Saturday, January 20, 2007

ഒരു ഗണിതശാസ്ത്ര സിദ്ധാന്തവും അനന്തര ഫലങ്ങളും!

നല്ല സുന്ദരന്‍ തെറി! കേള്‍ക്കുന്നവന്‌ കോയ്ക്കോട്ടെ പാളയം മാര്‍കറ്റിനു മുന്നിലെ ഓടയില്‍ പിതൃതര്‍പ്പണം നടത്തിക്കയറിയ ഒരു ഇന്ദ്രിയാനുഭൂതി കിട്ടുന്നതരം നല്ല സൊയമ്പന്‍ കുമാരസംഭവം! പക്ഷേ വരുന്നത്‌ കാകളിയിലും കേകയിലും കളകാഞ്ചിയിലും മഞ്ജരിയിലും ഒന്നു കടുപ്പിച്ചാല്‍ പിന്നെ ഉപേന്ദ്രവജ്രയിലും ശാര്‍ദ്ദൂല മത്തേഭവിക്രീഡിതങ്ങളിലും ഒക്കെയാണെങ്കിലോ? അതും നല്ല മണി മണി പോലത്തെ അസംസ്‌കൃത മണിപ്രവാള ഭാഷാ പ്രയോഗങ്ങാളാല്‍ പോഷകസമ്പുഷ്ടസമൃദ്ധമായത്‌! പറയുന്നത്‌ മായും കായും പൂവും ഒക്കെ തരാതരം ചേരുവകളാക്കിയ മന:സാന്നിദ്ധ്യ ക്ഷമാ വര്‍ധിനീ കഷായത്തിന്റെ കുറിപ്പടിയാണെങ്കിലും കേള്‍ക്കുന്നവനും കിട്ടും നല്ല സ്കോച്ച്‌വിസ്കിയില്‍ കാളമൂത്രം ചേര്‍ത്തു കുടിച്ച ഒരു സുഖം! (സാമ്പിള്‍വെടിക്കെട്ടായി രണ്ട്‌ നെടിയമിട്ടും ഒരു നിലയമിട്ടും ഒപ്പം ഒരു കുഴിമിന്നീം കൂടെ പൊട്ടിക്കണംന്നുണ്ടായിരുന്നു....ഹാ കേള്‍ക്കാന്‍ നിങ്ങള്‍ക്കു യോഗം വേണ്ടേ)

അപ്പോള്‍ അരത്തൂങ്ങിനായരെ പരിചയാക്കാം അല്ലേ? ഒറ്റവാചകത്തില്‍ സോഡയൊഴിച്ചാല്‍ കൊങ്ങന്‍കോഴിക്ക്‌ കണ്ണട ഫിറ്റു ചെയ്തരൂപം എന്നു പറയാം. (ഈ കഴുത്തില്‍ പൂടയില്ലാത്ത കോഴിയാനില്ലേ...ലവന്‍) ഇനി ഓണ്‍ ദ്‌ റോക്സില്‍ പെരുക്കിയാല്‍ ഷാമ്പെയിന്‍ കുപ്പിക്കു മുകളില്‍ ചെറുനാരങ്ങ കുത്തിവെച്ച കോലം എന്നുമാവാം. അരയ്ക്കു താഴോട്ടും തോളിനുമുകളിലേക്കും മാത്രം മെലിഞ്ഞു കൊലുന്നനെയുള്ള ഒരു സുന്ദരന്‍. നടുഭാഗം വയറിന്റെ രൂപത്തില്‍ മുന്നോട്ടും അതിനു ബാലന്‍സ്‌ ചെയ്തു നിര്‍ത്തുവാനെന്നവണ്ണം മുതുകിന്റെ ഭാഗം ഒരല്‍പം പിറകോട്ടും ഉന്തിനില്‍ക്കുന്നു. കഞ്ഞിപ്പശ ചേര്‍ത്തു വടിയാക്കിയ തൂവെള്ള ഖദര്‍ വേഷം. ഷര്‍ട്ടിന്റെ കോളറില്‍, കുഞ്ഞിക്കൂനിനു ഒരു താങ്ങെന്നോണം എപ്പോഴും ഞാത്തിയിട്ടിരിക്കുന്ന നരച്ച കാലന്‍കുട. ഉച്ചിക്കഷണ്ടി. ഇത്രയുമായാല്‍ ഏതാണ്ട്‌ അരത്തൂങ്ങി എന്ന കുഞ്ഞിക്കണ്ണന്‍ നായരായി. അതേ ഏതാണ്ട്‌ എന്നേ പറഞ്ഞുള്ളൂ. മുഴുവനാവണമെങ്കില്‍ നടുവില്‍ മൂന്നാലു നിരപ്പലക തുറന്നുവെച്ച മുറുക്കാന്‍ കടപോലുള്ള ആ വായൊന്ന്‌ തുറക്കണം. ആ ഹഹ...മകാരം മാത്യുവിന്റെ മകാര മഹാനിഘണ്ടുവില്‍ മുങ്ങിത്തപ്പിയാലും മണക്കാന്‍ കിട്ടാത്ത മഹാ മാകാര വാക്കുകളില്‍ തുടങ്ങി മലയാളത്തിലെ ചില്ലും "ഋ" വും ഒഴികെ മിച്ചമക്ഷരങ്ങളിലെല്ലാം തുടങ്ങുന്ന അസംസ്കൃത ശ്ലോകങ്ങള്‍ പയറുതിന്ന പശു ചാണകമിടും പോലെ അനര്‍ഗ്ഗള നിര്‍ഗ്ഗളം നിര്‍ഗ്ഗമിച്ചുകൊണ്ടേയിരിക്കുന്ന പന്തലായിനീസ്‌ ഓണ്‍ എഫ്‌ എം.... !

