Sunday, October 08, 2006

നക്ഷത്രം തൂക്കിയ ഭാസ്കരനും ഒറ്റമുലച്ചിയും

ഒരുപാടു കാലം മുന്നെയുള്ള കഥയാണ്‌...(ചരിത്രകാരന്മാര്‍ പിന്നെ ഫ്ലാഷ്‌ ന്യൂസാണോടോ മിന്നിക്കുന്നെ? ഇഡിയറ്റ്‌!)

അധികാരി കുഞ്ഞിരാമ മേനോനും നേര്‍ച്ചങ്ങാതി കുഞ്ഞീഷ്ണന്‍ വൈദ്യര്‍ക്കും ഇമ്മാതിരി ഒരക്കിടിപറ്റാനുണ്ടോ? അവരങ്ങിനെ ഒരു ബ്ലീച്ച്‌ ബ്ലീച്ചായ ആ രാത്രി വരെ കോയിപ്പറമ്പത്ത്‌ ഭാസ്കരന്‍ ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ വെറുമൊരുഭാസ്കരന്‍ മാത്രമായിരുന്നു. ചില മുതുക്കി മുത്തശ്ശിമാര്‍ക്ക്‌ പാക്കരനും. പിന്നെ തട്ടാന്‍ രാഘവന്റെ മോന്‍ ഗോപാലു..ഓന്‌ നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയ ഒരു സ്ഥാനപ്പേര്‍ പണ്ടേയുള്ളതല്ലേ.."ഇരുപ്പൂ..." എന്ന്‌. ച്ചാല്‍ കണ്ടത്തില്‍ രണ്ടുതരം കൃഷീം എറക്കാം എന്നര്‍ഥം. ദൈവം തമ്പുരാന്‍ അവന്റെ സൃഷ്ടി തുടങ്ങുമ്പോള്‍ മനസ്സില്‍ നിരീച്ചത്‌ ഒരാങ്കുട്ടി എന്നുതന്നെയായിരുന്നു. പക്ഷേ പ്രോസസ്സ്സിങ്ങിനൊടുവിലെവിടെയോ വെച്ച്‌ അദ്ദ്യത്തിനു പറ്റിയ ഒരു ഓര്‍മ്മപിശാചാല്‍ സംഭവം പണിതീര്‍ന്നു വന്നപ്പോള്‍ പെണ്ണിന്റെ കുണുങ്ങലായിപ്പോയി വിദ്വാന്‌...! ഞാറ്റുവേലയ്ക്ക്‌ പെണ്ണുങ്ങളെ തിരുവാതിര പഠിപ്പിച്ചും, സ്ഥലം വായനശാലയുടെ വാര്‍ഷികങ്ങള്‍ക്ക്‌ അരങ്ങേറുന്ന വെള്ളരിക്കാ നാടകത്തിന്റെ റിഹേര്‍സലിന്‌ മെയിന്‍ നടി എത്തുന്നത്‌ വരെ ആ ഭാഗം അഭിനയിച്ചും ഒക്കെ അങ്ങിനെ കഴിഞ്ഞു പോകുന്നു. കോയിപ്പറമ്പത്ത്‌ ഭാസ്കരന്‌ പ്രത്യേകിച്ചു പണി എന്താന്നു ചോദിച്ചാല്‍ എന്തേലും ഉള്ളതായി ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ അറിയില്ല. പക്ഷേ എല്ലാ പണിയിലും ഭാസ്കരനുണ്ടാവും എന്നു നാട്ടുകാര്‍ക്കറിയാം. ചുരുക്കിയാല്‍ നാട്ടിലെ ഒരു ഏകാംഗ ഉത്സാഹക്കമ്മിറ്റിയുടെ സെക്രട്ടറീം പ്രസിഡന്റും ഒക്കെ ഭാസ്കരന്‍ തന്നെ എന്നു പറയാം.

അങ്ങിനെ ഇരിക്കുന്നതായിട്ടുള്ളതായിട്ടുള്ള സന്ദര്‍ഭത്തിങ്കലാണ്‌ ചക്കന്‍കുളങ്ങര അമ്പലത്തിലെ കൊടിമരത്തില്‍ ആറാട്ട്‌ തളപ്പുമിട്ട്‌ കയറുന്നത്‌. (ശ്രീ ശക്തന്‍കുളങ്ങര എന്ന ഗുരുവായൂര്‍ കേശവന്റെ തലയെടുപ്പുള്ള പേരിനെയാണ്‌ വിവരദോഷികളായ കൊയിലാണ്ടിക്കാര്‍ സന്ധി തേയ്മാനിച്ച്‌ ഒരു സാദാ വെറും ചക്കന്‍കുളങ്ങരയാക്കിക്കളഞ്ഞത്‌...അല്ലേലും കോവില്‍കണ്ടി എന്ന സുന്ദര നാമധേയത്തിന്റെ പപ്പും പൂടയും പറിച്ച്‌ കൊയിലാണ്ടി എന്ന്‌ അഭിമാനപുരസ്സരം പറഞ്ഞു നടക്കുന്നവരല്ലോളീ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍?) ചക്കൊളങ്ങര(ഹൂശെന്റമ്മോ അതിനിടക്ക്‌ അതിങ്ങനീം ആയോ?) ആറാട്ടാണ്‌ ആറാട്ട്‌. അല്ലെങ്കില്‍ ഒരൊന്നന്നര ആറാട്ടാണ്‌ ചക്കൊളങ്ങര എന്നും പറയാം. അഞ്ചെട്ട്‌ ആനകള്‍ നിരക്കുന്ന എഴുന്നള്ളത്ത്‌,("ബ്ബ്ഭ..ദെന്തൂട്ട്‌ തള്ളിപ്പാണ്‍ഡ്രാ കന്നാലീ...നീ വന്നാ തൃശ്ശൂര്‍ പൂരാ കാണ്‌ ക്ടാവേ"...ഹതേത്‌ തൃശ്ശൂലന്‍?)പൂവെടി, വെറും വെടി, കള്ളുകുടി, കമന്റടി, പെണ്ണു പിടി പിന്നെ കയ്യാങ്കളി(ആപറഞ്ഞ കളി ഒരിക്കലും അവസാനിക്കാറില്ല,ഈ പ്രാവശ്യം നിറുത്തിവെച്ച സേം സ്പോട്ടില്‍ നെക്സ്റ്റ്‌ ടൈം ടൈറ്റില്‍സോങ്ങ്‌ കണിശം തുടങ്ങും) ഇത്യാദി കലാപരിപാടികള്‍ അരങ്ങു കൊഴുപ്പിക്കുന്നതിനിടയ്ക്ക്‌ എല്ലാകൊല്ലവും മുറതെറ്റാതെ ഒരു മഹത്തായ കലാസംഭവവും ചക്കൊളംമൂര്‍ത്തിക്ക്‌ നേര്‍ച്ചവെക്കാറുണ്ട്‌ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍. ദേശപോഷിണി വായനശാല ആന്റ്‌ കലാസമിതി അഭിമാന പുരസ്സരം കാഴ്ച വെക്കുന്ന സാമൂഹ്യ സാംസ്കാരിക നാടകം..!!(ഇക്കൊല്ലം "മകനേ മാപ്പു തരൂ") രചന, സംവിധാനം, ഗാനങ്ങള്‍, സംഗീതം ആന്റ്‌ നായകന്‍ (എല്ലാ കൊല്ലവും) ബാലേന്ദ്രമേനോന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ പൂര്‍വികന്‍ വാസുക്കുട്ടന്‍ പിലാക്കണ്ടി.(നാടകമെഴുത്ത്‌ നില്‍ക്കുന്ന അപൂര്‍വം ഇടവേളകളില്‍ അത്യാവശ്യം തുന്നല്‍പണിയും ചെയ്യും)

ഈ നാടകം സ്പോണ്‍സര്‍ ചെയ്യുന്നത്‌ ശ്രീമദ്‌ പുത്തലംവീട്ടില്‍ കുഞ്ഞിരാമ മേനോന്‍ അധികാരി.

"അപ്പോ ങ്ങളെ അധികാരി ഒരു സഹൃദയകലാസ്നേഹിയായ നാടകപ്രേമിയാണോളീ?"

"ച്ഛായ്‌...ആരവിടെ അധികാരീനെപറ്റി അനാവശ്യം പറയുന്നോ?"

"മന്‍സ്സിലായില്ലേ...അധികാരിക്ക്‌ നാടകവും പദ്യവുമൊക്കെ മഞ്ഞള്‌ പോലെ വെളുത്തിട്ടാ...പക്ഷെ അധികാരിയങ്ങത്ത ഒരു പത്തും തികഞ്ഞ നാടകനടി പ്രേമിയാവുന്നു...!"

"ഹതു ശരി അതാണല്ലേ ഈ സ്പോണ്‍സറന്റെ ഗുട്ടന്‍സ്‌?"

"അദന്നേ..." ന്നാപിടിച്ചോ നിന്റെ മൂന്ന്‌ ഗ്രാം സ്വര്‍ണ്ണം

മേനോനധികാരീന്റെ സ്വന്തമായും ലീഗല്‍ ആയുമുള്ള ഏകപത്നി രുഗ്മിണിയമ്മയും അവര്‍ക്കു വയ്യാച്ചാല്‍ പിന്നെ ഇല്ലീഗല്‍ ഇല്ലിമുള്ളുകളായിട്ടുള്ള വാല്യക്കാരികളും കൊല്ലത്തില്‍ മുന്നൂറ്ററുപത്തഞ്ചീസോം വെച്ച്‌ വിളമ്പുന്ന അവിയല്‍, സാമ്പാര്‍,പുളിശ്ശേരി,എരിശ്ശേരി കാളന്‍,ഓലന്‍,രസം, പഴം പപ്പടം, പായസം ഇത്യാദികള്‍ തിന്നു തിന്ന്‌ അജീര്‍ണ്ണനാവുമ്പോള്‍ ഈനാംപേച്ചി അധികാരീം,കൂട്ടിന്‌ മരപ്പട്ടി വൈദ്യരും കോയ്ക്കോട്ടങ്ങാടിക്ക്‌ രാവിലത്തെ ലോക്കല്‌ പിടിക്കും. ഉച്ചക്ക്‌ വല്യങ്ങാടീല്‍ ബോംബെ ഹോട്ടലില്‍ കയറി നല്ലപോത്തും ബിരിയാണിക്കുട്ടീനെ അവസ്ഥയ്ക്ക്‌ തട്ടി മോളില്‍ ഒരു ഷോഡയും നില്‍പനടിച്ച്‌ വൈന്നേരം ലോക്കലന്‍ കോയമ്പത്തൂര്‍ന്ന്‌ തിര്യെ വരുമ്പോള്‍ കൊയിലാണ്ടീല്‍ വന്നിറങ്ങും. ജസ്റ്റ്‌ ഫോര്‍ എ ചേയ്ഞ്ച്‌...!! അപ്പോപ്പിന്നെ ആറാട്ട്‌ വന്നാല്‍ സ്പെഷ്യല്‍ ചില്ലിചിക്കന്‍ ചൈനീസ്‌ തന്നെ വേണ്ടോളീ അന്തിക്കള്ളിന്‌ ടച്ചപ്പാക്കാന്‍...? സോ, വാസുക്കുട്ടന്‍ പിലാക്കണ്ടി കഷ്ടപ്പെട്ട്‌ തപ്പിക്കൊണ്ടുവരുന്ന നടിമാരെ (അന്തക്കാലം നാടകത്തിലഭിനയിക്കുന്ന പെണ്‍ജാതി ഇരട്ടക്കൊമ്പുള്ള കാണ്ടാമൃഗര്‍ പോലെ വളരെ വിശേഷപ്പെട്ട ഒരിനമായിരുന്നു)നാടകം കഴിഞ്ഞാല്‍ ഓടിച്ചിട്ട്‌ പിടിച്ച്‌, നല്ല നാടന്‍ വെളിച്ചെണ്ണേല്‍ കോഴിയെ മുഴോനെ പൊരിച്ച്‌, കളപ്പുരേല്‍ വെട്ടിയിട്ട ഫുള്‍ തൂശനിലയില്‍ വിളമ്പി, നല്ല അവസ്ഥയ്ക്ക്‌ ഒരൂണും, ഉണ്ടൊണ്ടിരിക്കുമ്പോ ഒരു വിളീം ഉപായത്തില്‍ തരാക്കുന്ന കലാവിദ്യയും ആറാട്ടിന്റെ കലാശക്കൊട്ടായി മേനോന്‍ ആന്‍ഡ്‌ വൈദ്യര്‍ അസ്സോഷ്യേറ്റ്‌സ്‌ എല്ലാ കുംഭം പത്തിനും വിഘ്നലേശമന്യേ സംഘാടിച്ചിരുന്നു. (പ്രസ്തുത കലാവിദ്യ കത്തീം മുള്ളും ഒക്കെ തരാതരം പ്രയോഗിച്ചുള്ള ഒരു വെസ്റ്റേണ്‍ സ്റ്റൈല്‍ ബുഫ്ഫെ ആയിരുന്നുവെന്നും, ആക്രാന്താനന്തരം നടികര്‍തിലകത്തിന്റേതായി വല്ല എല്ലോ പല്ലോ മുടിയോ നഖമോ മിച്ചം വന്നാല്‍ മിസ്റ്റര്‍ പിലാക്കണ്ടി കമ്മീഷന്‍ വ്യവസ്ഥയില്‍ ഉഛിഷ്ടം പൊതിഞ്ഞുകെട്ടി ക്കൊണ്ടുപോയിരുന്നു എന്നും നാട്ടില്‍ ചിലര്‍ കുളിമുറിയില്‍ കയറിയാല്‍ ഒരു പാട്ടായും പാടിയിരുന്നു) മ്മളെ ജോണ്‍ ബെയേര്‍ഡ്‌ സായിപ്പ്‌ മെഗാസീര്യല്‌ കളിക്കാന്‍ വേണ്ടികണ്ടുപിടിച്ച ടെല്‍വിഷന്‍ അന്ന്‌ നടപ്പുപ്രചാരത്തില്‍ വന്നിട്ടില്ലാഞ്ഞത്‌ ഞങ്ങള്‍ നാട്ടുകാരുടെ ഭാഗ്യദോഷം എന്നല്ലാതെ എന്തു പറയാന്‍? അല്ലേല്‍ എത്രയെത്ര വെളിച്ചംകാണാ മെഗോന്മാരുടെ പതിനഞ്ചുമിനിറ്റ്‌ നീളുന്ന അവതരണപ്പാട്ടിനൊടുവില്‍, പ്രോഡ്യൂസിച്ചത്‌ പുത്തലം വീട്ടില്‍ കുഞ്ഞിരാമമേനോന്‍ എന്ന്‌ കണ്ട്‌ പുളകിക്കാന്‍ ഈ ഭാഗ്യം കെട്ട കൊയിലാണ്ടിക്കാര്‍ക്ക്‌ യോഗമുണ്ടാവില്ലായിരുന്നു?

