അന്നേരം ഒരു ഇന്‍കമിംഗ്‌ കോള്‍ വരികയും, "ക്ഷമിക്കണം, ഈ നമ്പര്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നില്ല" എന്ന മറുമൊഴിയാല്‍ സ്വയം ബന്തോസ്താവുകയും ചെയ്തു എന്നത്‌ സത്യം.


ചരിത്രം ചരിത്രമായി പറയണമല്ലോ, സത്യം സത്യമായും. നിന്ന നില്‍പ്പില്‍ വെടിതീര്‍ന്ന ആ സെല്‍ വീണ്ടുമൊന്നു ചാര്‍ജ്‌ ചെയ്യാന്‍ ഹാജ്യാര്‌ പഠിച്ച പണി പതിനെട്ടും അതും പോരാഞ്ഞ്‌ കുഞ്ഞീഷ്ണന്‍ വൈദ്യന്റെ തുളുനാടന്‍ അടവ്‌ വേറെയും പയറ്റിയിട്ടും ശിഷ്ടകാലം മുഴുവന്‍ സ്നേക്ക്‌ ഡോട്‌ ഈഎക്സിയും കാര്‍ഡ്‌ ഡക്ക്‌ ഡോട്‌ ഈഎക്സീയും മാത്രം തുറന്ന് നോക്കി സംതൃപ്തനാവേണ്ടി വന്നു എന്ന് രേഖപ്പേടുത്തേണ്ടി വന്നിരിക്കുന്നതില്‍ ചരിത്രകാരന്‌ തെല്ലൊരു വിഷമം ഇല്ലാണ്ടില്ലേ എന്നു ചോദിച്ചാല്‍ ഒട്ടുണ്ടേയ്നും എന്നും പറയേണ്ടിയിരിക്കുന്നു.


ഷാര്യാവമ്പലത്തില്‍ വെടിവഴിപാടുകഴിക്കുന്ന വഴിപാട്‌ പെരച്ചന്‍, ഒരിക്കലൊരു ഗണ്ടേക്കന്‍ കതിന തൊട്ടടുത്തൂന്ന് പൊട്ടിയതില്‍ പിന്നെ, തൃശൂര്‍ പൂരത്തിനു ഡൈനാമിറ്റ്‌ പൊട്ടിയാലും " ദെന്താ ചാത്തപ്പാ ഒരു പൊക?" എന്നാണുപോലും ചോദിച്ചോണ്ടിരുന്നത്‌. ഏതാണ്ട്‌ അപ്പരുവത്തിലായി ആജ്യാരുടെ വെടിവഴിപാടും എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ കാര്യം.


പഞ്ചവര്‍ണ്ണ തത്തയെ ഇട്ട കാഞ്ചനക്കൂട്ടിനു താഴെ കണ്ടന്‍ പൂച്ച മണത്ത്‌ നടക്കുംപോലെ ഹാജ്യാരും, പുതു ബീവി വന്നേപ്പിന്നെ തങ്ങളാജി നമ്മളെയൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന മുറുമുറുപ്പുമായി തലമൂത്ത ബീവിമാരും ....കുഞ്ഞിപ്പാത്തൂന്റെ ലോകം ചുരുങ്ങി ചുരുങ്ങി വടക്കേമാളികവീടിന്റെ രണ്ടാം നിലയില്‍ പാറപ്പള്ളിക്കുന്നിലേക്ക്‌ തുറക്കുന്ന ജനവാതിലിന്റെ ചതുരത്തിനുള്ളിലോളം ഒതുങ്ങി. പകലറുതിയില്‍ പാറപ്പള്ളിയുടെ പുരാതനമായ മിനാരങ്ങളില്‍നിന്നും ചിലമ്പിച്ച ഒച്ചയില്‍ കുഞ്ഞായിന്‍ മുക്രിയുടെ മഗ്‌രിബ്‌ ബാങ്ക്‍വിളിയുയരുമ്പോള്‍ കുഞ്ഞിപ്പാത്തു ആ ജനാല തുറക്കും. പാറപ്പള്ളിക്കുന്നിനും അപ്പുറം നഷ്ടസ്വപ്നഗര്‍ഭയായി,തിരയൊഴിഞ്ഞു നിശ്ചലമായിക്കിടക്കുന്ന അറബിക്കടലിലേക്ക്‌ നോക്കി ഒരുപാടുനേരം അങ്ങിനെ നില്‍ക്കും. മുന്നില്‍ വിശാലമായി പരന്നു കിടക്കുന്ന പാറപ്പള്ളിയിലെ കുഴിമാടങ്ങളില്‍ ചൂടും ചൂരുമുയരുന്ന തന്റെ സ്വപ്നങ്ങളെയാണ്‌ ഖബറടക്കിയിരിക്കുന്നത്‌ എന്ന് വെറുതെയോര്‍ക്കും. എണ്ണിപ്പറഞ്ഞാല്‍ നാലുവര്‍ഷം അങ്ങിനെ കടന്നുപോയി.


ആയിടക്കാണ്‌ വടക്കേമാളികവീട്ടിന്റെ, കുഞ്ഞിപ്പാത്തു തന്റെ ലോകം ഒടിച്ചുമടക്കി വെച്ചിരിക്കുന്ന ജനവാതിലിനരികില്‍ പടര്‍ന്നു പന്തലിച്ചിരുന്ന മൂവാണ്ടന്‍ മാവിന്റെ ഉച്ചിയിലൊരുകൊമ്പില്‍ പുലിക്കടന്നലുകള്‍ കൂടുവെച്ചത്‌. കൂടെന്നുപറഞ്ഞാല്‍, കാര്യെസ്സന്‍ ബാപ്പൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ "ഒരുസുപ്രയോളം ബട്ടത്തിലുള്ള കടന്നക്കൂട്‌"! ഹള്ളാ...തങ്ങളാജിക്ക്‌ ചങ്ക്‌ പെടച്ചു. "തൊട്ട്‌ താഴെക്കിടക്കുന്നത്‌ നല്ല കോഴിക്കോടന്‍ നെയ്യലുവ കണ്ണാടിക്കടലാസില്‍ പൊതിഞ്ഞുവെച്ചപോലുള്ള തന്റെ മൂന്നാമത്തെ ഹൂറിയാണ്‌.തനിക്കോ പാങ്ങില്ല, ആകടന്നലുകള്‍ക്കെങ്ങാനും ഒരുപൂതിയിളകിയാല്‍....".


"മ്മളെന്താക്കും ബാപ്പ്വോ?" അദ്രുമാനാജി തലയില്‍ കൈവെച്ചു.


"തങ്ങളാജി ബേജാറാവല്ലീം, അദിനൊക്കെ മ്മളെഡ്ത്താളില്ലേ?"

"അതാരാ ബാപ്പ്വോ അങ്ങനൊരാള്‌?"


"മ്മളെ കൊമ്പന്‍ ബാലന്‍, അല്ലാണ്ടാര്‌?"


കടന്നല്‍ കൂട്‌ കരിക്കാന്‍ തോട്ടിക്കൊമ്പത്തെ അഗ്നി മിസെയിലുമായി കൊമ്പന്‍ ബാലന്‍ നാലകം തറവാട്ടിലെ പടിപ്പുര കടക്കുമ്പോള്‍ അയാള്‍ക്കത്‌ വെറുമൊരു കാല്‍വെയ്പ്പായിരുന്നു. പക്ഷേ കരിങ്കല്‍ക്വാറിയില്‍ കുഴിതുരന്ന്, വെടിമരുന്ന് നിറച്ച്‌, തിരിനീട്ടിയിട്ടെന്നപോലെ ഒന്നു പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞിപ്പാത്തൂന്റെ ഉഷ്ണസ്വപ്നങ്ങള്‍ക്ക്‌ ഒന്നാഞ്ഞുവലിച്ച ഒരു ബീഡിക്കുറ്റിയും!


മൂവാണ്ടന്‍ മാഞ്ചോട്ടില്‍ കൊമ്പന്‍ ബാലന്‍ വാന നിരീക്ഷകനായി. നിരീക്ഷണത്തിനൊടുവില്‍ അങ്ങു തുഞ്ചത്തൊരു കൊമ്പില്‍ ചക്കൊളം ഷാപ്പിലെ കള്ളും കുടുക്ക കെട്ടിത്തൂക്കിയ പോലെ കടന്നല്‍ കൂടും ഒരിത്തിരിത്താഴെ കിളിവാതിലിന്റെ ചതുരത്തില്‍ പതിനാലാം രാവ്‌ ഫ്രെയിം ചെയ്തുവച്ചപോലൊരു മുഖവും ബാലന്റെ അന്തരാളത്തിന്റെ ഫോക്കല്‍ പ്ലെയിനില്‍ തലകീഴായി പ്രതിഫലിച്ചു. ബാലന്‍ ഒന്നിരുത്തിമൂളി.


"ബാപ്പുട്ടിക്കാ ഇദിനു തീക്കൊടുക്കാന്‍ ച്ചിരെ പാടാണല്ലോ? പെണ്ണുങ്ങളോടും കുട്ട്യോളോടും പൊരയ്ക്കാത്ത്‌ കേറി വാതിലടച്ചോളാന്‍ പറ, കടന്നലെങ്ങാന്‍ എളക്യാ പിന്നെ പിടിച്ചാ കിട്ടൂലാ"


നാദാപുരത്തങ്ങാടീല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോലെ രംഗവേദി ശൂന്യമായി. പുലിക്കടന്നലിന്റെ കുത്ത്‌ വെറുതെയൊന്നു കൊള്ളാന്‍ അത്ര രസമുള്ള സംഗതിയൊന്നുമല്ലല്ലോ? കടന്നല്‍ കൂട്‌ നിര്‍മാര്‍ജനായുധവുമായി കൊമ്പന്‍ ബാലന്‍ മൂവാണ്ടന്‍ മാവിന്റെ തായ്‌ത്തടി ചവിട്ടി മുകളിലേക്ക്‌ അനായാസം വലിഞ്ഞു കയറാന്‍ തുടങ്ങി. കയറ്റം പാതിവഴിയില്‍, മാളികവീട്ടിന്റെ രണ്ടാം നിലയുടെ ഇനിയുമടയ്ക്കാത്ത ജനവാതിലിനു നേരെയെത്തിയതോടെ ഒന്നു ബ്രേക്കായി, ഒരു കൊമ്മേര്‍സ്യല്‍ ബ്രേക്ക്‌. തെരുതെരെ ചിമ്മുന്ന, കടകോണില്‍ കനവുള്ള മാന്മിഴിയിണകളും, പട്ടയടിച്ച ചെമ്പോത്തിന്‌ ചെങ്കണ്ണും പിടിച്ചപോലുള്ള കൊമ്പന്‍ബാലചകോരദൃഷ്ടികളും ഒന്നു കൂട്ടിമുട്ടി. കറന്റു ലീക്കുള്ള ഇലക്ട്രിക്‌ സ്റ്റേ വയറില്‍ അറിയാതൊന്ന് മൂത്രമൊഴിച്ചാലെന്നപോലെ കൊമ്പന്‍ബാലന്റെ എവിടെയൊക്കെയോ ഒരു ഝഡിനവിദ്യുത്‌കാന്തികപ്രഭാവം ഉടലെടുത്തു.


ദൂരെ കൊയിലാണ്ടി ബോയ്സ്‌ ഹൈസ്കൂളിലെ പത്താം ക്ലാസില്‍ കുമാരന്‍ മാഷ്‌ ഫിസിക്സ്‌ പഠിപ്പിച്ചു. "രണ്ടു ട്യൂണിംഗ്‌ ഫോര്‍ക്കുകള്‍ ഒരുമിച്ചു ഒരേ തരംഗ ദൈര്‍ഘ്യത്തില്‍ കമ്പനം ചെയ്യുന്നതിനെ പ്രണോദിത കമ്പനം എന്നു പറയുന്നു."


"ജനാലയടച്ചോളിന്‍, പുലിക്കടന്നലാ മോളില്‌"


ബാലന്‍ മോളിലേക്കുള്ള കയറ്റം തുടര്‍ന്നു. പക്ഷേ ആ ജനവാതില്‍ അടഞ്ഞതേയില്ല.


തോട്ടിക്കൊമ്പത്ത്‌ കെട്ടിയുറപ്പിച്ച, വൈക്കോല്‍ നിറച്ച്‌ മണ്ണെണ്ണയില്‍ കുതിര്‍ത്തിയെടുത്ത കുട്ട കടന്നല്‍ കൂടിനു തൊട്ടു താഴെ വരും വിധം ബാലന്‍ മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ കെട്ടിയുറപ്പിച്ചു. ചാക്കുനൂല്‍ പിരിച്ചുണ്ടാക്കിയ ഒരു നീളന്‍ തിരി ആ കുട്ടയില്‍ നിന്നും താഴേക്ക്‌ ഞാത്തിയിട്ടിരുന്നു. അങ്ങ്‌ താഴെ വരെ. മിസെയില്‍ വിക്ഷേപണത്തിനു കൗണ്ട്ഡൗണ്‍ തുടങ്ങിയ ബാലന്‍ തിരിച്ചിറങ്ങി. അപ്പോഴും ഇനിയും അടഞ്ഞിട്ടില്ലാത്ത ആ ജനവാതിലില്‍ ബാലന്‍ വീണ്ടും ഹാള്‍ട്ടായി.


പന്തലായിനിയുടെ ചരിത്രത്താളുകളിലേക്ക്‌ നേരെ നടന്നു കയറിയ ആ വാക്യം അന്നേരം ബാലന്‍ പറഞ്ഞു. ദുരെ അലയൊഴിഞ്ഞു കിടക്കുന്ന അറബിക്കടലിലേക്ക്‌ അലസം നോക്കിക്കൊണ്ട്‌.


"ഇപ്പളാ ജനാലയടച്ചോളിന്‍, പാതിരാ കഴിഞ്ഞിട്ട്‌ പൊറത്തേക്കുള്ള വാതില്‍ തുറന്നിട്ടാമതി"


ജനാലയടഞ്ഞു. ബാലന്‍ ഭൂമിതൊട്ടു. പിന്നെ ചാക്കുനൂല്‍ തിരിക്ക്‌ തീകൊളുത്തി. പടര്‍ന്നു പടര്‍ന്നു കയറിയ തീ ഒടുവില്‍ ആളിക്കത്താന്‍ കാത്തുനില്‍ക്കുന്ന വൈക്കോല്‍ കൂടയെ തൊട്ടു. "ബ്ഭും" ഒരൊറ്റപാളല്‍, ഒരു പൊട്ടല്‍. കടന്നല്‍ കൂടും അതിലാവാസക്കാരായിരുന്ന പുലിയന്മാരും വെന്തു കരിഞ്ഞ്‌ വെണ്ണീറായി താഴേയ്ക്ക്‌ ചിതറി വീണു.


