Tuesday, November 28, 2006

സില്‍ക്ക് സ്മിതയ്ക്കൊരു സ്മാരകം (ഭാഗം രണ്ട്)

സില്‍ക്ക്സ്മിത്യ്ക്കൊരു സ്മാരകം ഒന്നാം ഭാഗം ഇവിടെ വായിക്കുക

ചരിത്രങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ ചോരയും കണ്ണുനീരും പുരണ്ട വഴിത്താരകള്‍ ഏതൊരു ചരിത്രകാരനും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കണ്‍കോണുകളില്‍ ഒരിറ്റു നീര്‍ പൊടിയാതെ ഈ ചരിത്രം എനിക്കു പൂര്‍ത്തിയാക്കാനുമാവില്ല.....പ്രിയ സ്നേഹിതര്‍ ക്ഷമിക്കുമല്ലോ

മാധവനാശാന്‍ മൂന്ന്‌ ദിവസം പനിച്ചുകിടന്നു.....മൂന്നാം ദിവസം മേലാകെ തിണര്‍ത്ത്‌ പൊങ്ങി. ഏഴുദിവസം അതങ്ങിനെ തുടര്‍ന്നു. പിന്നെ ഒടുങ്ങി. തന്നാലാവും വിധം മൃദുമൃദുവാ ആയിരുന്നു അയ്യപ്പനാന വിജൃംഭിത നായരെ കൈകാര്യം ചെയ്തു വിട്ടതെങ്കിലും, പൊട്ടാതെ ചീറ്റിപ്പോയ പെന്‍സില്‍ വാണം പോലെ കരിഞ്ഞുണങ്ങി മെലിഞ്ഞ മാധവന്നായരുടെ തളിരിളം മേനിക്ക്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു അത്‌. കൂടാതെ പുത്തിലഞ്ഞി മരക്കട്ടിലില്‍ നിന്നും ഊരയും കുത്തി തൈക്കുണ്ടിലേക്കുള്ള ക്രാഷ്‌ ലാന്റിംഗും! കുഞ്ഞീഷ്ണന്‍ വൈദ്യന്‍ രണ്ട്‌ മാസത്തോളം എണ്ണപ്പാത്തിയില്‍ കിടത്തി വറുത്തെടുക്കേണ്ടിവന്നു തൈക്കുണ്ടില്‍ കിടന്ന മാധവനെ ഒന്നു ഞൊണ്ടിയെങ്കിലും നടക്കുന്ന മാധവനാക്കിമറ്റാന്‍. പക്ഷേ പുറം ലോകം കണ്ട മാധവന്‍ അസ്സലാകപ്പാടെ ഒരു പുതിയ മനുഷ്യ ജന്മം ആയി മാറിപ്പോയിരുന്നു എന്ന വിവരം മന്ദമംഗലം നിവാസികള്‍ ഒരു ഞെട്ടലോടെ മനസ്സിലാക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. വിശാലത്തിന്റെ വീട്ടില്‍ നിന്നും വരുന്ന വരവായാലും കൊല്ലം ചിറയില്‍ മുങ്ങിക്കുളിച്ച്‌, ഈറന്‍ തോര്‍ത്തിന്നടിയില്‍ പട്ട്‌ കോണകത്തിന്റെ ഒരു ഫേയ്‌ഡ് ഫില്‍റ്റര്‍ ഇമേജും പ്രദര്‍ശിപ്പിച്ച്‌, പിഷാരികാവമ്മയുടെ തിരുനടയില്‍ സാഷ്ടാംഗം പിഴ പറഞ്ഞ്‌ വീടണയുമായിരുന്ന ഭക്തമാധവന്‍, ഇപ്പോള്‍ അമ്പലനട കടന്നാല്‍ സേം തോര്‍ത്ത്‌ മുണ്ട്‌ പൊക്കി പ്രസ്തുത പട്ടു കോണകന്റെ - അതും പിന്നാമ്പുറത്തിന്റെ - ഒരു ഷാര്‍പ്‌ മള്‍ട്ടി കളേര്‍ഡ്‌ ഇമേജ്‌ ഭഗവതിക്ക്‌ മുന്നില്‍ അനാവരണം ചെയ്ത്‌, ബ്ലാക്കിലും, ഗ്രേ യുടെ വിവിധ ടോണുകളിലുള്ള റ്റാറ്റൂകളാല്‍ സമൃദ്ധാലംകൃതമായ അതിന്റെ അണ്‍മാസ്‌ക്‍ഡ് ഏരിയയില്‍ ഒന്നു ചൊറിഞ്ഞു കാണിച്ചു കടന്നു പോവാന്‍ തുടങ്ങി. വൈകുന്നേരങ്ങളില്‍ വിശാലമായി പൂക്കുറ്റിവഴിവെടിപാടിന്‌ വിശാലഗേഹം ലക്ഷ്യമാക്കി പോകുമ്പോള്‍ അമ്പലനടയിലെത്തിയാല്‍ ശബ്ദതാരാവലിയില്‍ പോലുമില്ലാത്ത പദങ്ങളാല്‍ ദേവീമാഹാത്മ്യം പാന ഉറക്കെ വായിക്കാനും തുടങ്ങി. അതും കേട്ടു നില്‍ക്കുന്നവര്‍ക്ക്‌ ഷാര്യാവിലമ്മയാണോ അതോ കൊടുങ്ങല്ലൂരമ്മയോ അകത്ത് എന്ന്‌ ഒരു നിമിഷം ആശങ്കയുയരാന്‍ മാത്രം ശുദ്ധതനിമലയാളത്തില്‍! പൂരപ്പാട്ടിന്റെ ഒടുക്കം, നടയില്‍ കുനിഞ്ഞ്‌ ഒരുപിടി മണ്ണ്‌ വാരി ഒരു പ്രതിജ്ഞയും "നിനക്ക്‌ ഞാന്‍ വെച്ചിട്ടുണ്ടെടീ...കൂ....മോളേ" എന്ന്‌! അതോടെ ഉത്സവരാവില്‍ നടന്ന അയ്യപ്പഷള്‍ഗവ്യ കാണ്ഡം കഥകളിയുടെ തിരക്കഥ വായിക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത സാദാ മന്ദമംഗലത്തെ വെറും സാദാ പൗരന്മാര്‍ ഒരു കാര്യം അര്‍ഥശങ്കയില്ലാത്ത വിധം ഉറപ്പിച്ചു! കഴിഞ്ഞ ഉത്സവപ്പാതിരാവില്‍ പട്ടയടിച്ചു കന്നം തിരിഞ്ഞ മാധോന്നായരും അരിങ്ങാട്ട്‌ സദ്യയില്‍ ഇടിച്ചുകയറാന്‍ ശാരീരിക ക്ഷമത സമ്മതിക്കാതിരുന്ന ഏതോ ഒരു കുട്ടിച്ചാത്തനും തമ്മില്‍ ഒരു തല്‍സമയ മുഖാമുഖം ലൈവായി സമ്പ്രേഷിച്ചിട്ടുണ്ടാവണം! അതിന്റെ ഒടുക്കം കാണിക്കേണ്ട ഗ്ലൈമാക്സ്‌ ഷോട്ട്‌ ആയിരിക്കണം പെന്‍സില്‍മാര്‍ക്‌ മാധവഗാത്രം തൈക്കുണ്ടില്‍ "ഗാ" വരച്ച്‌ കിടത്തി ഷൂട്ട്‌ ചെയ്തിട്ടുണ്ടാവുക. അല്ലെങ്കില്‍ പതിറ്റാണ്ട്‌ പഴകിയ പണയപ്പൊന്നിന്റെ മുതലും പലിശേം കൂട്ട്‌ പലിശേം ചേര്‍ത്ത്‌ നിന്ന നില്‍പില്‍ നിമിഷനേരം കൊണ്ട്‌ ഗണിച്ച്‌ പറയുന്ന ആര്യഭട്ടമാധവകൂര്‍മ്മബുദ്ധി പിന്നെങ്ങിനെ അടിച്ച്‌ നനച്ച്‌ പിഴിഞ്ഞ്‌ കുഴഞ്ഞ്‌ പിഞ്ഞിയ ലങ്കോട്ടി പോലെ ഇപ്പരുവത്തിലായി? എന്നാലും മൂക്കില്‍ കൈ വെച്ച്‌ "പാവം മാധോന്നായര്‍" എന്നൊരു റീത്ത്‌ സദയം ആ ബുദ്ധിക്ക് വെയ്ക്കാനും അവര്‍ മറന്നില്ല!