കുറ്റം പറയരുതല്ലോ.....കടപ്പൊറം മുതല്‍ നാഷണല്‍ ഹൈവേ വരെയുള്ള സകലമാന വീടുകളിലേയും ആബാലവൃദ്ധം കുടികിടപ്പുകാരെ, ഗകാരാകൃതിയില്‍ വളഞ്ഞുകുത്തി ആസ്വദിച്ചുള്ള പുലര്‍കാല ഗാഢനിദ്രയില്‍ നിന്നും ഈരേഴുപതിനാലു ലോകങ്ങളിലേയും മുപ്പത്തിമുക്കോടി ദൈവങ്ങളെയും മനസ്സില്‍ പ്രാകിക്കൊണ്ട്‌ കുലുക്കിയുണര്‍ത്തുന്ന 'കസല്യാ സുപ്രജാ രാമാ സന്ധ്യാ......സുപ്രഭാതത്തിനെ, കോളാമ്പി മൈക്ക്‌, കോപ്പിലെ പ്രഭാതമാകുന്ന കൃത്യം ശുഭ മുഹൂര്‍ത്തത്തില്‍ അരത്തൂങ്ങി ഉണര്‍ന്നിരിക്കും. ഉണര്‍ന്നാല്‍ ആദ്യകര്‍മ്മം, മെത്തപ്പായില്‍ ഇടതുഭാഗത്ത്‌ ഈ സമയത്ത്‌ ഉണ്ടായിരിക്കണം എന്ന്‌ തനിക്കു നിഷ്കര്‍ഷയുള്ള വാമകല്യാണി സൗഭാഗ്യവതി കൗസല്യാമ്മ അവിടെതന്നെയുണ്ടോ എന്നു തപ്പിനോക്കലാണ്‌. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ മുതല്‍ ഒരോ അരമണിക്കൂര്‍ ഇടവിട്ടും, ഏത്‌ ബോധമില്ലാ ഉറക്കത്തിനിടയിലും, അങ്ങേര്‍ ചെയ്തു കൊണ്ടേയിരിക്കുന്ന ഒരു ഇസെഡ്‌ കാറ്റഗറി സുരക്ഷാ പരിശോധനയുടെ അവസാന റൗണ്ട്‌! ഈ ഒരു സംശയനിവാരണ യജ്ഞത്തിനിടയില്‍ എപ്പോഴെങ്കിലും വല്ല ശങ്കക്കടിപ്പെട്ട ശങ്കരിയായോ മറ്റോ കൗസല്യാമ്മ പായിലില്ലാതെയെങ്ങാന്‍ വന്നുപെട്ടാല്‍ അന്നത്തെ പ്രക്ഷേപണം പ്രഭാതഗീതം പോലുമില്ലാതെ നേരെ സുഭാഷിതത്തിലോട്ടു കയറി സമാരംഭിച്ചു കളയും നായര്‌...... (ഈ ഒരു അര മണിക്കൂര്‍ സൂക്ഷം കണക്ക്‌ അങ്ങേര്‍ക്കാരാണാവോ പറഞ്ഞു കൊടുത്തത്‌?)

തൊണ്ട്‌ കളയാതെ തീയിലിട്ട കശുവണ്ടി സമാനനായ നായരുടെ പായപ്പകുതിയില്‍, കണ്ടാലൊന്ന്‌ തൊടാനും തൊടും മുന്നെ ഒന്നു കൈ കഴുകാനും കണ്ടവര്‍ക്കൊക്കെ ഒരിണ്ടലുണ്ടാക്കുന്ന ശ്രീമതി കൗസല്യാമ്മ എങ്ങിനെ വന്നു പെട്ടു? അതിനുത്തരം തരാന്‍ ഈ ചരിത്രകാരനു കഴിയുമെന്നു തോന്നുന്നില്ല. ഈശരന്‍ വീട്ടില്‍ ദാസന്‍ വൈദ്യര്‍ മന്ദമംഗലം എല്‍.പി.സ്കൂള്‍ സാഘോഷം സമാരംഭിക്കാം എന്നു ചിന്തിക്കുന്നതിനും മുന്നെ നാട്ടില്‍ നടപ്പുണ്ടായിരുന്ന കുടിപ്പള്ളിക്കൂടങ്ങളുടെ ഒരു വയനാടന്‍ വേര്‍ഷനില്‍, കുഞ്ഞുങ്ങളെ, "കിയാം,ഖിയാം..കേറാം ഖേറാം"..എന്നും "കായിഖ ഗായിഖ ങ, ചായിഛ ജായിഝ ഞ" എന്നും ചൊല്ലിപ്പഠിപ്പിച്ചിരുന്ന ഒരു നിലത്തെഴുത്താശാനായിരുന്നു ഈ കുഞ്ഞിക്കണ്ണന്‍ നായര്‍ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്‌.അതെന്തായാലും വയനാടന്‍ കുന്നിറങ്ങി താമരശ്ശേരി വഴി കൊയിലാണ്ടിയിലെത്തിയ കുഞ്ഞിക്കേളപ്പന്റെ കാളവണ്ടിയില്‍ നായര്‍ പന്തലായിനി പിടിക്കുമ്പോള്‍, കൂടെ നാരായംകുഞ്ഞനു പിറകില്‍ കാളിയാട്ടത്തിനെഴുന്നള്ളുന്ന അയ്യപ്പനാനയുടെ പ്രൗഢിയോടെ കസല്യാമ്മയും ഉണ്ടായിരുന്നു എന്നേ ഞങ്ങള്‍ പന്തലായിനിക്കാര്‍ക്കറിയൂ. ഞങ്ങളാല്‍ ചിലര്‍ക്ക്‌ ആ അറിവു തന്നെ ധാരാളമായിരുന്നു താനും....