അന്നു മുതല്‍ പിന്നീട്‌ മിക്കവാറും എല്ലാ ദിവസവും പാതിരാവില്‍ വടക്കേമാളികവീടിന്റെ പുറത്തേക്കു തുറക്കുന്ന വാതില്‍ അകത്തു നിന്നും തഴുതിടാറുണ്ടായിരുന്നില്ല.


ഇന്‍ഡോര്‍ ഗെയിമുകളായ ചെസ്സ്‌, ബാസ്കറ്റ്‌ ബോള്‍, ഷട്ടില്‍ കോക്ക്‌, ടേബിള്‍ ടെന്നീസ്‌ ഇത്യാദി കളിച്ചു കളിച്ചു മടുത്ത കുഞ്ഞിപ്പാത്തൂന്‌ പിന്നീട്‌ ഔട്ഡോര്‍ ഗെയിമുകളായ ഫുട്ബാള്‍, ഹോക്കി, ക്രിക്കറ്റ്‌ ഒക്കേലും മീതെ ഗോള്‍ഫ്‌ എന്നീ കളികളിലായി കമ്പം. കമ്പം ഒരു കമ്പനത്തിനകമ്പടിയായി കമ്പക്കെട്ടിന്‌ തീകൊളുത്തുന്നേരം പാത്തു ബാലനോട്‌ പറഞ്ഞു. ബാലനൊന്നേ ചോദിച്ചുള്ളൂ.


"നിറപാതിരാ നേരത്ത്‌ പാറപ്പള്ളിക്കുന്നിലൂടെ ഒറ്റയ്ക്കു വരാന്‍ പേടിയാവ്വോ കുഞ്ഞാത്തൂന്‌?"


"ഹില്ലാ" .... കാമത്തിന്റെ തിമിരത്തിനു മധുരയിലും ചികിത്സ ഇല്ലല്ലോ!


പിറ്റേന്നു വെള്ളിയാഴ്ച, കറുത്തവാവും....പാറപ്പള്ളിക്കുന്നിന്റെ അങ്ങേപ്പുറത്ത്‌ അറബിക്കടലിനോട്‌ ചേര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്കിടയില്‍ സ്റ്റേഡിയം സജ്ജമായി. കറുത്തിരുണ്ട രാവിന്റെ മൂന്നാം യാമത്തില്‍ സ്റ്റേഡിയത്തിലെ പുല്‍ത്തകിടികള്‍ക്ക്‌ തീപിടിച്ചു. തൊണ്ണൂറ്‌ മിനിട്ട്‌ നേരിട്ടും, ഒരാറുമിനുട്ട്‌ ഇന്‍ജുറി ടൈമും കഴിഞ്ഞിട്ടും തീരുമാനമാകാത്ത മത്സരം എക്സ്ട്രാ ടൈമിലേക്കു നീണ്ടു. ഒടുവിലൊരു ഗോള്‍ഡന്‍ ഗോളില്‍ മത്സരം അവസാനിച്ചപ്പോഴേക്കും പാതിരാക്കോഴി കൂവിയിരുന്നു. മൂന്നാം വട്ടം.


കുഞ്ഞിപ്പാത്തൂന്‌ ദാഹിച്ചു.


"ബാലാ, തണ്ണീ...." അവള്‍ ഞരങ്ങി


ഛായ്‌, കേരവൃക്ഷങ്ങളില്‍ ഇളനീര്‍ക്കുലകള്‍ തിങ്ങിവിങ്ങി നില്‍ക്കുന്ന കേരളനാട്ടില്‍ ദാഹജലത്തിനു പഞ്ഞമോ?


പാറക്കെട്ടിനു തൊട്ടു നില്‍ക്കുന്ന തെങ്ങിന്മേല്‍, ഡെസ്മണ്ട്‌ മോറിസിന്റെ നഗ്നവാനരനെ കരിയോയിലില്‍ കുളിപ്പിച്ചെടുത്ത ചേലില്‍, കൊമ്പന്‍ ബാലന്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞുകയറി. തെങ്ങിന്‍ തടിയെ അമര്‍ത്തിപ്പിടിച്ച്‌ ചവുട്ടിക്കുതിച്ച്‌ കയറിപ്പോയ ബാലന്‍ ഏതാണ്ട്‌ മുകളിലെത്താറായപ്പോള്‍ ഒന്നാഞ്ഞു കുതിച്ചു. പക്ഷേ കേരവൃക്ഷ ഗാത്രത്തെ ആഞ്ഞുപുല്‍കിയ ബാലന്റെ കൈകള്‍ ആലിംഗനം ചെയ്തത്‌ വെറും ശുദ്ധ ശൂന്യതയെ ആയിരുന്നു അന്നേരം. കഴിഞ്ഞ തുലാവര്‍ഷത്തിന്‌ ഇടിവെട്ടി,തലമണ്ടപോയ തെങ്ങിന്‍ മോളിലേക്കായിരുന്നു കൂരാക്കൂരിരുട്ടില്‍ പ്രണയിനിയ്ക്ക്‌ ദാഹജലം തേടി താന്‍ പ്രയാണം ചെയ്തെതെന്ന സത്യം പാവം ബാലന്‌ മനസ്സിലാവുമ്പോഴേക്കും, ശൂന്യതയില്‍ പിടിയുറയ്ക്കാതെ ബാലന്‍ നടുവും തല്ലി പാറക്കൂട്ടങ്ങള്‍ക്കിടയിലേക്ക്‌ തകര്‍ന്നു വീണു കഴിഞ്ഞിരുന്നു.


ലാന്‍ഡിംഗ്‌ ഗിയര്‍ വീഴാതെ ബാലന്‍ നടത്തിയ ക്രാഷ്‌ലാന്‍ഡിംഗും, തുടര്‍ന്നുണ്ടായ അലര്‍ച്ചയും, അതുകേട്ട്‌ പേടിച്ച്‌ സ്ഥലകാലബോധം പോയ കുഞ്ഞിപ്പാത്തുവിന്റെ തൊണ്ടയില്‍ നിന്ന് മനമറിയാതെ ഉയര്‍ന്ന കൂവലും പാറപ്പള്ളിക്കുന്നിലെ തണുത്ത നിശ്ശബ്ദതയില്‍ പ്രതിദ്ധ്വനിച്ചലയടിച്ചുയരുകയും അതിനൊരു മറുപടിയെന്നോണം നാലകം വീട്ടിലും അയലോക്ക വീടുകളിലും വെട്ടം തെളിയുകയും ചെയ്തു. അതോടെ താന്‍ വന്നു കെണിഞ്ഞിരിക്കുന്ന അപകടം കരിഞ്ഞു മണത്ത ബീവി ഫാത്തിമ, പില്‍ക്കാല പന്തലായിനിയിലെ വനിതകള്‍ക്കൊരു റോള്‍മോഡലായി, ധീരവനിതയായി, മരണാസന്നനായ കാമുകനെ പിന്തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ നാലകം വീട്ടിലെ വടക്കേ കെട്ട്‌ ലക്ഷ്യം വെച്ച്‌ പാറപ്പള്ളിക്കുന്നിനു മുകളിലൂടെ കുന്തിരിയെടുത്തു. ഒരു നൂല്‍ ബന്ധത്താലും ബന്ധനസ്ഥയാവാതെ. (പരിഭ്രമിച്ചോടുമ്പോള്‍ എന്തുടുവസ്ത്രം,എന്തടിവസ്ത്രം?)


അലര്‍ച്ചയുടെയും രോദനത്തിന്റെയും ഉത്ഭവസ്ഥാനം ഗവേഷിച്ച്‌ പന്തോം കത്തിച്ച്‌ പാതിരായ്ക്കിറങ്ങിയ പന്തലായിനിയിലെ ധീരന്മാര്‍, തങ്ങളുപ്പാപ്പയുടെ പോരിഷപ്പെട്ട ഖബറിനു മുകളിലൂടെ അലറിക്കുതിച്ചു വരുന്ന നഗ്നസ്വരൂപിണിയെക്കണ്ട്‌ സഡന്‍ബ്രേക്കിട്ടു നിന്നു. പിന്നെ ധീരതയുടെ വര്‍ദ്ധിതവീര്യപ്രക്ഷാളനത്തിന്റെ തിരതള്ളല്‍ ഹേതുവായി പന്തങ്ങളുപേക്ഷിച്ച്‌ വന്നേലും വേഗത്തില്‍ പിന്തിരിഞ്ഞോടി പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അപ്രത്യക്ഷരായി. അവര്‍ക്കു പിന്നില്‍ ആളിക്കത്തുന്ന പന്തങ്ങളും പിന്നെ പന്തലായിനിയുടെ ധീരപുരുഷന്മാരുടെ ദയനീയ നിലവിളിയും മാത്രം ബാക്കിയായി.


"ഹള്ളോ.....പാറപ്പള്ളീലെ ജിന്ന്"!!



വാല്‍ക്കഷ്ണം : കൊമ്പന്‍ ബാലന്‍ മരിച്ചില്ല. അരയ്ക്കു താഴെ തളര്‍ന്ന് പിന്നെയും ഒരുപാടുകാലം പന്തലായിനിയുടെ മൈക്ക്‌ ടൈസണ്‍ നടുവുനടിയേറ്റ പുല്ലാഞ്ഞിമൂര്‍ഖനെപ്പോലെ ജീവിച്ചിരുന്നു. പക്ഷേ പാറപ്പള്ളിയില്‍ ജിന്നിന്റെ അടിയേറ്റ്‌ ബോധം പോയിക്കിടന്നിരുന്ന ബാലന്റെയരികില്‍ തന്റെ മൂന്നാം ബീടര്‍ ഹൂറി കുഞ്ഞിപ്പാത്തുമ്മാന്റെ കാച്ചിയും കസവുതട്ടവും പിന്നെ സിംഗപ്പൂര്‍ മല്‍മലിന്റെ മേല്‍ക്കുപ്പായവും പോരാഞ്ഞ്‌ തനിക്കിതുവരെ കാണാന്‍ യോഗമില്ലാതിരുന്ന ഏതാനും ചില കുട്ടിക്കുപ്പായാദികളും എങ്ങിനെ വന്നുപെട്ടു എന്ന തലകാഞ്ഞ സമസ്യ പൂരിപ്പിക്കാന്‍ പാറപ്പള്ളിക്കുന്നുമ്മലേക്ക്‌ ഒടുക്കത്തെ യാത്ര തിരിക്കുവോളവും പാവം അദ്രുമാനാജിത്തങ്ങള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല.

Tuesday, November 28, 2006

സില്‍ക്ക് സ്മിതയ്ക്കൊരു സ്മാരകം (ഭാഗം രണ്ട്)

സില്‍ക്ക്സ്മിത്യ്ക്കൊരു സ്മാരകം ഒന്നാം ഭാഗം ഇവിടെ വായിക്കുക

ചരിത്രങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ ചോരയും കണ്ണുനീരും പുരണ്ട വഴിത്താരകള്‍ ഏതൊരു ചരിത്രകാരനും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കണ്‍കോണുകളില്‍ ഒരിറ്റു നീര്‍ പൊടിയാതെ ഈ ചരിത്രം എനിക്കു പൂര്‍ത്തിയാക്കാനുമാവില്ല.....പ്രിയ സ്നേഹിതര്‍ ക്ഷമിക്കുമല്ലോ