അങ്ങിനെ കാലമുരുണ്ടു... വര്‍ഷവും തിരുവോണവും പോയി വിഷു വന്നു! വിഷുപ്പൊട്ടന്‍ വന്നു, ഓരോ തളിരിനും പൂ വന്നു കായ്‌ വന്നു! (ഹൂശ്‌ ലൈന്‍ മാറിപ്പോയി അല്ലേ?) മൂക്കുമുട്ടെ വിഷു സദ്യേം തട്ടി, മോളിലൊരു വെറും സോഡേം നില്‍പനടിച്ച്‌ മാനം നോക്കിയിരിക്കുമ്പോഴാണ്‌ മന്ദമംഗലം അങ്ങാടിയില്‍ നിന്ന്‌ ചെണ്ടപ്പുറത്ത്‌ മേളപ്പെരുക്കം ഉയരുന്നത്‌. നമ്മളറിയാത്ത കലാപരിപാടി വിഷൂനോ? അതും മന്ദമംഗലം അങ്ങാടിയില്‍? ഛായ്‌....ഒരു ചായേം കൂടെ കുടിച്ച്‌ ഓടി അങ്ങാടി പിടിച്ചു ഈ വിനീത ചരിത്രകാരന്‍. അവിടെ കണ്ടകാഴ്ചയില്‍ തെല്ലൊന്നന്ധാളിച്ചു എന്നു പറഞ്ഞാല്‍ അത്‌ അസ്ഥാനത്താവില്ലേനും എന്നും രേഖപ്പെടുത്താം ഇവിടെ. വാഴത്തടയും മുളങ്കോലും പിന്നെ പനയോലയും ചേര്‍ത്ത്‌ മനോഹരമായി മെനഞ്ഞെടുത്ത ഒരു ശ്രീകോവില്‍, അതും കള്ളുഷാപ്പിന്റെ മുറ്റത്ത്‌! ആ തിരുമുറ്റം നിറയെ കുരുത്തോലയും അറ്റത്ത്‌ ചെമ്പരത്തിപ്പൂവും പിന്നെ ഈന്തോലപ്പട്ടയും വെച്ച്‌ അലങ്കരിച്ചിരിക്കുന്നു. ചാലിയത്തെരുവില്‍ ചെണ്ടപഠിക്കുന്ന സകലമാന മാരാപ്പിള്ളേരും ചെണ്ടപ്പുറത്ത്‌ കോലുവെച്ചു പെരുക്കുന്നുണ്ട്‌, ഒരു മിനി ഇലഞ്ഞിത്തറ ഇപ്പോ തീര്‍ക്കും എന്ന വാശിയില്‍! "ദെന്താ കൂട്ടരേ കഥ" എന്ന അത്ഭുതം ഒരു ചോദ്യവും പിന്നെ അതിന്റെ ചിഹ്നവുമാക്കി മുഖത്ത്‌ വരച്ചു വെച്ച്‌ കൂട്ടത്തില്‍ മന്ദമംഗലം നിവാസികളും! ചുവന്ന പട്ടാല്‍ മറച്ച ടെമ്പററി ശ്രീകോവിലിനുള്ളില്‍ നിന്ന്‌ മണികിലുക്കം ഉയരുന്നു, മന്ത്രധ്വനികള്‍ ഉയരുന്നു, ധൂമപാളികളുയരുന്നു! ശങ്കാഗര്‍ഭയായ നിമിഷങ്ങള്‍ പേക്കന്‍തവളയെ വിഴുങ്ങിയ മഞ്ഞച്ചേരയെപ്പോലെ പതുക്കെ ഇഴഞ്ഞുപോയി......പൊടുന്നനെ ശ്രീകോവിലിനെ മൂടിയ തിരശ്ശീല വകഞ്ഞുമാറ്റി "ഹിയ്യാ.." എന്ന അലര്‍ച്ചയോടെ ഒരു രൂപം പുറത്തുചാടി! വെള്ളത്തുണി വകഞ്ഞുടുത്ത്‌, അരയിലും മാറിലും ചുവന്ന പട്ടുചുറ്റി, കൊയ്ത്തു കഴിഞ്ഞ ആറാട്ടുകണ്ടം പോലെ വിശാലമായി പരന്നു കിടക്കുന്ന നെറ്റിയില്‍ ഭസ്മം വാരിപ്പൂശി, അരമണിയും കാല്‍ചിലമ്പും കിലുക്കി ഉറഞ്ഞു കൂക്കുന്ന ആ രൂപത്തെകണ്ട്‌ മന്ദമംഗലനിവാസികള്‍ വീണ്ടും വീണ്ടും ഞെട്ടി. മധോന്നായര്‍! ഇക്കഴിഞ്ഞ കാളിയാട്ടരാവില്‍ അന്നഭംഗം വന്ന്‌ ഹതാശയനും തദ്വാരാ കോപിഷ്ഠനുമായ ഒരജ്ഞാത കുട്ടിച്ചാത്തനാല്‍ തലയുടെ അസ്സല്‍ നില്‍പാണി ഊരപ്പെട്ട്‌ പകരം വെറുമൊരു മുളയാണി വെച്ചു നടക്കുന്നവന്‍ എന്ന്‌ മന്ദമംഗലത്തിന്റെ ആസ്ഥാന പാണന്മാര്‍ പാടി നടക്കുന്ന അതേ സേം ടി.ക്കെ മധോന്നായര്‍, അഥവാ പ്രൊ. തൈക്കുണ്ടില്‍ മാധവന്‍! (അയ്യപ്പലീലാവിലാസം അവര്‍ക്കപ്പോഴും അനന്തമജ്ഞാതമായിരുന്നിരിക്കണം!) അതോടെ അരപ്പിരി മാധവന്‍ ക്ലാസ്‌ കയറ്റം കിട്ടി മുഴുപ്പിരി മാധവനായിരിക്കുന്നു എന്ന അടിയന്തിര പ്രമേയം ശബ്ദവോട്ടൊടെ മന്ദമംഗലം നിവാസികള്‍ പാസാക്കുകയും ചെയ്തു.