ഈ വിനീത ചരിത്രകാരന്റെ വീടിനു പിറകില്‍ ഒരു രണ്ടു പറമ്പു മാറി കുഞ്ഞിക്കണ്ണന്‍ നായര്‍ക്കുണ്ടായിരുന്ന ഇടിഞ്ഞുപൊളിഞ്ഞ വീട്‌ നന്നാക്കിയെടുത്ത്‌ കൗസല്യാസമേത വാസം നായര്‍ തുടങ്ങിയതോടെ പന്തലായിനിയുടെ സ്ഥിര ദിനചര്യയില്‍ പൊടുന്നനെ ചില കാതലായ മാറ്റങ്ങള്‍ ഗോചരീഭവിക്കാന്‍ തുടങ്ങി. ചരിത്രകാരന്റെ വീടിനു പിറകില്‍ യുഗാന്തരങ്ങളായി മനുഷ്യപാദങ്ങള്‍ സ്പര്‍ശിക്കാത്തതും, മുള്ള്‌ മുരട്‌ മൂര്‍ഖപ്പാമ്പുകള്‍ നിറഞ്ഞുകിടക്കുന്നതും തദ്വാരാ പൊക്കന്‍ കണാരന്‍ തന്റെ വാറ്റ്‌ അറുപത്തൊമ്പതിന്റെ വെയര്‍ഹൗസ്‌ കം ലോക്കര്‍ റൂം ആയി ഉപയോഗിക്കുന്നതും മാത്രമായ ഇടവഴിയില്‍ നിന്നും ഒരാഴ്ചയ്ക്കകം ആറു പേര്‍ പാമ്പു കടിയേറ്റ്‌ ആശുപത്രിയിലായി എന്നതായിരുന്നു അതില്‍ പ്രധാനമായത്‌!കൗസല്ല്യാമ്മ മുറ്റമറ്റിക്കാന്‍ ചൂലെടുക്കുന്ന പ്രഭാതങ്ങളിലും, ചുമ്മാ കാറ്റുകൊള്ളാന്‍ പുറത്തിരിക്കുന്ന വൈകുന്നേരങ്ങളിലും, നായരുടെ പറമ്പിനതിരിടുന്ന വേലിപ്പടര്‍പ്പിനു മുകളില്‍ ചില പന്തലായിനിക്കാര്‍ അവരുടെ തല മറന്നുവെച്ചു പോകാന്‍ തുടങ്ങിയതും ആയിടക്കാണ്‌. അതു മാത്രമോ, അമ്പലച്ചിറക്കടവില്‍ പെണ്ണുങ്ങളുടെ കടവിനു പിറകില്‍ തഴച്ചു വളര്‍ന്നു നില്‍ക്കുന്ന നൊച്ചിക്കാടുകള്‍ക്കിടയില്‍ ദിവസത്തിന്റെ സിംഹ ഭാഗവും പക്ഷി നിരീക്ഷണത്തിലേര്‍പ്പെട്ടുകൊണ്ടിരുന്ന പന്തലായിനിയുടെ യുവശാസ്ത്ര സംഘം, തല്‍ക്കാലത്തേക്ക്‌ തങ്ങളുടെ ഗവേഷണമേഖല, പ്രസ്തുത വീടിന്റെ പരിസരത്തേക്കു മാറ്റിയതും ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു! ("പന്തലായിനിയിലെ ദേശാടനപ്പക്ഷികള്‍" എന്ന വിഷയത്തില്‍ ഗവേഷിച്ച്‌,പ്രബന്ധിച്ച്‌ ഒരു ഡോക്ടറേറ്റ്‌ തരാക്കുക എന്ന ഉദ്ദേശം മാത്രമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ എന്ന്‌ അവര്‍ തന്നെ പിന്നീട്‌ വിശദീകരണക്കുറിപ്പിറക്കിയിട്ടുണ്ട്‌ - ചരിത്രകാരന്‍.)

ഇന്നാട്ടിലെ സ്ഥായിയായ കാലാവസ്ഥ പരിചയിച്ചിട്ടില്ലാത്ത കൗസല്യാമ്മ ഈ കാലാവസ്ഥാമാറ്റം ശ്രദ്ധിച്ചില്ലെങ്കിലും, പന്തലായിനിയിലെ വെയിലും മഞ്ഞും ഒരു പൊടിക്കൊരു തല്ലും എമ്പാടും കൊണ്ടിട്ടുള്ള കുഞ്ഞിക്കണ്ണന്‍ നായര്‍ക്ക്‌ തന്റെ വീട്ടിനുചുറ്റും രൂപപ്പെട്ടു വരുന്ന ഈ ന്യൂനമര്‍ദ്ദം ഏതു ദിശയിലേക്കാണ്‌ നീങ്ങുന്നതെന്ന്‌ എളുപ്പം പ്രവചിക്കാന്‍ കഴിഞ്ഞു!കാലാവസ്ഥ ഗണിച്ച കുഞ്ഞിക്കണ്ണ ഗണികന്‍, പൊടുന്നനെ ആര്യഭട്ട കുഞ്ഞിക്കണ്ണനായി, ഗണിതശാസ്ത്രങ്ങളില്‍ ചില ഗണനഗവേഷണങ്ങള്‍ നടത്താന്‍ തുടങ്ങി! ഉമ്മറത്തെ കാലിളകിയ ബഞ്ചില്‍ കുത്തിയിരുന്ന കുഞ്ഞിക്കണ്ണഭട്ടന്‍, ആദ്യം തന്റെ ബോഡി മാസ്‌ ഇന്‍ഡെക്സ്‌ ഗണിച്ചു കണ്ടുപിടിച്ചു.ഒന്നരക്കൊല്ലം ഡയറ്റിംഗ്‌ നടത്തി കൃശഗാത്രീകുമാരിയായ വടക്കേലെ നിര്‍മ്മലാകുമാരിക്കു പോലുമില്ലല്ലോ ഇത്ര കുറഞ്ഞ ആ ഒരു സംഭവം (ഇന്‍ഡക്സ്‌) എന്നു രോമാഞ്ചകുഞ്ചുകിതനായ ശാസ്ത്രഞ്ജന്‍ നായര്‍ പിന്നെ വാമകൗസല്യയുടെ ശരീരഭാരമാനകം ഗണിച്ചെടുത്തു.തുടര്‍ന്ന്‌ "ച്ഛായ്‌, ലെവള്‍ക്കൊന്നും സൗന്ദര്യ സംരക്ഷണത്തില്‍ ഒരു ശ്രദ്ധയുമില്ല, കണ്‍ട്രി വയനാടന്‍ ഫെലോ"എന്നൊരു കമന്റും പാസ്സാക്കി, ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടന്നു. തികച്ചും ലളിതമായ ഒരു സിദ്ധാന്ത രൂപീകരണ യജ്ഞം! "ഭാര്യാഭര്‍ത്തൃ ശരീരഭാരമാനകാനുപാത സിദ്ധാന്തവും അതിന്റെ അനുമാനങ്ങളും പ്രയോഗങ്ങളും പിന്നെയൊരു വീഴ്ചയും" !! (Relativity Theory of Husband and Wife Body Mass Index: The assumptions,Practicability and Consiquences) എന്ന പ്രബന്ധത്തില്‍ പില്‍ക്കാലത്ത്‌ പ്രചുര പ്രചാരം നേടിയ കുഞ്ഞിക്കണ്ണ സിദ്ധാന്തത്തിന്റെ ഉത്ഭവം ഇങ്ങനെയായിരുന്നു എന്ന കണ്ടെത്തലിന്റെ ക്രെഡിറ്റും ഇവിടെ ചരിത്രകാരന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുന്നു!