മാധവനാശാന്‍ മൂന്ന്‌ ദിവസം പനിച്ചുകിടന്നു.....മൂന്നാം ദിവസം മേലാകെ തിണര്‍ത്ത്‌ പൊങ്ങി. ഏഴുദിവസം അതങ്ങിനെ തുടര്‍ന്നു. പിന്നെ ഒടുങ്ങി. തന്നാലാവും വിധം മൃദുമൃദുവാ ആയിരുന്നു അയ്യപ്പനാന വിജൃംഭിത നായരെ കൈകാര്യം ചെയ്തു വിട്ടതെങ്കിലും, പൊട്ടാതെ ചീറ്റിപ്പോയ പെന്‍സില്‍ വാണം പോലെ കരിഞ്ഞുണങ്ങി മെലിഞ്ഞ മാധവന്നായരുടെ തളിരിളം മേനിക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്‌. കൂടാതെ പുത്തിലഞ്ഞി മരക്കട്ടിലില്‍ നിന്നും ഊരയും കുത്തി തൈക്കുണ്ടിലേക്കുള്ള ക്രാഷ്‌ ലാന്റിംഗും! കുഞ്ഞീഷ്ണന്‍ വൈദ്യന്‍ രണ്ട്‌ മാസത്തോളം എണ്ണപ്പാത്തിയില്‍ കിടത്തി വറുത്തെടുക്കേണ്ടിവന്നു തൈക്കുണ്ടില്‍ കിടന്ന മാധവനെ ഒന്നു ഞൊണ്ടിയെങ്കിലും നടക്കുന്ന മാധവനാക്കിമറ്റാന്‍. പക്ഷേ പുറം ലോകം കണ്ട മാധവന്‍ അസ്സലാകപ്പാടെ ഒരു പുതിയ മനുഷ്യ ജന്മം ആയി മാറിപ്പോയിരുന്നു എന്ന വിവരം മന്ദമംഗലം നിവാസികള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. വിശാലത്തിന്റെ വീട്ടില്‍ നിന്നും വരുന്ന വരവായാലും കൊല്ലം ചിറയില്‍ മുങ്ങിക്കുളിച്ച്‌, ഈറന്‍ തോര്‍ത്തിന്നടിയില്‍ പട്ട്‌ കോണകത്തിന്റെ ഒരു ഫേയ്‌ഡ് ഫില്‍റ്റര്‍ ഇമേജും പ്രദര്‍ശിപ്പിച്ച്‌, പിഷാരികാവമ്മയുടെ തിരുനടയില്‍ സാഷ്ടാംഗം പിഴ പറഞ്ഞ്‌ വീടണയുമായിരുന്ന ഭക്തമാധവന്‍, ഇപ്പോള്‍ അമ്പലനട കടന്നാല്‍ സേം തോര്‍ത്ത്‌ മുണ്ട്‌ പൊക്കി പ്രസ്തുത പട്ടു കോണകന്റെ - അതും പിന്നാമ്പുറത്തിന്റെ - ഒരു ഷാര്‍പ്‌ മള്‍ട്ടി കളേര്‍ഡ്‌ ഇമേജ്‌ ഭഗവതിക്ക്‌ മുന്നില്‍ അനാവരണം ചെയ്ത്‌, ബ്ലാക്കിലും, ഗ്രേ യുടെ വിവിധ ടോണുകളിലുള്ള റ്റാറ്റൂകളാല്‍ സമൃദ്ധാലംകൃതമായ അതിന്റെ അണ്‍മാസ്‌ക്‍ഡ് ഏരിയയില്‍ ഒന്നു ചൊറിഞ്ഞു കാണിച്ചു കടന്നു പോവാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ വിശാലമായി പൂക്കുറ്റിവഴിവെടിപാടിന്‌ വിശാലഗേഹം ലക്ഷ്യമാക്കി പോകുമ്പോള്‍ അമ്പലനടയിലെത്തിയാല്‍ ശബ്ദതാരാവലിയില്‍ പോലുമില്ലാത്ത പദങ്ങളാല്‍ ദേവീമാഹാത്മ്യം പാന ഉറക്കെ വായിക്കാനും തുടങ്ങി. അതും കേട്ടു നില്‍ക്കുന്നവര്‍ക്ക്‌ ഷാര്യാവിലമ്മയാണോ അതോ കൊടുങ്ങല്ലൂരമ്മയോ അകത്ത് എന്ന്‌ ഒരു നിമിഷം ആശങ്കയുയരാന്‍ മാത്രം ശുദ്ധതനിമലയാളത്തില്‍! പൂരപ്പാട്ടിന്റെ ഒടുക്കം, നടയില്‍ കുനിഞ്ഞ്‌ ഒരുപിടി മണ്ണ്‌ വാരി ഒരു പ്രതിജ്ഞയും "നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ടെടീ...കൂ....മോളേ" എന്ന്‌! അതോടെ ഉത്സവരാവില്‍ നടന്ന അയ്യപ്പഷള്‍ഗവ്യ കാണ്ഡം കഥകളിയുടെ തിരക്കഥ വായിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സാദാ മന്ദമംഗലത്തെ വെറും സാദാ പൗരന്മാര്‍ ഒരു കാര്യം അര്‍ഥശങ്കയില്ലാത്ത വിധം ഉറപ്പിച്ചു! കഴിഞ്ഞ ഉത്സവപ്പാതിരാവില്‍ പട്ടയടിച്ചു കന്നം തിരിഞ്ഞ മാധോന്നായരും അരിങ്ങാട്ട്‌ സദ്യയില്‍ ഇടിച്ചുകയറാന്‍ ശാരീരിക ക്ഷമത സമ്മതിക്കാതിരുന്ന ഏതോ ഒരു കുട്ടിച്ചാത്തനും തമ്മില്‍ ഒരു തല്‍സമയ മുഖാമുഖം ലൈവായി സമ്പ്രേഷിച്ചിട്ടുണ്ടാവണം! അതിന്റെ ഒടുക്കം കാണിക്കേണ്ട ഗ്ലൈമാക്സ്‌ ഷോട്ട്‌ ആയിരിക്കണം പെന്‍സില്‍മാര്‍ക്‌ മാധവഗാത്രം തൈക്കുണ്ടില്‍ "ഗാ" വരച്ച്‌ കിടത്തി ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക. അല്ലെങ്കില്‍ പതിറ്റാണ്ട്‌ പഴകിയ പണയപ്പൊന്നിന്റെ മുതലും പലിശേം കൂട്ട്‌ പലിശേം ചേര്‍ത്ത്‌ നിന്ന നില്‍പില്‍ നിമിഷനേരം കൊണ്ട്‌ ഗണിച്ച്‌ പറയുന്ന ആര്യഭട്ടമാധവകൂര്‍മ്മബുദ്ധി പിന്നെങ്ങിനെ അടിച്ച്‌ നനച്ച്‌ പിഴിഞ്ഞ്‌ കുഴഞ്ഞ്‌ പിഞ്ഞിയ ലങ്കോട്ടി പോലെ ഇപ്പരുവത്തിലായി? എന്നാലും മൂക്കില്‍ കൈ വെച്ച്‌ "പാവം മാധോന്നായര്‍" എന്നൊരു റീത്ത്‌ സദയം ആ ബുദ്ധിക്ക് വെയ്ക്കാനും അവര്‍ മറന്നില്ല!

അങ്ങിനെ കാലമുരുണ്ടു... വര്‍ഷവും തിരുവോണവും പോയി വിഷു വന്നു! വിഷുപ്പൊട്ടന്‍ വന്നു, ഓരോ തളിരിനും പൂ വന്നു കായ്‌ വന്നു! (ഹൂശ്‌ ലൈന്‍ മാറിപ്പോയി അല്ലേ?) മൂക്കുമുട്ടെ വിഷു സദ്യേം തട്ടി, മോളിലൊരു വെറും സോഡേം നില്‍പനടിച്ച്‌ മാനം നോക്കിയിരിക്കുമ്പോഴാണ്‌ മന്ദമംഗലം അങ്ങാടിയില്‍ നിന്ന്‌ ചെണ്ടപ്പുറത്ത്‌ മേളപ്പെരുക്കം ഉയരുന്നത്‌. നമ്മളറിയാത്ത കലാപരിപാടി വിഷൂനോ? അതും മന്ദമംഗലം അങ്ങാടിയില്‍? ഛായ്‌....ഒരു ചായേം കൂടെ കുടിച്ച്‌ ഓടി അങ്ങാടി പിടിച്ചു ഈ വിനീത ചരിത്രകാരന്‍. അവിടെ കണ്ടകാഴ്ചയില്‍ തെല്ലൊന്നന്ധാളിച്ചു എന്നു പറഞ്ഞാല്‍ അത്‌ അസ്ഥാനത്താവില്ലേനും എന്നും രേഖപ്പെടുത്താം ഇവിടെ. വാഴത്തടയും മുളങ്കോലും പിന്നെ പനയോലയും ചേര്‍ത്ത്‌ മനോഹരമായി മെനഞ്ഞെടുത്ത ഒരു ശ്രീകോവില്‍, അതും കള്ളുഷാപ്പിന്റെ മുറ്റത്ത്‌! ആ തിരുമുറ്റം നിറയെ കുരുത്തോലയും അറ്റത്ത്‌ ചെമ്പരത്തിപ്പൂവും പിന്നെ ഈന്തോലപ്പട്ടയും വെച്ച്‌ അലങ്കരിച്ചിരിക്കുന്നു. ചാലിയത്തെരുവില്‍ ചെണ്ടപഠിക്കുന്ന സകലമാന മാരാപ്പിള്ളേരും ചെണ്ടപ്പുറത്ത്‌ കോലുവെച്ചു പെരുക്കുന്നുണ്ട്‌, ഒരു മിനി ഇലഞ്ഞിത്തറ ഇപ്പോ തീര്‍ക്കും എന്ന വാശിയില്‍! "ദെന്താ കൂട്ടരേ കഥ" എന്ന അത്ഭുതം ഒരു ചോദ്യവും പിന്നെ അതിന്റെ ചിഹ്നവുമാക്കി മുഖത്ത്‌ വരച്ചു വെച്ച്‌ കൂട്ടത്തില്‍ മന്ദമംഗലം നിവാസികളും! ചുവന്ന പട്ടാല്‍ മറച്ച ടെമ്പററി ശ്രീകോവിലിനുള്ളില്‍ നിന്ന്‌ മണികിലുക്കം ഉയരുന്നു, മന്ത്രധ്വനികള്‍ ഉയരുന്നു, ധൂമപാളികളുയരുന്നു! ശങ്കാഗര്‍ഭയായ നിമിഷങ്ങള്‍ പേക്കന്‍തവളയെ വിഴുങ്ങിയ മഞ്ഞച്ചേരയെപ്പോലെ പതുക്കെ ഇഴഞ്ഞുപോയി......പൊടുന്നനെ ശ്രീകോവിലിനെ മൂടിയ തിരശ്ശീല വകഞ്ഞുമാറ്റി "ഹിയ്യാ.." എന്ന അലര്‍ച്ചയോടെ ഒരു രൂപം പുറത്തുചാടി! വെള്ളത്തുണി വകഞ്ഞുടുത്ത്‌, അരയിലും മാറിലും ചുവന്ന പട്ടുചുറ്റി, കൊയ്ത്തു കഴിഞ്ഞ ആറാട്ടുകണ്ടം പോലെ വിശാലമായി പരന്നു കിടക്കുന്ന നെറ്റിയില്‍ ഭസ്മം വാരിപ്പൂശി, അരമണിയും കാല്‍ചിലമ്പും കിലുക്കി ഉറഞ്ഞു കൂക്കുന്ന ആ രൂപത്തെകണ്ട്‌ മന്ദമംഗലനിവാസികള്‍ വീണ്ടും വീണ്ടും ഞെട്ടി. മധോന്നായര്‍! ഇക്കഴിഞ്ഞ കാളിയാട്ടരാവില്‍ അന്നഭംഗം വന്ന്‌ ഹതാശയനും തദ്വാരാ കോപിഷ്ഠനുമായ ഒരജ്ഞാത കുട്ടിച്ചാത്തനാല്‍ തലയുടെ അസ്സല്‍ നില്‍പാണി ഊരപ്പെട്ട്‌ പകരം വെറുമൊരു മുളയാണി വെച്ചു നടക്കുന്നവന്‍ എന്ന്‌ മന്ദമംഗലത്തിന്റെ ആസ്ഥാന പാണന്മാര്‍ പാടി നടക്കുന്ന അതേ സേം ടി.ക്കെ മധോന്നായര്‍, അഥവാ പ്രൊ. തൈക്കുണ്ടില്‍ മാധവന്‍! (അയ്യപ്പലീലാവിലാസം അവര്‍ക്കപ്പോഴും അനന്തമജ്ഞാതമായിരുന്നിരിക്കണം!) അതോടെ അരപ്പിരി മാധവന്‍ ക്ലാസ്‌ കയറ്റം കിട്ടി മുഴുപ്പിരി മാധവനായിരിക്കുന്നു എന്ന അടിയന്തിര പ്രമേയം ശബ്ദവോട്ടൊടെ മന്ദമംഗലം നിവാസികള്‍ പാസാക്കുകയും ചെയ്തു.

പക്ഷേ കൊയിലാണ്ടിയുടെ ഭാവി ചരിത്രകാരനായിത്തിരും എന്ന്‌ പാലിയത്ത്‌ ശങ്കരക്കണിയാന്‍ കവിടിനിരത്തി പ്രവചിച്ച ഈ ചരിത്രകാരനെ ആകര്‍ഷിച്ചത്‌ അതൊന്നുമായിരുന്നില്ല. മറിച്ച്‌, കോമരമാധവന്റെ ഉറയുന്നവാളായിരുന്നു! കൃത്യമായിപ്പറഞ്ഞാല്‍ വാളിന്റെ അലങ്കാരമണികളായിരുന്നു! പണ്ട്‌ - വളരേ പണ്ടൊന്നുമല്ല - MSLP യുടെ മുറ്റത്ത്‌(ഈ MSLP ന്നു കേട്ട്‌ വിരണ്ടു പോവണ്ട, അതൊരു വെറും മന്ദമംഗലം സൗത്‌ എല്‍.പി. സ്കൂള്‍ മാത്രമാകുന്നു!)ഉന്തുവണ്ടിയില്‍ നാരങ്ങാ പുളിയച്ചാറുകള്‍ വില്‍ക്കാന്‍ നിറയ്ക്കുന്ന തരം ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ നല്ല മേഡ്‌ ഇന്‍ കുന്ന്യോറമല വാറ്റുചാരായം കത്തിച്ചാപൊട്ടുന്ന സൈസ്‌ നിറച്ച്‌, മാധവകോമരവാളിന്റെ വശങ്ങളില്‍ നിരനിരയായി തൂക്കിയിട്ടതായിരുന്നു പ്രസ്തുത അലങ്കാരമണികള്‍! "ഹൂ" എന്നലറി മുന്നോട്ട്‌ കുതിക്കുന്ന കോമരന്‍ ആ പ്ലാസ്റ്റിക്‌ കവറിന്റെ മൂട്ടില്‍ ഒന്നു കടിക്കും. എന്നിട്ട്‌ "ഹിയ്യാ" എന്നലറി, തുറന്നുപിടിച്ച വായില്‍ വാറ്റനെ ഗള്‍പ്പനാക്കി വിഴുങ്ങി റിവേഴ്സ്‌ ഗിയറില്‍ പിന്നോട്ട് കുതിക്കും! ഇങ്ങനെ ഒരഞ്ചാറു റൗണ്ട്‌ "ഹൂ, ഹിയ്യാ" പുഷ്‌ പുള്‍ കഴിഞ്ഞതോടെ ഫോം ആന്‍ഡ്‌ ഫിറ്റ്‌ ആയി മാധവന്‍. അതോടെ കോമരം വെളിച്ചപ്പെടുകയും തുടര്‍ന്ന്‌ അരുളപ്പാടുണ്ടാവുകയും ചെയ്തു

"ആനയെവിടെ? കൊണ്ട്‌ വാ ആനയെ"