പക്ഷേ കൊയിലാണ്ടിയുടെ ഭാവി ചരിത്രകാരനായിത്തിരും എന്ന്‌ പാലിയത്ത്‌ ശങ്കരക്കണിയാന്‍ കവിടിനിരത്തി പ്രവചിച്ച ഈ ചരിത്രകാരനെ ആകര്‍ഷിച്ചത്‌ അതൊന്നുമായിരുന്നില്ല. മറിച്ച്‌, കോമരമാധവന്റെ ഉറയുന്നവാളായിരുന്നു! കൃത്യമായിപ്പറഞ്ഞാല്‍ വാളിന്റെ അലങ്കാരമണികളായിരുന്നു! പണ്ട്‌ - വളരേ പണ്ടൊന്നുമല്ല - MSLP യുടെ മുറ്റത്ത്‌(ഈ MSLP ന്നു കേട്ട്‌ വിരണ്ടു പോവണ്ട, അതൊരു വെറും മന്ദമംഗലം സൗത്‌ എല്‍.പി. സ്കൂള്‍ മാത്രമാകുന്നു!)ഉന്തുവണ്ടിയില്‍ നാരങ്ങാ പുളിയച്ചാറുകള്‍ വില്‍ക്കാന്‍ നിറയ്ക്കുന്ന തരം ചെറിയ പ്ലാസ്റ്റിക്‌ കവറില്‍ നല്ല മേഡ്‌ ഇന്‍ കുന്ന്യോറമല വാറ്റുചാരായം കത്തിച്ചാപൊട്ടുന്ന സൈസ്‌ നിറച്ച്‌, മാധവകോമരവാളിന്റെ വശങ്ങളില്‍ നിരനിരയായി തൂക്കിയിട്ടതായിരുന്നു പ്രസ്തുത അലങ്കാരമണികള്‍! "ഹൂ" എന്നലറി മുന്നോട്ട്‌ കുതിക്കുന്ന കോമരന്‍ ആ പ്ലാസ്റ്റിക്‌ കവറിന്റെ മൂട്ടില്‍ ഒന്നു കടിക്കും. എന്നിട്ട്‌ "ഹിയ്യാ" എന്നലറി, തുറന്നുപിടിച്ച വായില്‍ വാറ്റനെ ഗള്‍പ്പനാക്കി വിഴുങ്ങി റിവേഴ്സ്‌ ഗിയറില്‍ പിന്നോട്ട് കുതിക്കും! ഇങ്ങനെ ഒരഞ്ചാറു റൗണ്ട്‌ "ഹൂ, ഹിയ്യാ" പുഷ്‌ പുള്‍ കഴിഞ്ഞതോടെ ഫോം ആന്‍ഡ്‌ ഫിറ്റ്‌ ആയി മാധവന്‍. അതോടെ കോമരം വെളിച്ചപ്പെടുകയും തുടര്‍ന്ന്‌ അരുളപ്പാടുണ്ടാവുകയും ചെയ്തു

"ആനയെവിടെ? കൊണ്ട്‌ വാ ആനയെ"