സംഭവം ഇത്രേയുള്ളൂ. താന്‍ ഗവേഷിച്ചു കണ്ടുപിടിച്ച സൂചകങ്ങളുടെ അനുപാതത്തില്‍ താന്‍ തന്നെ കണ്ടെത്തിയ അജഗജാന്തരവത്യാസം ഹേതുവായി കുഞ്ഞിക്കണ്ണന്‍ നായരുടെ കുഞ്ഞിക്കണ്ണ്‌, നേരെയെടുത്ത്‌ പാത്രത്തില്‍ വെച്ചാല്‍ ഒരു ബുള്‍സ്‌ ഐ ആക്കാം എന്ന പരുവത്തില്‍ തുറിച്ചുവന്നു. അതോടെ ആ പാവം ഗവേഷകണ്ണപ്പന്റെ മനോമുകുരത്തില്‍ "അയ്യപ്പനാനയുടെ പുറത്തിരിക്കുന്ന നാരായം കുഞ്ഞന്‍", പാണ്ടിലോറിക്കടിയില്‍പെട്ട പേക്കന്‍ തവള" തുടങ്ങിയ ഏതാനും ചില ഉപമകള്‍ ഉയിരെടുക്കുകയും, തുടര്‍ന്ന്‌ "അതുകൊണ്ട്‌ തന്നല്ലേ ഇതും" എന്നൊരു ഉത്പ്രേക്ഷക്കടിപ്പെട്ട നായര്‍ ഇരുന്ന ഇരുപ്പിലൊന്ന്‌ ശക്തിയായി ഞെട്ടുകയും ചെയ്തു! ഞെട്ടലിന്റെ ആ ഒരു ശക്തിയില്‍ നായരിരുന്നിരുന്ന ബഞ്ചിന്റെ സ്വതേ ഇളകിയിരുന്ന കാല്‍ ഊരിത്തെറിക്കുകയും, തദ്വാരാ വായുവിലങ്ങിയ (ന്ന്‌ ച്ചാല്‍ വായുവില്‍ വിലങ്ങനെ നിന്ന എന്നര്‍ഥം) നായര്‍ തന്റെ സ്വന്തം മൂക്കിന്മേല്‍, മുറ്റത്ത്‌ സുരക്ഷിതനായി ലാന്‍ഡ്‌ ചെയ്യുകയും ചെയ്തു.

ഏതായാലും മുറിമൂക്കന്‍ നായര്‍ നട്ടുച്ചയ്ക്ക്‌ കിടന്ന കിടപ്പില്‍ പതിനഞ്ചാമത്തെ നക്ഷത്രം എണ്ണിയെടുക്കുന്നതിനു മുന്നേ ഓടിയെത്തിയ കസല്യാമ്മ, ചത്ത പെരുച്ചാഴിയെ തൂക്കിയെടുത്ത്‌ കൈത്തോട്ടിലെറിയുന്ന ലാഘവത്തോടെ നക്ഷത്രന്‍നായരെ പൊക്കിയെടുത്ത്‌ ഉമ്മറത്തിണ്ണയിലേക്കിട്ടു. അതോടെ ആ ഗണിതശാസ്ത്രവിശാരദന്റെ മനസ്സില്‍, താന്‍ കണ്ടുപിടിച്ച തിയറിയെക്കുറിച്ച്‌ ഏതാനും ചില സംശയങ്ങള്‍ ബാക്കിയുണ്ടായിരുന്നത്‌ മാറിക്കിട്ടുകയും ചെയ്തു! എന്തായാലും പിന്നീടൊരിക്കലും വിദ്വാന്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും സൗഭാഗ്യവതി കസല്യാമ്മയുടെയും ജീവിതം പഴയ പോലെയായിരുന്നില്ല.....(ഈ ഒരു ശുഭദിനം മുതലാണ്‌ പന്തലായിനിയില്‍ കുഞ്ഞിക്കണ്ണന്‍സ്‌ ഓണ്‍ എഫ്‌.എം നിലയം ഇരുപത്തിനാലുമണിക്കൂര്‍ പ്രക്ഷേപണം ആരംഭിച്ചതെന്നും, അന്നു മുതല്‍തന്നെയാണ്‌ സംശയം നായരായി മാറിയ ഭര്‍ത്തൃ കുഞ്ഞിക്കണ്ണന്‍, ഉറക്കപ്പായയില്‍ അരമണിക്കൂര്‍ ഇടവിട്ട്‌ ഭാര്യയെ തപ്പിനോക്കുന്ന സുരക്ഷാപരിശോധന ആരംഭിച്ചതെന്നും ചില ചരിത്ര ഗവേഷകന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌)