കാണീജനങ്ങള്‍ രണ്ടാം വട്ടവും ഞെട്ടി. പിന്നെ രണ്ടാം വട്ടവും മൂക്കത്ത്‌ വിരല്‍ വെച്ചു. "ഈ നട്ടപ്രാന്ത്‌ എന്നത്‌ പൊട്ടും പൊളിയുമൊന്നുമല്ല കൂട്ടരേ, അതിങ്ങനെയേതാണ്ടൊക്കെയാണ്‌" എന്ന്‌ തമ്മില്‍ തമ്മില്‍ പറഞ്ഞു. പക്ഷേ ആനപോയിട്ട്‌ ആനപ്പിണ്ഡമെങ്കിലും ആപരിസരം മുഴുവന്‍ കൂലങ്കഷിച്ചിട്ട്‌ കണ്ടെത്താന്‍ കഴിയാതിരുന്ന ദേശവാസികളെ മൂന്നാം വട്ടവും ഞെട്ടിച്ച്‌ കൊണ്ട്‌, കള്ളുഷാപ്പിന്റെ പിറകില്‍ നിന്നും ആലത്തൂര്‍ പാര്‍വതിയെ വെല്ലുന്ന രൂപസൗകുമാര്യവും, തലയെടുപ്പുമുള്ള ഒന്നാന്തരമൊരു പിടിയാന ഉരുണ്ടുരുണ്ട്‌ രംഗവേദിക്ക്‌ മുന്നിലേക്ക്‌ വന്നു നിന്നു. അതേ ഉരുണ്ടുരുണ്ട്‌ വന്നു നിന്നു! ബീരാന്‍ കുട്ടിയാക്കയുടെ കൈവണ്ടി വാടകക്കെടുത്ത്‌, അതിനുമുകളില്‍ വൈക്കോല്‍ കൊണ്ട്‌ ആനയെ ചമച്ച്‌,ടാര്‍പോളിന്‍ കൊണ്ട്‌ മൂടി മുകളില്‍ കരിയോയിലടിച്ച്‌, നെറ്റിപ്പട്ടം കെട്ടി ചമച്ചൊരുക്കി മൊഞ്ചത്തിയാക്കിയ പിടിയാന ഉരുണ്ടല്ലാതെ പിന്നെ നടന്നു വരുമോ കൂട്ടരേ? എന്നാലും ആനപ്പുറത്ത്‌ മുത്തുക്കുടയുണ്ടായിരുന്നു, വെണ്‍ചാമരവും! കള്ളിമുണ്ടാല്‍ പാളത്താറുടുത്ത്‌, കുങ്കുമക്കുറിയണിഞ്ഞ്‌ ആനപ്പുറത്ത്‌ മുത്തുക്കുടയും, വെണ്‍ചാമരവും പിടിച്ചിരിക്കുന്ന ബഹുമാന്യദേഹങ്ങളെക്കണ്ട നാട്ടുകാര്‍ വീണ്ടും ഞെട്ടി! എണ്ണിപ്പറഞ്ഞാല്‍ അരമണിക്കൂറില്‍ നാലാം വട്ടം! മുന്നില്‍ കള്ളന്‍ ചാത്തൂട്ടി, പിറകില്‍ നൊട്ടന്‍ കുഞ്ഞീഷ്ണന്‍. പന്തലായിനി ദേശത്തിന്റെ ആസ്ഥാന ഗുണ്ടകള്‍! കൈവണ്ടിയാനയെ ചട്ടം നടത്താന്‍ അവരുടെ ശിഷ്യഗണങ്ങളും. അതോടെ ഈ ചരിത്രകാരന്‌ ഒരു കാര്യം ബോധ്യമായിരുന്നു. ഇതൊരു വെറും വട്ടുപിരിക്കേസല്ല. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്‌!

ആനയെത്തിയതോടെ മാധവന്‍ കോമരം വാളില്‍ അവശേഷിച്ചിരുന്ന വാറ്റ്‌ മണികളും കടിച്ചുപൊട്ടിച്ച്‌ വിഴുങ്ങി ശ്രീകോവിലിനുള്ളിലേക്ക്‌ കുന്തിരിയെടുത്തു. ഈ ആട്ടക്കഥയുടെ വിത്തും വേരും പൊരുളും തിരിയാതെ നിര്‍ന്നിമേഷരായി നില്‍ക്കുന്ന മന്ദമംഗലം വാസികള്‍ക്ക്‌ മുന്നില്‍ ശ്രികോവിലിന്റെ പട്ട്‌ തിരശ്ശീല അഴിഞ്ഞുവീണു!. ഒരു കയ്യില്‍ നാലുനാലരയടി പൊക്കമുള്ള, ചുവന്നപട്ടിനാല്‍ മൂടിയ തിടമ്പും മറുകയ്യില്‍ വാളുമായി തൈക്കുണ്ടില്‍ മാധവക്കോമരം നമ്രശിരസ്ക്നനായി, ഭക്ത്യാദര പുരസ്സരം ആടുന്ന പാദങ്ങളോടെ അഴിഞ്ഞുവീണ തിരശ്ശീലയ്ക്കു പിറകില്‍ നിന്നും പുറത്തേക്ക്‌ വന്നു. പിന്നെ ആനപ്പുറത്തേക്ക്‌ ചാരിവെച്ച ഏണിമുഖാന്തിരം സൂക്ഷിച്ച്‌ തിടമ്പും വാളുമായി ആനപ്പുറമേറി, അമര്‍ന്നിരുന്നു! തുടര്‍ന്ന് ചെമ്പട്ടിനാല്‍ മൂടിയ തിടമ്പ്‌ മുന്നില്‍ വെച്ച്‌ കണ്ണുകളടച്ച്‌ മന്ത്രോച്ചാരണത്തില്‍ മുഴുകി, ഇപ്പോള്‍ ശാന്തിക്കരനായ ശാന്താ മാധവന്‍! ഓര്‍മ്മ വെച്ചനാള്‍ മുതല്‍ ഷാര്യാവമ്മയുടെ കാളിയാട്ടത്തിന്‌ ജീവിതത്തിന്റെ ഡയറിത്താളുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം മുഴ്വോനും ബ്ലാങ്ക്‌ ആക്കി വിടുന്ന മന്ദമംഗലദേശവാസികള്‍ക്ക്‌ പിന്നെ സംശയമൊന്നുമുണ്ടായില്ല. ഉത്സവം കൊട്ടിക്കലാശിക്കുന്നതിനു മുന്നോടിയായി ദേവി ഊരുചുറ്റാന്‍ പോവുന്ന ചടങ്ങിന്റെ ഒരു കൊച്ചിന്‍ കലാഭവന്‍ മിമിക്സ്‌ വേര്‍ഷനാകുന്നു ഇക്കണ്ട കൂത്തും കുതിയാട്ടവുമൊക്കെ! പിടിയാനപ്പുറത്ത്‌ പട്ടിനാല്‍ മൂടപ്പെട്ട നാന്ദകം കയറ്റിയാല്‍ പിന്നെ മന്ത്രദ്ധ്വനികളോടെ ആ മൂടിയിരിക്കുന്ന ചെമ്പട്ട്‌ ശാന്തിക്കാരന്‍ തിരുമേനി പതുക്കെയെടുത്ത്‌ പിറകിലേക്കിടും. കണ്ണടച്ച്‌ കൈകൂപ്പിനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കുമുന്നില്‍ ദേവിയെ ആവാഹിച്ച നാന്ദകം തീവെട്ടികളുടെ വെളിച്ചത്തില്‍ ജ്വലിച്ചു തിളങ്ങും. പിന്നെ കൂട്ടാനകളില്ലാതെ, മേളവും പുരുഷാരവുമില്ലാതെ, ദേവി ഊരുചുറ്റാനിറങ്ങും. അമ്പലക്കാവും കടന്ന് പുറത്തേക്കിറങ്ങുന്ന ദേവി ഈ യാത്രക്കിടയിലാണ്‌ അയലോക്ക നാട്ടിലെ സഹ ദൈവങ്ങളെ സന്ധിക്കുന്നതും, സന്ധിസംഭാഷണം നടത്തുന്നതും, സൗഹൃദം പുതുക്കുന്നതും. ഊരുചുറ്റി തിരിച്ചെത്തിയ നാന്ദകം "വാളകം കൂടിയാല്‍" പിന്നെയാണ്‌ അരിങ്ങാട്ട്‌ സദ്യ. ആ ഒരു സദ്യയാണല്ലോ ഞങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ മാധവന്നായര്‍ക്കിവ്വിധം വന്നു ഭവിക്കാനുള്ള മൂലകാരണവും!

ഇപ്പോള്‍ മാധവന്‍ ശാന്തി കൈവണ്ടി വൈക്കോലാനയുടെ പുറത്തിരുന്ന് തിടമ്പിനെ മൂടിയിരുന്ന ചുവന്ന പട്ട്‌ പൊക്കിയെടുത്ത്‌ പിറകിലേക്കിട്ടു. വര്‍ഷങ്ങളായുള്ള ഒരു ശീലത്തിന്റെ ഒരു റിഫ്ലക്സ്‌ ആക്ഷന്‍ മൂലം ചക്കന്‍ ഗോപാലന്റെ പറമ്പില്‍ നിരന്നു നില്‍ക്കുന്ന നാരീരത്നങ്ങളില്‍ പാതിയും കണ്ണടച്ചു, കൈകൂപ്പി! മന്ദമംഗലത്തിന്റെ ആകാശം ഭേദിക്കുന്ന ഒരാരവം കേട്ട്‌ കണ്ണടച്ചവര്‍ കണ്‍ തുറന്നു. പിന്നെ കണ്‍ തുറിച്ചു! ആനപ്പുറത്ത്‌ പൂക്കുറ്റിക്കോമരശാന്തിക്കുമുന്നില്‍ തിടമ്പായുയര്‍ന്നു നില്‍ക്കുന്ന രൂപത്തെ അവര്‍ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. ആയിടെ ചിത്രാടാക്കീസില്‍ വാരങ്ങളോളം ഉച്ചപ്പടമായി തട്ടുതകര്‍ത്തോടിയിരുന്ന ഒരു തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ നിന്നും വൃത്തിയായി വെട്ടിയെടുത്ത്‌, കാര്‍ഡ്‌ബോര്‍ഡില്‍ ഒട്ടിച്ച്‌ തയ്യാറാക്കിയ, നെഞ്ഞത്ത്‌ അരയിഞ്ചും അരയ്ക്ക്‌ കഷ്ടിച്ച്‌ കാലിഞ്ചും മാത്രം ശീലതൂക്കിയ സാക്ഷാല്‍ രതിറാണി മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതയുടെ ശീല്‍ക്കാരവിപ്രലംഭശൃംഗാരരസമുള്ള ഒരു കട്ടൗട്‌ ആയിരുന്നു മാധവന്‍ നായര്‍ തിടമ്പായി എഴുന്നള്ളിച്ചത്‌! പോരാത്തതിന്‌ സ്മിതാസില്‍ക്കിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങളില്‍ തിളങ്ങുന്ന ഗില്‍റ്റ്‌ പേപ്പര്‍ ഒട്ടിച്ച്‌ ഭംഗിയാകുകയും ചെയ്തിരുന്നു ആ കലാകാരന്റെ ഓളം കൊണ്ട മനസ്സ്‌! സില്‍ക്കിനെ പെട്ടെന്നു കണ്ട്‌ ഭയന്ന മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. പക്ഷേ അവര്‍ക്ക്‌ രക്ഷയുണ്ടായിരുന്നില്ല. കാരണം പറഞ്ഞ പണം മുഴുവന്‍ മാധോന്നായര്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്നു. കൊടുത്ത പണമൊക്കെയും കള്ളുഷാപ്പില്‍ ടച്ചപ്പായിപ്പോവുകയും ചെയ്തിരുന്നു. അതു മാത്രമോ, ആനപ്പുറത്തിരുന്ന് കണ്ണുരുട്ടുന്നത്‌ പന്തലായിനി ദേശം മുഴുവന്‍ വിറപ്പിക്കുന്ന ആസ്ഥാന ഗുണ്ടകളും. നിന്ന മേളം സ്വിച്ചിട്ടപോലെ വീണ്ടും തുടങ്ങി! അങ്ങിനെ മേളപ്പെരുകകത്താല്‍ കോള്‍മയിര്‍ കൊണ്ട്‌, അന്തം വിട്ട്‌ പിന്തുടരുന്ന പുരുഷാര പരിസേവിതയായി, വൈക്കോലാനയുടെ പുറത്തേറി, മുത്തുക്കുടചൂടി വെണ്‍ചാമരം വീശി, അര്‍ദ്ധനഗ്നാംഗിതയായി സില്‍ക്ക്‌ സ്മിത ഊരുചുറ്റല്‍ സമാരംഭിച്ചു!

"നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടീ" എന്ന് അമ്പലനടയില്‍ നിന്ന് മാധവന്നായര്‍ ഉള്ളുചുട്ടു പറയുമ്പോള്‍ അതിത്രയും കടുത്ത ഒരു പ്രയോഗമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ മന്ദമംഗലം ദേശക്കാര്‍ കരുതിയിരുന്നില്ല. ആഘോഷമേളം ഷാര്യാവമ്പലത്തിനു മുന്നിലെത്തിയതോടെ മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. ആരവമുയര്‍ത്തിയിരുന്ന ദേശക്കാര്‍ നിശബ്ദരായി, നാരീജനങ്ങള്‍ നെഞ്ഞത്ത്‌ കൈ വെച്ചു. ഒരു നിശബ്ദ വിലാപയാത്രപോലെ അമ്പലം കടന്ന് പടിഞ്ഞാറോട്ട്‌, അറബിക്കടല്‍ ലക്ഷ്യമാക്കി സ്മിതാരൂപവും പരിവാരങ്ങളും നീങ്ങുമ്പോള്‍, മാധവന്‍ നായരുടെ നെഞ്ചകത്തിരുന്ന് പിടയുന്നൊരു തേങ്ങല്‍ ദേവി കേട്ടുവോ ആവോ?