കാണീജനങ്ങള്‍ രണ്ടാം വട്ടവും ഞെട്ടി. പിന്നെ രണ്ടാം വട്ടവും മൂക്കത്ത്‌ വിരല്‍ വെച്ചു. "ഈ നട്ടപ്രാന്ത്‌ എന്നത്‌ പൊട്ടും പൊളിയുമൊന്നുമല്ല കൂട്ടരേ, അതിങ്ങനെയേതാണ്ടൊക്കെയാണ്‌" എന്ന്‌ തമ്മില്‍ തമ്മില്‍ പറഞ്ഞു. പക്ഷേ ആനപോയിട്ട്‌ ആനപ്പിണ്ഡമെങ്കിലും ആപരിസരം മുഴുവന്‍ കൂലങ്കഷിച്ചിട്ട്‌ കണ്ടെത്താന്‍ കഴിയാതിരുന്ന ദേശവാസികളെ മൂന്നാം വട്ടവും ഞെട്ടിച്ച്‌ കൊണ്ട്‌, കള്ളുഷാപ്പിന്റെ പിറകില്‍ നിന്നും ആലത്തൂര്‍ പാര്‍വതിയെ വെല്ലുന്ന രൂപസൗകുമാര്യവും, തലയെടുപ്പുമുള്ള ഒന്നാന്തരമൊരു പിടിയാന ഉരുണ്ടുരുണ്ട്‌ രംഗവേദിക്ക്‌ മുന്നിലേക്ക്‌ വന്നു നിന്നു. അതേ ഉരുണ്ടുരുണ്ട്‌ വന്നു നിന്നു! ബീരാന്‍ കുട്ടിയാക്കയുടെ കൈവണ്ടി വാടകക്കെടുത്ത്‌, അതിനുമുകളില്‍ വൈക്കോല്‍ കൊണ്ട്‌ ആനയെ ചമച്ച്‌,ടാര്‍പോളിന്‍ കൊണ്ട്‌ മൂടി മുകളില്‍ കരിയോയിലടിച്ച്‌, നെറ്റിപ്പട്ടം കെട്ടി ചമച്ചൊരുക്കി മൊഞ്ചത്തിയാക്കിയ പിടിയാന ഉരുണ്ടല്ലാതെ പിന്നെ നടന്നു വരുമോ കൂട്ടരേ? എന്നാലും ആനപ്പുറത്ത്‌ മുത്തുക്കുടയുണ്ടായിരുന്നു, വെണ്‍ചാമരവും! കള്ളിമുണ്ടാല്‍ പാളത്താറുടുത്ത്‌, കുങ്കുമക്കുറിയണിഞ്ഞ്‌ ആനപ്പുറത്ത്‌ മുത്തുക്കുടയും, വെണ്‍ചാമരവും പിടിച്ചിരിക്കുന്ന ബഹുമാന്യദേഹങ്ങളെക്കണ്ട നാട്ടുകാര്‍ വീണ്ടും ഞെട്ടി! എണ്ണിപ്പറഞ്ഞാല്‍ അരമണിക്കൂറില്‍ നാലാം വട്ടം! മുന്നില്‍ കള്ളന്‍ ചാത്തൂട്ടി, പിറകില്‍ നൊട്ടന്‍ കുഞ്ഞീഷ്ണന്‍. പന്തലായിനി ദേശത്തിന്റെ ആസ്ഥാന ഗുണ്ടകള്‍! കൈവണ്ടിയാനയെ ചട്ടം നടത്താന്‍ അവരുടെ ശിഷ്യഗണങ്ങളും. അതോടെ ഈ ചരിത്രകാരന്‌ ഒരു കാര്യം ബോധ്യമായിരുന്നു. ഇതൊരു വെറും വട്ടുപിരിക്കേസല്ല. എന്തോ എവിടെയോ ചീഞ്ഞുനാറുന്നുണ്ട്‌!