അങ്ങിനെയിരിക്കേ ഒരു വിളറി മഞ്ഞയായ വൈകുന്നേരം.....! പതിവു പോലെ പൊക്കന്‍ കണാരന്റെ വാറ്റ്‌ അറുപത്തൊമ്പതില്‍ ഏറ്റവും പുതിയ ലോട്ടിന്റെ രാസഗുണ പരിശോധനയും കഴിഞ്ഞ്‌ നായര്‍ വീട്ടിലെത്തുന്നു. വീടണഞ്ഞ നായര്‍ കാണുന്നത്‌, കെ.ജെ.ജോയിയുടെ സിനിമയില്‍ ഷക്കീലാന്റിയിരുന്ന്‌ നിലം തുടയ്ക്കുന്ന പോസില്‍, മുറ്റത്തിരുന്ന്‌ മത്സ്യം വെട്ടിക്കൊണ്ടിരിക്കുന്ന കൗസല്യാമ്മയേയും, പതിവു പോലെ വേലിപ്പടര്‍പ്പില്‍ മറന്നു വെച്ചു പോയ ഏതാനും ചില പന്തലായിനിക്കാരുടെ തലകളുമായിരുന്നു! "ഗര്‍ഭച്ചൊരുക്കുള്ള പെണ്ണിനെ അന്തിക്കള്ളും കുടിപ്പിച്ച പോലെ" എന്തേലുമൊരു കാരണം ആ വഴിക്കെങ്ങാന്‍ പോണുണ്ടൊ എന്നും നോക്കിയിരിക്കുന്ന നായരുടെ സെല്‍ഫ്‌ കണ്ട്രോളിന്റെ സെന്റര്‍ ബോള്‍ട്ട്‌ ആ ഒരു കാഴ്ചയില്‍ ഒടിഞ്ഞു പപ്പടമായി! ഒറ്റയോട്ടത്തിന്‌ കാസല്യാമ്മയുടെ പിന്നിലെത്തിയ നായര്‍, സ്വന്തം ഭാര്യയുടെ നടുപ്പുറത്ത്‌, പെനാല്‍ട്ടി ബോക്സിനു പുറത്ത്‌ വെച്ച്‌ ഡേവിഡ്‌ ബക്കാം ഫ്രീ കിക്കെടുക്കുന്നത്രയും മനോഹരമായി, സര്‍വ ശക്തിയും സംഭരിച്ച്‌ ആഞ്ഞു തൊഴിച്ചു! ആ തൊഴിയുടെ ആഘാതത്തിന്റെ പ്രത്യാഘാതം ഹേതുവായി ഉളുക്കി കോഞ്ഞാട്ട കുത്തിയ സ്വന്തം വലതു കാല്‍ പാദത്തിന്റെ വേദനയെക്കാള്‍ നായരെ പ്രകോപിപ്പിച്ചത്‌, ചുമ്മാ പുറത്തെ പൊടിയൊന്നു തട്ടി ഒന്നും സംഭവിക്കാത്ത പോലെ മീന്‍ വൃത്തിയാക്കല്‍ തുടര്‍ന്ന കസല്യാമ്മയുടെ പ്രതികരണമായിരുന്നു! (സത്യത്തില്‍ ആയമ്മ അങ്ങിനെയൊരു സംഭവം അറിഞ്ഞിട്ടേയുണ്ടാവില്ല എന്നു തന്നെ അനുമാനിക്കേണ്ടിയിരിക്കുന്നു) അതോടെ പട്ടയടിച്ച മങ്കീശങ്കരന്റെ ചന്തിക്ക്‌ വൃശ്ചികന്‍ അഥവാ കരിന്തേള്‍ ദംശിച്ചാലെന്ന ചേലില്‍ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ട കുഞ്ഞിക്കണ്ണന്‍, ഒരു കിരാതനായര്‍ കത്തി വേഷത്തില്‍ കസല്യാമ്മയ്ക്കു മുന്നില്‍ പ്രത്യക്ഷനായി.

"കഞ്ഞിക്കലം ചവിട്ടിപ്പൊളിച്ചു, ഉരുളിയും കിണ്ടിയുമെടുത്ത്‌ കിണറ്റില്‍ മറിച്ചു, അമ്മിക്കല്ലെടുത്ത്‌ കുളത്തിലെറിഞ്ഞു, കുട്ടികളില്ലാത്തത കൊണ്ട്‌ അവരെ തല്ലാന്‍ പറ്റാത്ത അരിശം തീര്‍ക്കാന്‍ പിന്നെ അപ്പുര ചുറ്റും മണ്ടിനടന്നു. മണ്ടലിനിടയില്‍ കിട്ടിയ മുട്ടന്‍ വടികൊണ്ട്‌ കെട്ടിയ പെണ്ണിനെ മടികൂടാതെ ഒരു വീക്കും വെച്ചു കൊടുത്തു, ഇളിച്ചം മൂത്ത നട്ടപ്പിരാന്തന്‍ നായര്‍ കുഞ്ഞിക്കണ്ണനവര്‍കള്‍! അതു പക്ഷേ ക്ഷമാകല്യാണി കസല്യാദേവിയുടെ ക്ഷമാപര്‍വ കാണ്ഡം വായനയുടെ അവസാന വരിയായിരുന്നു എന്ന്‌ കുഞ്ഞിക്കണ്ണന്‍ നായര്‍ ഓര്‍ത്തിരിക്കാനിടയില്ല. ഈറ്റുനോവെടുക്കുന്ന പെണ്‍പാമ്പിനെ കോലെടുത്തു കുത്തിയാലെന്നവണ്ണം ചീറിക്കൊണ്ട്‌, സാരിത്തുമ്പെടുത്ത്‌ അരയില്‍കുത്തി, കയ്യില്‍ മീന്‍ചട്ടിയുമായി ആയമ്മ ഒന്നു വലം തിരിയുന്നതാണ്‌ പിന്നെ കണ്ടത്‌!

"ച്ഛ്‌ലും"

"എന്റമ്മോ......!!"

പിന്നെ നിശ്ശബ്ദത മാത്രം....

ആ ഒരു നിമിഷാര്‍ദ്ധത്തില്‍ അവിടെ എന്താണ്‌ സംഭവിച്ചതെന്ന്‌ കണ്ടുനിന്ന നാട്ടുകാര്‍ക്ക്‌ പോയിട്ട്‌ കൊണ്ടറിഞ്ഞ നായര്‍ക്കു വരെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല. ഏതായാലും കഥയുടെ അപ്രതീക്ഷിതമായ ആ വഴിത്തിരിവില്‍ പകച്ച്‌ മരവിച്ച്‌ നിന്നിരുന്ന നായരുടെ കഷണ്ടിത്തലയില്‍ നല്ല മുഴുത്ത ഒരു ചാളമത്സ്യം പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു അന്നേരം! ചുറ്റും ചിതറിയ ചട്ടിക്കഷ്ണങ്ങളും.....!