അലകളടങ്ങി ശാന്തഗംഭീരയായിക്കിടക്കുന്ന അറബിക്കടലിന്റെ മാറോട്‌ ചേര്‍ന്ന് കിടക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരത്തില്‍ ഘോഷയാത്ര അവസാനിച്ചു. മാധവന്‍ നായരും സ്മിതയും പിറകെ നൊട്ടന്‍ കുഞ്ഞീഷ്ണനും, കള്ളന്‍ ചാത്തൂട്ടിയും മുത്തുക്കുടയും വെണ്‍ചാമരവും മടക്കി താഴെയിറങ്ങിയതോടെ, ഗുണ്ടാശിഷ്യന്മാര്‍ ആനക്കോലത്തെ കൈവണ്ടിപ്പുറത്തുനിന്ന് തള്ളിത്താഴെയിടുകയും ആയതിനെ ഒരു കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയും ചെയ്തു. ആളിപ്പടരുന്ന അഗ്നിയെയൂം അസ്ത്മിക്കാന്‍ തുടങ്ങുന്ന സൂര്യനെയും സാക്ഷികളാക്കി, സില്‍ക്ക്‌ സ്മിതയേയും മാറത്തടുക്കിപ്പിടിച്ച്‌ മാധവന്നായര്‍ അറബിക്കടലിലേക്കിറങ്ങി. മാററ്റം വെള്ളത്തില്‍ നിന്ന്, സൂര്യനെ വന്ദിച്ച്‌, മൂന്നുവട്ടം മുങ്ങിനിവര്‍ന്ന മാധവന്‍ സാവധാനം സ്മിതാരൂപമാദകത്തിടമ്പിനെ അറബിക്കടലിന്റെ വിരിമാറിലേക്ക്‌ ഒഴുക്കിവിട്ടു. കനത്തു മുറുകിയ ചെണ്ടപ്പെരുക്കത്തിന്റെ അകമ്പടിയോടെ കഥയൊന്നുമറിയാത്ത പാവം പാവം സില്‍ക്ക്‌ അറബിക്കടലിന്റെ ചിറ്റോളങ്ങളില്‍ ഊഞ്ഞാലാടി ഊഞ്ഞാലാടി അകലേക്കു പോയ്‌ മറഞ്ഞു.ഒന്നുകൂടിമുങ്ങിനിവര്‍ന്ന മാധവന്‍ നായര്‍ കരയിലേക്കു കയറി. പിന്നെ അരയില്‍ കരുതിയിരുന്ന വാറ്റുചാരായത്തിന്റെ ഒരു ഫുള്‍ ബോട്ടിലിന്റെ അടപ്പ്‌ കടിച്ചുതുറന്ന് നിന്ന നില്‍പ്പില്‍ തലയൊന്നു ചരിച്ച്‌ ഒന്നായി മുഴ്വനോടെ വായിലേക്ക്‌ കമഴ്‌ത്തി. ഒറ്റയടിക്ക്‌ ഒഴിഞ്ഞ കുപ്പി കടലിലേക്ക്‌ നീട്ടിവലിച്ചൊരേറു കൊടുത്ത്‌ മാധവക്കോമരം വീണ്ടുമുറഞ്ഞു. ഉറഞ്ഞ കോമരമാധവം "ഹിയ്യാ, ഹിയ്യാ,ഹിയ്യാ" എന്നലറിക്കൊണ്ട്‌ മൂന്നുവട്ടം ഹയ്‌ജമ്പ്‌ ചാടി. രണ്ട്‌ വട്ടം രണ്ട്‌ കാലിന്മേലും മൂന്നാം വട്ടം കാലുറയ്ക്കാഞ്ഞ്‌ സ്വന്തം മൂക്കിന്മേലും ലാന്റ്‌ ചെയ്ത വെളിച്ചപ്പാട്‌, കൈകള്‍ വിരിച്ചു പരത്തി, മുഖം ഭൂമിയിലമര്‍ത്തിക്കുത്തി വിശാലമായ പൂഴിപ്പരപ്പില്‍ വിശാലമായി വാളുംവെച്ച്‌ സാഷ്ടാംഗപ്രണാമം ചെയ്തു കിടന്നു. കാണികള്‍ പിരിഞ്ഞു. മാധവന്‍ നായര്‍ക്കു പിറകില്‍ രക്തവര്‍ണ്ണാങ്കിതനായ സൂര്യന്‍ അറബിക്കടലിന്റെ അഗാധതയിലേക്ക്‌ താഴ്‌ന്നുപോയി.

തലേന്നു രാത്രിയിലെ അതേപോസില്‍ പാറപ്പള്ളിക്കടപ്പുറത്ത്‌ മാധവന്‍ നായര്‍ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ്‌ പിറ്റേന്നു പുലര്‍ച്ചെ മന്ദമംഗലം ഉറക്കം ഞെട്ടിയത്‌! ഓടിക്കൂടിയ നാട്ടുകാര്‍ ദേവീകോപത്തിന്റെ ഘോരഭയാനകത കണ്ട്‌ മരവിച്ചുനിന്നു. മൂക്കിലും വായിലും നുരയൊലിപ്പിച്ച്‌ മാധവന്‍ നായര്‍ വെറുമൊരു ജഡമായി കടപ്പുറത്തെ പൂഴിമണ്ണില്‍ തണുത്തു കിടന്നു. ഒരുകാലത്ത്‌ തന്റെ അടിയുറച്ച ഭക്തനായിരുന്ന മാധവനോട്‌ ദേവി ഇവ്വിധമൊരു കടും കൈ ചെയ്യുമോ എന്ന ചോദ്യം ഒരലോസരമായി ഈ ചരിത്രകാരന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. കഥയെല്ലാമറിയുന്ന ദയാവത്സല മാധവന്നായരുടെ ലക്കുകെട്ട ചെയ്തികളെ ചുണ്ടിലൂറുന്ന ചെറുചിരിയാലും, കണ്‍കളിലൂറുന്ന വാത്സല്യത്തിന്റെ നനവാലുമായിരുന്നു കണ്ടിരുന്നത്‌ എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതങ്ങിനെത്തന്നെയായിരുന്നു താനും. മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തലേന്ന് സ്മിതാതര്‍പ്പണം കഴിഞ്ഞ്‌ ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത വാറ്റുചാരായത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തിയായിരുന്നു പ്രതികാരമാധവന്‍ അരയില്‍ സൂക്ഷിച്ച് വെച്ചിരുന്നത്‌. നാട്ടുകാരുടെ പരിഹാസപത്രമായി ജീവിക്കേണ്ടിവന്ന മനോവിഷമവും, അതിനിടയാക്കി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ഭഗവതിയോടുള്ള അടങ്ങാത്ത പകയും, അടിയുറച്ച ഭക്തിയുമൊക്കെ ചേര്‍ന്ന് ആ പാവം മനുഷ്യനെ അടിമുടി തകര്‍ത്തു കളഞ്ഞിരുന്നിരിക്കണം. അന്നുച്ച തിരിഞ്ഞ്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊണ്ടുവന്ന ഭൗതിക ശരീരത്തില്‍ സുഭാഷ്‌ വായനശാല ആന്‍ഡ്‌ കലാസമിതിക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ എന്തിനോ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപക്ഷേ വരും തലമുറയ്ക്കായി ഈ ചരിത്രം രേഖപ്പെടുത്തിവെയ്ക്കാനുള്ള നിയോഗം അന്നേ ഞാനറിഞ്ഞിരുന്നിരിക്കണം.

അതോടെ മന്ദമംഗലം അങ്ങാടി സില്‍ക്ക്‌ സ്മിതാ ബസാര്‍ എന്നറിയപ്പെട്ടു തുടങ്ങി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കാലക്രമേണ അതു ചുരുങ്ങി വെറും സില്‍ക്ക്‌ ബസാര്‍ ആയി. മാധവന്‍ നായര്‍ക്കുള്ള ഒരു ദേശത്തിന്റെ ഓര്‍മ്മക്കുറിപ്പു പോലെ തുടര്‍ന്നുവന്ന എല്ലാവിഷുവിനും സില്‍ക്ക്‌ സ്മിതയുടെ തിടമ്പൊഴിവാക്കിയ ഒരു ഘോഷയാത്ര സില്‍ക്ക്‌ ബസാറില്‍ നിന്നും ആരംഭിച്ച്‌ പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരങ്ങളില്‍ അവസാനിച്ചു വന്നിരുന്നു. ഇതാണ്‌ പിന്നീട്‌ "അന്നംകൊത്തിക്കാവ്‌" എന്നപേരില്‍ അറിയപ്പെട്ടത്‌. ഈ വിനീത ചരിത്ര കാരന്‍ ദേശവാസം മതിയാക്കി പ്രവാസജീവിതം തുടങ്ങിയ 1996 ലെ വിഷുവിനും ഈ അന്നംകൊത്തിക്കാവ്‌ മുറതെറ്റാതെ നടന്നിരുന്നു. പക്ഷേ പിന്നീടൊരിക്കല്‍ വിഷുവിന്‌ നാട്ടിലെത്തിയപ്പോള്‍ പോയകാലത്തിന്റെ നോവ്‌ പരത്തുന്ന ഒരുപിടി ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്‌ അതും കാലത്തിന്റെ കുത്തൊഴുക്കില്‍ മറഞ്ഞ്‌ പോയെന്ന യാഥാര്‍ത്ത്യം മനസ്സിലാക്കാനായി. എങ്കിലും കോഴിക്കോട്‌ കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍, കൊയിലാണ്ടിക്ക്‌ വടക്ക്‌ ഒരു നാലുകിലോമീറ്റര്‍ മാറി കൊല്ലംചിറകഴിഞ്ഞാല്‍ "സില്‍ക്ക്‌ ബസാര്‍, സില്‍ക്ക്‌, ബസാര്‍ ആളിറങ്ങാനുണ്ടോ" എന്ന് കണ്ടക്ടര്‍ വിളിച്ചുചോദിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ പാവം മാധവന്‍ നായരെ ഓര്‍ക്കും.....വെറുതെ.

Tuesday, November 21, 2006

സില്‍ക്ക് സ്മിത്യ്ക്കൊരു സ്മാരകം (ഒന്നാം ഭാഗം)

വിഷ്വോ..വിഷ്ക്കണിയോ
വാവോ.. വാക്കണിയോ
വിഷൂന്റപ്പം കിട്ടീലാ..
വേലിക്കല്‍ പൂവെടി പൊട്ടീലാ...
വിഷ്വോ വിഷ്ക്കണിയോ

ദേ വരണത്‌ വിഷുപ്പൊട്ടന്‍. നിങ്ങളാച്ചെലര്‌ ഓണപ്പൊട്ടന്ന്ന്‌ കേട്ടുകാണും.ന്നാ ഈ കൊയിലാണ്ടിദേശത്ത്‌ ഇങ്ങനേയും കാണാം ഒരു പൊട്ടനെ..വിഷുപ്പൊട്ടന്‍! വിഷൂന്റന്തി ഉച്ചയ്ക്ക്‌ വീടുവീടന്തരം കയറിയിറങ്ങി നിരങ്ങി വലിയോരു പെരുന്തലമടലെടുത്ത്‌ (കവിളിമടല്‍ എന്നും പറയും) സകലമാന വീടിന്റേം മുറ്റങ്ങളെ "ബ്‌ധ്ക്കോം, ബ്‌ധ്ക്കോം" എന്ന്‌ തല്ലിയൊതുക്കി മൊത്തം ചില്ലറയായി വാങ്ങിപ്പോവുന്ന ഒരു വിശേഷപ്പൊട്ടന്‍! (മൊത്തം ചില്ലറ എന്നു കണ്ടത്‌ കൊണ്ട്‌ ആരും തെറ്റിദ്ധരിക്കല്ലേ...) ദേഹം മുഴുവന്‍ ചപ്പില വെച്ചുകെട്ടി, പ്ലാവിലക്കിരീടമണിഞ്ഞ്‌ വായ്ത്താരിമുഴക്കി വരുന്ന ആ പൊട്ടന്‍ ബാല്യകാല മധുരമനോജ്ഞസ്മരണകളില്‍ എവിടെയോ വാളുവെച്ച്‌ സാഷ്ടാംഗം കിടപ്പുണ്ട്‌. പറഞ്ഞുവന്നത്‌ അതല്ല. സില്‍ക്ക്‌ സ്മിതയ്ക്ക്‌ ജീവിച്ചിരുന്നപ്പോ തന്നെ സ്മാരകം പണിത ഞങ്ങള്‍ കൊയിലാണ്ടിക്കാരെക്കുറിച്ചാണ്‌. ഹൂഷ്‌..ഗണ്‍ഫൂഷന്‍..ഗണ്‍ഫൂഷന്‍! വിഷു, വിഷുപ്പൊട്ടന്‍,സില്‍ക്ക്സ്മിത, സ്മാരകം..കൊയിലാണ്ടി...വാട്‌ ഹാപ്പെന്‍ഡ്‌? (ഹേയ്‌ സാരല്യ... ഉമേഷ്‌ മാഷിന്റെ തലതിരിഞ്ഞ്‌ കാലും മേല്‍പ്പോട്ടാക്കി തലയേതാ കാലേതാന്ന്‌ മനസ്സിലാവാതെ കിടക്കുന്ന പുത്തിമല്‍സര ബ്ലോഗില്‍ ഒന്നു കയറിയിറങ്ങിയതിന്റെയാ... ഇപ്പോ മാറിക്കൊള്ളും)