ആനയെത്തിയതോടെ മാധവന്‍ കോമരം വാളില്‍ അവശേഷിച്ചിരുന്ന വാറ്റ്‌ മണികളും കടിച്ചുപൊട്ടിച്ച്‌ വിഴുങ്ങി ശ്രീകോവിലിനുള്ളിലേക്ക്‌ കുന്തിരിയെടുത്തു. ഈ ആട്ടക്കഥയുടെ വിത്തും വേരും പൊരുളും തിരിയാതെ നിര്‍ന്നിമേഷരായി നില്‍ക്കുന്ന മന്ദമംഗലം വാസികള്‍ക്ക്‌ മുന്നില്‍ ശ്രികോവിലിന്റെ പട്ട്‌ തിരശ്ശീല അഴിഞ്ഞുവീണു!. ഒരു കയ്യില്‍ നാലുനാലരയടി പൊക്കമുള്ള, ചുവന്നപട്ടിനാല്‍ മൂടിയ തിടമ്പും മറുകയ്യില്‍ വാളുമായി തൈക്കുണ്ടില്‍ മാധവക്കോമരം നമ്രശിരസ്ക്നനായി, ഭക്ത്യാദര പുരസ്സരം ആടുന്ന പാദങ്ങളോടെ അഴിഞ്ഞുവീണ തിരശ്ശീലയ്ക്കു പിറകില്‍ നിന്നും പുറത്തേക്ക്‌ വന്നു. പിന്നെ ആനപ്പുറത്തേക്ക്‌ ചാരിവെച്ച ഏണിമുഖാന്തിരം സൂക്ഷിച്ച്‌ തിടമ്പും വാളുമായി ആനപ്പുറമേറി, അമര്‍ന്നിരുന്നു! തുടര്‍ന്ന് ചെമ്പട്ടിനാല്‍ മൂടിയ തിടമ്പ്‌ മുന്നില്‍ വെച്ച്‌ കണ്ണുകളടച്ച്‌ മന്ത്രോച്ചാരണത്തില്‍ മുഴുകി, ഇപ്പോള്‍ ശാന്തിക്കരനായ ശാന്താ മാധവന്‍! ഓര്‍മ്മ വെച്ചനാള്‍ മുതല്‍ ഷാര്യാവമ്മയുടെ കാളിയാട്ടത്തിന്‌ ജീവിതത്തിന്റെ ഡയറിത്താളുകളില്‍ വര്‍ഷത്തില്‍ ഒരു ദിവസം മുഴ്വോനും ബ്ലാങ്ക്‌ ആക്കി വിടുന്ന മന്ദമംഗലദേശവാസികള്‍ക്ക്‌ പിന്നെ സംശയമൊന്നുമുണ്ടായില്ല. ഉത്സവം കൊട്ടിക്കലാശിക്കുന്നതിനു മുന്നോടിയായി ദേവി ഊരുചുറ്റാന്‍ പോവുന്ന ചടങ്ങിന്റെ ഒരു കൊച്ചിന്‍ കലാഭവന്‍ മിമിക്സ്‌ വേര്‍ഷനാകുന്നു ഇക്കണ്ട കൂത്തും കുതിയാട്ടവുമൊക്കെ! പിടിയാനപ്പുറത്ത്‌ പട്ടിനാല്‍ മൂടപ്പെട്ട നാന്ദകം കയറ്റിയാല്‍ പിന്നെ മന്ത്രദ്ധ്വനികളോടെ ആ മൂടിയിരിക്കുന്ന ചെമ്പട്ട്‌ ശാന്തിക്കാരന്‍ തിരുമേനി പതുക്കെയെടുത്ത്‌ പിറകിലേക്കിടും. കണ്ണടച്ച്‌ കൈകൂപ്പിനില്‍ക്കുന്ന ഭക്തജനങ്ങള്‍ക്കുമുന്നില്‍ ദേവിയെ ആവാഹിച്ച നാന്ദകം തീവെട്ടികളുടെ വെളിച്ചത്തില്‍ ജ്വലിച്ചു തിളങ്ങും. പിന്നെ കൂട്ടാനകളില്ലാതെ, മേളവും പുരുഷാരവുമില്ലാതെ, ദേവി ഊരുചുറ്റാനിറങ്ങും. അമ്പലക്കാവും കടന്ന് പുറത്തേക്കിറങ്ങുന്ന ദേവി ഈ യാത്രക്കിടയിലാണ്‌ അയലോക്ക നാട്ടിലെ സഹ ദൈവങ്ങളെ സന്ധിക്കുന്നതും, സന്ധിസംഭാഷണം നടത്തുന്നതും, സൗഹൃദം പുതുക്കുന്നതും. ഊരുചുറ്റി തിരിച്ചെത്തിയ നാന്ദകം "വാളകം കൂടിയാല്‍" പിന്നെയാണ്‌ അരിങ്ങാട്ട്‌ സദ്യ. ആ ഒരു സദ്യയാണല്ലോ ഞങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ മാധവന്നായര്‍ക്കിവ്വിധം വന്നു ഭവിക്കാനുള്ള മൂലകാരണവും!

ഇപ്പോള്‍ മാധവന്‍ ശാന്തി കൈവണ്ടി വൈക്കോലാനയുടെ പുറത്തിരുന്ന് തിടമ്പിനെ മൂടിയിരുന്ന ചുവന്ന പട്ട്‌ പൊക്കിയെടുത്ത്‌ പിറകിലേക്കിട്ടു. വര്‍ഷങ്ങളായുള്ള ഒരു ശീലത്തിന്റെ ഒരു റിഫ്ലക്സ്‌ ആക്ഷന്‍ മൂലം ചക്കന്‍ ഗോപാലന്റെ പറമ്പില്‍ നിരന്നു നില്‍ക്കുന്ന നാരീരത്നങ്ങളില്‍ പാതിയും കണ്ണടച്ചു, കൈകൂപ്പി! മന്ദമംഗലത്തിന്റെ ആകാശം ഭേദിക്കുന്ന ഒരാരവം കേട്ട്‌ കണ്ണടച്ചവര്‍ കണ്‍ തുറന്നു. പിന്നെ കണ്‍ തുറിച്ചു! ആനപ്പുറത്ത്‌ പൂക്കുറ്റിക്കോമരശാന്തിക്കുമുന്നില്‍ തിടമ്പായുയര്‍ന്നു നില്‍ക്കുന്ന രൂപത്തെ അവര്‍ വിശ്വാസം വരാതെ വീണ്ടും വീണ്ടും നോക്കി. ആയിടെ ചിത്രാടാക്കീസില്‍ വാരങ്ങളോളം ഉച്ചപ്പടമായി തട്ടുതകര്‍ത്തോടിയിരുന്ന ഒരു തമിഴ്‌സിനിമയുടെ പോസ്റ്ററില്‍ നിന്നും വൃത്തിയായി വെട്ടിയെടുത്ത്‌, കാര്‍ഡ്‌ബോര്‍ഡില്‍ ഒട്ടിച്ച്‌ തയ്യാറാക്കിയ, നെഞ്ഞത്ത്‌ അരയിഞ്ചും അരയ്ക്ക്‌ കഷ്ടിച്ച്‌ കാലിഞ്ചും മാത്രം ശീലതൂക്കിയ സാക്ഷാല്‍ രതിറാണി മദനകാമിനിശ്രീ സില്‍ക്ക്‌ സ്മിതയുടെ ശീല്‍ക്കാരവിപ്രലംഭശൃംഗാരരസമുള്ള ഒരു കട്ടൗട്‌ ആയിരുന്നു മാധവന്‍ നായര്‍ തിടമ്പായി എഴുന്നള്ളിച്ചത്‌! പോരാത്തതിന്‌ സ്മിതാസില്‍ക്കിന്റെ മര്‍മ്മപ്രധാനമായ കേന്ദ്രങ്ങളില്‍ തിളങ്ങുന്ന ഗില്‍റ്റ്‌ പേപ്പര്‍ ഒട്ടിച്ച്‌ ഭംഗിയാകുകയും ചെയ്തിരുന്നു ആ കലാകാരന്റെ ഓളം കൊണ്ട മനസ്സ്‌! സില്‍ക്കിനെ പെട്ടെന്നു കണ്ട്‌ ഭയന്ന മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. പക്ഷേ അവര്‍ക്ക്‌ രക്ഷയുണ്ടായിരുന്നില്ല. കാരണം പറഞ്ഞ പണം മുഴുവന്‍ മാധോന്നായര്‍ അഡ്വാന്‍സ്‌ കൊടുത്തിരുന്നു. കൊടുത്ത പണമൊക്കെയും കള്ളുഷാപ്പില്‍ ടച്ചപ്പായിപ്പോവുകയും ചെയ്തിരുന്നു. അതു മാത്രമോ, ആനപ്പുറത്തിരുന്ന് കണ്ണുരുട്ടുന്നത്‌ പന്തലായിനി ദേശം മുഴുവന്‍ വിറപ്പിക്കുന്ന ആസ്ഥാന ഗുണ്ടകളും. നിന്ന മേളം സ്വിച്ചിട്ടപോലെ വീണ്ടും തുടങ്ങി! അങ്ങിനെ മേളപ്പെരുകകത്താല്‍ കോള്‍മയിര്‍ കൊണ്ട്‌, അന്തം വിട്ട്‌ പിന്തുടരുന്ന പുരുഷാര പരിസേവിതയായി, വൈക്കോലാനയുടെ പുറത്തേറി, മുത്തുക്കുടചൂടി വെണ്‍ചാമരം വീശി, അര്‍ദ്ധനഗ്നാംഗിതയായി സില്‍ക്ക്‌ സ്മിത ഊരുചുറ്റല്‍ സമാരംഭിച്ചു!