ആറാട്ടു കണ്ടത്തില്‍ ആറാട്ട്‌ പ്രമാണിച്ച്‌ പന്തല്‍കെട്ടി ഉല്‍ഘാടിച്ച ഫൈവ്സ്റ്റാര്‍ ചായപ്പീടികയുടെ പ്രൊപ്രൈറ്റര്‍ കം ഷെഫ്‌ പരദൂഷണം കുഞ്ഞിക്കാദറിന്‌ പക്ഷെ തീരെ ശങ്കയില്ല. മൂടുകീറിയ വള്ളിട്രസറും ഇട്ട്‌, മൂക്കിളയും ഒലിപ്പിച്ച്‌ സൈക്കിള്‍ ടയറും ഉരുട്ടി നാടിനുചുറ്റും മണ്ടിനടക്കുന്ന ചെക്കന്മാരുടേയും അവരുടെ വാലില്‍തൂങ്ങിനടക്കുന്ന ചെക്കികളുടെയും മുഖത്തിന്റെ ഒരു സൂപറിംപോസ്‌ ലാബ്‌ ടെസ്റ്റും, നരവംശശാസ്ത്രത്തില്‍ പി.എച്ഛ്‌.ഡി എടുത്ത വയറ്റാട്ടി നാണിത്തള്ളേടെ ഒരുതാരതമ്യ പഠനപ്രബന്ധവും അടിസ്ഥാനപ്പെടുത്തി സ്വന്തം ചായപ്പീടികയിലും, ആല്‍ത്തറയിലും,പുഴക്കരെ പന്നിമലര്‍ത്തുന്നിടത്തും ഒക്കെയായി കുഞ്ഞിക്കാദര്‍ ഖണ്ഡശ: പ്രക്ഷേപണം ചെയ്തുവരുന്ന പ്രഭാഷണ പരമ്പരയില്‍,പ്രസ്തുത ചെക്കീചെക്കന്മാരില്‍ 41.86 ശതമാനത്തിന്റെയും നെറ്റിയില്‍, മേല്‍പറഞ്ഞ "പ്രൊഡ്യുസ്ഡ്‌ ബൈ കുഞ്ഞിരാമമേനോന്‍" എന്ന ക്രെഡിറ്റ്‌ ലൈന്‍ കണിശമായും വിലങ്ങനെ സ്ക്രോള്‍ ചെയ്യിക്കാം എന്ന്‌ ശരിയായിത്തന്നെ നിരീക്ഷിച്ചിട്ടുണ്ട്‌.

അതെന്തൊക്കെയായാലും ഇക്കൊല്ലത്തെ ആറാട്ട്‌ നാടക നോട്ടീസ്‌ കയ്യില്‍കിട്ടിയതോടെ നാട്ടുകാര്‍ ഞെട്ടി...മേനോന്‍ ഏന്‍ഡ്‌ വൈദ്യേഴ്‌സ്‌ ഞെഠിത്തെറിച്ചു.

നാടകത്തിന്റെ പേര്‌ : മകനേമാപ്പുതരൂ (അതില്‍ ഞെട്ടാന്‍ വകുപ്പില്ല)
രചന, സംവിധാനം,ഗാനങ്ങള്‍,സംഗീതം : വാസുക്കുട്ടന്‍ പിലാക്കണ്ടി (ദെത്രകണ്ടതാ...)അഭിനയിക്കുന്നവര്‍:വാസുക്കുട്ടന്‍ പിലാക്കണ്ടി (അഭിനയം തുടങ്ങുമ്പോള്‍ ഞെട്ടിക്കോളാം)
കുമരകം വാസന്തി....(ഢിം...ദാണ്ടെ കിടക്കണ്‌ താഴെ)

അകലാപ്പുഴയുടെ പടിഞ്ഞാറെക്കരയില്‍ ഒരു വെറും "ഠ" വരച്ചുകിടക്കുന്ന ഈ മുറിമൂക്കന്‍ രാജ്യത്തെ മൂക്കില്ലാ സാമുവേല്‍ ബക്കിറ്റ്‌ കം വില്യംഷേക്‌സ്പിയര്‍ മിസ്റ്റര്‍ പിലാക്കണ്ടന്റെ വെള്ളരിനാഡകമേഉലകത്തില്‍ കുമരകം വാസന്തിയോ...? ച്ഛായ്‌..ഒന്നുകില്‍ വാസന്തിക്ക്‌ പിലാക്കണ്ടനെ തെറ്റി അല്ലെങ്കില്‍ പിലാക്കണ്ടന്‌ വാസന്തിയെ തെറ്റി...ഇതൊന്നുമല്ലെങ്കില്‍ നോട്ടീസിന്‌ പേരു തെറ്റി. എന്തോ എവിടെയോ തെറ്റിയിട്ടുണ്ട്‌. അതുറപ്പ്‌. ഈ വാസന്തിയാരാ മോള്‍? ആരാ...ന്ന്‌? ഹതെന്നെ കിട്ടിപ്പോയ്‌, ടെറിയോക്വിന്‍...മലയാളനാടകവേദിയുടെ അന്നത്തെ ടെറിയോക്വിന്‍ അല്ലേ വാസന്തി. ആ മിസ്സ്‌. ടെറിയോ(നാടന്‍) കൊയിലാണ്ടിലോ? അതും ഒരു വെറും സിംപിള്‍ സാദാ വാസുക്കുട്ടന്റെ....!! അസംഭാവ്യം, അസംഭാവ്യം.. കൊയിലാണ്ടിയിലെ തര്‍ക്കീസ്‌ ആന്‍ഡ്‌ വര്‍ക്കീസ്‌ ചേരിതിരിഞ്ഞ്‌ തര്‍ക്കം തുടങ്ങി എന്നുപറഞ്ഞാല്‍ കഴിഞ്ഞല്ലോ!! തര്‍ക്കം മൂത്ത്‌ വെല്ലുവിളിയായി. പിന്നെ അതു പഴുത്ത്‌ കയ്യാങ്കളിയായി, കയ്യും കാലും ഉപയോഗിച്ചുള്ള കളിയായി, അടിയായി പിടിയായി ഒടുക്കം കുഞ്ഞിക്കാദറിന്റെ ആറാട്ട്‌ സ്പെഷ്യല്‍ചായക്കട ഉല്‍ഘാടിച്ച ദിവസം തന്നെ കെട്ടിമറിഞ്ഞുവീണ്‌ മയ്യത്തായി....

പക്ഷേ അധികാരീ വൈദ്യന്മാര്‍ക്ക്‌ ഇരുന്നിട്ട്‌ ഇരുപ്പുറയ്ക്കുന്നില്ല, പച്ചയ്ക്ക്‌ നടന്നിട്ട്‌ കാലുറയ്ക്കുന്നില്ല, കിടന്നിട്ട്‌ കിടപ്പും ഉറക്കോമില്ല..അസ്സലാകപ്പാടെ ഒരു പരവേശം..... ഒരു വെപ്രാളം...ഒരു മണിപ്രവാളം. "വാസന്തി വരുമോ...?" കണ്ണടച്ചാല്‍ മുന്നില്‍ കളപ്പുരയിലെ തൂശനിലയില്‍ മുഴുവന്‍ പൊരിച്ചു കിടത്തിയ വാസന്തിയുടെ പൂര്‍ണ്ണകായ രൂപം മാത്രം...!! പര്‍വേഷ്‌ സഹിയാഞ്ഞ്‌ വാസൂട്ടന്‌ തിട്ടൂരം പോയി. വിളിക്കുന്നത്‌ സ്പോണ്‍സറധികാരിയല്ലേ..വാസൂട്ടന്‍ പറന്നുവന്ന്‌ അധികാരീമുറ്റത്ത്‌ ലാന്‍ഡ്ചെയ്തു. അധികാരി കറുത്ത വക്കീല്‍കോട്ടണിഞ്ഞ്‌ വാസൂനെ ലെവല്‍ക്രോസ്സാക്കി. (ന്ന്‌ ച്ചാല്‍ ക്രോസ്സ്‌ ചെയ്ത്‌ ലവലാക്കി.)

"ഡാ..വാസ്വോനേ വാസന്തി വരോ...?"

"വരും" ഗൂള്‍ ഗൂഗ്‌ളായി വാസൂന്റെ ഉത്തരം

"ഒറപ്പായും...?"

“ഒറപ്പായും..പക്ഷേ..."

"ഊം..ന്താ ഒരു പക്ഷേ..?"

"ചെലവിന്റെ കാര്യം...." വാസു തലചൊറിഞ്ഞു

"ചെലവിന്റെ കാര്യം ങ്ങ്‌ ബേജാറാവണ്ട..കാര്യെസ്സന്‍ ചാത്തൂനോട്‌ പറഞ്ഞ്‌ എന്താ വേണ്ടേച്ചാല്‍ വാങ്ങിക്കോ..."

പിശുക്കന്മാരുടെ മാര്‍പ്പാപ്പയായ അധികാരി പൊടുന്നനെ ഉദാരന്മാരുടെ അപ്പോസ്തലനായ മെറ്റാമോര്‍ഫിസം കണ്ട്‌ കുഞ്ഞീഷ്ണന്‍ വൈദ്യര്‍ കണ്ണു മിഴിച്ചു.

ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ഒറ്റരാത്രികൊണ്ട്‌ ഒടിവിദ്യ ഓടിച്ച്‌ പഠിച്ച്‌ ഷെര്‍ലക്‌ ഹോംസുമാരും ഡോക്ടര്‍ വാട്‌സന്‍മാരുമായി രൂപം മാറി. നാടകത്തിന്റെ റിഹേര്‍സല്‍ തകര്‍ത്തുപൊടിച്ച്‌ തവിടുപൊടിയായി നടക്കുന്ന അധികാരിയുടെ കളപ്പുരയുടെ ജനാല്‍ക്കലും തട്ടുംപുറത്തും ഒക്കെ ചാരക്കണ്ണുകള്‍ ഫിറ്റ്‌ ചെയ്ത്‌ ഞങ്ങള്‍ ഉറക്കമിളച്ച്‌ കാവലിരുന്നു. എന്തേലും ഒരു ക്ലൂ കിട്ടിയാലോ...(ബിന്‍ലാദനെതപ്പിനടക്കുന്ന അമേരിക്കന്‍ സൈന്യത്തിനു പോലും ഇത്രേം ടെന്‍ഷന്‍ ഉണ്ടായിക്കാണാനിടയില്ല.)ഫലം...വാസന്തീനടനചരിതരഹസ്യം ചോര്‍ന്നൊലിച്ചില്ലെങ്കിലും, കൊക്കോകോളയുടെ നിര്‍മ്മാണരഹസ്യം പോലെ വാസൂട്ടന്‍ എല്ലാക്കൊല്ലവും ബന്തോസ്താക്കി വെക്കാറുള്ള നാടകത്തിന്റെ കഥ തിരക്കഥ സംഭാഷണം വിത്‌ ക്ലൈമാക്സ്‌ നാട്ടിലാകെ പൊട്ടിയൊലിച്ച്‌ പരന്ന്‌ ദുര്‍ഗന്ധം വമിച്ചു. എന്നിട്ടും കുമരകംവാസന്തിയുടെ ഒരു മുടിയിഴ പോലും തപ്പിയെടുക്കാന്‍ ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ പതിനെട്ടടവും ശേഷം ഓതിരം കടകം വീണ്ടും മറഞ്ഞിട്ടും നടന്നില്ലെന്ന്‌ ചുരുക്കാം ഈ കഥയുടെ ഒന്നാംഭാഗം. പതിവുപോലെ തട്ടാന്‍ ഗോപാലു(ഓന്‍ തന്നെ, മ്മളെ ഇരുപ്പൂ...) വാസന്തിയായി നടിച്ച്‌ റിഹേഴ്സല്‍ ഉഷഉഷാറായി നടക്കുന്നത്‌ കാണാനുള്ള യോഗം മാത്രമേ ഞങ്ങള്‍ നാട്ടുകാര്‍ക്കുണ്ടായുള്ളൂ....

അങ്ങനെ കുംഭം പത്തും തികഞ്ഞ്‌ പെറ്റു...(കുംഭം പത്തിനല്ലോ ചക്കൊളം മൂര്‍ത്തിക്ക്‌ തിരുവാറാട്ട്‌!) പകല്‍പൂരം കലാശം കൊട്ടി, രാപ്പൂരത്തിന്‌ അമിട്ട്‌ പൊട്ടി, കൂടെ അടിയും പൊട്ടി..(അടിയില്ലാണ്ട്‌ എന്താറാട്ട്‌, എന്താഘോഷം!)കള്ളന്‍ ചാത്തുട്ടിയുടെ തലപൊട്ടി, നൊട്ടന്‍ കുഞ്ഞീഷ്ണന്റെ കാലും പൊട്ടി. പിന്നെ ചക്കൊളം മൂര്‍ത്തി ആചാരപ്രകാരം പുറത്തെഴുന്നള്ളി,പുറത്തെ അടികണ്ട്‌ പേടിച്ച്‌ വന്നേലും സ്പീഡില്‍ തിരിച്ച്‌ ശ്രീകോവിലില്‍ കയറി വാതിലടച്ചു...അതോടെ പൂവെടിയും പൊട്ടി. അങ്ങിനെ ഇക്കൊല്ലത്തെ ആറാട്ട്‌, "ഇതി ആറാട്ടാഹാ..!" ..സ്വാഹാാ‍....! (മീന്‍സ്‌ കട്ടേം പടോം മടക്കിക്കെട്ടി.)

അതോടെ സര്‍വ്വമാന കൊയിലാണ്ടിക്കാരും, കൂടെ അയലോക്കനാട്ടുകാരും വിത്‌ കുഞ്ഞുകുട്ടിപരാധീനംസ്‌ അധികാരീന്റെ കളപ്പുരയുടെ സൈഡിലെ ഉയര്‍ന്ന കണ്ടത്തില്‍ ഉയര്‍ത്തിക്കെട്ടിയ സ്റ്റേജിന്റെ മുന്നിലേക്ക്‌ കൂലമായി കുത്തിയൊഴുകിയെത്തി...പിന്നെ ക്ഷമ നശിച്ച്‌ അക്ഷമന്മാരും അക്ഷമികളും അഷ്ടമികളുമായി മാറി സ്റ്റേജിനു മുന്നിലും അധികാരീന്റെ പറമ്പിലും അവിടെയും കൊള്ളാതെ ആറാട്ട്‌ കണ്ടത്തിലും ഒക്കെ വാസന്തീ മന്ത്രം മര്‍മ്മരമാക്കി കാത്തുകെട്ടിയിരുന്നു. ഒടുക്കം ക്ഷമ നെല്ലിപ്പടിയില്‍ നിന്ന്‌ തലയും കുത്തി വീഴാന്‍ നേരം, പുറത്ത്‌ കുംഭ, നെഞ്ഞത്ത്‌ വെടിക്കല, കഷണ്ടിക്ക്‌ കീഴെ രോമം എന്നീ ലക്ഷണയുക്തനും, സിങ്കപ്പൂര്‍ മല്‍മല്‍മുണ്ട്‌ വിത്‌ കസവു വേഷ്ടീ ധാരിയായി, കുഞ്ഞീഷ്ണ വൈദ്യോ സമേതനായി, അധികാരി എഴുന്നള്ളി വന്ന്‌ തന്റെ ഭദ്രാസനം കളപ്പുരയുടെ വരാന്തയില്‍ ഇട്ടിരിക്കുന്ന ആനക്കസേരയില്‍ അമര്‍ത്തി വെച്ചു. അതോടെ മൂന്നാം ബെല്ലും മുഴങ്ങി...സൈഡ്‌ കര്‍ട്ടന്റെ പിറകില്‍നിന്ന്‌ ഇടക്കിടെ പൊട്ടക്കുളത്തിലെ നീര്‍ക്കോലിയെന്നപോലെ തലനീട്ടി സ്വസാന്നിദ്ധ്യം അറിയിച്ചിരുന്ന കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ കര്‍ട്ടന്‍ കയര്‍ ആഞ്ഞുവലിച്ചു....ദേശപോഷിണീ വായനശാലയ്ക്കുവേണ്ടി കുഞ്ഞിരാമാധികാരിയാല്‍ സ്പോണ്‍സര്‍ചെയ്യപ്പെട്ട്‌ മിസ്റ്റര്‍ പിലാക്കണ്ടന്‍ സാക്ഷാല്‍ തീയിട്ട്‌ കരിച്ച നാടകം "മകനേ മാപ്പു തരൂ" വിന്റെ ഒന്നാം അങ്കക്കളരി ഇരുളില്‍ മുങ്ങിക്കുളിച്ച്‌തോര്‍ത്തി സ്റ്റേജില്‍ നിറഞ്ഞു പരന്നു.

"ഡാ വാസ്വോ...കത്തിക്കെടാ പാനൂസ്‌....ഇരുട്ടത്താഡാ വാസന്തീന്റെ കളി?.." ജനക്കൂട്ടം കോറസ്‌ പാടാന്‍ തുടങ്ങിയത്‌ കേട്ട്‌ പേടിച്ച്‌ ഇരുട്ടത്ത്‌ വെളിച്ചം കത്തി. കത്തിയ വെളിച്ചത്തില്‍ സ്റ്റേജവന്‍ ഒരു പോലീസ്‌ സ്റ്റേഷനായി പ്രത്യക്ഷനായി. ലോക്കപ്പിന്റെ നടുവില്‍ വളഞ്ഞ്‌ കൂനിയിരിക്കുന്ന ഒരു പേക്കോലം മിസ്റ്റര്‍ പിലാക്കണ്ടനാണെന്ന്‌ ഗവേഷണം നടത്തി കണ്ടുപിടിച്ച കാണീജനങ്ങള്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ കൂക്കി വിളിച്ചു.

"വാസ്വോ..വാസന്തീനെ വിളീഡാ......ഓള്‌ വരട്ടെ..എന്നിട്ട്‌ മതി നാടഹം...." പൊട്ടിയതലയില്‍ കെട്ടുംകെട്ടി കള്ളന്‍ ചാത്തൂട്ടി സ്റ്റേജിനുമുന്നില്‍ ഡിസ്കോശാന്തിയായി കാബറേ തുടങ്ങി. (ചാത്തൂട്ടിയുടെ ട്രൗസറിന്‌ ഡിസ്കോശാന്തിയുടെ ട്രൗസറിനേക്കാള്‍ കൃത്യം ഒരിഞ്ചു നീളക്കൂടുതല്‍ ഉള്ളതിനാല്‍ തല്‍ക്കാലം സംഭവസ്ഥലത്തു നിന്നും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ല)

പണ്ടത്തെ, കുളവും വേറേതോ ഒരു അവയവവും ഉള്‍പെട്ടിട്ടുള്ള ആ പഴേ പഴം ചൊല്ലു പോലെ " വാസ്വെത്ര കൂക്ക്‌ കേട്ടതാ...? (ഹൂശ്‌.... എന്നിട്ടും ഈ പണിക്ക്‌ പിന്നേം വരുന്നുണ്ടല്ലോ എന്റെ ചക്കൊളം മൂര്‍ത്തീ...)ഈ കേട്ട കൂക്കിനൊക്കെയുണ്ടോ മിസ്റ്റര്‍ പിലാക്കണ്ടന്റെ അന്തരാത്മാവില്‍ ഉറങ്ങിക്കിടക്കുന്ന സര്‍വകലാവല്ലഭന്റെ അസ്ഥിക്കൂടത്തെ ഗളഹസ്തം ചെയ്യാന്‍ മാത്രമുള്ള ഒച്ച?..നെവര്‍! ദേര്‍ഫോര്‍ വെള്ളരിനാടകത്തെ കൂവിത്തോല്‍പിക്കാന്‍ ലോകത്ത്‌ ഇനിയും കാണികള്‍ വേറെ ജനിക്കണം എന്ന സ്റ്റേറ്റ്‌മെന്റോടെ നാടകം പൂര്‍വാധികം തീവ്രമായ മാനസിക സംഘര്‍ഷങ്ങളിലേക്ക്‌ വളര്‍ന്നു പന്തലിക്കാന്‍ തുടങ്ങി. ഒന്നാം അങ്കം പോലീസ്‌ സ്റ്റേഷനില്‍ ലോക്കപ്പിലായി. ഇനി രണ്ടാം അങ്കം ഫ്ലാഷ്‌ ബാക്കിലാണ്‌ മിന്നാന്‍ പോണതെന്ന്‌ മനസ്സിലായ കാണികള്‍ കൂവലിന്റെ സ്വരസ്ഥാനം ഒരു രണ്ടുരണ്ടരക്കട്ടയ്ക്ക്‌ താഴ്ത്തി പിടിച്ചു. വാസവനാടകങ്ങളുടെ രൂപഭാവഹാവാദികള്‍ എഞ്ചുവടിപോലെ മന:‍പാഠമായ കാണികള്‍ക്ക്‌, ഫ്ലാഷ്ബാക്കാണെങ്കില്‍ അതില്‍ മിനിമം ഒരു പ്രണയമെങ്കിലും കാണുമെന്നും, പ്രണയമുണ്ടെങ്കില്‍ അതില്‍ മിനിമം ഒരു നായികയെങ്കിലും ഉണ്ടാവുമെന്നും, ഈ നായിക ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വാസന്തിയല്ലാതെ വേറൊരു ഉരുപ്പടിയാവാന്‍ യാതൊരു ന്യായവും ഇല്ലെന്നും ഗണിച്ചു കണ്ടുപിടിക്കാന്‍ പാഴൂര്‍പടിപ്പുര വരെ പോവേണ്ടകാര്യമൊന്നും ഇല്ലല്ലോ? കയ്യാലപ്പുറത്ത്‌ വെട്ടിയിട്ട കൂഴച്ചക്ക പോലെ ആനക്കസേരയില്‍ മലര്‍ന്നടിച്ചു വീണുകിടന്നിരുന്ന അധികാരി നല്ലോരു സിന്ധിപ്പയ്യിന്റെ മണം പിടിച്ച മൂരിക്കുട്ടന്‍ കണക്ക്‌ പിടഞ്ഞെണീറ്റ്‌ നിവര്‍ന്നിരുന്നു. ഒരു താരാട്ടിന്റെ ഈണത്തില്‍ നിര്‍ത്താതെ ഉയര്‍ന്നിരുന്ന കൂവല്‍ കേട്ട്‌ രസം പിടിച്ച്‌ മയങ്ങിയിരുന്ന വൈദ്യരും കൂക്ക്‌ നിന്നതോടെ മൂടും തട്ടി എഴുനേറ്റു തന്റെ ഉണ്ടക്കണ്ണുകളാകുന്ന ആന്റിന പതിനെട്ട്‌ ഡിഗ്രി കിഴക്കോട്ട്‌ തിരിച്ച്‌, സ്റ്റേജവര്‍കളുടെ ഫൂട്പ്രിന്റിനുള്ളില്‍ ഫോക്കസ്‌ ചെയ്തു വെച്ചു.സ്റ്റേജില്‍ പ്രണയമനോജ്ഞമധുരമനോഹരമായ ഒരു രംഗപടത്തിന്റെ പാശ്ചാത്തലത്തില്‍ ഡോ. പ്രതാപനായി പരകായപ്രവേശം നടത്തിയ വാസവന്‍ അണിയറയിലേക്ക്‌ നോക്കി, സ്റ്റേജിനു നടുവില്‍ കുഞ്ഞിക്കാദറിന്റെ ചായപ്പീടികയിലെ ഉണ്ടംപൊരി കെട്ടിത്തൂക്കിയിട്ട പോലുള്ള മൈക്രൊഫോണ്‍ എന്നു തോന്നിക്കുന്ന ഒരു സാധനത്തിനു നേര്‍ക്ക്‌ ജിറാഫിനെപ്പോലെ കഴുത്തു നീട്ടി, പ്രണയപരോശം കൊണ്ട്‌ വിയര്‍ത്തു വിളിച്ചു... "സരോജിനീ....!!"