സ്വന്തം പന്തലായിനിക്കാരുടെ മുന്നില്‍ വെച്ച്‌, സ്വന്തം കെട്ടിയപെണ്ണിന്റെ കയ്യാല്‍ സ്വന്തം ആത്മാഭിമാനത്തിന്റെ നെറുംതലയ്ക്ക്‌ മീന്‍ചട്ടി വെച്ച്‌ നല്ല ഒരൊന്നാന്തരമൊരു വീക്ക്‌ കിട്ടിയതോടെ നായരുടെ മനസ്സ്‌ ആളിക്കത്തുന്ന ഒരഗ്നികുണ്ഡമായി നൊടിയിടയില്‍ പരിണമിച്ചു. പക്ഷേ അങ്കക്കലി മൂത്ത ഉണ്ണിയാര്‍ച്ചയെപ്പോലെ കയ്യില്‍ മീന്‍വെട്ടുന്ന കത്തിയുമായി നില്‍ക്കുന്ന കസല്യാ രൂപം കണ്ടതോടെ, പഴയ "ശരീരഭാരമാനക" സിദ്ധാന്തം നായക്ക്‌ പെട്ടേന്നോര്‍മ്മ വരികയും ആ ഒരോര്‍മ്മ നേരിട്ടുള്ളൊരേറ്റുമുട്ടല്‍ എന്ന ആശയത്തെ മുളയിലേ നുള്ളിത്താഴെയിടുകയും ചെയ്തു. (അല്ലെങ്കിലും പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ എന്നല്ലേ?)

ഇനിയും വിജ്ജിംഭൃതനായരായി യുദ്ധത്തിനു ചെന്നാല്‍ ഒരൊറ്റച്ചവിട്ടിന്‌ തന്റെ നടുപ്പുറത്തുള്ള കുഞ്ഞിക്കൂന്‌, ജെ.സി.ബി. കയറിയ പനച്ചിക്കുന്ന് പോലെ രൗദ്രകല്ല്യാണി നിരപ്പാക്കിക്കളയുമെന്നും, ഇനി അഥവാ നട്ടെല്ല് പൊട്ടാതെ താനെങ്ങാനും രക്ഷപ്പെട്ടാല്‍ കൂനില്ലാത്ത കുഞ്ഞിക്കണ്ണന്‍ നായരെ ഐഡന്റിഫൈ ചെയ്യാന്‍ പന്തലായിനിദേശക്കാര്‍ വല്ലാതെ ബുദ്ധിമുട്ടുകയുംചെയ്യുമല്ലോ എന്ന ഒരൊറ്റക്കാരണത്താലാണ്‌ അപ്പോള്‍ താന്‍ പിന്മാറല്‍ തന്ത്രം പുറത്തെടുത്തതെന്ന് ധീര നായര്‍ യോദ്ധാ പില്‍ക്കാലത്ത്‌ പറഞ്ഞിട്ടുണ്ടെങ്കിലും തല്‍ക്കാലത്തേക്ക്‌ തോറ്റു മടങ്ങാന്‍ അങ്ങേര്‍ തയ്യാറല്ലായിരുന്നു. പെന്റഗണ്‍,മെസാദ്‌,സി.ഐ.ഐ, എല്‍.ടി.ടി.ടി.ഇ തുടങ്ങിയ ഡാറ്റാബേയ്സുകളില്‍ നിമിഷനേരം കൊണ്ട്‌ ബ്രൗസിയ നായേര്‍സിന്റെ മനസ്സിന്റെ മോണിട്ടറില്‍ അടുത്ത യുദ്ധതന്ത്രം തെളിഞ്ഞു മിന്നി. ......"സ്യൂയിസൈഡ്‌ ബോംബിംഗ്‌!!!!"

പക്ഷേ പെട്ടെന്നെടുത്ത്‌ പൊട്ടിക്കാന്‍ പാകത്തില്‍ ഒരു ബോംബ്‌, പൊട്ടെ, ഒരോലപ്പടക്കമെങ്കിലും പരിസര പ്രദേശങ്ങളില്‍ തല്‍ക്കാലം സംഘടിപ്പിക്കാന്‍ വഴിയൊന്നും കാണാഞ്ഞ്‌ നായര്‍ തന്റെ പത്തൊമ്പതാമത്തെ അടവിന്റെ പേര്‍ ചെറുങ്ങനെ ഒന്നു മാറ്റിപ്പിടിച്ചു...."സ്യൂയിസൈഡ്‌ ആക്റ്റിംഗ്‌!!!"

അതോടെ നിന്ന നിലയില്‍ രണ്ട്‌ ചാട്ടം ചാടിയ നായര്‍ ഒരൊറ്റക്കുതിക്ക്‌ മുറ്റത്തെ കിണറിന്റെ അടുത്തെത്തി സഡന്‍ ബ്രേക്കിട്ടു നിന്നു. കിണറ്റില്‍ ചാടാന്‍ ഓങ്ങിയ ചാവേര്‍നായര്‍ക്ക്‌, "നീന്തലറിയാത്തവന്‍ കിണറ്റില്‍ ചാടിയാല്‍ മുങ്ങിച്ചത്തുപോകും" എന്ന പഴംചൊല്ല് പെട്ടേന്നോര്‍മ്മവരികയും, പഴം ചൊല്ലില്‍ പതിരില്ലാത്തതിനാല്‍ ആയത്‌ ശരിയെന്നു നിനച്ച്‌ ബക്കറ്റില്‍ കെട്ടിയിരുന്ന കയര്‍ ഞൊടിയിടയില്‍ അഴിച്ചെടുത്ത്‌ കിണറിനടുത്തുള്ള പ്ലാവിന്‍ കൊമ്പിലേക്ക്‌ വലിഞ്ഞുകയറുകയും ചെയ്തു.

ഒരൊന്നാന്തരം ഹാസ്യനാടകം കാണുന്ന പോലെ ആസ്വദിച്ചുനില്‍ക്കുന്ന പന്തലായിനിക്കാരെയും, "ദെന്തൊരു മുതുകൂത്ത്‌? എന്റെ തിരുനെല്ലിക്കാവ്‌ ഭഗോതീ" എന്ന പോസില്‍ നില്‍ക്കുന്ന കൗസല്യാമ്മയെയും സാക്ഷികളാക്കി പ്ലാവിന്മേല്‍നായര്‍ കയറിന്റെ ഒരറ്റം മരക്കൊമ്പിലും മറ്റേയറ്റം തന്റെ കഴുത്തിലും കുരുക്കി.

"ഞാനിപ്പ ച്ചാടും"

പിന്മൊഴി സെറ്റ്‌ ചെയ്യാത്ത ബ്ലോഗ്‌ പോസ്റ്റ്‌ പൊലെ നോ പ്രതികരണം!

"ഞാനിപ്പച്ചാ....ടും!!" നായര്‍ വീണ്ടും പോര്‍വിളിമുഴക്കി

"ന്നാ ചാടീന്‍ നായരേ.."