"നിനക്കു ഞാന്‍ വെച്ചിട്ടുണ്ടെടീ" എന്ന് അമ്പലനടയില്‍ നിന്ന് മാധവന്നായര്‍ ഉള്ളുചുട്ടു പറയുമ്പോള്‍ അതിത്രയും കടുത്ത ഒരു പ്രയോഗമായിരിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഞങ്ങള്‍ മന്ദമംഗലം ദേശക്കാര്‍ കരുതിയിരുന്നില്ല. ആഘോഷമേളം ഷാര്യാവമ്പലത്തിനു മുന്നിലെത്തിയതോടെ മേളക്കാര്‍ കൊട്ട്‌ നിര്‍ത്തി. ആരവമുയര്‍ത്തിയിരുന്ന ദേശക്കാര്‍ നിശബ്ദരായി, നാരീജനങ്ങള്‍ നെഞ്ഞത്ത്‌ കൈ വെച്ചു. ഒരു നിശബ്ദ വിലാപയാത്രപോലെ അമ്പലം കടന്ന് പടിഞ്ഞാറോട്ട്‌, അറബിക്കടല്‍ ലക്ഷ്യമാക്കി സ്മിതാരൂപവും പരിവാരങ്ങളും നീങ്ങുമ്പോള്‍, മാധവന്‍ നായരുടെ നെഞ്ചകത്തിരുന്ന് പിടയുന്നൊരു തേങ്ങല്‍ ദേവി കേട്ടുവോ ആവോ?

അലകളടങ്ങി ശാന്തഗംഭീരയായിക്കിടക്കുന്ന അറബിക്കടലിന്റെ മാറോട്‌ ചേര്‍ന്ന് കിടക്കുന്ന പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരത്തില്‍ ഘോഷയാത്ര അവസാനിച്ചു. മാധവന്‍ നായരും സ്മിതയും പിറകെ നൊട്ടന്‍ കുഞ്ഞീഷ്ണനും, കള്ളന്‍ ചാത്തൂട്ടിയും മുത്തുക്കുടയും വെണ്‍ചാമരവും മടക്കി താഴെയിറങ്ങിയതോടെ, ഗുണ്ടാശിഷ്യന്മാര്‍ ആനക്കോലത്തെ കൈവണ്ടിപ്പുറത്തുനിന്ന് തള്ളിത്താഴെയിടുകയും ആയതിനെ ഒരു കന്നാസില്‍ കരുതിയിരുന്ന മണ്ണെണ്ണ ഒഴിച്ച്‌ തീക്കൊളുത്തുകയും ചെയ്തു. ആളിപ്പടരുന്ന അഗ്നിയെയൂം അസ്ത്മിക്കാന്‍ തുടങ്ങുന്ന സൂര്യനെയും സാക്ഷികളാക്കി, സില്‍ക്ക്‌ സ്മിതയേയും മാറത്തടുക്കിപ്പിടിച്ച്‌ മാധവന്നായര്‍ അറബിക്കടലിലേക്കിറങ്ങി. മാററ്റം വെള്ളത്തില്‍ നിന്ന്, സൂര്യനെ വന്ദിച്ച്‌, മൂന്നുവട്ടം മുങ്ങിനിവര്‍ന്ന മാധവന്‍ സാവധാനം സ്മിതാരൂപമാദകത്തിടമ്പിനെ അറബിക്കടലിന്റെ വിരിമാറിലേക്ക്‌ ഒഴുക്കിവിട്ടു. കനത്തു മുറുകിയ ചെണ്ടപ്പെരുക്കത്തിന്റെ അകമ്പടിയോടെ കഥയൊന്നുമറിയാത്ത പാവം പാവം സില്‍ക്ക്‌ അറബിക്കടലിന്റെ ചിറ്റോളങ്ങളില്‍ ഊഞ്ഞാലാടി ഊഞ്ഞാലാടി അകലേക്കു പോയ്‌ മറഞ്ഞു.ഒന്നുകൂടിമുങ്ങിനിവര്‍ന്ന മാധവന്‍ നായര്‍ കരയിലേക്കു കയറി. പിന്നെ അരയില്‍ കരുതിയിരുന്ന വാറ്റുചാരായത്തിന്റെ ഒരു ഫുള്‍ ബോട്ടിലിന്റെ അടപ്പ്‌ കടിച്ചുതുറന്ന് നിന്ന നില്‍പ്പില്‍ തലയൊന്നു ചരിച്ച്‌ ഒന്നായി മുഴ്വനോടെ വായിലേക്ക്‌ കമഴ്‌ത്തി. ഒറ്റയടിക്ക്‌ ഒഴിഞ്ഞ കുപ്പി കടലിലേക്ക്‌ നീട്ടിവലിച്ചൊരേറു കൊടുത്ത്‌ മാധവക്കോമരം വീണ്ടുമുറഞ്ഞു. ഉറഞ്ഞ കോമരമാധവം "ഹിയ്യാ, ഹിയ്യാ,ഹിയ്യാ" എന്നലറിക്കൊണ്ട്‌ മൂന്നുവട്ടം ഹയ്‌ജമ്പ്‌ ചാടി. രണ്ട്‌ വട്ടം രണ്ട്‌ കാലിന്മേലും മൂന്നാം വട്ടം കാലുറയ്ക്കാഞ്ഞ്‌ സ്വന്തം മൂക്കിന്മേലും ലാന്റ്‌ ചെയ്ത വെളിച്ചപ്പാട്‌, കൈകള്‍ വിരിച്ചു പരത്തി, മുഖം ഭൂമിയിലമര്‍ത്തിക്കുത്തി വിശാലമായ പൂഴിപ്പരപ്പില്‍ വിശാലമായി വാളുംവെച്ച്‌ സാഷ്ടാംഗപ്രണാമം ചെയ്തു കിടന്നു. കാണികള്‍ പിരിഞ്ഞു. മാധവന്‍ നായര്‍ക്കു പിറകില്‍ രക്തവര്‍ണ്ണാങ്കിതനായ സൂര്യന്‍ അറബിക്കടലിന്റെ അഗാധതയിലേക്ക്‌ താഴ്‌ന്നുപോയി.