പിന്നു വീണാല്‍ വെടിപൊട്ടുന്ന നിശ്ശബ്ദതയില്‍ കാണികളുടെ ഹൃദയമിടിപ്പ്‌ മാത്രം പാസിങ്ങ്‌ഔട്‌ പരേഡിന്‌ പൊറത്തോട്ട്‌ മാര്‍ച്ച്‌ ചെയ്യുന്ന പോലീസേമാന്മാരുടെ ബൂട്ട്‌ നിലത്തു പതിയുന്ന താളത്തില്‍ മുഴങ്ങി...അണിയറയില്‍ നിന്നും അരങ്ങത്തെ വെള്ളിവെളിച്ചത്തിലേക്ക്‌ നളന്റെ പോസ്റ്റ്‌മാന്‍ ഡ്യൂട്ടി പണ്ടു ചെയ്തിരുന്ന അരയന്നം അന്നനടനടന്ന്‌ വരുന്നപോലെ, അല്ലെങ്കില്‍ ഫാഷന്‍ ടീവീല്‍ നട്ടപ്പാതിരയ്ക്കു കുറച്ചുമുന്നേയുള്ള കളികളില്‍ തുണിയുടുത്ത്‌ വരുന്ന കിടിലന്‍ മങ്കാസ്‌ പൂച്ചനടനടന്ന്‌ വരുന്ന പോലെ, വന്നുനിന്ന മുഗ്‌ധസൗന്ദര്യത്തിന്‍ മൂര്‍ത്തീഭാവനിറകുടസൗന്ദര്യാധാമത്തെ കണ്ട്‌ ദൂരെ ശ്രീകോവിലിനുള്ളില്‍ നിന്ന്‌ സാക്ഷാല്‍ ചക്കൊളത്തപ്പന്‍ വരെ ഒന്നു മുന്നോട്ടാഞ്ഞു എന്ന്‌ ശാന്തിക്കാരന്‍ തിരുമേനി പിന്നീട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. ("പീടീചാക്കോനീലലോഹികുഞ്ഞാലിക്കുട്ടീജോസഫായ...."എന്ന മന്ത്രം നൂറ്റൊന്നാവര്‍ത്തി കടുപ്പിച്ച്‌ ചൊല്ലിയാണ്‌ ഒരുവിധം മൂര്‍ത്തിയെ പീഠത്തില്‍ പിടിച്ചിരുത്തിയതെന്ന്‌ അദ്ദേഹം സ്വകാര്യമായി ചിലരോടൊക്കെ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു - ചരിത്രകാരന്‍).സ്റ്റേജിനുമുകളില്‍ വാസവനരികില്‍ പ്രണയപരവശയായി വന്നു നില്‍ക്കുന്ന "ഉഡുരാജമുഖിയും മൃഗരാജകടിയും ഗജരാജവിരാജിത മന്ദഗതി" യുമായ പെണ്മണീരത്നം സത്യമോ മിഥ്യയോ മായയോ മായാവിയോ ഇനി വല്ല ഡാകിനിയോ എന്നൊന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാതെ കാണീജനങ്ങളുടെ ഹൃദയമിടിപ്പരേഡ്‌ ഠപ്പേ ന്ന്‌ നിന്നുപോയി. നല്ല ചീനിപ്പറങ്കിമുളക്‌ അബദ്ധത്തില്‍ കടിച്ചപോലെ മുന്‍ നിരയിലിരിക്കുന്ന കല്യാണിയാദി കളവാണീ നാരീജനങ്ങള്‍ മാത്രം ശൂ....ശൂ...എന്ന്‌ ശബ്ദമുണ്ടാക്കി നിശ്ശബ്ദതയുടെ അന്തരീക്ഷത്തിലേക്ക്‌ ആശ്ചര്യ ചിഹ്നങ്ങള്‍ വിക്ഷേപിച്ചുകൊണ്ടിരുന്നു!

രംഗത്ത്‌ നില്‍ക്കുന്നത്‌ ഒറിജിനല്‍ കുമരകം വാസന്തി തന്നെയാണോ അതോ ഒരു മെയിഡിന്‍ കുന്നംകുളം മത്രമാണോ എന്നൊരു തര്‍ക്കം ആറാട്ട്‌ കണ്ടത്തിന്റെ ബാല്‍ക്കണി സൈഡില്‍ നിന്ന തര്‍ക്കിമാര്‍ ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും "മിസ്സ്‌ കുമരകത്തിനെ പച്ച ജീവനോടെ കണ്ടവര്‍ നിങ്ങളിലാരുണ്ട്‌?" എന്ന മറുചോദ്യത്താല്‍ അതിനെ അരിഞ്ഞിട്ടു, എതിര്‍ഭാഗം വര്‍ക്കിമാര്‍!ഇന്നേരമത്രയും ആനക്കസേരയുടെ കയ്യിലും അതും പോരാഞ്ഞ്‌ കളപ്പുരയുടെ ഉമ്മറത്തൂണിലും മുറുകെപ്പിടിച്ച്‌ "ഈ നാടകം തീരണവരെയെങ്കിലും കണ്ട്രോള്‍ തരണേ എന്റെ ആഞ്ജനേയാ" എന്ന്‌ കാമദേവപരോശനാവുകയായിരുന്നു കുഞ്ഞിരാമന്‍ അധികാരി. അധികാരിയുടെ തിക്കുമുട്ടും വിയര്‍ത്തൊഴുകലും കണ്ട്‌ ഒരു കിടിലന്‍ കടുക്കക്കഷായത്തിനുള്ള ഉശിരന്‍ കുറിപ്പടി കുഞ്ഞീഷ്ണന്‍ വൈദ്യര്‍ മനസ്സില്‍ കുറിച്ചിടുകയും ചെയ്തു. അങ്ങിനെ വാസവനാടക ചരിത്രത്തിലാദ്യമായി ഒരു നാടകം ഗില്ലറ്റിന്റെ കത്തി കൊണ്ട്‌ താടിവടിക്കുന്ന പോലെ നല്ല സ്മൂത്‌ സ്മൂത്തനായി നീങ്ങവേ....!

സൈഡ്‌ കര്‍ട്ടന്‍ മറഞ്ഞു നിന്ന്‌ വാസന്തീലാസ്യനടനതാളം ക്ലോസപ്പില്‍ കണ്ടു ഭ്രമിച്ച കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ "എന്റെചക്കുളത്തപ്പാ" എന്നു നെഞ്ചത്ത്‌ കൈ വെച്ച്‌ മുകളിലേക്ക്‌ നോക്കി. മുകളിലേക്കു നോക്കിയഭാസ്കരന്‍ ഞെട്ടിപ്പിക്കുന്ന, രക്തം മരവിപ്പിക്കുന്ന ആ കാഴ്ചകണ്ട്‌ നെഞ്ചത്ത്‌ വെച്ച കൈ കീഴൊട്ടെടുക്കാന്‍ മറന്ന്‌ മരവിച്ച്‌ നിന്നു. സ്റ്റേജില്‍ ബാക്ക്ഗ്രൗണ്ട്‌ കര്‍ട്ടന്‍ കെട്ടിയ മുളവടി, കുത്തനെ നാട്ടിയ പ്രധാന കാലനവര്‍കളുമായുള്ള കെട്ടുബന്ധത്തിന്‌ ഡൈവോഴ്സ്‌ നോട്ടീസ്‌ കൊടുത്ത്‌, കെട്ടഴിഞ്ഞു വീഴാന്‍ പാകത്തില്‍ തൂങ്ങിനില്‍ക്കുന്ന ദയനീയകാഴ്ചയാണ്‌ മുകളിലേക്ക്‌ പൊങ്ങിയ ഭാസ്കരോനയനങ്ങള്‍ക്ക്‌ വിഷയീഭവിച്ചത്‌. പിന്നാമ്പുറത്ത്‌ പശ്ചാത്തലം തൂക്കിയ തുണിയെങ്ങാനും അഴിഞ്ഞുവീണാല്‍ നാടകത്തിന്റെ നാണോം മാനോം കടല്‍കടക്കുമല്ലോ എന്റെ ദൈവങ്ങളേ എന്നുള്ള കരാള കഠോര ചിന്തയാല്‍ ഭാസ്കരനിലെ എമര്‍ജന്‍സീ സര്‍വീസ്‌ വിംഗ് കൂട്ടമണി മുഴക്കി സടകുടഞ്ഞെഴുന്നേറ്റു. ചക്കുളം മൂര്‍ത്തിയെ മനസ്സില്‍ധ്യാനിച്ച്‌, വല്ലപ്പോഴും അന്തിമയങ്ങിയാല്‍ അധികാരീന്റെ പറമ്പിലെതെങ്ങില്‍ ഇളനീര്‍കക്കാന്‍ കയറുന്ന പരിചയവും, സൈഡ്‌കര്‍ട്ടന്റെ മറവും മാത്രം ആയുധമാക്കി ഭാസ്കരഭട്ടന്‍ മുണ്ടും മടക്കിക്കുത്തി സ്റ്റേജിന്റെ ഹെഡ്‌ ഒഫ്‌ പോസ്റ്റില്‍ തളപ്പുപോലുമില്ലാതെ വലിഞ്ഞു കയറി റെസ്‌ക്യൂ ഒപറേഷന്‍ യുദ്ധകാലാടിസ്ഥനത്തില്‍ ആരംഭിക്കുകയും ചെയ്തു!

സൂക്ഷം ഈയൊരു ടേണിംഗ്‌ പോയന്റില്‍ വെച്ചാണ്‌ ഭാസ്കരനു കീഴെ, അരങ്ങില്‍, വാസവനാടകത്തിന്റെ പ്രണയമധുരമനോഹരമായ ഒരു രംഗം ഇതള്‍വിരിഞ്ഞു പുഷ്പിക്കാന്‍ തുടങ്ങിയത്‌. ഇടംകയ്യാല്‍ നായികയെ ചേര്‍ത്ത്‌ പിടിച്ച്‌, ദൃഷ്ടികള്‍ അവളുടെ മുഖത്തുറപ്പിച്ച്‌, ഒരു റഷ്യന്‍ ബാലെ നര്‍ത്തകന്റെ വടിവില്‍ സ്റ്റഡിയായി നിന്ന്‌ വാസവന്‍ ഡയലോഗ്‌ കാച്ചി.