ഏതോ ഒരനോണി നിശ്ശബ്ദതയ്ക്കു മേല്‍ തേങ്ങയുടച്ചു. കസല്യാമ്മ അപ്പഴും അമ്മിക്കല്ലിനു കാറ്റുപിടിച്ച പോലെ നില്‍ക്കുന്നു.

"ഞാന്‍ ചാടും..."

ഇത്തവണ നായരുടെ സ്വരം ദയനീയമായിരുന്നു.

"ന്റെ നായരെ, ങ്ങള്‌ ചാടുന്നുണ്ടേ ബെക്കം ചാടീന്ന്.....ചായപ്പീട്യേല്‌ നാല്‌ കാശിന്റെ കച്ചോടം നടക്ക്ന്ന സമയാ ദ്‌......"

കുഞ്ഞിക്കാദര്‍ അക്ഷമനായി.

നേരം പോകെ കുഞ്ഞിക്കാദറിന്റെ അക്ഷമ ഒരു പകര്‍ച്ച വ്യാധി പോലെ സഹ കാണിയന്മാര്‍ക്കിടയില്‍ ഒരു വയറിളക്കമായി പടര്‍ന്നു പിടിക്കുകയും, തദ്വാരാ ജനങ്ങളൊന്നടങ്കം ഒരു കോറസ്സായി ഇങ്ങനെ പാടുകയും ചെയ്തു.

"നായരേ ഇങ്ങള്‌ ചാടുന്നോ അതോ ഞാളെറിഞ്ഞിടണോ......."

വെറുതെയെങ്ങാന്‍ വേലിയില്‍ കിടന്ന പാമ്പിനെയെടുത്ത്‌ ചുമ്മാ ഒന്നു കോണോനുടുത്തു നോക്കിയവന്റെ ഗതിയിലായി പാവം കുഞ്ഞിക്കണ്ണന്‍ നായര്‍. എന്തായാലും തൂങ്ങിയതിന്റെ കൂടെ ഏറും കൂടെ കൊള്ളണ്ടല്ലോ എന്നൊരു പുനരാലോചനയുടെ പുറത്ത്‌ തല്‍ക്കാലം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ താഴെയിറങ്ങാം എന്നു കരുതി കഴുത്തിലെ കുരുക്കഴിക്കാന്‍ നായര്‍ കൈവെച്ച സൂക്ഷം സമയം തന്നെ അതു സംഭവിച്ചു. പൊതു ജനാഭിപ്രായം മാനിച്ചാലെന്നോണം, പടതോറ്റനായര്‍ ചവിട്ടിനിന്നിരുന്ന പൂതലിച്ച പ്ലാവിന്‍ കൊമ്പ്‌, നല്ല വൃത്തിയായി കൃത്യം നടുവില്‍ വെച്ച്‌ രണ്ടായങ്ങ്‌ ഒടിഞ്ഞു കൊടുത്തു. അതോടെ ഇന്‍ഡ്യന്‍ പീനല്‍ കോഡില്‍ "മന:പൂര്‍വമല്ലാത്ത ആത്മഹത്യക്ക്‌" പുതിയൊരു വകുപ്പു കൂടെ എഴുതിച്ചേര്‍ക്കാന്‍ പാകത്തില്‍ ശ്രീമാന്‍ തെക്കേപറമ്പില്‍ കുഞ്ഞിക്കണ്ണന്‍ എന്ന ടി.പീ കുഞ്ഞിക്കണ്ണന്‍ നായരവര്‍കള്‍ നിരാലംബനും നിസ്സഹായനുമായി കയറിന്‍ തുമ്പില്‍ തൂങ്ങിയാടി...!!!

കളി കാര്യമായതു കണ്ട പന്തലായിനിക്കാര്‍ ഞെട്ടി..."ഊയെന്റെ കുഞ്ഞിക്കണ്ണേട്ടാ...." എന്ന കൗസല്യാമ്മയുടെ നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചു.

ഏതായാലും അത്യപൂര്‍വമായൊരാത്മഹത്യ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ടിവരാനുള്ള നിര്‍ഭാഗ്യം ഈ ചരിത്രകാരനു വന്നു പെട്ടില്ല! കാണികള്‍ക്കിടയില്‍ അത്രനേരവും ചുമ്മാ നില്‍ക്കുകയായിരുന്ന ശ്രിമാന്‍ കൊമ്പന്‍ ബാലന്‍ ഒറ്റക്കുതിക്ക്‌ പ്ലാവില്‍ കയറുകയും തന്റെ സന്തത സഹചാരിയായിരുന്ന കൈമഴു കൊണ്ട്‌ കയററുത്ത്‌ നായരെ നേരെ ഭൂമിയിലെത്തിക്കുകയും ചെയ്തതിനാല്‍ അകാലത്തില്‍ കൗസല്യാമ്മയ്ക്ക്‌ വിധവാ പെന്‍ഷന്‍ വാങ്ങാനുള്ള യോഗംവന്നു ഭവിച്ചില്ല എന്നു ചുരുക്കാം നമുക്കീ കഥയെ.

ഏതായാലും പൃഷ്ടം കുത്തിയുള്ള ആ എമര്‍ജന്‍സി ലാന്റിങ്ങില്‍ നിന്നും തൂങ്ങിവീണ നായര്‍ ഒന്നു കുടഞ്ഞെണീക്കുന്നതിനും മുന്നെ തന്നെ, ആധാരമെഴുത്ത്‌ ഗോപാലന്‍ കുഞ്ഞിക്കൂനുള്ള കുഞ്ഞിക്കണ്ണന്‍ നായരുടെ പുതിയ സ്ഥാനീയനാമകരണ യഞ്ജം പൂര്‍ത്തിയാക്കിഴിഞ്ഞിരുന്നു.........

"അരത്തൂങ്ങി നായര്!"

18 comments:

magnifier said...
This comment has been removed by a blog administrator.
magnifier said...