തലേന്നു രാത്രിയിലെ അതേപോസില്‍ പാറപ്പള്ളിക്കടപ്പുറത്ത്‌ മാധവന്‍ നായര്‍ മരിച്ചുകിടക്കുന്നു എന്ന വാര്‍ത്ത കേട്ടാണ്‌ പിറ്റേന്നു പുലര്‍ച്ചെ മന്ദമംഗലം ഉറക്കം ഞെട്ടിയത്‌! ഓടിക്കൂടിയ നാട്ടുകാര്‍ ദേവീകോപത്തിന്റെ ഘോരഭയാനകത കണ്ട്‌ മരവിച്ചുനിന്നു. മൂക്കിലും വായിലും നുരയൊലിപ്പിച്ച്‌ മാധവന്‍ നായര്‍ വെറുമൊരു ജഡമായി കടപ്പുറത്തെ പൂഴിമണ്ണില്‍ തണുത്തു കിടന്നു. ഒരുകാലത്ത്‌ തന്റെ അടിയുറച്ച ഭക്തനായിരുന്ന മാധവനോട്‌ ദേവി ഇവ്വിധമൊരു കടും കൈ ചെയ്യുമോ എന്ന ചോദ്യം ഒരലോസരമായി ഈ ചരിത്രകാരന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു. കഥയെല്ലാമറിയുന്ന ദയാവത്സല മാധവന്നായരുടെ ലക്കുകെട്ട ചെയ്തികളെ ചുണ്ടിലൂറുന്ന ചെറുചിരിയാലും, കണ്‍കളിലൂറുന്ന വാത്സല്യത്തിന്റെ നനവാലുമായിരുന്നു കണ്ടിരുന്നത്‌ എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. അതങ്ങിനെത്തന്നെയായിരുന്നു താനും. മാധവന്‍ നായര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. തലേന്ന് സ്മിതാതര്‍പ്പണം കഴിഞ്ഞ്‌ ഒറ്റയടിക്കു കുടിച്ചുതീര്‍ത്ത വാറ്റുചാരായത്തില്‍ മാരകമായ കീടനാശിനി കലര്‍ത്തിയായിരുന്നു പ്രതികാരമാധവന്‍ അരയില്‍ സൂക്ഷിച്ച് വെച്ചിരുന്നത്‌. നാട്ടുകാരുടെ പരിഹാസപത്രമായി ജീവിക്കേണ്ടിവന്ന മനോവിഷമവും, അതിനിടയാക്കി എന്ന് അദ്ദേഹം വിശ്വസിച്ചിരുന്ന ഭഗവതിയോടുള്ള അടങ്ങാത്ത പകയും, അടിയുറച്ച ഭക്തിയുമൊക്കെ ചേര്‍ന്ന് ആ പാവം മനുഷ്യനെ അടിമുടി തകര്‍ത്തു കളഞ്ഞിരുന്നിരിക്കണം. അന്നുച്ച തിരിഞ്ഞ്‌ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു കൊണ്ടുവന്ന ഭൗതിക ശരീരത്തില്‍ സുഭാഷ്‌ വായനശാല ആന്‍ഡ്‌ കലാസമിതിക്കുവേണ്ടി പുഷ്പചക്രം അര്‍പ്പിക്കുമ്പോള്‍ എന്തിനോ എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരുപക്ഷേ വരും തലമുറയ്ക്കായി ഈ ചരിത്രം രേഖപ്പെടുത്തിവെയ്ക്കാനുള്ള നിയോഗം അന്നേ ഞാനറിഞ്ഞിരുന്നിരിക്കണം.