"പ്രിയേ, അങ്ങകലെ നീലാകാശത്തു നിന്നും നമ്മെ നോക്കിച്ചിരിക്കുന്ന നക്ഷത്രങ്ങളെ നീ കാണുന്നില്ലേ..."

കിണ്ണന്‍ ഡയലോഗിനോടൊപ്പം ആകാശത്തേക്കു ചൂണ്ടിയ നായകന്റെ വലംകൈയിലെ ചൂണ്ടാണി വിരല്‍ കണിശം കണിശം പോയിന്റ്‌ ചെയ്തത്‌, കള്ളുചെത്തുന്ന കുഞ്ഞാപ്പു തെങ്ങിന്‍ മണ്ടേല്‍ ബാലന്‍സ്‌ ചെയ്ത്‌ നില്‍ക്കുന്ന പോസില്‍ രംഗവേദിയുടെ പ്രധാന കാലനവര്‍കളുടെ മോളില്‍ അള്ളിപ്പിടിച്ചുനിന്ന്‌ ഡൈവോഴ്സ്‌ കേസ്‌ ഒത്തുതീര്‍പ്പാക്കാന്‍ പെടാപ്പാടുപെടുന്ന ഭാസ്കരനു നേര്‍ക്കാണ്‌!ഭാസ്കരന്റെ വിധിപ്പകര്‍പ്പവകാശ രേഖയില്‍ ഇന്നത്തെ കുംഭം പത്ത്‌ കരിപോലെ കറുത്ത ലിപികളാല്‍ കുറിക്കപ്പെടണമെന്ന്‌ ഒന്നാം നംബ്ര് അടിയാധാരം നേരത്തെ എഴുതിയ ദൈവം തമ്പുരാന്‍ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്നെങ്കില്‍ പിന്നെ കീഴ്‌കോടതികളില്‍ സിവിലായും ക്രിമിനലായും നാം മര്‍ത്ത്യന്‍മാര്‍ കേസ്‌ ഫയല്‍ ചെയ്തിട്ട്‌ കിം ഫലം? ആറാട്ട്‌ പ്രമാണിച്ച്‌ പൊക്കന്‍ കണാരന്‍ സ്പെഷ്യലായി വാറ്റിയെടുത്ത്‌ മൊത്തമായും ചില്ലറയായും വിതരണം ചെയ്ത വാറ്റ്‌ അറുപത്തൊമ്പതില്‍ അസാരം അളവ്‌ കൂടിപ്പോയ നവസാരം ഹേതുവായി, നാടകം സംഘാടിക്കുന്ന തിരക്കിനിടയിലും തെറ്റ്യേടത്ത്‌ വിശാലത്തിന്റെ പറമ്പിന്നതിരിടുന്ന പൊട്ടക്കുളത്തിന്‍ കരയില്‍ അര്‍ജന്റായി രണ്ടുതവണ രണ്ടാംക്ലാസ്സില്‍ പോകേണ്ട അടിയന്തിരാവശ്യം ഭാസ്കരന്‍കുട്ടിക്ക്‌ നേരത്തെ വന്നു പെട്ടിരുന്നു. ഇതില്‍ രണ്ടാം തവണ തിടുക്കത്തില്‍ കാര്യം കഴിച്ച്‌ ഓടിപ്പിടഞ്ഞു വരുന്നതിനിടയില്‍ കുളക്കരയിലെ മാവിന്‍ കൊമ്പില്‍ കാര്യം കാണാന്‍ തോരണം തൂക്കിയിരുന്ന അണ്ടര്‍വെയര്‍ തിര്യെ യഥസ്ഥാനത്തെടുത്ത്‌ ഫിറ്റ്‌ ചെയ്യാന്‍ ഭാസ്കരന്‍ മറന്നുപോയിരുന്നു എന്ന നഗ്നവും, പച്ചയും, പരമാര്‍ത്ഥവുമായ സത്യം ഈ കൈ ചൂണ്ടപ്പെട്ട ഒരു നിര്‍ണ്ണായക നിമിഷം വരെ മുകളിലിരിക്കുന്ന ഭാസ്കരനോ, താഴെ ചൂണ്ടിനില്‍ക്കുന്ന വാസുവോ, വാസന്തിയാല്‍ മെസ്മറൈസ്‌ ചെയ്യപ്പെട്ട ഞങ്ങള്‍ കാണികളോ, സാക്ഷാല്‍ വാസന്തി തന്നെയുമോ അറിഞ്ഞിരുന്നില്ല!! (അല്ലെങ്കില്‍ മുണ്ടും മടക്കിക്കുത്തി ഭസ്കരന്‍ പോസ്റ്റില്‍ കയറാന്‍ മിനക്കെടുമോ..? നിങ്ങള്‍ പറ)

"പ്രാണനാഥാ..." എന്നു തുടങ്ങുന്ന മറുമൊഴി തിരിച്ചുവിടുന്നതിനു മുന്നോടിയായി, ചൂണ്ടിനില്‍ക്കുന്ന വാസുദേവാ ചൂണ്ടന്‍വിരലിനെ പിന്തുടര്‍ന്ന്‌ ചിരിക്കുന്ന നക്ഷത്രങ്ങളെ കാണാന്‍ കൊതിച്ച നായികയുടെ നളിനമനോഹരാക്ഷികള്‍ രണ്ടും സ്റ്റേജിന്റെ വലത്തേ നീലാകാശത്ത്‌ ഭാസ്കരന്‍ തൂക്കിയിട്ട കരിഞ്ഞ ശുക്രനക്ഷത്രത്തില്‍ സൂക്ഷം ചെന്നു ഫോക്കസ്‌ ചെയ്തു നിന്നു...! പറയാന്‍ വന്ന ഡയലോഗ്‌ നായികയുടെ തൊണ്ടയില്‍ പാണ്ടിലോറി സഡന്‍ ബ്രേക്ക്‌ ഇടുന്നപോലെ "പ്രാ.." എന്ന്‌ ഡെഡ്‌ സ്റ്റോപ്പായി. വെള്ളിനക്ഷത്രത്തിളക്കത്താല്‍ തല്‍ക്ഷണം സ്ഥലകാലബോധം പോയ നായികാമണി "ഹൂശ്‌..ഹയ്യേ" എന്ന സുമാര്‍ ഒരു ഏഴ്‌ഏഴരക്കട്ടയിലുള്ള അലര്‍ച്ചയോടെ നായകവാസവനെ തള്ളിമാറ്റി ഒറ്റയോട്ടത്തിന്‌ അണിയറയില്‍ കയറി വാതിലടച്ചുകളഞ്ഞു ..!

രാപകല്‍ ഉറക്കമൊഴിഞ്ഞ്‌ തട്ടിക്കൂട്ടി, വെട്ടിത്തൈച്ച്‌, തുന്നിക്കൂട്ടിയെടുത്ത നാടകാന്തത്തില്‍ മുന്‍കൂര്‍ നോട്ടീസ്‌ തരാതെ കടന്നുവന്ന തല്‍സമയ തിരക്കഥാമാറ്റം കണ്ട്‌, താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്‌ നാടകനിലോ മെഗാസീര്യനിലോ എന്ന അട്ടര്‍ കണ്‍ഫൂഷവിഭ്രമത്താല്‍ വാസുക്കുട്ടന്‍, അരങ്ങില്‍, കൈചൂണ്ടിപ്പോസില്‍ മൃതനായി വെറുങ്ങലിച്ചു നിന്നു; പൊടുന്നനെ, ചൂണ്ടിയിരിക്കുന്ന വലതുകൈ വിരലിലാണ്‌ മറിമായമ്മയുടെ മര്‍മ്മം കിടക്കുന്നതെന്ന്‌ വെളിപാടുണ്ടായ വാസൂട്ടന്‍ തലയൊട്ടു ചരിച്ച്‌, നക്ഷത്രാവൃത സ്റ്റേജാകാശം ഒളികണ്ണാലൊന്നു പാളി നോക്കി. വാ..ഹ്‌! വാ..ഹ്‌! വാസൂട്ടന്റെ മുഖത്തെ വിപ്രലംഭ ശൃംഗാരരസം ഭീബല്‍സത്തിലേക്കും തുടര്‍ന്ന്‌ രൗദ്രത്തിലേക്കും അനായാസം ഗിയര്‍ മാറ്റിക്കയറുന്നത്‌, പതിറ്റാണ്ടു നീണ്ട വാസുനായകത്തിന്റെ അഭിനയസപര്യക്കിടയില്‍ ആദ്യമായും അവസാനമായും ഞങ്ങള്‍ കൊയിലാണ്ടിക്കാര്‍ ഹര്‍ഷോന്മാദസഹര്‍ഷം കണ്ടു രോമാഞ്ചകുഞ്ചുകിതരായി!

“ഡാ ഭസ്കരാ....കഴ്വേര്‍ടെ മോനേ...നിന്റെ..!%$&**##$%&*...ഇറങ്ങെടാ താഴെ...!!”

രൗദ്രഭീമന്റെ സ്ക്രിപ്റ്റിലെഴുതാത്ത അലര്‍ച്ചകേട്ട്‌ അഷ്ടദിക്‌പാലകന്‍മാരില്‍ ഒരു മൂന്നാലെണ്ണമെങ്കിലും ഞെട്ടിവിറച്ചിരിക്കണം. ഏതായാലും ഭാസ്കരന്‍ ഞെട്ടി എന്നതുറപ്പ്‌...ഹൈ പിച്ച്‌ അലര്‍ച്ചയുടെ ഉച്ഛാടന ശക്തിയാല്‍ ഭാസ്കരന്റെ കൈകളും രംഗവേദിയുടെ പ്രധാന കാലനും തമ്മിലുള്ള ബന്ധം തല്‍ക്ഷണം വിഛേദിക്കപ്പെടുകയും, തുടര്‍ന്ന്‌ അങ്കക്കളരിയുടെ നടുത്തട്ടിലേക്ക്‌ നടുവും തല്ലിവീണ ഭാസ്കരന്നു പിറകേ "ഡാ നില്‍ക്കെടാ, ഞാനുംവരുന്നു" എന്നുള്ള നിശ്ശബ്ദനിലവിളിയോടെ ഡൈവോഴ്സ്‌ കേസ്‌ ജയിച്ച ബാക്ക്‌കര്‍ട്ടനും ക്രാഷ്‌ലാന്‍ഡ്‌ ചെയ്തതോടെ നാടകത്തിന്റെ രണ്ടാം അങ്കത്തിനു തിരശ്ശീല വീഴുകയും ചെയ്തു!

നായിക കണ്ടു ഭ്രമിച്ചു വിയര്‍ത്ത ഭാസ്കര നക്ഷത്രത്തിന്റെ തേജോപുഞ്ജങ്ങള്‍ ദര്‍ശിച്ചു സായൂജ്യമടയാനുള്ള സൗഭാഗ്യം മുന്‍നിരയില്‍ തറടിക്കറ്റില്‍ നാടകം കണ്ടുകൊണ്ടിരുന്ന ചില ലലനാമണികള്‍ക്കുമുണ്ടായിരുന്നു. അതോടെ നക്ഷത്രസുവിശേഷം കര്‍ണ്ണാകര്‍ണ്ണികയാ കയറിയിറങ്ങി നടന്നും ഓടിയും സെക്കന്റുകള്‍ക്കകം ആറാട്ടുകണ്ടം മുഴുക്കെ പ്രദക്ഷിണം വെച്ചു. കൊയിലാണ്ടിയുടെ ആസ്ഥാന സര്‍നേം വിതരണകമ്മറ്റിയുടെ ഏകാംഗ മെംബര്‍ ആധാരമെഴുത്ത്‌ ഗോവിന്ദന്‍ നിന്ന നില്‍പ്പില്‍ കോയിമ്പറമ്പത്ത്‌ ഭാസ്കരന്‌ ഒരു സ്ഥാനപ്പേര്‌ ചാര്‍ത്തി നല്‍കുകയും ചെയ്തു. "നക്ഷത്രം തൂക്കിയ ഭാസ്കരന്‍"! (ഇതാണ്‌ കാലക്രമേണ രൂപം മാറി കോയിമ്പറമ്പത്ത്‌ ഭാസ്കരന്‍ പിന്നീടറിയപ്പെട്ട "ക്രിസ്മസ്‌ ഭാസ്കരന്‍" എന്നപേരായി മാറിയത്‌ എന്നാണ്‌ വിനീതനായ ഈ ചരിത്രകാരന്റെ പില്‍ക്കാല ഗവേഷണം തെളിയിച്ചിട്ടുള്ളത്‌!)