അപ്പോശരി, സംഭവം ഇത്രയേ ഉള്ളൂ....കൊയിലാണ്ടിയുടെ ചതുര്‍ഭുജ സാമന്ത നാട്ടുരാജ്യങ്ങളില്‍ ഒന്നായ വന്നമംഗലം അഥവാ മന്നമംഗലം എങ്ങനെ സില്‍ക്ക്‌ ബസാറായി മായം മറിഞ്ഞു? സില്‍ക്ക്‌ ബസാറെന്നു കേട്ടിട്ട്‌ പണ്ട്‌ ഹുവാങ്ങ്ഷായുടെ (അങ്ങേരല്ലെങ്കില്‍ അതുപോലെ വേറൊരു ഹുങ്ങ്‌ അല്ലെങ്കില്‍ ഹാങ്ങ്‌!) കാലത്ത്‌ പന്തലായിനിക്കടപ്പുറത്ത്‌, അങ്ങ്‌ ചീനാദേശത്തുനിന്ന്‌, പള്ളനിറച്ചും പട്ടുമായി വന്ന കപ്പലും കപ്പിത്താന്മാരും കച്ചവടക്കാരും അര്‍മാദിച്ച്‌ നടന്നിരുന്ന ഒരു പുണ്യപുരാതന വാണിജ്യ പ്രക്ഷേപണ കേന്ദ്രം എന്ന്‌ പല അന്യദേശക്കാരും തെറ്റായി ധരിച്ചുവെച്ചിരിക്കുന്നതായി ഈ വിനീത ചരിത്രകാരന്റെ ചില ഗവേഷണ പരീക്ഷണങ്ങളില്‍ വ്യക്തമായതാണ്‌ വായനക്കാരോട്‌ ഇവ്വിധം ഒരു ക്രൂരകൃത്യം നടത്താനുള്ള ഒരിന്‍സ്പിരേഷന്‍ അഥവാ ഉള്‍വിളി. ഇംഗ്ലീഷ്‌ ഭാഷയില്‍ ഭേഷാ പേരുകളുമായി ഞെളിഞ്ഞിരിക്കുന്ന പട്ടണന്മാരെ തെരഞ്ഞുപിടിച്ച്‌ ഊതിവീര്‍പ്പിച്ച നാമഡംബിന്റെ മൂട്ടിന്‌ മൊട്ടുസൂചി വെച്ചൊരു കുത്തുംകൊടുത്ത്‌, ബോംബേ എന്നവരെ മുംബായിയും, മദ്രാസനെ ചെന്നായും, ബാംഗ്ലൂരിനെ ബംഗലൂരും, ട്രിവാന്‍ഡ്രത്തിനെ തനി തിരോന്തരോം പിന്നെ കൊച്ചു കാലിക്കൂത്തിനെ പഴേ കോഴികൂവിയാല്‍ കേള്‍ക്കും ദൂരത്ത്‌ പരന്നുകിടക്കുന്ന കോഴിക്കോടും ഒക്കെയാക്കി ഒരു റിവേഴ്സ്‌ ഗിയര്‍ നാമപരിഷ്കരണ യഞ്ജത്തിന്റെ യാഗശാലയ്ക്ക്‌ മൊത്തം തീപിടിച്ച സമയമാണല്ലോ ഇത്‌ ! എന്നാല്‍ പണ്ട്‌ അങ്ങിനെയായിരുന്നില്ല. “കുന്നുമ്മലങ്ങാടി“ എന്ന പേരുകേട്ടാല്‍ എന്റെ മനസ്സില്‍ വരുന്നത്‌ കുന്നുമ്മലെ പടുകൂറ്റന്‍ പയനിപ്ലാവിന്റെ മൂട്ടില്‍ സന്ധ്യാസമയത്ത്‌ ഉറക്കംവിട്ടുണര്‍ന്ന്‌ കോട്ടുവായിടുന്ന ഒരു ജമാല്‍കൊച്ചങ്ങാടിയാണ്‌. ഓരത്തൊരു കള്ള്‌ ഷാപ്പും നടുക്ക്‌ രാഘവേട്ടന്റെ പലചരക്കു കടേം പിന്നെ കുഞ്ഞിക്കാദറിന്റെ ചായപ്പീട്യേം ഉള്ള ഒരങ്ങാടി. അവിടെ മീന്‍കാരന്‍ ഹൈദ്രോസ്‌ "പെടപെട മത്തി,പെടപെടമത്തി, ഉര്‍പ്പേ്യ‍ക്കഞ്ച്‌, ഉര്‍പ്പേ്യ‍ക്കഞ്ച്‌" എന്ന്‌ തൊണ്ടകാറി വിളിക്കണെ കേള്‍ക്കാം, ചേനയും ചേമ്പും കാച്ചിലും പലം കണക്കിന്‌ തൂക്കിവാങ്ങാം, താഴെ തോണിക്കടവത്ത്‌ നിന്നുള്ള കൂക്ക്‌ കേള്‍ക്കാം, പതിനഞ്ച്‌നായും പുലിയും കളിക്കുന്നിടത്ത്‌ വായും പൊളിച്ച്‌ നില്‍ക്കാം, നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും അങ്കക്കലിമൂത്ത്‌ ഓതിരം മറയുന്നതും ഒടുക്കം തോളില്‍ കയ്യുമിട്ട്‌ ഒരു കരളായി കള്ളുഷാപ്പിലേക്ക്‌ കയറിപ്പോവുന്നതും കാണാം. ഈ പാവം തനി കണ്‍ട്രി കുന്നുമ്മലങ്ങാടിയെ കുത്തിനു പിടിച്ചുനിര്‍ത്തി ഇനിമുതല്‍ നിന്റെ തിരുനാമം "ഹില്‍ബസാര്‍" എന്നാകുന്നു എന്നുപറഞ്ഞാല്‍ എങ്ങിനിരിക്കും. കണ്ടങ്കോരന്റെ നല്ലപാതി കള്ളും മാട്ടയ്ക്ക്‌ കയ്യുംകാലുംവെച്ചപോലുള്ള നീലീകല്യാണി സ്റ്റോണ്‍ വാഷ്‌ മിഡിയും പിന്നെ ഐക്കണിന്റെ ടോപ്പും ധരിച്ച്‌ തലേലൊരു കെട്ട്‌ പുല്ലും കയ്യിലൊരു അരിവാളുമായി ആറാട്ടുകണ്ടത്തിന്റെ വരമ്പത്തൂടെ കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നൊരു വിഷ്വല്‍ ഇംപാക്റ്റ്‌. ഈസ്‌ ഇറ്റ്‌?

അപ്പോ എന്താ പറഞ്ഞു വന്നത്‌? ആ.. വന്നമംഗലം അല്ലേ? കൊല്ലം ചിറയ്ക്ക്‌ തെക്കും വടക്കുമായി, ശ്രീപിഷാരികാവ്‌ ഭഗോതിയുടെ കരുണാകടാക്ഷമേറ്റ്‌, ഇന്‍ഡ്യാ മഹാരാജ്യത്ത്‌ ഇസ്ലാം മതപ്രചരണാര്‍ഥം വന്ന മാലിക്ദിനാറിന്റെ കാലത്ത്‌ നിര്‍മ്മിച്ച പുരാതന മുസ്ലിം പള്ളി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വരയില്‍ അങ്ങിനെ നീണ്ട്‌ നിവര്‍ന്ന്‌ പരന്നുകിടക്കുകയാണ്‌ വന്നമംഗലം അഥവാ മന്നമംഗലം.പരന്നു കിടക്കുന്നു എന്നൊക്കെ ഒരാവേശത്തിനങ്ങ്‌ പറഞ്ഞതാ..അങ്ങിനെ പരക്കാന്‍ മാത്രമൊന്നുമില്ല, ഒരു കൊച്ചു ദേശം..പന്തലായിനിക്കൊല്ലത്തിന്റെ ഒരു ചെറിയ ഭാഗം. അപ്പോ ഈ തിരുവിതാംകൂര്‍ കൊല്ലവും പന്തലായിനി കൊല്ലവും തമ്മില്‍ വല്ല അവിശുദ്ധ ബന്ധോം ഉണ്ടോ എന്നാവും അടുത്ത സംശയം..അവിശുദ്ധമല്ല ഒരു ശുദ്ധ ബന്ധം തന്നെയുണ്ട്‌ രണ്ടും തമ്മില്‍. പണ്ട്‌ തിരുവിതാംകൂര്‍ രാജാവിന്റെ കോപം ഹേതുവായി ആ കൊല്ലത്തുനിന്നും (തെക്കന്‍ കൊല്ലം എന്നു ഞങ്ങള്‍ വടക്കര്‍ പന്തലായിനികൊല്ലക്കാര്‍ പറയും!) ഓടിപ്പോന്ന വിഷഹാരികളായ വൈശ്യന്മാര്‍ വന്നുപെട്ടസ്ഥലമാണ്‌ പന്തലായിനി. (പന്തല്‍പോലുള്ള അയിനിമരം ഉള്ളസ്ഥലം)ആ പായുന്നപാച്ചിലില്‍ സ്വന്തം പരദേവതയായ കാളിയെ നാന്ദകം എന്നുപറയുന്ന വാളില്‍ ആവാഹിച്ച്‌ അടിച്ചുമാറ്റി കടത്തിക്കൊണ്ടുവന്നു പഹയന്മാര്‍. ആ ദേവിയെ വാളടക്കം കുടിയിരുത്താന്‍ ഒരമ്പലവും അമ്പലത്തിനുചുറ്റും എട്ടുവീടുകളും പണിത്‌ അവരവിടെ ആവാസമുറപ്പിച്ചു. കൊല്ലത്തുനിന്നും വന്ന വിഷഹാരികള്‍ ഉണ്ടാക്കിയ അമ്പലമായത്‌ കൊണ്ട്‌ അത്‌ കൊല്ലം വിഷഹാരികാവ്‌ എന്നറിയപ്പെട്ടു. ആയത്‌ പിന്നീട്‌ ലോപസന്ധിക്കടിമപ്പെട്ട്‌ കൊല്ലം പിഷാരികാവ്‌ ആയിമാറി എന്നാണ്‌ ഐതിഹ്യം. തെക്കുനിന്നുള്ള വൈശ്യന്മാര്‍ വന്നുപെട്ട്‌ കുടുങ്ങിപ്പോയ സ്ഥലമായത്‌ കൊണ്ട്‌ അമ്പലത്തിനു ചുറ്റുമുള്ള ചെറിയ ദേശം വന്നമംഗലം എന്നപേരില്‍ അറിയപ്പെട്ടുതുടങ്ങി. അതിപ്പോ പറഞ്ഞുപറഞ്ഞ്‌ മന്ദമംഗലം എന്നുമായി! ശ്രീ പിഷാരികാവമ്മയുടെ മൂക്കിനു താഴെ (കാളിയായതോണ്ട്‌ നാക്കിന്‌ താഴെ എന്നും പറയാം) കിടക്കുന്ന ശാലീനശ്രീ മന്ദമംഗലം അങ്ങാടിയെയാണ്‌ ഒരു വിഷൂന്റന്നു വൈകുന്നേരം കസവുനേര്യെ സാരിയും ചന്ദനക്കളര്‍ റവുക്കയും ഉള്‍പ്പെടെ ഒരു പാഞ്ചാലീ വസ്ത്രാക്ഷേപം നടത്തി, നെഞ്ഞത്തും അരയ്ക്കും വെറും അരയംഗുലം മാത്രം തുണി ബാക്കിനിര്‍ത്തി, മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതാ ബസാര്‍ ആക്കിമാറ്റിക്കളഞ്ഞത്‌!(ഹാവൂ വിഷുവും ഈ ആഖ്യായികയും തമ്മിലുള്ള ബന്ധം ഇപ്ലാ പിടികിട്ടിയെ!)സോ സില്‍ക്ക്‌ ബസാറും പട്ടുതുണിയും ചീനയും കപ്പലുമെല്ലാം തമ്മില്‍ വെറും സില്‍ക്ക്‌ സ്മിതയും പട്ടുപാവാടയും(മുട്ടിനുതാഴെയെത്തുന്ന) തമ്മിലുള്ള ബന്ധം മാത്രമേയുള്ളൂ എന്നതാണ്‌ ചരിത്രപരമായ സത്യം. പിന്നെ ഈ കടുംകൈ ചെയ്തത്‌ ആര്‌? പറയാം!

അതിനു മുന്‍പ്‌ ശ്രീ ഭഗവതീ കടാക്ഷം ചിറ്റ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌ (സ്വര്‍ണ്ണ പണയം) പ്രൊപ്രൈറ്റര്‍ താഴെകണ്ടിയില്‍ ടി.കെ. മാധവന്‍ എങ്ങിനെ പ്രൊഫസര്‍ തൈക്കുണ്ടില്‍ ആയി എന്നു നാം അറിയേണ്ടിയിരിക്കുന്നു.

ഷാര്യാവമ്പലത്തിലെ ഉത്സവം മീനമാസത്തിലാകുന്നു. (മേടം മീനമാസത്തിലല്ലെങ്കില്‍!). ഈ ഷാര്യാവന്നെയാണ്‌ പിഷാരികാവ്‌. (യാതൊരുവിധത്തിലും ഒരു പേരും നേരെ ചൊവ്വേ പറയില്ലാന്ന് വ്രതം എടുത്തവരല്ലോ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍!) ഉത്തര മലബാറിലെ തൃശ്ശൂര്‍ പൂരം എന്നാണ്‌ പ്രസ്തുത മീനമാസത്തിലെ ഉത്സവന്‍ അറിയപ്പെടുന്നത്‌. അറ്റ്‌ ലീസ്റ്റ്‌ തൃശ്ശൂര്‍ പൂരം കാണാത്ത കൊയിലാണ്ടിക്കാര്‍ക്കെങ്കിലും! കൊടിമരത്തുമ്മേ കയറിയാല്‍ എട്ടീസം കഴിഞ്ഞ്‌ നിലംതൊടുന്ന ഉത്സവം ഉത്സവമാകുന്നത്‌ ഒടുക്കത്തെ കൂട്ടപൊരിച്ചിലായ വലിയവിളക്കിന്റന്നും കാളിയാട്ടത്തിന്റന്നുമാണ്‌. കാളിയാട്ടത്തിന്നിടയ്ക്ക്‌ പുട്ടുകച്ചവടം നടത്താന്‍ ഒരുമാതിരിപ്പെട്ടവരൊന്നും മിനക്കേടാത്തത്‌ കൊണ്ട്‌ ചക്കൊളം ആറാട്ടിനെ അപേക്ഷിച്ച്‌ തുലോം സമാധാനപരമായ അന്തരീക്ഷത്തിലാണ്‌ വലിയവിളക്കും കാളിയാട്ടവും ഇതുവരെ നടന്നുപോന്നിട്ടിള്ളത്‌. ചില്ലറ കലാ പരിപാടികളൊക്കെ ഉണ്ടാവുമെങ്കിലും നൊട്ടന്‍ കുഞ്ഞീഷ്ണനും കള്ളന്‍ ചാത്തൂട്ടിയും വരെ തോളില്‍ കയ്യുമിട്ടേ ഷാര്യാവമ്പലത്തിന്റെ നടയില്‍ നില്‍ക്കാറുള്ളൂ.കാളിയും പിന്നെ ഡയനാമിറ്റിന്‌ കൂട്ട്‌ ആര്‍ഡിഎക്സ്‌ എന്നു പറഞ്ഞമാതിരി തൃക്കണ്ണാല്‍ അണ്വായുധ പരീക്ഷണം നടത്തിക്കളിക്കുന്നത്‌ ഒരു ഹോബിയാക്കിയ സക്ഷാല്‍ പരമശിവനും പിന്നെ ബസ്റ്റാന്റിലും റെയില്‍വേസ്റ്റേഷ്ണിലും പടക്കം പൊട്ടിച്ചുകളിക്കാന്‍ അസംഖ്യം ഭൂതഗണങ്ങളും കൂടെ കുട്ടിം കോലും കളിക്കുന്ന അമ്പലത്തില്‍ അലമ്പുണ്ടാക്കാന്‍ ജീവനില്‍ കൊതിയുള്ള ആരേലും മിനക്കേടുമൊ? സാക്ഷാല്‍ ടിപ്പു സുല്‍ത്താന്‍ വരെ ക്ക, ക്ഷ, ണ്ണ വരച്ചുപോയിട്ടുണ്ട്‌, പിന്നല്ലേ? കാളിയാട്ടത്തിന്റന്ന്‌ ഉത്സവം കലാശം കൊട്ടുന്നത്‌ "അരിങ്ങാട്ട്‌" എന്നു പറയുന്ന വളരെ വിശേഷപ്പെട്ട ഒരു ചടങ്ങോടെയാണ്‌! പിടിയാനപ്പുറത്ത്‌ വാളു സഹിതം ഊരുചുറ്റാന്‍ പോയ ദേവി തിരിച്ചെത്തുന്നത്‌ വരെ അമ്പലത്തിനു ചുറ്റും കാവല്‍ നില്‍ക്കുന്ന ഭൂതഗണങ്ങള്‍ക്ക്‌ മൂക്ക്‌ മുട്ടെ സദ്യ കൊടുക്കുന്ന ഒരു ചടങ്ങ്‌! അരിയും മാംസവും ഇട്ട്‌ പാകപ്പെടുത്തിയെടുക്കുന്ന ഈ പ്രത്യേക ഭക്ഷണത്തിന്‌ യൂയേയ്യീ കൊച്ചിന്‍ മീറ്റിലെ ബ്ലോഗുഗണങ്ങള്‍ ഉണ്ടാക്കി എന്നു പറയപ്പെടുന്ന തള്ള്‌ പോലൊരു തള്ള്‌ ഈ പറയുന്ന ഭൂതഗണങ്ങള്‍ ഉണ്ടാക്കുന്നത്‌ ആരേലും കണ്ടാല്‍ മോശമല്ലേ? അതു കൊണ്ട്‌ അമ്പലത്തിനു പുറത്തെ വിശാലമായ കാവില്‍ കമ്പ്ലീറ്റ്‌ ബ്ലോക്കൗട്ട്‌ നടത്തിയിട്ടാണ്‌ പ്രസ്തുത ചടങ്ങ്‌ നടക്കുക. രാത്രി ഒരു പതിനൊന്നു മണിയോടെ രണ്ട്‌ റൗണ്ട്‌ വെടിക്കെട്ട്‌ നടത്തി ഭകതജനങ്ങളെ പിരിച്ചു വിടും! കാവില്‍ തളച്ചിരിക്കുന്ന ആനകളെ വരെ അഴിച്ചുമാറ്റി വിശാലമായ അമ്പലപ്പറമ്പില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കും. പിന്നെ നേരം പുലരുന്ന വരെ കാവിനുള്ളിലേക്ക്‌ സ്വബോധത്തിനു വിലകല്‍പ്പിക്കുന്നവരാരും തിരിഞ്ഞു നോക്കാറില്ല. അഥവാ ആരേലും അബദ്ധത്തില്‍ വന്നു പെട്ടാല്‍ ആജീവനാന്ത കുതിരവട്ടം അല്ലെങ്കില്‍ ഊളമ്പാറ വാസം ഗ്യാരന്റീഡ്‌!