"ഭാര്യാഭര്‍ത്തൃ ശരീരഭാരമാനകാനുപാത സിദ്ധാന്തവും അതിന്റെ അനുമാനങ്ങളും പ്രയോഗങ്ങളും പിന്നെയൊരു വീഴ്ചയും" !! (Relativity Theory of Husband and Wife Body Mass Index: The assumptions,Practicability and Consiquences) എന്ന പ്രബന്ധത്തില്‍ പില്‍ക്കാലത്ത്‌ പ്രചുര പ്രചാരം നേടിയ കുഞ്ഞിക്കണ്ണ സിദ്ധാന്തത്തിന്റെ ഉത്ഭവം ഇങ്ങനെയായിരുന്നു എന്ന കണ്ടെത്തലിന്റെ ക്രെഡിറ്റും ഇവിടെ ചരിത്രകാരന്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ക്കുന്നു!

പന്തലായിനിയിലെ നിര്‍ഭാഗ്യവാനായ ഒരു ഗണിതശാസ്ത്രഞ്ജന്റെ കഥ......വെടിവെട്ടത്തില്‍ ഒരു പോസ്റ്റ് കൂടെ (ഇത്തിരി നീളക്കൂടുതലായത് ക്ഷമിപ്പിന്‍....)

Anonymous said...

ആ ഒരു നിമിഷാര്‍ദ്ധത്തില്‍ അവിടെ എന്താണ്‌ സംഭവിച്ചതെന്ന്‌ കണ്ടുനിന്ന നാട്ടുകാര്‍ക്ക്‌ പോയിട്ട്‌ കൊണ്ടറിഞ്ഞ നായര്‍ക്കു വരെ കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല. ഏതായാലും കഥയുടെ അപ്രതീക്ഷിതമായ ആ വഴിത്തിരിവില്‍ പകച്ച്‌ മരവിച്ച്‌ നിന്നിരുന്ന നായരുടെ കഷണ്ടിത്തലയില്‍ നല്ല മുഴുത്ത ഒരു ചാളമത്സ്യം പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു അന്നേരം! ചുറ്റും ചിതറിയ ചട്ടിക്കഷ്ണങ്ങളും.....!

ഒന്നൊന്നര അലക്കാണല്ലോ ഗഡീ...ദാ തേങ്ങ ഞാനുടച്ചു!

സു | Su said...

എന്നാലും പാവം നായരോട് ഭാര്യ ഇങ്ങനെ പെരുമാറേണ്ടായിരുന്നു. ;)

അരത്തൂങ്ങിയുടെ ചരിതം നന്നായി.

വാളൂരാന്‍ said...

മാഗ്നിയങ്ങുന്നേ ആദ്യമൊരു കമന്റിടട്ടെ പിന്നെ സേവ്‌ ചെയ്തുവച്ചു വായിക്കാം, എനിക്കു നാളേം ജോലിക്കുവരാനുള്ളതാ.....

Rasheed Chalil said...

മാഗ്നിയേ... ചിരിച്ച് ഒരുവഴിക്കായി.

Kaithamullu said...

അയ്യനേത്തിന്റെ വഴിക്കാണല്ലോ പോക്കെന്റെ മാഗ്നീ!
എന്തായാലും കലക്കി!
ഇനി ഒന്നൂടെ വായിച്ചിട്ട്...

ഇടിവാള്‍ said...

മാഗ്നിയേ.......

ആദ്യപകുതി കുറച്ചു ബോറായിരുന്നു! പക്ഷേ,
കൌസല്യാമ്മ മീന്‍ വെട്ടിക്കൊണ്ടിരുന്ന ഭാഗം മുതല്‍ സംഭവം അടിപൊളി. ചിരിച്ചു ഞാന്‍ ഒരു വഴിക്കായി... അവ്വിടന്നു മുതലാണ് ആ “മാഗ്നി ഇഫക്റ്റ്” ശരിക്കും തുടങ്ങുന്നത്...

നല്ല പോസ്റ്റ്. ചിരിപ്പിച്ചതിനു നന്ദിയും ;)

ആശംസകള്‍!

കുറുമാന്‍ said...

മാഗ്നിയേ, മുറുക്കം ഇത്തിരികുറവായിരുന്നെങ്കിലും, കലാശം കൊഴുപ്പിച്ചു :)

Unknown said...

മാഗ്നീ,
കുറുമാന്‍ ചേട്ടന്‍ അടിച്ചതിന്റെ ബാക്കി ടച്ചിങ്സ് ഞാനുമടിയ്ക്കുന്നു. ച്ചാല്‍ ആ കമന്റന്നെ ഞാനും പറയണൂന്ന്. :-)

G.MANU said...

എണ്റ്റെ ബൂലോകക്കൊവിലിലെ മുത്തപ്പാ.....ഈ ഭാഷ ഇപ്പൊഴാണല്ലോ ഞാന്‍ കാണുന്നത്‌..

കുട്ടിച്ചാത്തന്‍ said...

"പിന്മൊഴി സെറ്റ്‌ ചെയ്യാത്ത ബ്ലോഗ്‌ പോസ്റ്റ്‌ പൊലെ നോ പ്രതികരണം!"

അതാ എനിക്കും മനസ്സിലാകാത്തത്. ഇവിടെം സെറ്റ് ചെയ്തിട്ടില്ലേ!!!വെറും 11!!!

“ഊയെന്റെ കുഞ്ഞിക്കണ്ണേട്ടാ“ കിടിലം... തനി മലബാറി സ്റ്റൈല്‍!!!!

സമ്മതിച്ചിഷ്ടാ...

Anonymous said...

thakarppan...

azhinjaadiyittundallo!!!!


qw_er_ty

കുതിരവട്ടന്‍ | kuthiravattan said...

നല്ല ഒന്നാന്തരം പോസ്റ്റ്. എന്നിട്ടും വെറും 13 കമന്റുകള്‍. അപ്പൊ കമന്റുകളുടെ എണ്ണവും പോസ്റ്റിന്റെ ഗുണവും തമ്മില്‍ ഒരു ബന്ധവുമില്ല.

സൂര്യോദയം said...

വാക്‌ പ്രയോഗങ്ങളും ഹാസ്യപ്രയോഗങ്ങളാളും സമൃദ്ധം... കിടിലന്‍ :-)

Abey E Mathews said...

add malayalam blog profile as in wiki
send to others
http://editthis.info/malayalam_blog/Main_Page

Anonymous said...

where are you?

This one post in particular and all others in your blog are too good.

This blog seems to be one of the most under rated blogs.

Please supply more like this

thanks for publishing

Sreenivas,
Pune.

സുധി അറയ്ക്കൽ said...

അതിമനോഹരം.