"അവിചാരിതമായി വന്നുപെട്ട സാങ്കേതിക തടസ്സം" ഹേതുവാക്കി നാടകത്തിന്റെ മൂന്നാം അങ്കം വെളിച്ചപ്പെടാന്‍ വൈകിയതൊടെ കളപ്പുരയുടെ ഉമ്മറത്ത്‌ അധികാരിയുടെ ഉള്ള കണ്ട്രോളും ആഞ്ജനേയ സഹായത്താല്‍‍ അണ്‍കണ്‍ട്ട്രോളബിള്‍ ആയി മാറി...

" വൈദ്യരേ മ്മക്കൊന്ന്‌ ഓളെ പരിജയപ്പെട്ടാലോ...?“

"ആരെ..?"

"ഓളെ, വാസന്തീനെ!"

"പ്പൊത്തന്നെ വേണോ മേന്‍ന്നേ, കളികഴിഞ്ഞിട്ട്‌ പോരേ.."?

"കളികഴിയാന്‍ നിന്നാല്‍ എന്റെ കഥ അതിനും മുന്നേ ഫുള്‍സ്റ്റോപ്‌ ഇടുമെടാ ശപ്പന്‍ വൈദ്യരേ" എന്നു വ്യംഗ്യത്തിലും "താന്‍ വരണുണ്ടോ?" എന്ന്‌ വാച്യത്തിലും മെസ്സേജ്‌ പാസ്സ്‌ ചെയ്യലും അധികാരി ആനക്കസേരവിട്ടുയര്‍ന്ന്‌ നാടകക്കമ്പനിക്കാര്‍ പച്ചകുത്താനിരിക്കുന്ന പച്ചമുറിയായി രൂപം മാറിയ കളപ്പുരയുടെ സ്റ്റോര്‍മുറി ലക്ഷ്യമാക്കി തൃപ്പാദങ്ങള്‍ ചലിപ്പിക്കലും ഒരുമിച്ചുകഴിഞ്ഞു! "കമോണ്‍, ഫൊളോ മീ", എന്നൊരു ഓര്‍ഡര്‍ ആ പോക്കില്‍ വായിച്ചെടുത്ത്‌ വൈദ്യരും അധികാരീ പാദങ്ങള്‍ പിന്തുടര്‍ന്നു. മൂന്നാമങ്കത്തിനുള്ള പോര്‍വിളി ഇതിനകം മുഴങ്ങിക്കഴിഞ്ഞതിനാല്‍ അധികാരീവൈദ്യ തിരോധാനം ഒരു സെന്‍സേഷനല്‍ ന്യൂസ്‌ ആക്കാന്‍ ഒരു പ്രാദേശിക മഞ്ഞപ്പത്രലേഖകന്റെ പേനത്തുമ്പിലും ഈ കൂടുമാറ്റവിദ്യ തല്‍ക്കാലം മഷിനോട്ടത്തില്‍ തെളിഞ്ഞിരുന്നില്ല!

മൂന്നാമങ്കത്തിന്‌ വെളിച്ചപ്പെടാന്‍ അണിയറലക്ഷ്യമാക്കി ഗ്രീന്‍‌റൂം വിട്ടിറങ്ങിയ നായികാതിലകത്തെ ബലിഷ്ഠങ്ങളായ രണ്ടു കൈകള്‍ തൂക്കിയെടുത്തു! അലറിക്കരയാനാഞ്ഞ അവളുടെ വായ മറ്റു രണ്ടുകരങ്ങളാല്‍ സീല്‍ചെയ്യപ്പെട്ടു...ഒറ്റക്കുതിക്ക്‌ നായികയേയും കൊണ്ട്‌ കളപ്പുരയുടെ ഡൈനിംഗ്‌ ഹാളില്‍ കയറി കതകുകുറ്റിയിട്ടു, നിഷാദമനസ്കരായ കിരാത വില്ലന്മാര്‍! പിന്നീടവിടെ അരങ്ങേറിയത്‌, ഒരു രണ്ടുപതിറ്റാണ്ടുമുന്നെ, ജി. രാജശേഖരന്‍, ഐ.വി ശശിക്ക്‌ വേണ്ടി എഴുതിയ ഒരുതിരക്കഥയില്‍ സത്താറിന്റെയോ, ടി.ജി. രവിയുടെയോമുന്നില്‍ അബദ്ധത്തിലെങ്ങാന്‍ സീമയോ, ജയഭാരതിയോ വന്നുപെട്ടാല്‍പിന്നെ തിരക്കഥയില്ലാതെ തന്നെ അവിടെ നടക്കേണ്ട ചില അനുഷ്ഠാനകലകളാണ്‌!

കട്ടിലിനുചുറ്റും മരംചുറ്റിയോട്ടം പ്രാക്ടീസ്‌ ചെയ്യുന്ന നായിക..,"ദാ തൊട്ടേ, ദാ പിടിച്ചേ" ന്നും പറഞ്ഞ്‌ നായികയ്ക്കു പിന്നാലെ "പുലീ,പുലീ" കളിക്കുന്ന വില്ലന്‍ നംബര്‍ വണ്‍! "ദേ ഞാനിപ്പ വരാവേ" എന്ന ഭാവത്തില്‍ വാതിലിനു നേര്‍ക്ക്‌ കുതിക്കുന്ന നായിക...! "നില്ലിബളേ ഒരു ചായ കുടിച്ചിട്ട്‌ പോയാപ്പോരെ" എന്നും പറഞ്ഞ്‌ വാതിലിനു വിലങ്ങി കൈയ്യും കെട്ടിനില്‍ക്കുന്ന സഹവില്ലന്‍ തലമുറിയന്‍!...ഒടുക്കം ഒറ്റചാട്ടത്തിന്‌ ഓട്ടം പഠിക്കുന്ന നായികയുടെ സാരിത്തലപ്പില്‍ അധികാര്യദ്യം പിടുത്തമിട്ടു. ഒറ്റചുറ്റലിന്‌ ഒരുമീറ്റര്‍ എന്ന കണക്കിന്‌ നായിക അഞ്ച്‌ പ്രാവശ്യം പമ്പരം കറക്കിയതോടെ അഞ്ച്‌ മീറ്റര്‍ തുണി ശോഭനാജോര്‍ജ്ജിനു പിറകേ നായികയുടെ ഡിഐസീന്ന്‌ രാജിവെച്ച്‌ അധികാരിയുടെ കോണ്‍ഗ്രസ്സില്‍ചേര്‍ന്നു! "ഒരു ബലാല്‍സംഗം വിജയകരമായി പൂര്‍ത്തീകരിക്കാനുള്ള സ്റ്റെപ്‌ ബൈ സ്റ്റെപ്‌ ഇന്‍സ്ട്രക്ഷന്‍സ്‌" എന്നൊരു പുസ്തകം തന്നെ എഴുതിയാലോ എന്നാലോചിക്കുന്ന കുഞ്ഞിരാമനുണ്ടോ അടുത്തതെന്ത്‌ എന്നാലോചിച്ചു നില്‍ക്കേണ്ട കാര്യം? ("പ്രതാപചന്ദ്രനെയാണോ ബലാല്‍സംഗം പഠിപ്പിക്കുന്നെ?" നോണ്‍സെന്‍സ്‌!) അടുത്ത കുതിപ്പിന്‌ വാസന്തനായികയുടെ ചെമ്പട്ട്‌ റവുക്ക അഥവാ ചുവന്ന ബ്ലൗസിന്റെ മര്‍മ്മവേധിയായ ഭാഗം മാരീ ബിസ്കറ്റിന്റെ റാപ്പര്‍ പൊളിക്കുന്ന ചേലില്‍ കീറിപ്പറിഞ്ഞ്‌ അധികാരിയുടെ കൈയിലിരുന്നു! പിന്നീടെവിടെയാണ്‌ കയറിപ്പിടിച്ചതെന്ന്‌ പിടിച്ച അധികാരിക്കോ, കണ്ടുനിന്ന വൈദ്യര്‍ക്കോ കൃത്യമായി ഓര്‍മ്മയില്ല...."ഹെന്റയ്യോ..." എന്ന്‌ കളപ്പുരയുടെ തട്ട്‌ തകര്‍ക്കുന്ന ഒരലര്‍ച്ചയാണ്‌ പിന്നെ കേട്ടത്‌. അലര്‍ച്ചയുടെ ഉറവിടം വാസവനായികയുടെ മൃദുകളകണ്ഠം ആയിരുന്നില്ല, മറിച്ച്‌ അധികാരീ വൈദ്യന്മാരുടെ കരാളകഠോര കണ്ഠങ്ങള്‍ ഒരുമിച്ചായിരുന്നു നിറയൊഴിച്ചത്‌! തങ്ങളുടെ ബലാല്‍സംഗ പരീക്ഷണങ്ങളില്‍ നാളിതുവരെ കേട്ട്‌കേള്‍വി പോലുമില്ലാത്ത ഒരു ഭീകരഭയങ്കര ദൃശ്യമായിരുന്നു അപ്പോള്‍ അവരെ എതിരേറ്റത്‌! "രണ്ട്‌ മലതമ്മില്‍ ചേരും, പക്ഷേ നാല്‌ വേറെന്തോ തമ്മില്‍ ചേരില്ല" എന്ന പഴംചൊല്ലുണ്ടാക്കാന്‍ വേണ്ടിമാത്രം, ദൈവം തമ്പുരാന്‍ നാരീലലനാമണികളുടെ നെഞ്ഞത്ത്‌ ഇരട്ടയ്ക്ക്‌ ഫിറ്റ്ചെയ്തുകൊടുത്ത സ്പെയര്‍പാര്‍ട്ടില്‍ നായികയുടെ ഒരെണ്ണം, അടിയോടെ, മൂടോടെ,വേരോടെ പറിഞ്ഞുവന്ന് ആക്രാന്താധികാരി കുഞ്ഞിരാമന്റെ വലം കൈയിലിരുന്നു വിറച്ചു. (ചങ്ങായി ഇതുവരെ 'ചിലപ്പതികാരം' വായിച്ചിട്ടില്ലാത്തത്‌ കൊണ്ട്‌ കളപ്പുരയ്ക്ക്‌ തീ പിടിച്ചില്ല എന്നു മാത്രം!)