ഈ ചരിത്രം രചിച്ച ഉത്സവരാവില്‍ കാളിയാട്ടം തുടങ്ങിയതുതന്നെ ഒരിത്തിരി അസ്കിതയുമായാണ്‌. തിടമ്പേറ്റുന്ന ആലത്തൂര്‍ പാര്‍വതിക്ക്‌ കൂട്ടെഴുന്നെള്ളിക്കാന്‍ കൊണ്ടുവന്ന രാമനാട്ടുകര അയ്യപ്പന്‍ ഒന്നു പിണങ്ങി. അയ്യപ്പന്‍ പൊതുവേ പ്രശ്നക്കാരനല്ല. കുട്ടികള്‍ക്ക്‌ പോലും പോയി ഷേക്ക്‌ തുമ്പി കൊടുക്കാന്‍ പാങ്ങിനു നിന്നുകൊടുക്കുന്ന ഒരു പാവം ആനക്കൊമ്പന്‍! ഒന്നാം പാപ്പാന്‍ കൃഷ്ണനുണ്ണിനായര്‍ക്ക്‌ എന്തോതിരക്കായത്‌ പ്രമാണിച്ച്‌ അവനെ അഴിച്ചുകൊണ്ടുവരാന്‍ പോയത്‌ നാരായം കുഞ്ഞന്‍ എന്ന പാപ്പാന്‍ രണ്ടാമനായത്‌ അവനത്ര പിടിച്ചില്ല. അത്രേയുള്ളു കാര്യം. നാരായം കുഞ്ഞന്‍ അടുത്തെത്തിയതും തുമ്പിയേലിരുന്ന പനമ്പട്ട വെച്ച്‌ അയ്യപ്പന്‍ ഒരൊറ്റവീശല്‍! കൊച്ചിന്‍ മീറ്റു കഴിഞ്ഞു പുറത്തിറങ്ങിയ പാച്ചാളത്തിന്റെ തൊട്ടടുത്തൂടെ ഒരു കെ.എസ്‌.ആര്‍.ടി.സി ബസ്സ്‌ ചീറിപ്പാഞ്ഞുപോയാല്‍ എന്തു സംഭവിക്കും? അത്രയേ ഇവിടേം സംഭവിച്ചുള്ളൂ! കൊച്ചിയില്‍ ചിക്കന്‍ ഗുനിയന്മാര്‍ നിറഞ്ഞുകിടക്കണ ഓടയായിരുന്നെങ്കില്‍ ഇവിടെ അമ്പലക്കാവിലെ ആള്‍മറയില്ലാത്ത പൊട്ടക്കിണറായിരുന്നെന്ന വത്യാസം മാത്രം. എന്തായാലും ഒരുഭാഗ്യപരീക്ഷണം വേണ്ട എന്ന നിലയ്ക്ക്‌ അന്ന് തല്‍ക്കാലം അയ്യപ്പനെ എഴുന്നള്ളിക്കണ്ട എന്ന തീരുമാനമായി. കൃഷ്ണനുണ്ണിനായര്‍ അവനെ അഴിച്ച്‌ കാവിന്റെ ഒരൊഴിഞ്ഞകോണില്‍ തളയ്ക്കുകയും ചെയ്തു. ഉത്സവം അക്ഷരാര്‍ഥത്തില്‍ പൊടിപാറി. ഈ പാറുന്ന പൊടിയിലേക്കാണ്‌ നമ്മുടെ കഥാനായകന്‍ പ്രൊ. ടി.കെ. മാധവന്‍ പള്ളനിറച്ചും പട്ടയുമായി (പനമ്പട്ടയല്ല) വന്നുപെടുന്നത്‌. വാറ്റ്‌ ആമാശയത്തില്‍ നിന്നും സഞ്ചരിച്ച്‌ തലശ്ശേരിയിലെത്തിയാല്‍ പിന്നെ മാധവന്നായര്‍ക്ക്‌ മുന്നില്‍ (പിന്നിലും) ഒരേയൊരു അജണ്ടയേ ഉണ്ടാവൂ. ഉടന്‍ തെറ്റ്യേടത്തെത്തണം. വിശാലത്തെ വിശാലമായി ഒന്നുകാണണം. ചത്തുകിടക്കുന്ന നേരത്തായാലും ഒരു ശങ്കയെങ്ങാന്‍ തോന്നി മാധവനാശാന്‌ എഴുനേല്‍ക്കേണ്ടിവന്നാല്‍, മൂക്കില്‍ വെച്ച പഞ്ഞി സഹിതം അദ്യം വിശാലത്തിന്റെ വീട്ടില്‍ കൃത്യമായി ചെന്നെത്തിയിരിക്കും എന്ന കാര്യം നാട്ടുകാരായ ഞങ്ങള്‍ക്കുറപ്പാണ്‌. സോ, ഇന്നുത്സവമാണ്‌, വിശാലം വീട്ടിലുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ല എന്നൊക്കെയുള്ള ലോജിക്കല്‍ തിങ്കിങ്ങിന്‌ പാകമാവുന്ന നിലയിലായിരുന്നില്ല ടി.ക്കെ. മാധവന്റെ തലച്ചോറന്നേരമെങ്കിലും, ചിരപുരാതനമായ ആ കാലുകള്‍ വളരെകൃത്യമായി ചിരപരിചിതമായ വഴിയിലൂടെ വിശാലഗേഹം ലക്ഷ്യമാക്കി ചലിക്കാന്‍ തുടങ്ങി. ചലിച്ചു ചലിച്ച്‌ മാധവ ദ്രുതനടനചലനം ഒടുക്കം വഴിയില്‍ കുറുകേനിലകൊണ്ട ഒരു കൂറ്റന്‍ മതിലില്‍ തടഞ്ഞുനിന്നു. "ഈമതില്‍ ഞാന്‍ രാവിലെ പോവുമ്പോള്‍ ഇവിടെയില്ലായിരുന്നല്ലോ" എന്ന ചിന്ത ഒരുനിമിഷം മാധവമനസ്സില്‍ ഉരവം കൊണ്ടെങ്കിലും "ഒരുമതിലുണ്ടേല്‍ അതിനൊരു ഗേറ്റുമുണ്ടാവും എന്ന പഴ(?) മൊഴിയാണ്‌ അന്നേരം പ്രൊ. മാധവനാശാനെ കര്‍മ്മനിരതനാക്കിയത്‌. താന്‍ വന്നു മുട്ടിനില്‍ക്കുന്നത്‌ കുട്ടിക്കുറുമ്പിന്‌ ക്വാറണ്ടൈന്‍ ചെയ്യപ്പെട്ട അയ്യപ്പനാനയുടെ സ്ഥൂലകമ്പിതഗാത്രത്തിലാണെന്നതിന്‌ ഒരു ക്ലൂ പോലുമില്ലാതെ പൂക്കുറ്റിമാധവന്‍ ‘കൊമ്പനാനയുടെ പള്ളയ്ക്ക്‌ ഗേറ്റ്‌ തപ്പിനടക്കുക‘ എന്ന വൃഥാകര്‍മ്മത്തില്‍ കൈമെയ്‌ മറന്ന് വ്യാപൃതനായി എന്നു പറഞ്ഞാല്‍ കഴിഞ്ഞല്ലോ?. അയ്യപ്പന്‍ ആദ്യം മിണ്ടീല..ഒരു ദുഷ്പേരു കേള്‍പ്പിച്ചിട്ട്‌ മണിക്കൂറൊന്നു തികഞ്ഞിട്ടില്ല..ഇനീപ്പൊ ഇതുംകൂടെവേണ്ട. പക്ഷേ മാധവവിക്രിയകള്‍ അതിരു വിട്ടതോടെ അയ്യപ്പനാനയ്ക്കും ഉള്ളിലൊരുള്‍ഭയം! "ഇയ്യാളിതെന്തിനുള്ള പുറപ്പാടാണ്‌?" സംഗതി ഞാനൊരു കൊമ്പനാനയും അങ്ങേരൊരു എലുമ്പന്‍ നായരുമൊക്കെത്തന്നെ, പക്ഷേ ഇതു സ്ഥലം കൊയിലാണ്ടിയാണല്ലോ എന്റെ പരദേവതേ എന്നൊരു അപായമണി അയ്യപ്പന്റുള്ളില്‍ ഒരു കതിന വെടിയായി മുഴങ്ങി. വെടിമുഴങ്ങിയ നടുക്കത്തില്‍, ഒരുപക്ഷേ നാളെ നേരംവെളുത്താല്‍ കേരളക്കരയിലെ കൊമ്പനാനകള്‍ക്ക്‌ വന്നുപെട്ടേക്കാം എന്നു താന്‍കരുതിയ ഒരു ആന നാണക്കേടോര്‍ത്തുള്ള നാണം കൊണ്ടുമായിരിക്കാം, അയ്യപ്പനാന തുമ്പിക്കൈനീട്ടി തപ്പല്‍നായരെ തൂക്കിയെടുത്ത്‌, ഒന്നു കുടഞ്ഞുനിവര്‍ത്തി, മുന്നിലേക്കിട്ടു. ഈ ഒരു നിവര്‍ത്തന പ്രക്രിയക്കിടയിലാണ്‌ ഗേറ്റ്‌ തപ്പിനടന്ന മാധവന്നായരുടെ പോയബോധം തലച്ചോറിന്റെ ഒരുഭാഗത്തെ വേലിപൊളിച്ച്‌ ഉള്ളില്‍ കടന്നത്‌. താനുണ്ടായിരുന്നത്‌ ഭീമാകരനായ കൊമ്പനാനയുടെ പള്ളയ്ക്കു ചേര്‍ന്നായിരുന്നെന്നും ഇപ്പോഴുള്ളത്‌ ആനമറുതായുടെ തുമ്പിക്കൈക്കുള്ളിലാണെന്നും ഒരു ജസ്റ്റ്‌ മിന്നല്‍പിണരിനുള്ള സമയം.... ഒരു ശബ്ദമില്ലാത്ത അലര്‍ച്ചയ്ക്ക്‌ വാപൊളിക്കാനുള്ള സമയം. അത്രേയുള്ളൂ. വന്ന ബോധം മറുഭാഗത്തെ വേലിചാടി, അമ്പലക്കാവിനും തെക്കോട്ട്‌ ഒളിമ്പിക്സിന്റെ നൂറുമീറ്റര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ വേണ്ടി ഓടി മറഞ്ഞു! നിര്‍ബോധമാധവന്‍ അയ്യപ്പനാനയ്ക്കുമുന്നില്‍ സാഷ്ടാംഗം മൂക്കും കുത്തി വീഴുകയും ചെയ്തു.