അതോടെ മന്ദമംഗലം അങ്ങാടി സില്‍ക്ക്‌ സ്മിതാ ബസാര്‍ എന്നറിയപ്പെട്ടു തുടങ്ങി എന്നു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കാലക്രമേണ അതു ചുരുങ്ങി വെറും സില്‍ക്ക്‌ ബസാര്‍ ആയി. മാധവന്‍ നായര്‍ക്കുള്ള ഒരു ദേശത്തിന്റെ ഓര്‍മ്മക്കുറിപ്പു പോലെ തുടര്‍ന്നുവന്ന എല്ലാവിഷുവിനും സില്‍ക്ക്‌ സ്മിതയുടെ തിടമ്പൊഴിവാക്കിയ ഒരു ഘോഷയാത്ര സില്‍ക്ക്‌ ബസാറില്‍ നിന്നും ആരംഭിച്ച്‌ പാറപ്പള്ളിക്കുന്നിന്റെ താഴ്‌വാരങ്ങളില്‍ അവസാനിച്ചു വന്നിരുന്നു. ഇതാണ്‌ പിന്നീട്‌ "അന്നംകൊത്തിക്കാവ്‌" എന്നപേരില്‍ അറിയപ്പെട്ടത്‌. ഈ വിനീത ചരിത്ര കാരന്‍ ദേശവാസം മതിയാക്കി പ്രവാസജീവിതം തുടങ്ങിയ 1996 ലെ വിഷുവിനും ഈ അന്നംകൊത്തിക്കാവ്‌ മുറതെറ്റാതെ നടന്നിരുന്നു. പക്ഷേ പിന്നീടൊരിക്കല്‍ വിഷുവിന്‌ നാട്ടിലെത്തിയപ്പോള്‍ പോയകാലത്തിന്റെ നോവ്‌ പരത്തുന്ന ഒരുപിടി ഓര്‍മ്മകള്‍ മാത്രം ബാക്കി നിര്‍ത്തിക്കൊണ്ട്‌ അതും കാലത്തിന്റെ കുത്തൊഴുക്കില്‍ മറഞ്ഞ്‌ പോയെന്ന യാഥാര്‍ത്ത്യം മനസ്സിലാക്കാനായി. എങ്കിലും കോഴിക്കോട്‌ കണ്ണൂര്‍ നാഷണല്‍ ഹൈവേയില്‍, കൊയിലാണ്ടിക്ക്‌ വടക്ക്‌ ഒരു നാലുകിലോമീറ്റര്‍ മാറി കൊല്ലംചിറകഴിഞ്ഞാല്‍ "സില്‍ക്ക്‌ ബസാര്‍, സില്‍ക്ക്‌, ബസാര്‍ ആളിറങ്ങാനുണ്ടോ" എന്ന് കണ്ടക്ടര്‍ വിളിച്ചുചോദിക്കുമ്പോള്‍ ഇപ്പോഴും ഞാന്‍ പാവം മാധവന്‍ നായരെ ഓര്‍ക്കും.....വെറുതെ.

8 comments:

magnifier said...

ചരിത്രങ്ങളുടെ ഇരുണ്ട ഇടനാഴികളില്‍ ചോരയും കണ്ണുനീരും പുരണ്ട വഴിത്താരകള്‍ ഏതൊരു ചരിത്രകാരനും ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കണ്‍കോണുകളില്‍ ഒരിറ്റു നീര്‍ പൊടിയാതെ ഈ ചരിത്രം എനിക്കു പൂര്‍ത്തിയാക്കാനുമാവില്ല.....പ്രിയ സ്നേഹിതര്‍ ക്ഷമിക്കുമല്ലോ...

സില്‍ക്ക് സ്മിതയ്ക്കൊരു സ്മാരകം തീര്‍ത്ത ആ മന്ദമംഗലം നിവാസിയുടെ കഥ ഇവിടെ പൂര്‍ത്തിയാവുന്നു.

ഇടിവാള്‍ said...

മാഗ്നീ.. ടച്ചിങ്ങ് സ്റ്റോറി ;)അസ്സലായി എഴുതിയിരിക്കുന്നു. രാവിലെ തന്നെ ഒരു ശര്‍ക്കര കട്ടന്‍ കാപ്പി അടിച്ച ഫീലിങ്ങ് .. നന്ദി

ആദ്യപകുതിയില്‍ നല്ല നര്‍മ്മം..
അവസാനമായപ്പോഴേക്കും സംഗതിയാകെ സെന്റിയായി.. അതും നന്നായി തന്നെ വിവരിച്ചിരിക്കുന്നു !

പാവം മാധവന്‍ നായര്‍!

രാജീവ് സാക്ഷി | Rajeev Sakshi said...

നല്ല എഴുത്ത്.
പാലിയത്ത്‌ ശങ്കരക്കണിയാന് പിഴയ്ക്കാന്‍ വഴിയില്ല മാഗ്നി. കൊയിലാണ്ടിയുടെ ഭാവി ചരിത്രകാരന്‍ നിങ്ങള്‍ തന്നെ.

മനസ്സിപ്പോഴും മൂടിക്കെട്ടി നില്ക്കുന്നല്ലോ, എങ്ങിനെ ഞാനിതൊന്നു പെയ്തുതീര്‍ക്കും മാധവന്‍ നായരെ?

തറവാടി said...

വായിക്കാന്‍ പറ്റുന്നില്ലല്ലോ , ഒന്ന്‌ പേരഗ്രാഫുകളാക്കിയാല്‍ ഉത്തമം ( ഒരാഗ്രഹമാണേ)

qw_er_ty

അതുല്യ said...

സങ്കടായീ. അമ്പലപ്പറമ്പുകളിലേ മല്‍സരങ്ങളില്‍ ഇത്രയ്കും ശത്രുതയോ?

സങ്കടായീ ശരിയ്കും. കഴിഞ്ഞ തവണ ഞാന്‍ മാധവന്‍ നായരെ ഓര്‍ത്ത്‌ കുറെ ചിരിച്ചു. വേണ്ടായിരുന്നു.
പാരഗ്രാഫ്‌ തിരിച്ച്‌, ചെറിയ തുണ്ടുകാളാക്കിയാല്‍ അല്‍പം കൂടി മനോഹരിതയുണ്ടാവുമായിരുന്നു.

മാഗ്നി.. വച്ചിട്ടുണ്ട്‌..

കുറുമാന്‍ said...

നന്നായി ഇഴുതിയിരിക്കുന്നു മാഗ്നീ. കൊയിലാണ്ടിയുടെ ചരിത്രകാരാ പ്രണാമം

Anonymous said...

ee amittinu ithra kuravu commentso?

sadhanam athyugran!!

Anish

Anonymous said...

enthooottu ezhuthaanu ishtaaa?
ugrojwalan!

Biju 18/9/08

Veendum ezhuthu please.