വലംകൈയില്‍ കുചവുമായി,സ്റ്റാച്ച്യൂ ഒഫ്‌ ലിബേര്‍ട്ടിയായി, വെറുങ്ങലിച്ചുനില്‍ക്കുന്ന സംഗമവീരകട്ടബൊമ്മനെ ഒറ്റമൂച്ചിന്‌ തള്ളിമാറ്റി, സ്പെയര്‍പാര്‍ട്‌സ്‌പോയ നായിക വാതില്‍ ലക്ഷ്യം വെച്ച്‌ കുതിച്ചു. ധിക്കൃതശക്രപരാക്രമിയായ വൈദ്യരുണ്ടോ വിടുന്നു? ഓതിരം മറിഞ്ഞ്‌ കടകം തിരിഞ്ഞമര്‍ന്ന വൈദ്യര്‍ വാതിലുനോക്കി കുന്തിരിയെടുക്കുന്ന പെണ്മണിയുടെ കെട്ടഴിഞ്ഞു ചിതറിയ കാര്‍കൂന്തല്‍ ഭാരത്തില്‍ പിടുത്തമിട്ടു. ഹാ..എന്തതിശയം! "മുന്‍പേ ഗമിക്കുന്ന ഗോവു തന്റെ, പിന്‍പേ ഗമിക്കും ബഹു ഗോക്കളെല്ലാം" എന്ന കുഞ്ചന്‍ കവിത ഈണത്തിലൊന്നു ചൊല്ലി, നായികാമണിയുടെ നിതംബചുംബിനിയായ പനംകുലത്തലമുടിയും, അധികാരിയുടെ കൈയിലിരിക്കുന്ന മറ്റേ സാധനത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യപിക്കനെന്നോണം, നടികര്‍തിലകത്തിന്റെ തലയോട്ടിയോട്‌ സലാം പറഞ്ഞ്‌ വൈദ്യരുടെ കൂടെപോന്നു! സംഭവിച്ചതെന്ത്‌? സംഭവിക്കുന്നതെന്ത്‌?ഇനിസംഭവിക്കാനിരിക്കുന്നതെന്ത്‌?മുന്നില്‍ കാണുന്നത്‌ സത്യമോ മിഥ്യയോ അതോ കലാശക്കൊട്ടിന്‌ അസ്ഥിവാരമിട്ട കുഞ്ഞ്യേക്കന്‍ സ്പെഷ്യല്‍ പൈനാപ്പിള്‍ വിത്‌ നെല്ല് വാറ്റിന്റെ അളവു തെറ്റിപ്പോയ മായിക വിഭ്രമമോ? പാതിയീര്‍ന്നുവെച്ച മരപ്പാളികള്‍ക്കിടയില്‍ അണ്ഡകഠാഹം കൊണ്ടുവെച്ച്‌ ആപ്പു വലിച്ചൂരിയ കുരങ്ങന്‍ പണ്ടുനിന്നപോലെ നിശ്ചലനിശ്ചേഷ്ട ജഢങ്ങളായി, കുചമുടീധാരികന്മാരായി, നിലക്കൊള്ളുന്ന ഭൈമീകാമുകന്മാരെ, പുറത്തേക്ക്‌ പറക്കുന്നതിനിടയില്‍ ഹാന്റീകാപ്പ്‌ഡ്‌ നായികാരത്നം അവസാനമായൊന്നു തിരിഞ്ഞു നോക്കി. തിരിഞ്ഞുനോക്കിയ കുമരകം വാസന്തിയുടെ ചന്ദ്രികാചര്‍ച്ചിതനീലകളേഭര മുഖം കണ്ട്‌ അധികാരീവൈദ്യശിരോമണികള്‍ നിന്ന നില്‍പ്പില്‍ വടിവേല്‍മുരുകന്മാരായിപ്പോയി. കാരണം, ആഘോഷപൂര്‍വം തൂക്കിയെടുത്ത്‌ അമ്മാനമാടിയ കുമരകം വാസന്തിയുടെ മൃദുലമനോഹരവദനകുസുമത്തിനുപകരം അവരെ പല്ലിളിച്ചു നോക്കിയത്‌ സാക്ഷാല്‍ ഇരുപ്പൂ ഗോപാലുവിന്റെ ചാന്തുപൊട്ടണിഞ്ഞ ശിഖണ്ഡീ മോന്തായമായിരുന്നു!!!!

(കുമരകം വാസന്തിയെ നേരിട്ടുപോയിട്ട്‌ ഒന്നു സ്വപ്നത്തിലെങ്കിലും കണ്ട്‌ സായൂജിക്കാന്‍ ഇതുവരെ സൗഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത പിലാക്കണ്ടവാസവദത്തന്‍, ആര്‍പ്പൂക്കര ഉണ്ണികൃഷ്ണപ്പണിക്കര്‍ എന്ന വസ്ത്രാലങ്കാര വിദഗ്‌ധന്‍ കം മേക്കപ്‌ മാനെ ചാക്കിട്ട്‌ പിടിച്ച്‌, കൃശശരീരിയായ ഗോപാലുവിന്റെ ഗാത്രഭാഗങ്ങളില്‍ മുടികളും, മുഴകളും, തടിപ്പുകളും ഫിറ്റ്‌ ചെയ്ത്‌, ഒരു തല്‍സമയ ലിംഗമാറ്റശസ്ത്രക്രിയ നടത്തി, കുമരകം വാസന്തിയാക്കി തട്ടില്‍കയറ്റി നടനമാടിച്ച ഒരു മാസ്സീവ്‌ കോണ്‍സ്പിരേഷന്റെ ദയനീയമായ ഓപെറേഷന്‍ ക്ലൈമാക്സ്‌ ആയിരുന്നു ഇക്കണ്ട ചാക്ക്യാര്‍കൂത്തൊക്കെ എന്ന നെല്ലും പുല്ലും വേര്‍തിരിഞ്ഞുകിട്ടാന്‍ ഉണ്ണാമനധികാരിക്കും, മര്‍മ്മാണിവൈദ്യര്‍ക്കും പിന്നെയും കോഴി ഒരുപാടു കൂവേണ്ടിവന്നു!)

കയ്യില്‍കിട്ടിയ നല്ലജീവനുമായി കുതികുതിച്ച ഗോപാലു സ്ട്രേറ്റ്‌ ഫോര്‍വേഡായി ഓടിക്കയറിയത്‌ മുന്നില്‍ തുറന്നുകിടന്ന അണിയറവാതില്‍ വഴി നേരെ സ്റ്റേജിന്റെമോളിലേക്കയിരുന്നു. അരങ്ങത്ത്‌ അപ്പോള്‍ വികാരനിര്‍ഭരമായ ഒരുമൂന്നാമങ്കത്തിന്റെ കണ്ണീരണിഞ്ഞ മദ്ധ്യഭാഗത്തായിരുന്നു വാസവനാടകം. ക്ഷയരോഗിയായ നായികയുടെ അച്ഛന്‍ (ക്ഷയരോഗം പിടിക്കാത്ത പിലാക്കണ്ടനാടകമോ?), മകള്‍ ഒരന്യജാതിക്കരനുമായി സ്നേഹത്തിലാണെന്നറിഞ്ഞ്‌ അരങ്ങില്‍ ഹൃദയം പൊട്ടിവിളിച്ചു...

"എന്റെമോളേ...സരോജിനീ...."

കിറുകൃത്യം വിളിതീര്‍ന്നതും, പി.റ്റി ഉഷച്ചേച്ചി ഹണ്‍ഡ്രഡ്‌ മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫിനിഷിംഗ്‌ പോയന്റില്‍ എത്തിയപോലെ, നായികസരോജിനി അഥവാ കുമരകം വാസന്തി അഥവാ ഇരുപ്പൂ ഗോപാലന്‍, പാണ്ടിലോറിയിടിച്ച്‌ ഹെഡ്‌ലൈറ്റും ബമ്പറും പോയ മാരുതിക്കാറിന്റെ പരുവത്തില്‍ സ്റ്റേജിന്റെ മദ്ധ്യഭാഗത്തേക്ക്‌ കുതിച്ചെത്തി സഡന്‍ബ്രേക്കിട്ടതും ഒപ്പം കഴിഞ്ഞു! കെ.എസ്‌. ഗോപാലകൃഷ്ണന്റെ തിരക്കഥയില്‍ നിന്നും നേരിട്ടിറങ്ങി വന്നപോലെ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടനായികയെക്കണ്ട്‌, 'ബലാല്‍സംഗരംഗം എപ്പക്കഴിഞ്ഞു?' എന്നകണ്‍ഫൂഷനില്‍ കൂവാന്‍പോലും മറന്ന കാണീജനങ്ങള്‍ അന്ധാളിച്ചുനിന്നു! രാമനെ കല്യാണമാലോചിക്കാന്‍ പോയ രാവണന്റെ നേര്‍പെങ്ങള്‍ ശൂര്‍പ്പണഖയ്ക്ക്‌ പറ്റിയപോലെ, മൂക്കിനു പകരം മുടിയും, ദ്വയങ്ങളിലൊരു കുചനും പോയി അരങ്ങില്‍ ദിഗ്വിഭ്രമിച്ചു നില്‍ക്കുന്ന വിചിത്ര ജന്തൂനെ ആദ്യം ഐഡന്‍റ്റിഫൈ ചെയ്ത്‌ സര്‍ട്ടിഫിക്കറ്റ്‌ ഇഷ്യൂ ചെയ്തത്‌, പടിഞ്ഞാറേലെ ഭവാനിയമ്മയുടെ മടിയിലിരുന്ന് നാടകം കണ്ടുകൊണ്ടിരുന്ന അവരുടെ നാലുവയസ്സുകാരന്‍ ചെക്കനാണ്‌!! നിശ്ശബ്ദത കളിയാടിനിന്നിരുന്ന ആറാട്ട്‌ കണ്ടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഭവാനീപുത്രന്റെ നിലവിളി അന്തരീക്ഷത്തില്‍ മുഴങ്ങി...

"...അമ്മാ...ഒറ്റമുലച്ചി..."!!!!

(കര്‍ട്ടന്‍.)

പൊട്ടാത്ത ഗുണ്ട്‌:- ഈ കഥയും ചക്കൊളം മൂര്‍ത്തിയടക്കം ഇതിലെ എല്ലാ കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പികം മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരോ, മരിച്ചുപോയവരോ, ഇനിജനിക്കാനിരിക്കുന്നവരോ ആയ ഏതെങ്കിലും വ്യക്തിയുമായോ, ഇപ്പൊഴത്തെ സാക്ഷാല്‍ ചക്കൊളത്തപ്പനുമായോ ഈ കഥയ്ക്ക്‌ ഏതെങ്കിലും വിധത്തിലുള്ള അവിശുദ്ധ ബന്ധം ആരെങ്കിലും ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ ഒരുമ്പെടുകയാണെങ്കില്‍, ആയത്‌ ഗവേഷകന്മാരുടെ സ്വന്തം ഉത്തരവാദിത്തത്തിലും, റിസ്കിലും ആയിരിക്കണമെന്ന് വിനയപൂര്‍വം ഉണര്‍ത്തിക്കുന്നു!)

26 comments:

magnifier said...

നിശ്ശബ്ദത കളിയാടിനിന്നിരുന്ന ആറാട്ട്‌ കണ്ടത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട്‌ ഭവാനീപുത്രന്റെ നിലവിളി അന്തരീക്ഷത്തില്‍ മുഴങ്ങി...

"...അമ്മാ...ഒറ്റമുലച്ചി..."!!!!

ഐതിഹ്യ മാലയില്‍ കാണാത്ത കൊയിലാണ്ടീ ചരിതം രണ്ടാം ഭാഗം.....ഒരു സാദാ ഭസ്കരന്‍ നക്ഷത്രം തൂക്കിയ കഥയും പിന്നെയൊരു ഒറ്റമുലച്ചിയും!

Anonymous said...

ഇതൊരു കിടിലന്‍ ഗുണ്ടാണല്ലോ മോനേ മാഗ്നീ...തനിക്കെവിടുന്നാ ഇമ്മാതിരി വാക്കുകളൊക്കെ വീണുകിട്ടണേ? ഏതയലും കലക്കി ട്ടോ

വല്യമ്മായി said...

രസകരമായ വിവരണം.നന്നായി എഴുതിയിരിക്കുന്നു

ഇടിവാള്‍ said...

മാഗ്നിയേ....
കിടു കിടിലന്‍.. ചിരിച്ചെന്റെ സെന്റര്‍ ബോള്‍ട്ടിളകി ഗെഡീ... ഹോ.. അപാരം .

നമിച്ചിരിക്കുന്നു കേട്ടോ..

വെറൂം രണ്ടു പോസ്റ്റുകൊണ്ടു മാത്രം, ബ്ലോഗിലെ ഏറ്റവും മികച്ച ഹാസ്യന്മാരായ വിശാല-അരവിന്ദന്മാരുടെ ഗണത്തിലേക്കു കുടിയിരുത്തിയിരിക്കുന്നു .. നമോവാകം !

magnifier said...

ഇടിവാള്‍ജീ, ഒരു തിരുത്ത്.. “വിശാലാരവിന്ദ‌ഇടിവാള്‍“ മാ‍രുടെ ഗണത്തിലേക്ക് എന്നു വേണം പറയാന്‍. അങ്ങ് കയറിയെത്താനുള്ള യോഗ്യത എനിക്കായില്ലെങ്കിലും, നന്ദി..വല്യമ്മായിക്കും

വാളൂരാന്‍ said...

കലക്കങ്ങട്‌ കലക്ക്‌. ഗുരോ പ്രണാമം. നമിച്ചിരിക്കുന്നു. എല്ലാ ചിരിയമിട്ടുകളും മാഗ്നിഫൈ ചെയ്താണ്‌ പൊട്ടണേ... ശരിക്കും ഒരു വടക്കേക്കൂട്ടാല ടച്ച്‌. ചിരിയുടെയമരക്കാരാ ഉഗ്രനായി വാഴുക. ഇടിയുടെ കമന്റ്‌ 100% ശരി, മാഗ്നിയുടെ മറുപടി 110% ശരി.

അളിയന്‍സ് said...

കൊള്ളാം ട്ടാ....... കിടിലമായിട്ടുണ്ട്. അനര്‍ഗളനിര്‍ഗളമായല്ലേ വിറ്റുകള്‍ വരുന്നത്....
എന്നാലും ഒരു (U/A) സര്‍ടിഫികറ്റ് ആദ്യം തന്നെ ഇടാമായിരുന്നു.