അതോടെ ആനയ്ക്കായി അങ്കലാപ്പ്‌. ദൈവമേ എലുമ്പന്‍ ചത്തോ? ഇനി ഇതിന്റെ ഒരുകുറവേ ഉണ്ടായിരുന്നുള്ളൂ...അല്ലേത്തന്നെ വേറൊരു നാരായകോന്തനെ കിണറകത്തേക്ക്‌ പറത്തിവിട്ടതിന്റെ പുകില്‌ ഇതുവരെ തീര്‍ന്നിട്ടില്ല. ഇനി ഇയാളെങ്ങാന്‍ കഷ്ടകാലത്തിനു വടിവേലുവായാല്‍, ജന്മം തുലഞ്ഞു പണ്ടാരമടങ്ങിയതു തന്നെ. ഈ രക്തത്തില്‍ എനിക്കു പങ്കില്ല എന്ന് ഏതുഭാഷയില്‍ വിവരദോഷികളായ മനുഷ്യരെ പറഞ്ഞ്‌ മനസ്സിലാക്കും? ആനഭാഷയ്ക്ക്‌ ആരേലും യുണീകോഡ്‌ കണ്ടുപിടിച്ചിരുന്നെങ്കില്‍....... ആനകളില്‍ അറ്റ്‌ലീസ്റ്റ്‌ ഒരു സിബു, പോട്ടെ ഒരു കൈപ്പള്ളിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍.... ഇത്യാദി വിഷാദകഠോര ചിന്തകള്‍ അയ്യപ്പന്റെ മനസ്സിലൂടെ തിക്കിത്തിരക്കി ഒരു മൗനജാഥയായി കടന്നുപോയി. നടനാലിനും ചങ്ങലയിട്ട്‌, കൂച്ചുവിലങ്ങും പിന്നെയൊരു ഇടച്ചങ്ങലയുമിട്ട്‌ പൂട്ടിക്കെട്ടി നില്‍ക്കാനും ഇരിക്കാനും കിടക്കാനും വയ്യാതെ തളയ്ക്കപ്പെടുന്ന ഭീകരസ്മരണയില്‍ പാവം അയ്യപ്പന്റെ ഉള്ളു കിടുങ്ങി. അതു പോട്ടെ, ഇത്രനാളും കഷ്ടപ്പെട്ടു സഹിച്ച്‌ താന്‍ നേടിയെടുത്ത തന്റെ സല്‍പ്പേര്‌ അയ്യപ്പന്‍....? കൊമ്പനാനയ്ക്ക്‌ കണ്ണുനിറഞ്ഞു. ഒടുവില്‍ ദീര്‍ഘതപസ്യാചിന്തനവിചിന്തനങ്ങള്‍ക്കൊടുവില്‍ രാമനാട്ടുകര അയ്യപ്പന്റെ നെറ്റിപ്പട്ടം കെട്ടാത്ത ആനത്തലവട്ടത്തിനുള്ളില്‍ വെട്ടം മിന്നി. "തൊണ്ടിമുതല്‍ ഒളിപ്പിക്കുക"! പിന്നെ അമാന്തിച്ചില്ല.മുന്നില്‍ പഴന്തുണിക്കെട്ടുപോലെ ചുരുണ്ടുകിടക്കുന്ന ബോധംപോയ മാധവനെ തുമ്പിക്കയ്യാല്‍ കോരിയെടുത്തുയര്‍ത്തി, തന്നെ തളച്ചിരുന്ന മരത്തിന്റെ രണ്ടായിപ്പിരിയുന്ന ശാഖകള്‍ക്കിടയില്‍, കമ്പിപോയകാലന്‍കുട കഴുക്കോലില്‍ തൂക്കുംപോലെ, വളരെ ഭദ്രമായി ഡെപ്പോസിറ്റ്‌ ചെയ്തു അയ്യപ്പനാന! എന്നിട്ട്‌ ഞാനൊന്നുമറിഞ്ഞില്ലേ ആനനാരായണാ എന്ന ഭാവത്തിന്‌ അടിവരയിടാനെന്നോണം നിന്ന നില്‍പ്പില്‍ സമൃദ്ധമായി മൂത്രമൊഴിക്കുകയും, പിന്നെ പിണ്ഡമിടുകയും ചെയ്തു!

ഉത്സവം വെടിതീര്‍ന്നു!ഭക്തജനങ്ങള്‍ (അല്ലാത്തവരും!) ജീവനുംകൊണ്ട്‌ തടിയെടുത്തു....കൂടെ അയ്യപ്പനാനയേയും അഴിച്ചെടുത്ത്‌ കൃഷ്ണനുണ്ണിനായരും യാത്രയായി. ആ ഭീകര കരാളരാത്രിയില്‍ വെടിവട്ടത്തിനു പുറപ്പെട്ട മാധവന്‍ നായര്‍ മാത്രം ആ പുത്തിലഞ്ഞി മരത്തിനുമുകളില്‍ ഏകനായി, നിര്‍ബുദ്ധനായി വിക്രമാദിത്യനെ കാത്തിരിക്കുന്ന വേതാളത്തെ പോലെ തൂങ്ങി നിന്നു. അന്നു രാത്രി കാവിനുള്ളില്‍ എന്തു നടന്നു എന്നതിനെക്കുറിച്ച്‌ വ്യക്തമായി രേഖപ്പെടുത്താന്‍ ജീവനില്‍ കൊതിയുള്ള ഒരു ചരിത്ര ഗവേഷകനും ആ പരിസരത്തെങ്ങും ഇല്ലാതിരുന്നത്‌ കൊണ്ട്‌ ആയത്‌ വിവരിക്കാന്‍ പറ്റിയ രേഖകളോന്നും കൊയിലാണ്ടിയുടെ ചരിത്രപുസ്തകത്താളുകളില്‍ മറഞ്ഞിരിപ്പില്ല. എങ്കിലും പൊതുവെ പ്രചരിച്ചുവരുന്ന ഐതിഹ്യം ഇങ്ങനെ സംഗ്രഹിക്കാം. വേതാള മാധവന്‌ ബോധമില്ലാത്തത്‌ കൊണ്ട്‌ അദ്ദേഹം ഭൂതഗണങ്ങളെയോ, സദ്യാകോലാഹലങ്ങളില്‍ മുഴുകി തല്‍സമയ അപ്ഡേറ്റ്‌ മറന്നുപോയതുകൊണ്ട്‌ ഭൂതഗണങ്ങള്‍ മരത്തില്‍ തൂക്കിയ മാധവന്നായരേയോ കണ്ടിരിക്കാന്‍ ഇടയില്ല. വാര്യത്തെ കോഴി മൂന്നുവട്ടം കൂവിയതോടെ ഓടിപ്പോയ മാധവബോധം തിരികെയെത്തിയിരിക്കണം. (നേരം വെളുത്തല്ലോ) പക്ഷേ വരുന്ന വരവില്‍ ബോധന്‌ ഒരു കുഴപ്പം പറ്റി. അടിച്ചുപൂക്കുറ്റിയായി, വിശാലഗൃഹം ലക്ഷ്യമാക്കി വിജൃംഭിത നടനം തുടങ്ങിയതു വരെയുള്ള എപ്പിസോഡുകള്‍ മാത്രമേ ആര്‍ക്കൈവില്‍ നിന്നു തപ്പിയെടുത്തു കൊണ്ട്‌ വരാന്‍ തിരുമ്പിവന്ന മച്ചാനു പറ്റിയുള്ളൂ. ശേഷം ബാക്കി വന്ന കഥാകഥനം - ആനയെ തപ്പിയതുള്‍പ്പെടെ- ഈയിടെ യൂ.ഇ.ഈ മീറ്റില്‍ അതുല്യയെക്കണ്ട ദേവഗുരുവിനു വന്നു ഭവിച്ചു എന്ന് അദ്ദേഹം തന്നെ സമ്മതിച്ചിട്ടുള്ള പോലത്തെ ഒരു അംനേഷ്യത്തില്‍ ഒലിച്ചുപോയിരിക്കണം! ആനക്കയ്യിലല്ലേ പെട്ടത്‌! അപ്പോള്‍ സ്വാഭാവികമായും കാറ്റൊഴിഞ്ഞ ബലൂണ്‍ പോലെ ഉറക്കമുണര്‍ന്ന പ്രൊ. മാധവന്നയരുടെ മനോമുകുരത്തിലുള്ള ചിത്രം എന്തായിരിക്കും? ഉത്സവോം അതുകഴിഞ്ഞുള്ള വെടിക്കെട്ടും ഒക്കെ പൊട്ടിച്ചു തകര്‍ത്ത്‌ വിശാലത്തിന്റെ കട്ടിലില്‍ വിശാലമായി കിടക്കുന്നു എന്നു തന്നെയായിരിക്കണമല്ലോ? അതങ്ങിനെത്തന്നെയായിരുന്നു താനും! അന്തിക്കള്ളിനു പിമ്പിരിയായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വരവ്‌ പൂരപ്പാട്ടിനാല്‍ മൈക്ക്‌ അനൗണ്‍സ്‌മന്റ്‌ നടത്തിയും അതും പോരാഞ്ഞ്‌ ഉടുമുണ്ടഴിച്ച്‌ തലയ്ക്കുമുകളില്‍ കൊടിയാക്കിവീശിയും ഒക്കെയായിരിക്കുമെങ്കിലും, തിരിച്ചുപോക്ക്‌ പുലരുന്നതിനു മുന്‍പ്‌ നാലാളറിയാതെ ആയിരിക്കണം എന്നൊരു നിര്‍ബന്ധം പണ്ടേ വെടിക്കെട്ട്‌ മാധവനുള്ളതാ! കോഴികൂവല്‍കേട്ടുണര്‍ന്ന നായര്‍ നേരം വെളുത്തല്ലോ ഭഗവതീ, ഇന്നു നാണക്കേടായതുതന്നെ എന്നുള്ള വേവലാതിയാല്‍, സാധാരണ ഇത്തരം പുലര്‍വേളകളില്‍ ചെയ്യാറുള്ളതിന്റെ ഓര്‍മ്മയ്ക്ക്‌, ഉടുമുണ്ടാദിയായ സ്ഥാവരജംഗമ വസ്തുക്കളെ തപ്പിയെടുക്കാന്‍ വിശാലത്തിന്റെ കട്ടിലില്‍ നിന്നും ചാടിയെഴുനേറ്റു...അത്രതന്നെ! പിറ്റേന്നു നേരം പരപരാവെളുത്തപ്പോള്‍ ഇംഗ്ലീഷ്‌ ആല്‍ഫാബെറ്റില്‍ സ്മാള്‍ലെറ്റര്‍ "എല്‍" എന്നപോലിരുന്ന പ്രൊപ്രൈറ്റര്‍ മാധവനെ, അമ്പലക്കമ്മറ്റി തൈത്തെങ്ങു വെച്ച തൈക്കുണ്ടില്‍നിന്നും മലയാളം അക്ഷരമാലയിലെ "ഗ" എന്ന അക്ഷരത്തിന്റെ രൂപത്തില്‍ മന്നമംഗലം നിവാസികള്‍ കണ്ടെടുക്കുകയാണുണ്ടായത്‌! കുഴിയില്‍ നിന്നും പുറത്തെടുക്കുന്നതിന്റെ മുന്‍പ്‌ തന്നെ മാധവന്റെ മുന്നില്‍ ഘനീഭവിച്ചുകിടന്നിരുന്ന ടി.കെ എന്ന ഇനീഷ്യലിന്‌ പാസ്പോര്‍ട്ട്‌ ആഫീസില്‍ കൊടുക്കാന്‍ പാകത്തില്‍ ഒരു എക്സ്പാന്‍ഷന്‍ ചാര്‍ത്തിക്കൊടുത്തിരുന്നു, സ്ഥലം സര്‍നേം വിതരണക്കമ്മറ്റി! "പ്രൊ. തൈക്കുണ്ടില്‍ മാധവന്‍"! (ടി വിദ്വാന്‍ ബ്ലേഡ്ബിസിനസ്സ്‌ നിര്‍ത്തിയതിനു ശേഷം വന്ന തലമുറയ്ക്ക്‌ ഈ പ്രൊ. എന്നതാണ്‌ എന്നൊരു കണ്‍ഫൂഷന്‍ ഉടലെടുക്കുകയും, ആയതു ഒന്നുകൂടെ വലുതായി പ്രൊഫെസ്സര്‍ തൈക്കുണ്ടില്‍ മാധവനും, പിന്നെ കാലക്രമേണ വെറും പ്രൊഫെസ്സര്‍ തൈക്കുണ്ടിലും ആവുകയാണുണ്ടായത്‌ എന്നനുമാനിക്കുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു-ചരിത്രകാരന്‍)

ഹൂശെന്റപ്പോ, സില്‍ക്ക്‌ സ്മിത്യ്ക്കു സ്മാരകം പണിയാനിറങ്ങിയ ഞാന്‍ തന്നെ ഇപ്പോ അടിച്ചു പൂക്കുറ്റി മാധവനായി, വിശാലത്തിന്റെ വീട്ടിലേക്കുള്ള വഴിയും തെറ്റി, അയ്യപ്പനാനയുടെ കാല്‍ച്ചുവട്ടിലും അവിടന്ന് മരത്തിന്നു മുകളിലും പിന്നെ തൈക്കുണ്ടിലും എത്തിയോ? എന്തു ചെയ്യാന്‍. ഇതൊക്കെ ഒരു സംഭവപരമ്പരയിലെ കണ്ണികളായത്‌ കൊണ്ടും, ചരിത്രം ചരിത്രമായിത്തന്നെ രേഖപ്പെടുത്തണം എന്നുള്ളതു കൊണ്ടും ഇതൊക്കെ പറഞ്ഞല്ലേ പറ്റുള്ളൂ. പക്ഷേ ഇത്രത്തോളം വായിച്ചെത്താന്‍ ദൗര്‍ഭാഗ്യമുണ്ടായ നിങ്ങളാല്‍ ചെലരുടെ മുക്കലും, മൂളലും, പല്ലു ഞെരിക്കലും, കണ്ണുരുട്ടലും എന്നെ ഭയചികിതനാക്കുന്നു. എഴുതിവിടുന്ന എനിക്കോ ബോധമില്ല, വായിക്കുന്ന നിങ്ങളും അങ്ങിനെതന്നെ എന്നു കരുതുന്നതില്‍ എന്തു യുക്തി? സോ, സ്ഥല സമയ ക്ഷമാ പരിധി ഹേതുവാക്കി ഈ ഒന്നാംഭാഗത്തിനെ തല്‍ക്കാലം ഇവിടെ സ്റ്റില്ലടിക്കുന്നു! (നാളെക്കഴിഞ്ഞ്‌ എന്നിലെ ചരിത്രകാരന്‍ ജീവനോടെ ബാക്കിയുണ്ടെങ്കില്‍ (ഉണ്ടെങ്കില്‍ മാത്രം) സ്മിതാ സ്മാരകം പൂര്‍ത്തിയാക്കാം (എന്നു പറയാന്‍ എനിക്കു ധൈര്യമില്ല!!!)

(തുടര്‍ന്നേക്കാം)