Unknown said...

കലക്കന്‍ പോസ്റ്റ് മാഗ്നീ....

ആ തിരുവില്ല്വാമലക്കാറ്റ് എനിക്കും കിട്ടി. മനോഹരമായി എഴുതിയിരിക്കുന്നു. അധികമാര്‍ക്കും അനുകരിക്കാനും അനുകരിച്ചാല്‍ തന്നെ നന്നാക്കനും പറ്റാത്ത ആ ശൈലി തങ്കള്‍ക്ക് വഴങ്ങുന്നു. (താങ്കള്‍ ആരേയും അനുകരിച്ചു എന്നല്ല ഞാന്‍ പറഞ്ഞത് ട്ടോ)

Physel said...
This comment has been removed by a blog administrator.
magnifier said...
This comment has been removed by the author.
അലിഫ് /alif said...

ഇതൊന്ന് ഒന്നര..തെറ്റി, മൂന്ന് മൂന്നര പോസ്റ്റാണല്ലോ മാഗ്നീ. വാക്കുകളിട്ടമ്മാനമാടുന്നോ..കിടിലന്‍, കിടിലോല്‍ക്കിടിലന്‍.

magnifier said...

സസ്നേഹം (അതു തന്നെയല്ലേ സ്നേഹപൂര്‍വം?) ചെണ്ടക്കാരന്‍...വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.....

Anonymous said...

എന്ത് കലക്കാ ഈ കലക്കീരിക്കണേ!! നമ്മ്ടെ പയ്യന്‍സിന്റെ പ്രേതം അങ്ങനങ്ങ് പോവ്വൊന്നുല്ല്യല്ലോ. നിങ്ങടെ മേത്താ കേറീരിക്കണെന്നാ തോന്നണേ.

ഈ വെടിവട്ടത്തിന് വേറെ ഏതെങ്കിലും വട്ടവുമായി എന്തെങ്കിലും ബന്ധം? എവിടെയൊക്കെയോ ഒരു ബന്ധം പോലെ. :)

പാപ്പാന്‍‌/mahout said...

മാഗ്നീ, ഒന്നാന്തരമായിരിക്കുന്നു. എന്തൊരു വര്‍ണ്ണന, എന്തൊരു ഭാഷ!

magnifier said...

കാന്താരീ,കുതിരവട്ടവുമായാണോ ബന്ധം ആരോപിച്ചിരിക്കണേ? ഈശ്വരാരക്ഷതു! ഏതായാലും അഭിപ്രായമറിയിച്ചതിന് നന്ദി...പാപ്പാനും(വിതൌട്ട് ആന!) നന്ദി

Rasheed Chalil said...

ഇത് മുമ്പേ വായിച്ചിരുന്നു. കമന്റാന്‍ മറന്നു. ഇത് ഒരുഒന്നര ഗുണ്ട് തന്നെ... ഠോ..ഠോ..ഠോ..ന്ന് പൊട്ടുന്ന തൃശുര്‍ സ്റ്റൈല്‍ ഗുണ്ട്.

അരവിന്ദ് :: aravind said...

വൌ വൌ വൌ...

മാഗ്നിയേ!!!!!!!!!!!!
ഇതൊക്കെയാണ് അത്ഭുതപോസ്റ്റ് , മായാജാലപോസ്റ്റ് എന്നൊക്കെപറയുന്നത്....

എന്തിനാ അധികം എഴുതുന്നത്! ഇമ്മാതിരിയുള്ള ഒറ്റ ഒന്ന് പോരേ!!
ഇത് റോക്ക് ആന്റ് റോള്‍ സാധനം. തനി ഗോള്‍ഡന്‍ ഡീലക്സന്‍.

ഹൌ...എന്താ ആ ഭാഷ!!!എന്താ ആ ഉപമാ ഇമാജിനേഷന്‍! ഹ്യൂമര്‍ സെന്‍സ്!!!

ഇതാ ഞാന്‍ വന്ന് ശിഷ്യപ്പെട്ടിരിക്കുന്നു.

:-)) കലക്കി മച്ചാന്‍! കലക്കി തകര്‍ത്തു.

magnifier said...

ഹാവൂ സമാധാനമായി...അരവിന്ദനെ കാണാനില്ല എന്നൊരു പരസ്യം കൊടൂത്താലോ എന്ന് വിചാരിച്ചിരിക്ക്യായിരുന്നു. ലണ്ടന്‍ വിശേഷങ്ങളും കഴിഞ്ഞ് പോയതാണല്ലോ...കുറച്ച് കൂടിപ്പോയെങ്കിലും(സിംഹത്തിന്റെ വായീന്നാണല്ലോ വരണെ!) നല്ല വാക്കുകള്‍ക്ക് നന്ദി.... ഇത്തിരിവെട്ടത്തിനും.

SunilKumar Elamkulam Muthukurussi said...

വളരെ നല്ല പോസ്റ്റ്. യു.എ.ഖാദറും പിന്നേയും മറ്റാരുടേയൊക്കേയോ നിഴല്‍ കണ്ടെങ്കിലും നല്ലത്‌ എന്നു പറയാതിരിക്കാന്‍ കഴിയില്ല. അല്‍പ്പം നീളം കുറക്കാമായിരുന്നു എന്നു പറയുന്നതിലും അര്‍ഥമില്ല പറയാതിരിക്കുന്നതിലും അര്‍ഥമില്ല...-സു-

കുറുമാന്‍ said...

മാഗ്നിയേ, ഞാന്‍ ഇത് കാണാന്‍ വൈകിപോയി. എന്റെ തെറ്റ്. എന്റെ മാത്രം തെറ്റ്.... 23 ദിവസം മുന്‍പ് ആസ്വദിച്ചാര്‍മ്മാദിക്കേണ്ടിയിരുന്ന പോസ്റ്റിന്നെങ്കിലും കാണാന്‍ കഴിഞതെന്റെ ഭാഗ്യം.

അടിപൊളി മാഷെ, അടിപൊളി. എന്തൂട്ടാ ഉപമ. എല്ലാം ഒന്നിനൊന്നു മിച്ചം

പിന്നീടവിടെ അരങ്ങേറിയത്‌, ഒരു രണ്ടുപതിറ്റാണ്ടുമുന്നെ, ജി. രാജശേഖരന്‍, ഐ.വി ശശിക്ക്‌ വേണ്ടി എഴുതിയ ഒരുതിരക്കഥയില്‍ സത്താറിന്റെയോ, ടി.ജി. രവിയുടെയോമുന്നില്‍ അബദ്ധത്തിലെങ്ങാന്‍ സീമയോ, ജയഭാരതിയോ വന്നുപെട്ടാല്‍പിന്നെ തിരക്കഥയില്ലാതെ തന്നെ അവിടെ നടക്കേണ്ട ചില അനുഷ്ഠാനകലകളാണ്‌!

അല്ല, കോട്ടുകയാണെങ്കില്‍ മൊത്തം പോസ്റ്റ് തന്നെ കോട്ടണം........

അടുത്തത് പോരട്ടെ

കുറുമാന്‍ said...

മാഗ്നിയേ, ഞാന്‍ ഇത് കാണാന്‍ വൈകിപോയി. എന്റെ തെറ്റ്. എന്റെ മാത്രം തെറ്റ്.... 23 ദിവസം മുന്‍പ് ആസ്വദിച്ചാര്‍മ്മാദിക്കേണ്ടിയിരുന്ന പോസ്റ്റിന്നെങ്കിലും കാണാന്‍ കഴിഞതെന്റെ ഭാഗ്യം.

അടിപൊളി മാഷെ, അടിപൊളി. എന്തൂട്ടാ ഉപമ. എല്ലാം ഒന്നിനൊന്നു മിച്ചം

പിന്നീടവിടെ അരങ്ങേറിയത്‌, ഒരു രണ്ടുപതിറ്റാണ്ടുമുന്നെ, ജി. രാജശേഖരന്‍, ഐ.വി ശശിക്ക്‌ വേണ്ടി എഴുതിയ ഒരുതിരക്കഥയില്‍ സത്താറിന്റെയോ, ടി.ജി. രവിയുടെയോമുന്നില്‍ അബദ്ധത്തിലെങ്ങാന്‍ സീമയോ, ജയഭാരതിയോ വന്നുപെട്ടാല്‍പിന്നെ തിരക്കഥയില്ലാതെ തന്നെ അവിടെ നടക്കേണ്ട ചില അനുഷ്ഠാനകലകളാണ്‌!

അല്ല, കോട്ടുകയാണെങ്കില്‍ മൊത്തം പോസ്റ്റ് തന്നെ കോട്ടണം........

അടുത്തത് പോരട്ടെ

Siju | സിജു said...

മാഗ്നിയേ.. അടിപൊളി !!!!!
qw_er_ty

Kaippally said...

പ്രിയപെട്ട സുഹൃത്തെ.
കഥ ഞാന്‍ വായിച്ച്. കൊള്ളാം. എന്റെ മനസില്‍ തോന്നിയ ഒരു അഭിപ്രായം ഞാന്‍ പറയാം. വരികള്‍ കുറച്ചുകൂടെ ചെറുതാക്കിയാല്‍ ആശയം വ്യക്തമാകും. നീണ്ട വരികള്‍ വായിച്ച് അവസാനിപ്പിക്കുമ്പോള്‍ താങ്കള്‍ പറഞ്ഞുവന്നതെന്താണെന്നോ തുടങ്ങിയതെവിടെയാണെന്നോ വ്യക്തമാക്കാന്‍ വീണ്ടും വായിക്കേണ്ടിവരും. കഥയുടെ ലളിതമായ ആശയവും, താങ്കളുടെ സുന്ദരമായ ആ നര്മ്മ ബോധവും, ലളിതമായ ഭാഷയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കു.


"പിന്നെ അതു പഴുത്ത്‌ കയ്യാങ്കളിയായി, കയ്യും കാലും ഉപയോഗിച്ചുള്ള കളിയായി, അടിയായി പിടിയായി ഒടുക്കം കുഞ്ഞിക്കാദറിന്റെ ആറാട്ട്‌ സ്പെഷ്യല്‍ചായക്കട ഉല്‍ഘാടിച്ച ദിവസം തന്നെ കെട്ടിമറിഞ്ഞുവീണ്‌ മയ്യത്തായി...."

ഹ ഹ ഹ !!!. :) ഞാന്‍ ഈ സീന്‍ ഓര്ത്ത് ഒരുപാട് ചിരിച്ചു.

magnifier said...

കുറുമാന്‍‌ജീ, സിജൂ, കൈപ്പള്ളീ.. ഞാന്‍ തന്നെ ഈ വഴിക്ക് വന്നിട്ട് കുറെ ദിവസമായി. കമന്റ് ഇപ്ലാ ക്ണ്ടെ. നന്ദി!

കൈപ്പള്ളീ, ഞാന്‍ ആദ്യം ഇട്ട പോസ്റ്റിന് ആദ്യം വന്ന കമന്റും (പെരിങ്ങോടന്റെ)) ഇതു തന്നെയായിരുന്നു പറഞ്ഞെ. അതു കൊണ്ട് ഒന്നൂടെ ശ്രദ്ധിച്ചായിരുന്നു ഇതെഴുതിയത്. പക്ഷേ എന്തു ചെയ്യാന്‍ പലപ്പോഴും എഴുത്ത് വയറിളകിയ പശു ചാണകമിടുന്ന പോലായിപ്പോവുന്നു. എഴുതി നന്നാവട്ടേ എന്നു സ്വയം ആശംസിക്കുകയല്ലാതെ എന്തു ചെയ്യാന്‍! നന്ദി ഒരിക്കല്‍ കൂടെ....

സ്വാര്‍ത്ഥന്‍ said...

Dear Magni,
Pls call me on 5986772, I'm at Al Khor!

qw_er_ty

സുധി അറയ്ക്കൽ said...

മാഗ്നിച്ചേട്ടാ,


ചിരിച്ചു ഞാൻ
ചത്തേനേ.
എന്റമ്മോ !

എന്നാ
മാരകപ്രയോഗങ്ങളാ!!!അസൂയയ്ക്ക്‌ മരുന്ന് കണ്ടുപിടിച്ചാരുന്നോ ആവോ ??! ?